

കറൻസിയിൽ ട്രംപിന്‍റെ ഒപ്പ്, പാസ്പോർട്ടിൽ ട്രംപിന്‍റെ ചിത്രവും
വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഒപ്പ് അമെരിക്കൻ കറൻസിയിൽ ചേർത്തതിനു പിന്നാലെ ഇപ്പോൾ അമെരിക്കൻ പാസ്പോർട്ടിൽ ട്രംപിന്‍റെ ചിത്രവും. അമെരിക്കൻ സ്വാതന്ത്ര്യത്തിന്‍റെ 250ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പ്രസിഡന്‍റ് ട്രംപിന്‍റെ ചിത്രം ഉൾപ്പെടുത്തിയ സ്പെഷ്യൽ എഡിഷൻ പാസ്പോർട്ടുകൾ പുറത്തിറക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് തീരുമാനിച്ചത്.
ജൂലൈയിൽ നടക്കാനിരിക്കുന്ന സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്‍റെ 250ാം വാർഷികാഘോഷങ്ങളോട് അനുബന്ധിച്ചാണ് ഈ പാസ്പോർട്ടുകൾ പുറത്തിറക്കുന്നത്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് പുറത്തു വിട്ട രൂപരേഖ അനുസരിച്ച് പാസ്പോർട്ടിൽ 1776ലെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ ഒപ്പ് ഇടുന്ന ചിത്രത്തിന് അഭിമുഖമായി ട്രംപിന്‍റെ ചിത്രവും ഉണ്ടാകും.
എന്നാൽ ഈ പാസ്പോർട്ട് വേണമോ വേണ്ടയോ എന്നു തെരഞ്ഞെടുക്കാനുള്ള അനുവാദം സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ഒന്നും അധികൃതർ പുറത്തു വിട്ടിട്ടില്ല. നിശ്ചിത കാലത്തേയ്ക്കു മാത്രം പുറത്തിറക്കുന്ന ഇതിന് പ്രത്യേക ഫീസ് ഈടാക്കില്ലെന്ന് സർക്കാർഅറിയിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യ വാർഷികത്തോട് അനുബന്ധിച്ച് ട്രംപിന്‍റെ പേരും ചിത്രവും ഔദ്യോഗിക സംവിധാനങ്ങളിൽ ഉൾപ്പെടുത്തുന്ന വിപുലമായ പദ്ധതികളുടെ ഭാഗമാണ് ഇത്. യുഎസ് ട്രഷറി വകുപ്പ് പുറത്തിറക്കുന്ന പുതിയ പേപ്പർ കറൻസികളിൽ ട്രംപിന്‍റെ ഒപ്പ് രേഖപ്പെടുത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
ഇതാദ്യമായാണ് അധികാരത്തിൽ ഇരിക്കുന്ന ഒരു പ്രസിഡന്‍റിന്‍റെ ഒപ്പ് അമെരിക്കൻ കറൻസിയിൽ പ്രത്യക്ഷപ്പെടുന്നത്. യുഎസ് മിന്‍റ് ട്രംപിന്‍റെ ചിത്രം പതിപ്പിച്ച സ്വർണ നാണയങ്ങളും പുറത്തിറക്കുന്നുണ്ട്.
രണ്ടാമതും അധികാരമേറ്റ ശേഷം ഫെഡറൽ പ്രോഗ്രാമുകൾ, പൊതു അടിസ്ഥാന സൗകര്യങ്ങൾ, നിർദിഷ്ട നാവിക ആസ്തികൾ എന്നിവയുൾപ്പടെയുള്ള ഔദ്യോഗിക പദ്ധതികളിൽ ട്രംപിന്‍റെ പേരും രൂപവും ബന്ധിപ്പിക്കാൻ ഭരണകൂടം ശ്രമിക്കുന്നത് ശ്രദ്ധേയമാണ്. ഗവണ്മെന്‍റ് സംരംഭങ്ങളെ പ്രസിഡന്‍റിന്‍റെ വ്യക്തിത്വവുമായി ബ്രാന്‍ഡ് ചെയ്യാനുള്ള വിപുലമായ നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്.