

റഷ്യയ്ക്കു മുന്നറിയിപ്പു നൽകി സിഐഎ മേധാവി റാറ്റ്ക്ലിഫ്
മോസ്കോ: നാറ്റോ അംഗരാജ്യങ്ങൾക്കെതിരേ ആക്രമണം നടത്തരുതെന്ന് റഷ്യയ്ക്ക് മുന്നറിയിപ്പു നൽകുന്നതിനായി അമെരിക്കൻ സിഐഎ ഡയറക്റ്റർ ജോൺ റാറ്റ്ക്ലിഫ് ഈയാഴ്ച ആദ്യം മോസ്കോ സന്ദർശിച്ചതായി റിപ്പോർട്ടുകൾ. യാത്രയെക്കുറിച്ച് അറിവുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് എബിസി ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മോസ്കോയിൽ നടന്ന കൂടിക്കാഴ്ചകളിൽ ഇറാൻ വിഷയവും റാറ്റ്ക്ലിഫ് ഉന്നയിച്ചതയാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തിന്‍റെ മോസ്കോ സന്ദർശനത്തിന്‍റെ ലക്ഷ്യത്തെ കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്തത് വാൾ സ്ട്രീറ്റ് ജേർണൽ ആയിരുന്നു. എന്നാൽ സന്ദർശനവുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ സിഐഎ തയാറായില്ല.
എന്നാൽ ഗ്ലെൻ ബെക്കിനു നൽകിയ അഭിമുഖത്തിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് റാറ്റ് ക്ലിഫിന്‍റെ മോസ്കോ സന്ദർശനം സ്ഥിരീകരിച്ചു. സിഐഎ തലവന്‍റെ മോസ്കോ സന്ദർശനത്തെ അദ്ദേഹം “ഭാഗികമായി പതിവ് സ്വഭാവമുള്ളത്” എന്നാണ് വിശേഷിപ്പിച്ചത്. റഷ്യ നാറ്റോയ്‌ക്കെതിരെ ആക്രമണ നിലപാട് ശക്തമാക്കിയതോ ഇറാനെതിരായ സാമ്പത്തിക സമ്മർദ്ദം വർധിച്ചതോ സന്ദർശനത്തിന് കാരണമാണോയെന്ന ചോദ്യത്തിന്, ഈ കാരണങ്ങളൊന്നുമല്ല സന്ദർശനത്തിന് പിന്നിലെന്നാണ് ട്രംപ് പ്രതികരിച്ചത്.
റാറ്റ്ക്ലിഫ് റഷ്യൻ രഹസ്യാന്വേഷണ ഏജൻസികളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന്‍റെ വക്താവ് അറിയിച്ചു. എന്നാൽ റാറ്റ്ക്ലിഫ് പ്രസിഡന്‍റ് പുടിനുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.