

ജമാൽ ഖഷോഗി
പാരീസ്: സൗദി പത്രപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകം അന്വേഷിക്കാൻ ഒരു ഫ്രഞ്ച് ജഡ്ജിയെ നിയമിച്ചതായി രാജ്യത്തെ ദേശീയ ഭീകരവിരുദ്ധ പ്രോസിക്യൂട്ടറുടെ ഓഫീസ് (PNT) അറിയിച്ചു.
പീഡനം, നിർബന്ധിത തിരോധാനം എന്നീ കുറ്റങ്ങൾ ഉൾപ്പെടുന്ന ഈ കേസന്വേഷണത്തിൽ മനുഷ്യാവകാശ സംഘടനകളായ ട്രയൽ ഇന്‍റർനാഷണലും റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സും സമർപ്പിച്ച പരാതികളെ തുടർന്നാണ് മേയ്11 ന് പാരീസ് കോടതി കേസ് സ്വീകാര്യമാണെന്ന് വിധിച്ചതെന്ന് ദേശീയ ഭീകരവിരുദ്ധ പ്രോസിക്യൂട്ടറുടെ ഓഫീസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഖഷോഗിയുടെ തൊഴിലുടമയായ ഡൗൺ എന്ന സംഘടന സമർപ്പിച്ച മറ്റൊരു പരാതി കോടതി അസ്വീകാര്യമായി വിധിച്ചതായും പിഎൻറ്റി വ്യക്തമാക്കുന്നു.
2018 ഒക്റ്റോബറിലാണ് ഖഷോഗി വധം നടന്നത്. ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ വച്ച് സൗദി ഏജന്‍റുമാർ ഖഷോഗിയെ കൊലപ്പെടുത്തി അവയവങ്ങൾ മുറിച്ചു മാറ്റുകയായിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെ നിർദേശപ്രകാരമാണ് ഈ ഓപ്പറേഷൻ നടത്തിയതെന്ന് യുഎസ് ഇന്‍റലിജൻസ് വിശ്വസിച്ചു.
കൊലപാതകത്തിന് ഉത്തരവിട്ടത് താനല്ലെന്നു വാദിച്ച കിരീടാവകാശി എന്നാൽ ആ പാതകം തന്‍റെ മേൽനോട്ടത്തിലാണ് നടന്നതെന്ന് സമ്മതിച്ചു. നാളിതുവരെ പരിമിതമായ ജുഡീഷ്യൽ നടപടികൾ മാത്രം നടന്ന ഒരു കേസാണ് ഇത് എന്നതിനാൽ തന്നെ ഇപ്പോഴുള്ള ഫ്രഞ്ച് അന്വേഷണം ഖഷോഗി വധത്തിൽ പുതിയ വഴിത്തിരിവുണ്ടാക്കുമെന്നാണ് പ്രതീക്ഷ.