
എണ്ണത്തിൽ വൻ വർധന; ആനകളെ കൊന്ന് മാംസം വിതരണം ചെയ്യാൻ സിംബാബ്വെ
file image
ലോകത്ത് ബോട്സ്വാന കഴിഞ്ഞാൽ വളരെ അധികം ആഫ്രിക്കൻ ആനകളുള്ള ദക്ഷിണാഫ്രിക്കൻ രാജ്യമാണ് സിംബാബ്വെ. ഇപ്പോൾ ഇതു തന്നെയാണ് സിംബാബ്വെയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നതും. 800 ആനകളെ മാത്രം നിലനിർത്താനുള്ള ശേഷിയുള്ള സിംപാർക്കിൽ 2024 ലെ കണക്ക് പ്രകാരം 2,500 ഓളം ആനകളാണ് ഉള്ളത്.
ഇതോടെ ആനകൾ രാജ്യത്തിനുണ്ടാക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ ആനകളെ കൊന്ന് ഭക്ഷണമാക്കാനാണ് സിംബാബ്വെയുടെ തീരുമാനം. ആദ്യ ഘട്ടത്തിൽ സ്വകാര്യ റിസർവുകളിലെ 50 ഓളം ആനകളെ കൊല്ലാനാണ് സിംബാബ്വെ പാര്‍ക്ക്സ് ആന്‍റ് വൈല്‍ഡ് ലൈഫ് അഥോറിറ്റി തയാറെടുക്കുന്നത്. ആനകളുടെ മാംസം തദ്ദേശീയ ജനതയ്ക്ക് നല്‍കാനും ഒപ്പം കൊമ്പുകൾ രാജ്യത്തിന്‍റെ സ്വത്തായി സുരക്ഷിതമായി സൂക്ഷിക്കുന്നതിന് സിംപാർക്കിന് കൈമാറാനുമാണ് തീരുമാനം.
ധാർമികവും നിയമപരവുമായ കാരണങ്ങളാൽ ആനകളുടെ മാംസം ഭക്ഷണമാക്കുന്നതിന് അത്ര പ്രചാരമില്ലെങ്കിലും ചില തദ്ദേശിയ മേഖലയിലുള്ള ജനങ്ങൾ ആന മാംസം കഴിച്ചു വരുന്നവരാണ്. പോർക്ക്, ബീഫ് മാംസങ്ങളെ പോലെ രുചിയുള്ളതും അല്പം മധുരമുള്ളതുമാണ് ആന മാംസം. ഏറെനേരം വേവ് ആവശ്യമുള്ള ആന മാംസം തയ്യാറാക്കുന്നതിന് ഇത്തരം ജനവിഭാഗങ്ങൾക്ക് പ്രത്യേക പാചകരീതികളുമുണ്ടെന്ന് ഷെഫ്സ് റിസോഴ്സ് ആന്‍റ് ദി ത്രിൽസ് പറയുന്നു.
ലോകത്ത് ആനക്കൊമ്പ് വ്യാപാരം നിരോധിച്ചിട്ടുള്ളതിനാല്‍ സിംബാവെയ്ക്ക് ആനക്കൊമ്പ് വിൽക്കാന്‍ കഴിയില്ല. ആദ്യത്തെ അംഗീകൃത ആന വേട്ട 1988 മുതലാണ് സിംബാബ്വെ ആരംഭിക്കുന്നത്. അതേസമയം ആന വേട്ടയ്ക്കെതിരേ മൃഗസ്നേഹികളും വന്യജീവി സംരക്ഷകരും രംഗത്തെത്തിയിട്ടുണ്ട്.