

ഇറാൻ പ്രസിഡന്‍റ് മസൂദ് പെഷെസ്കിയാനെ ഫോണിൽ വിളിച്ച് പുടിൻ
file photo
അമെരിക്ക-ഇസ്രയേൽ ആക്രമണത്തെ തുടർന്ന് പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ നിർണായക ഇടപെടലുമായി റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെഷെസ്കിയാനെ ഫോണിൽ വിളിച്ച പുടിൻ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വധത്തിൽ അനുശോചനം രേഖപ്പെടുത്തി.
മേഖലയിൽ സൈനിക നീക്കങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്നും പുടിൻ ആവശ്യപ്പെട്ടു. സംഘർഷം കൂടുതൽ വ്യാപിക്കുന്നതു തടയാൻ ഇറാൻ സംയമനം പാലിക്കണമെന്ന് റഷ്യ അഭ്യർഥിച്ചു.
ഗൾഫ് സഹകരണ കൗൺസിൽ(ജിസിസി) രാജ്യങ്ങളുമായി താൻ നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും സമാധാന ശ്രമങ്ങൾക്ക് റഷ്യയുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും പുടിൻ വ്യക്തമാക്കി. ഇറാന്‍റെ പരമാധികാരത്തെ മാനിക്കണമെന്നും സൈനിക ശക്തി ഉപയോഗിക്കുന്നതിനോട് റഷ്യയ്ക്ക് ശക്തമായ എതിർപ്പുണ്ടെന്നും ക്രെംലിൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
റഷ്യയുടെ ഐക്യദാർഢ്യത്തിന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെഷെസ്കിയാൻ നന്ദി പറഞ്ഞു. നിലവിലെ യുദ്ധ സാഹചര്യം ആഗോള എണ്ണ വിലയെയും സാമ്പത്തിക രംഗത്തെയും ബാധിക്കുന്നതായി ഇരു നേതാക്കളും വിലയിരുത്തി. സമാധാനം പുന:സ്ഥാപിക്കാനുള്ള ചർച്ചകൾ വരും ദിവസങ്ങളിലും തുടരാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.