

ഇറാൻ ഭരണകൂടത്തെ താഴെയിറക്കാൻ ആഹ്വാനം ചെയ്ത് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റ്സ്.
file photo
ജറുസലേം: ഇറാനിൽ ഇസ്രയേൽ നടത്തി വരുന്ന സൈനിക നടപടികൾക്ക് നിശ്ചിത സമയ പരിധിയില്ലെന്നും ലക്ഷ്യങ്ങൾ കൈവരിക്കുന്നതു വരെ പോരാട്ടം തുടരുമെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പ്രഖ്യാപിച്ചു. ബുധനാഴ്ച രാവിലെ ടെൽ അവീവിലെ ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് അദ്ദേഹം ഈ നിർണായക പ്രസ്താവന നടത്തിയത്. റോറിങ് ലയൺ എന്ന് ഇസ്രയേൽ പേരിട്ടിരിക്കുന്ന ഈ സൈനിക നീക്കം വൻ വിജയത്തിൽ എത്തുന്നതു വരെ മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൈനിക നടപടികളിലൂടെ ഇറാനിലെ നിലവിലെ ഭരണകൂടത്തെ താഴെയിറക്കാൻ ഇറാനിയൻ ജനത മുന്നോട്ടു വരണമെന്ന് കാറ്റ്സ് ആഹ്വാനം ചെയ്തു. ഇസ്രയേൽ സൈന്യം നടത്തുന്ന ഈ നീക്കങ്ങൾ ജനങ്ങൾക്ക് സ്വയം ഉയിർത്തെഴുന്നേൽക്കാനും ഭരണമാറ്റം കൊണ്ടു വരാനും അവസരം ഒരുക്കുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.
എന്നാൽ ഈ സൈനിക പ്രചരണത്തിന്‍റെ കൃത്യമായ ലക്ഷ്യങ്ങളെക്കുറിച്ചോ സൈനികമായ പരിധികളെക്കുറിച്ചോ വ്യക്തമായ വിശദീകരണം നൽകാൻ അദ്ദേഹം തയാറായില്ല.ഇറാൻ ഭരണകൂടത്തിന്‍റെ ഭാവി അവിടുത്തെ ജനങ്ങളുടെ കൈകളിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.അതേസമയം, പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ ഇസ്രയേലിലെ പ്രതിപക്ഷ നിരയിൽ നിന്നും ശക്തമായ വിമർശനം ഉയർന്നു. ഇടതു പക്ഷ ഡെമോക്രാറ്റ് പാർട്ടി നേതാവ് യെയർ ഗോലാൻ ഇസ്രായേൽ കാറ്റ്സിനെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്.
ഒരു യുദ്ധത്തിനു വേണ്ടത് സമയപരിധിയല്ല. മറിച്ച് കൃത്യമായ എക്സിറ്റ് സ്ട്രാറ്റജിയാണെന്ന് അദ്ദേഹം എക്സിലൂടെ പ്രതികരിച്ചു. കഴിഞ്ഞ രണ്ടര വർഷമായി ഈ ഗവണ്മെന്‍റ് പുതിയ യുദ്ധമുഖങ്ങൾ തുറക്കുന്നതിലും അവിടെ കുടുങ്ങിക്കിടക്കുന്നതിലും മാത്രമാണ് വൈദഗ്ധ്യം കാണിക്കുന്നതെന്നും യെയ്ർ പരിഹസിച്ചു.