52th republic day parade

'52' ലെ റിപ്പബ്ലിക് പരേഡ്

'52' ലെ റിപ്പബ്ലിക് പരേഡ്

കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ തനിക്കു ലഭിച്ച അവസരം പാഴാക്കിയില്ല
Published on

കാരണവരായി കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍. കാര്‍ട്ടൂണിസ്റ്റ് കുട്ടി കാരണവത്തിയായി..! 1952ലെ റിപ്പബ്ലിക് ദിനത്തില്‍ ഡൽഹി രാജ്പഥിലൂടെ കേരളത്തെ പ്രതിനിധീകരിച്ച് നീങ്ങിയ ഫ്ലോട്ടിലെ കാരണവരേയും കാരണവത്തിയേയും കണ്ടവരാരും ആ രംഗം മറക്കില്ല. ഡൽഹിയിലെ ഒട്ടുമിക്ക മലയാളികളും അന്നത്തെ കൊടും തണുപ്പത്ത് രാജ്പഥിന്‍റെ ഇരുവശത്തും തടിച്ചുകൂടിയിരുന്നു.

1950ല്‍ ഇന്ത്യ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായി. 1951ല്‍ ആദ്യ റിപ്പബ്ലിക്ക് ദിന ആഘോഷം വളരെ ലളിതമായാണു നടത്തിയത്. എട്ട് കുതിരകളെ കെട്ടിയ വണ്ടിയില്‍ രാഷ്‌ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് പട്ടാള അകമ്പടിയോടെ കൊണാട്ട് പ്ലേസ് സര്‍ക്കിള്‍ വഴി ഇര്‍വിന്‍ സ്റ്റേഡിയത്തില്‍ (ഇന്നത്തെ നാഷണല്‍ സ്റ്റേഡിയം) ഘോഷയാത്രയായി എത്തി. ആദ്യ റിപ്പബ്ലിക് ദിനാഘോഷം കാണാന്‍ വന്‍ ജനക്കൂട്ടമായിരുന്നു.

ജനങ്ങളുടെ ആവേശം കണ്ടതുകൊണ്ടാകാം, രണ്ടാമത്തെ റിപ്പബ്ലിക് ദിനം പരേഡ് അടക്കം വിപുലമായി നടത്താന്‍ സര്‍ക്കാര്‍ തീരുമാനമായി. പ്രതിരോധ മന്ത്രാലയത്തെയാണ് സൈനിക, സിവിൽ പരേഡിന്‍റെ ചുമതല ഏല്‍പ്പിച്ചത്. എല്ലാ സംസ്ഥാനങ്ങളുടെയും പ്രാതിനിധ്യമുണ്ടാകണമെന്ന് സര്‍ക്കാര്‍ നിര്‍ദേശവുമെത്തി. പല സംസ്ഥാനങ്ങളും സ്വയം മുന്നോട്ടുവന്നു. കേരളത്തിനു വേണ്ടി പ്രവര്‍ത്തിച്ച പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ അന്ന് കാര്‍ട്ടൂണിസ്റ്റ് ശങ്കറിനെയാണ് സമീപിച്ചത്. കാര്‍ട്ടൂണിസ്റ്റ് ശങ്കറും പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും തമ്മിലുള്ള സുഹൃദ് ബന്ധമായിരുന്നു അതിനു പിന്നിലെന്നത് എടുത്തു പറയേണ്ട കാര്യമില്ലല്ലോ.

കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ തനിക്കു ലഭിച്ച അവസരം പാഴാക്കിയില്ല. ഡൽഹിയില്‍ കഴിഞ്ഞ അവസരത്തില്‍ തികച്ചും ഒരു കേരളീയനായി തന്നെയാണ് അദ്ദേഹം ജീവിച്ചിരുന്നത്. കേരളത്തിലെ ഒരു തറവാട്ടില്‍ പോകുന്ന പ്രതീതിയാണ് ശങ്കറിന്‍റെ വീട്ടില്‍ പോയാലെന്ന് എത്രയോ പ്രശസ്തര്‍ പില്‍ക്കാലത്ത് രേഖപ്പെടുത്തിയിരിക്കുന്നു. ശങ്കറിന്‍റെ പ്രിയ ശിഷ്യന്‍ കാര്‍ട്ടൂണിസ്റ്റ് കുട്ടിയായിരുന്നു അന്ന് കേരള ക്ലബിന്‍റെ സെക്രട്ടറി. ക്ലബ്ബിലിരുന്ന് കാര്‍ട്ടൂണിസ്റ്റ് കുട്ടിയും മറ്റും റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരു രൂപരേഖ ഉണ്ടാക്കി.

രണ്ട് ഫ്ലോട്ടുകളാണ് കേരളത്തിന് അനുവദിക്കപ്പെട്ടത്. തനി കേരള മാതൃകയിലുള്ള ഒരു വീടായിരിക്കണം ഒന്നാം ഫ്ലോട്ട്. കഥകളി രണ്ടാമത്തെ ഫ്ലോട്ട്. കുട്ടിയുടെയും സംഘത്തിന്‍റെയും ആശയത്തിന് ശങ്കറിന്‍റെ പച്ചക്കൊടിയും ലഭിച്ചു. ശങ്കര്‍ നേരിട്ട് നേതൃത്വം നല്‍കി പ്ലൈവുഡില്‍ കേരള മാതൃകയിലുള്ള ഒരുഗ്രന്‍ വീട് തയാറാക്കി. തെങ്ങിന്‍റെയും മറ്റും കട്ടൗട്ടുകള്‍ ശങ്കര്‍ തന്നെയാണ് രൂപപ്പെടുത്തിയത്. പെയിന്‍റിങ്ങിന്‍റെ കാര്യത്തില്‍ ശങ്കറിനെ സഹായിക്കുക എന്നതായിരുന്നു മറ്റുള്ളവരുടെ പണി. മണിക്കൂറുകളോളം ശങ്കര്‍ പെയിന്‍റിങ്ങിനായി ചെലവഴിച്ചു. തികച്ചും ഒറിജിനലിനോട് കിടപിടിക്കുന്ന പെയ്ന്‍റിങ് എല്ലാവരുടെയും പ്രശംസയ്ക്ക് പാത്രമായി.

ഡൽഹിയിലെ മലയാളി പെണ്‍കുട്ടികളെ സംഘടിപ്പിച്ച് കൈകൊട്ടിക്കളിയും അതിനിടയില്‍ ഒരുക്കി. ഓണാഘോഷം ചിത്രീകരിക്കുക എന്നതാണ് കുട്ടിയും കൂട്ടരും ലക്ഷ്യമിട്ടത്. നിലവിളക്കും നിറപറയും എല്ലാമെത്തി. കാരണവരുടെ വേഷം ചെയ്യാന്‍ ശങ്കറിനെ എല്ലാവരും നിര്‍ദേശിച്ചു. പക്ഷേ "കാരണവത്തി'യായി ഒരാളെ കിട്ടിയില്ല. കാരണവത്തിയാവാന്‍ പ്രായമായവര്‍ പോലും തയാറായില്ല. ചെറുപ്പക്കാരികളാരെങ്കിലും കാരണവത്തിയാകാന്‍ തയാറാകും എന്ന പ്രതീക്ഷയും അസ്ഥാനത്തായി. കാര്‍ട്ടൂണിസ്റ്റ് കുട്ടി തന്നെ ഒടുവില്‍ തന്‍റെ ഗുരു കൂടിയായ കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്‍റെ നിര്‍ദേശപ്രകാരം കാരണവത്തിയാകാമെന്ന് ഏറ്റു.

മീശ വടിച്ച് മേയ്ക്കപ്പിട്ട് കുട്ടി കാരണവത്തിയായപ്പോള്‍ അന്തം വിട്ടത് ഡൽഹി മലയാളികളാണ്. കാരണവത്തികള്‍ അയ്യടാ എന്നായി... കുട്ടിയുടെ മേക്കപ്പ്മാന്‍ മറ്റാരുമായിരുന്നില്ല, സാക്ഷാൽ ശങ്കര്‍ തന്നെ. ഫ്ലോട്ടിലെ കുട്ടികളുടെ കൂട്ടത്തില്‍ ഞങ്ങളും ഉണ്ടായിരുന്നുവെന്ന് ശങ്കറിന്‍റെ മകള്‍ പിന്നീട് അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്.

അങ്ങനെ റിപ്പബ്ലിക് ദിനത്തില്‍ കേരള വീടും കഥകളിയും നീങ്ങി. പെണ്‍കുട്ടികള്‍ കൈകൊട്ടിക്കളിയും ആണ്‍കുട്ടികള്‍ കോല്‍ക്കളിയുമായി കേരളത്തിന്‍റെ ഫ്ലോട്ടിന് മിഴിവേകി. കാരണവരായി ശങ്കര്‍ ഒരു വാക്കിങ് സ്റ്റിക്കുമായി എല്ലാം നോക്കി നിന്നു. കാരണവത്തിയായി കാര്‍ട്ടൂണിസ്റ്റ് കുട്ടി പെണ്‍കുട്ടികള്‍ക്ക് താളം പിടിച്ചു കൊടുത്തു. കഥകളി വേഷവും ഫ്ലോട്ടിന്‍റെ ഭാഗമായി. പ്രശസ്തനായ മാങ്കുളം വിഷ്ണു നമ്പൂരിയായിരുന്നു അന്ന് കഥകളി വേഷം കെട്ടിയത്. അദ്ദേഹം ഒരു മികച്ച കഥകളി കലാകാരനായിരുന്നു. രാത്രിയിലെ എണ്ണത്തിരി വെളിച്ചത്തില്‍ നിന്നും കഥകളി പകല്‍വെട്ടത്ത് അന്നാദ്യമായി അവതരിക്കപ്പെട്ടു.

ഇന്നത്തേതു പോലെയല്ല, പരേഡ് അക്കുറി രാഷ്‌ട്രപതി ഭവനില്‍ നിന്ന് ചെങ്കോട്ട വരെയാണ് പോകേണ്ടിയിരുന്നത്. കാരണവരായി വേഷമിട്ട കാര്‍ട്ടൂണിസ്റ്റ് ശങ്കറിന് നില്‍ക്കാന്‍ ബുദ്ധിമുട്ടാണ്. സല്യൂട്ട് സ്റ്റാൻഡിന് ശേഷം കൂട്ടത്തില്‍ യഥാർഥ കാരണവരായ ശങ്കറിനോട് ഫ്ലോട്ടില്‍ നിന്ന് ഇറങ്ങാന്‍ മറ്റുള്ളവര്‍ നിര്‍ബന്ധിച്ചു. അദ്ദേഹം ജന്‍പഥ് ക്രോസിങ്ങില്‍ ഫ്ലോട്ടില്‍ നിന്നിറങ്ങി. മറ്റുള്ളവര്‍ കാരണവരില്ലാതെ തന്നെ റെഡ് ഫോര്‍ട്ടിലേക്ക് നീങ്ങി. കൊണാട്ട് പ്ലേസ് ചുറ്റിയായിരുന്നു പരേഡിന്‍റെ അന്നത്തെ റൂട്ട്.

ഫ്ലോട്ടിനായി തയാറാക്കിയ കളിവീട് ഒരർഥത്തില്‍ യഥാർഥ വീടു തന്നെയായിരുന്നു. ചായയും മറ്റും വീടിനകത്ത് ഒരുക്കിയിരുന്നു. ഘോഷയാത്രയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഭക്ഷണം ആ വീട്ടില്‍ നിന്നു തന്നെയാണു കൊടുത്തത്. റെഡ് ഫോര്‍ട്ട് എത്തും മുമ്പു തന്നെ കാര്‍ട്ടൂണിസ്റ്റ് കുട്ടിയും സംഘവും മേക്കപ്പ് പകുതിയും ഉപേക്ഷിച്ചിരുന്നു. യാത്രയ്ക്കിടെ പരേഡ് കാണാന്‍ കൂടിയ ജനക്കൂട്ടത്തിനിടയില്‍ നിന്ന് കാരണവത്തിയായി വേഷമിട്ട കുട്ടിക്ക് പലരും ബീഡി വാഗ്ദാനം ചെയ്തത് ചിരിക്ക് വക നല്‍കിയത്രെ..!

അന്നു കേരളം ഏറെ ശ്രദ്ധിക്കപ്പെട്ടു. വന്‍ ഹിറ്റായി... മാധ്യമങ്ങളില്‍ പല വാര്‍ത്തകള്‍... കേരളത്തിന്‍റെ ഫ്ലോട്ടിനെക്കുറിച്ച് മാത്രമായിരുന്നില്ല അത്. കഥകളി അപമാനിക്കപ്പെട്ടു എന്ന മഹാകവി വള്ളത്തോളിന്‍റെ പ്രസ്താവനയും പിന്നീട് പത്രങ്ങളില്‍ വന്നു. ശങ്കറിനെയും കൂട്ടരേയും നഖശിഖാന്തം എതിര്‍ത്തുകൊണ്ട് വള്ളത്തോള്‍ പ്രസ്താവന ഇറക്കിയത് പകല്‍വെട്ടത്തില്‍ കഥകളി അവതരിപ്പിച്ചതിനാലാണ്. വള്ളത്തോളിന്‍റെ ആ പ്രസ്താവന മലയാള പത്രങ്ങളില്‍ മാത്രമല്ല ദേശീയ പത്രങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ടു. എന്തായാലും കേരളത്തിന്‍റെ അന്നത്തെ ഫ്ലോട്ട് ഏറെ സംസാരവിഷയമായി. വീണ്ടുമൊരു റിപ്പബ്ലിക് ദിനം വരുമ്പോൾ കേരളത്തിന്‍റെ ഫ്ലോട്ട് ശ്രദ്ധിക്കപ്പെടുമെന്നുറപ്പ്. സംസ്ഥാനത്തിന്‍റെ നൂറു ശതമാനം ഡിജിറ്റൽ സാക്ഷരത നേട്ടവും ജനശ്രദ്ധ നേടിയ കൊച്ചി വാട്ടർ മെട്രൊയും ഉയർത്തിക്കാട്ടുന്നതാണ് ഇത്തവണത്തെ ഫ്ലോട്ടിന്‍റെ വിഷയം.

logo
Metro Vaartha
www.metrovaartha.com