
സെലൻസ്കി- വാൻസ് കൂടിക്കാഴ്ച
വത്തിക്കാൻ: റഷ്യ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നടത്തുന്ന ശ്രമങ്ങൾ തുടരുന്നതിനിടെ റോമിൽ നിർണായക കൂടിക്കാഴ്ച. യുക്രെയ്ൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കിയും അമെരിക്കൻ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസും തമ്മിലാണ് റോമിലെ അമെരിക്കൻ സ്ഥാനപതിയുടെ വസതിയിൽ വച്ച് കൂടിക്കാഴ്ച നടത്തിയത്. അമെരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. മാർപ്പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്.
നല്ല കൂടിക്കാഴ്ച എന്നായിരുന്നു സെലൻസ്കി ഇതിനെ വിശേഷിപ്പിച്ചത്. എന്നാൽ അമെരിക്കയുടെ ഭാഗത്തു നിന്ന്
ഇതു വരെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. എന്നാൽ അക്രമം നിറഞ്ഞതും രക്ത രൂക്ഷിതവുമായ യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കുന്നതിന്‍റെ ഭാഗമായി വ്ലാദിമിർ പുടിനോടും വ്ലോദിമിർ സെലൻസ്കിയോടും ഇന്ന്(തിങ്കൾ) സംസാരിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ട്രൂത്ത് സോഷ്യലിലെ കുറിപ്പിലാണ് രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ ശ്രമം നടത്തുമെന്ന് ട്രംപ് വിശദമാക്കിയത്.
പുടിനുമായും പിന്നാലെ സെലൻസ്കിയുമായും ഫോണിൽ സംസാരിക്കുമെന്നാണ് ട്രംപ് വിശദമാക്കിയത്.
''വെടിനിർത്തൽ സംഭവിക്കട്ടെ. യുദ്ധം ഒരിക്കലും സംഭവിക്കേണ്ടതല്ല. അവസാനിക്കും. എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ...'', ട്രംപ് കുറിച്ചു.