

ഇറാനെതിരായ യുദ്ധത്തിൽ അമെരിക്കയ്ക്കൊപ്പം സൗദിയും യുഎഇയും
file photo
റിയാദ്: ഇറാനെതിരായി അമെരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന യുദ്ധത്തിൽ ഗൾഫ് രാജ്യങ്ങളായ സൗദി അറേബ്യയും യുഎഇയും പങ്കു ചേരുമെന്ന് അഭ്യൂഹം. അമെരിക്കയ്ക്ക് സൈനിക താവളം അനുവദിച്ചതിന്‍റെ പേരിൽ സൗദിക്കും യുഎഇക്കുമെതിരേ ഇറാൻ മിസൈൽ ആക്രമണങ്ങൾ തുടർച്ചയായി നടത്തിയിരുന്നു. ഇതിനിടെ ഹോർമൂസ് കടലിടുക്കിൽ ഇറാന്‍റെ ആധിപത്യം കൂടുതൽ ശക്തമായതോടെ തങ്ങൾക്ക് കൂടുതൽ ഭീഷണിയെന്ന നിഗമനത്തിലാണ് പല ഗൾഫ് രാജ്യങ്ങളും. ഇത്തരം ഒരു സാഹചര്യത്തിലാണ് ഇറാനെതിരേയുള്ള യുദ്ധത്തിൽ പങ്കാളികളാകുന്നതിനെ കുറിച്ച് ഇരു രാജ്യങ്ങളും ആലോചിക്കുന്നത്.
സംഘർഷം രൂക്ഷമാകുന്നതിനെതിരേ മുന്നറിയിപ്പുകൾക്കു ശേഷവും ഇറാൻ പിൻമാറാത്ത സാഹചര്യത്തിലാണ് യുഎഇ, സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ നിലപാട് പുന: പരിശോധിക്കാൻ നീക്കം തുടങ്ങിയത്. സൈനിക നടപടിയായാലും സാമ്പത്തിക സമ്മർദ്ദമായാലും പോരാട്ടത്തിൽ എത്രത്തോളം ഇടപെടണമെന്ന് അവർ ആലോചിച്ചു കൊണ്ടിരിക്കുകയാണെന്ന് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു.
അമെരിക്കയും ഇസ്രയേലും ഇറാനെതിരേ നടത്തിയ ഓപ്പറേഷൻ എപ്പിക് ഫ്യൂറിയും ഓപ്പറേഷൻ റോറിങ് ലയണും ആരംഭിച്ചപ്പോൾ ഇറാന്‍റെ ആണവ അഭിലാഷങ്ങളെയോ മിസൈൽ പദ്ധതിയെയോ തടയാൻ ആക്രമണങ്ങൾക്ക് കഴിയുമോ എന്ന് ഗൾഫ് രാജ്യങ്ങൾ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു.
നയതന്ത്രത്തിലൂടെ പ്രശ്നപരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇറാനിയൻ ആക്രമണം ആ കണക്കുകൂട്ടലിനെ മാറ്റി മറിച്ചു. ഖത്തറിലെ റാസ് ലഫാൻ ഗ്യാസ് ഹബ്ബിനു നേരെയുണ്ടായ ആക്രമണം ഉൾപ്പടെ ഗൾഫിൽ ഉടനീളമുള്ള ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളെയും നഗരങ്ങളെയും ലക്ഷ്യമിട്ടുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ സർക്കാരുകളെ അസ്വസ്ഥമാക്കുകയും എണ്ണ, ഗ്യാസ്, ടൂറിസം തുടങ്ങിയ അവരുടെ സമ്പദ് വ്യവസ്ഥയുടെ പ്രധാന മേഖലകളെ ബാധിക്കുകയും ചെയ്തു.
ഇത്തരം ആക്രമണങ്ങൾ ഗൾഫ് രാജ്യങ്ങളെ അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരേ വെടി നിർത്തൽ കരാറിലേയ്ക്ക് സമ്മർദ്ദം ചെലുത്താൻ പ്രേരിപ്പിക്കുമെന്ന് ഇറാൻ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അമെരിക്കയും ഇസ്രയേലും ആക്രമണം കടുപ്പിക്കുകയാണ് ഉണ്ടായത്. തുടർന്ന് ഇറാനും തിരിച്ചടി ശക്തമാക്കി. ലോകത്തിലെ ഏറ്റവും നിർണായകമായ ഊർജ്ജ ഇടനാഴിയായ ഹോർമൂസ് കടലിടുക്ക് തടസപ്പെടുത്തി. സമുദ്ര ചാനലിന്‍റെ ഉടമസ്ഥാവകാശം തങ്ങൾക്കാണെന്നു സൂചിപ്പിക്കുന്ന തരത്തിൽ ഗതാഗത ഫീസ് ഈടാക്കാനുള്ള ആശയവും അവർ മുന്നോട്ടു വച്ചു.
ഇറാന്‍റെ ഈദൃശ പ്രവർത്തനങ്ങൾ മൂലം ആദ്യം ഇറാനെതിരായ ആക്രമണങ്ങൾക്ക് തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കുന്നതിൽ വിമുഖത കാണിച്ച സൗദി അറേബ്യ കിങ് ഫഹദ് വ്യോമതാവളത്തിലേയ്ക്ക് യുഎസ് സൈന്യത്തിന് പ്രവേശനം നൽകാൻ സമ്മതിച്ചു. യുഎഇ തങ്ങളുടെ സാമ്പത്തിക സംവിധാനത്തിലുള്ള കോടിക്കണക്കിന് ഡോളറിന്‍റെ ഇറാനിയൻ ആസ്തികൾ മരവിപ്പിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്നുണ്ടെന്നു വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് പറയുന്നു.