

യുഎസ്-ഇറാൻ രണ്ടാം ഘട്ട സമാധാന ചർച്ചയിൽ ട്രംപും പങ്കെടുത്തേക്കും
file photo
വാഷിങ്ടൺ: പാക്കിസ്ഥാനിൽ നടക്കുന്ന യുഎസ്-ഇറാൻ രണ്ടാം ഘട്ട ചർച്ചയിൽ അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ടുകൾ. കരാർ നടപ്പാക്കൽ സംബന്ധിച്ചുള്ള ഇറാൻ പ്രതിനിധികളുമായുള്ള ചർച്ചയിൽ പുരോഗതി ഉണ്ടായാൽ ഡോണൾഡ് ട്രംപ് നേരിട്ടോ ഓൺലൈനായോ ഈ ചർച്ചയിൽ പങ്കു ചേരുമെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഇറാനും അമെരിക്കയും തമ്മിലുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് പാക്കിസ്ഥാനിൽ രണ്ടാം ഘട്ട സമാധാന ചർച്ചകൾക്ക് വേദിയൊരുങ്ങുന്നത്. എന്നാൽ ഇറാൻ-യുഎസ് ചർച്ച സംബന്ധിച്ച് അനിശ്ചിതത്വങ്ങളും നിലനിൽക്കുന്നുണ്ട്.
ഹോർമൂസിൽ അമെരിക്ക ഇറാൻ കപ്പൽ പിടിച്ച് എടുത്തതിനെ തുടർന്ന് ചർച്ചയിൽ നിന്ന് വിട്ടു നിൽക്കുമെന്നായിരുന്നു നേരത്തെ പുറത്തു വന്ന റിപ്പോർട്ടുകൾ. എന്നാൽ അത്തരം ഒരു അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.ഇറാൻ പങ്കെടുത്തേക്കുമെന്ന സൂചനകൾ പുറത്തു വന്നതോടെ പാക്കിസ്ഥാനിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ച 22 നു നടന്നേക്കും.
ഇതിന്‍റെ ഭാഗമായി പാക്കിസ്ഥാൻ എല്ലാ ഒരുക്കങ്ങളും നടത്തി വരികയാണന്നാണ് റിപ്പോർട്ട്. ഇസ്ലാമബാദിലെ വിവിധ ഇടങ്ങളിലായി 20,000 ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ്പാ ക്കിസ്ഥാൻ വിന്യസിച്ചിരിക്കുന്നത്. ചർച്ചയ്ക്ക് മുന്നോടിയായി അമെരിക്കൻ സുരക്ഷാ ഉദ്യോഗസ്ഥരും ഇസ്ലാമബാദിൽ എത്തിയിട്ടുണ്ട്.