

വരുന്ന വണ്ടിക്ക് കൈ കാണിച്ച് കയറിപ്പോകുന്നതിൽ ജാഗ്രത വേണം.
freepik.com - Representative image
തിരുവനന്തപുരം: കുട്ടികൾ സ്കൂളിലേക്കുള്ള യാത്രയിൽ അൽപ്പമൊന്നു താമസിച്ചാൽ വരുന്ന വണ്ടിക്ക് കൈ കാണിച്ച് കയറിപ്പോകുന്നതിൽ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. പൊലീസിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിലാണ് ഈ നിർദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇങ്ങനെയുള്ള യാത്ര പലപ്പോഴും രക്ഷിതാക്കളുടെ അറിവോടെ ആയിരിക്കില്ല. കുട്ടികൾ സ്കൂളിൽ പോകുന്ന സമയത്തും തിരികെ വീട്ടിൽ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങൾ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് നല്ലതല്ല.
കുട്ടികളെ കൊണ്ടുപോകുന്നവരുടെ സ്വഭാവം എങ്ങനെയുള്ളതാണെന്ന് ആർക്കും മനസിലാകില്ല. അതിനാൽ ലിഫ്റ്റ് ചോദിച്ച് പോകുമ്പോൾ കുട്ടികൾ നേരിടേണ്ടി വന്നേക്കാവുന്ന വിപത്തുകൾ അനവധിയാണെന്നും പൊലീസ് പറയുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:
''നമ്മുടെ കുട്ടികൾ സ്കൂളിൽ പോകുന്ന സമയത്തും തിരികെ വീട്ടിൽ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങൾക്കു കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നതു പതിവു കാഴ്ചയാണ്. പക്ഷേ, ഇതു ചിലപ്പോൾ അപകടത്തിലേക്ക് നയിക്കാം. വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പാശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തിൽ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തിൽ കലാശിക്കാനുള്ള സാധ്യത ഏറെയാണ്.
അമിതവേഗത്തിൽ വാഹനം ഓടിക്കുന്നവർ, അശ്രദ്ധമായി വാഹനം ഉപയോഗിക്കുന്നവർ, മദ്യപിച്ച് വാഹനം ഓടിക്കുന്നവർ, മയക്കുമരുന്ന് ഉപയോഗിക്കുന്നവർ, കടത്തുന്നവർ, കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവർ, കുട്ടികളോട് മോശമായി പെരുമാറുന്നവർ, മറ്റു ക്രിമിനൽ പശ്ചാത്തലം ഉള്ളവർ എന്നിങ്ങനെയുള്ളവരോടു ലിഫ്റ്റ് ചോദിച്ചു പോകുമ്പോൾ കുട്ടികൾ നേരിടേണ്ടി വന്നേക്കാവുന്ന വിപത്തുകൾ അനവധിയാണ്. അതിനാൽ അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കണം''.