
മ്യൂണിക്ക്: ഭീഷണിയുള്ള കാര്യങ്ങൾ വരുമ്പോൾ യൂറോപ്പിനോട് പിന്തിരിഞ്ഞു നിൽക്കുന്ന അമെരിക്കയെ വിശ്വസിക്കാനാകില്ലെന്ന് സെലൻസ്കി. ഈ സാഹചര്യത്തിൽ യൂറോപ്പ് സ്വന്തം സഖ്യമുണ്ടാക്കാൻ സമയമായി എന്നും സെലൻസ്കി പറഞ്ഞു.
റഷ്യയുമായുള്ള യുദ്ധ ചർച്ചയിൽ യൂറോപ്യൻ രാജ്യങ്ങളും തങ്ങളുടെ ഒപ്പം വേണമെന്നും തങ്ങളെ പിന്തുണയ്ക്കുന്നവരെ ഉൾപ്പെടുത്താത്ത കരാറിനെ യുക്രെയ്ൻ അംഗീകരിക്കില്ലെന്നു സെലൻസ്കി വ്യക്തമാക്കി.
മ്യൂണിക്കിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു സംസാരിക്കവേ ആയിരുന്നു സെലൻസ്കിയുടെ വിവാദ പരാമർശം. യുക്രെയ്നില്ലാതെ യുക്രെയ്നെ സംബന്ധിച്ചോ യൂറോപ്പില്ലാതെ യൂറോപ്പിനെ കുറിച്ചോ യാതൊരു തീരുമാനവും ഉണ്ടാകില്ലെന്നും സെലൻസ്കി പറഞ്ഞു.
യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനുമായി സംസാരിച്ചതായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. റഷ്യൻ പ്രസിഡന്‍റുമായുള്ള ഫോൺ സംഭാഷണത്തിനു ശേഷം ട്രംപ് യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്കിയുമായും സംസാരിച്ചിരുന്നു.
തന്‍റെ പുതിയ ഭരണകൂടത്തിന്‍റെ ആദ്യ ദിവസം തന്നെ യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെന്നും നാറ്റോയിൽ യുക്രെയ്ന് അംഗത്വം നൽകില്ലെന്ന ഉറപ്പും നൽകിയാണ് ട്രംപ് രണ്ടാം തവണ ഭരണ സാരഥ്യമേറ്റെടുത്തത്.
ഒട്ടേറെ പേരാണ് യുദ്ധത്തിൽ മരിക്കുന്നത്. അതിനാൽ മേഖലയിൽ സമാധാനം സ്ഥാപിക്കണമെന്ന് താൻ കരുതുന്നതായും യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ച ഉടൻ നടത്താമെന്ന് പുടിൻ സമ്മതിച്ചതായും ട്രംപ് കൂട്ടിച്ചേർത്തു.