

നരേന്ദ്ര മോദിക്ക് സ്ലോവാക്യയുട പരമോന്നത സിവിലിയൻ ബഹുമതി
ബ്രാറ്റിസ്ലാവ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലോവാക്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഒഫ് ദി വൈറ്റ് ഡബിൾ ക്രോസ്(ഫസ്റ്റ് ക്ലാസ്) സമ്മാനിച്ചു. തിങ്കളാഴ്ച ബ്രാറ്റിസ്ലാവയിൽ വച്ചാണ് അദ്ദേഹത്തിന് ഈ പുരസ്കാരം സമ്മാനിച്ചത്. ഒരു വിദേശരാജ്യം മോദിക്ക് നൽകുന്ന 33ാമത് പുരസ്കാരമാണ് ഇത്. ഇന്ത്യയും സ്ലോവാക്യയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കിയ ചരിത്രപരമായ സന്ദർശനത്തിനിടയിലാണ് ഈ ആദരവ്.
സ്ലോവാക്യ സ്വാതന്ത്ര്യം നേടിയ ശേഷം ആ രാജ്യം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി കൂടിയായി നരേന്ദ്ര മോദി മാറി. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. പ്രധാനമന്ത്രി മോദിക്ക് ലഭിക്കുന്ന 33ാമത് അന്താരാഷ്ട്ര പുരസ്കാരമായിരുന്നു ഇത്.
ബഹുമതി സ്വീകരിച്ച ശേഷം നന്ദി രേഖപ്പെടുത്തിയ മോദി ഈ പുരസ്കാരം ഇന്ത്യയിലെ 140 കോടി ജനങ്ങൾക്ക് ഉള്ളതാണെന്ന് പറഞ്ഞു. ഇന്ത്യയും സ്ലോവാക്യയും തമ്മിലുള്ള നിലനിൽക്കുന്ന സൗഹൃദത്തിനായി ഇത് സമർപ്പിക്കുകയും ചെയ്തു. സന്ദർശന വേളയിൽ സ്ലോവാക്യൻ പ്രസിഡന്‍റ് പീറ്റർ പെല്ലെഗ്രിനിയുമായി മോദി പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ ചർച്ച നടത്തി.
അവിടെ ഇരു നേതാക്കളും വ്യാപാരം, സാങ്കേതിക വിദ്യ, പ്രതിരോധം, തന്ത്രപ്രധാനമായ കാര്യങ്ങൾ, എന്നിവ ഉൾപ്പടെയുള്ള മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടത്തി. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേശകൻ അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.