

വ്യാപാരത്തിന് രാഷ്‌ട്രീയമില്ല, വ്യാപാരിക്കുണ്ട്
getty image
കേരളത്തിലെ 80 ശതമാനം വ്യാപാരസ്ഥാപനങ്ങളും വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. വികസനത്തിന്‍റെ പേരിൽ പൊളിക്കപ്പെടുന്ന കെട്ടിടങ്ങളിൽ നിന്നും കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് വാടകക്കാരനായതിന്‍റെ പേരിൽ ഒരു ആനുകൂല്യവും നൽകാത്ത സംവിധാനമാണ് ഇപ്പോഴുള്ളത്. ഉടമയ്ക്ക് മാന്യമായ വിഹിതം ലഭിക്കുമ്പോൾ, തിരിച്ചെടുക്കാൻ കഴിയാത്ത വലിയ മുതൽമുടക്ക് കെട്ടിടത്തിൽ നിക്ഷേപിക്കുന്ന വാടകക്കാരനായ വ്യാപാരി കണ്ണീരോടെ പടിയിറങ്ങേണ്ടിവരും.
വ്യാപാരത്തിനു രാഷ്‌ട്രീയമില്ല. വ്യാപാരികൾക്ക് രാഷ്‌ട്രീയമുണ്ട്. ആ രാഷ്‌ട്രീയം വ്യാപാരമാണ്. വ്യാപാരം ജീവനാഡിയായി മാറ്റിയ ചെറുകിട വ്യാപാരികൾക്ക് കൃത്യമായ രാഷ്‌ട്രീയമുണ്ട്. തന്‍റെ ജീവിതോപാധി മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്ന രാഷ്‌ട്രീയമാണ് വ്യാപാരിക്കുള്ളത്. മറ്റൊരു തെരഞ്ഞെടുപ്പിനെ കൂടി നാം അഭിമുഖീകരിക്കുകയാണ്. കൃത്യമായും വ്യാപാരിയുടെ രാഷ്‌ട്രീയം വോട്ടിലൂടെ രേഖപ്പെടുത്തുക തന്നെ ചെയ്യും.
എസ്.എസ്. മനോജ്
file photo
ഞങ്ങൾ ചെയ്യുന്ന തൊഴിലിന് സംരക്ഷണം നൽകുന്ന രാഷ്‌ട്രീയത്തെ പിന്തുണയ്ക്കും. അത്തരം രാഷ്‌ട്രീയം പറയുന്ന ആളുകളെയും പിന്തുണയ്ക്കും. വ്യാപാരിക്ക് വേണ്ടി ശബ്ദമുയർത്തുന്നവരെയും എതിർക്കുന്നവരെയും ഞങ്ങൾ കൃത്യമായി തിരിച്ചറിയും. മുൻകാലങ്ങളിലെ തെരഞ്ഞെടുപ്പുകൾ പലപ്പോഴും അതിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇനി വരുന്ന തെരഞ്ഞെടുപ്പുകളും അങ്ങനെ തന്നെയാകും. സ്വയം തൊഴിൽ കണ്ടെത്തുന്നതോടൊപ്പം തന്നെ ഒരു തൊഴിലിടം കൂടി സൃഷ്ടിക്കുകയാണ് വ്യാപാരികൾ.
പക്ഷേ, വ്യാപാരസ്ഥാപനം തൊഴിലുടമായി മാത്രം കാണുമ്പോഴും തൊഴിലുടമ ഒരു തൊഴിലാളി കൂടിയാണ് എന്ന് കാണുവാൻ ഭരണകൂടങ്ങൾ തയാറാകുന്നില്ല. കുടുംബ വീടിന്‍റെ ആധാരവും ഭാര്യയുടെയും അമ്മയുടെയും ഒക്കെ കെട്ട് താലികളും വരെ പണയപ്പെടുത്തി കൊണ്ടാണ് തെരുവോരങ്ങളിൽ കച്ചവട സ്ഥാപനങ്ങൾ പടുത്തുയർത്തുന്നത്. ഓരോ ചെറുകിട വ്യാപാര സ്ഥാപനങ്ങളുടെ പിന്നിലും സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും മാത്രമല്ല, കണ്ണീരിന്‍റെ കഥ കൂടിയുണ്ട്. പല സ്ഥാപനങ്ങളും ആയുസ് എത്താതെ അടച്ചുപൂട്ടേണ്ടി വരുന്നു.
മാറി മാറി വരുന്ന സർക്കാരുകളുടെ നയങ്ങൾ, പ്രകൃതിക്ഷോഭങ്ങൾ, കാലാവസ്ഥാ വ്യതിയാനങ്ങൾ, അന്തർദേശീയ വ്യാപാര നയങ്ങൾ, തുടങ്ങി സമൂഹത്തെ ബാധിക്കുന്ന എല്ലാ വിഷയങ്ങളും വ്യാപാരത്തെയും ബാധിക്കുന്നുണ്ട്. അപ്രതീക്ഷിതമായി വന്നടുക്കുന്ന പ്രതിസന്ധികൾ വ്യാപാരി നെയ്തെടുക്കുന്ന സ്വപ്നങ്ങളെ മാത്രമല്ല, അവന്‍റെ ജീവിതത്തെ കൂടി തകർത്തെറിയപ്പെടുന്നു. ചില വ്യാപാരികളുടെ ജീവനും.
മാസാമാസം ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരും ജീവിതയാഥാർഥ്യങ്ങളുടെ യാതന അറിയാത്തവരും, മുടക്കു മുതലിന്‍റെ അത്രയും തന്നെ ബാധ്യതപ്പെട്ട വ്യാപാരികളുടെ യാതനകൾ മനസിലാക്കാതെ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ പലപ്പോഴും വ്യാപാര സ്ഥാപനത്തെയും അതുവഴി വ്യാപാരിയും ഇല്ലാതാക്കും. ചെറുകിട വ്യാപാരികളെ മനസിലാക്കുന്ന,വ്യാപാരികൾക്ക് വേണ്ടി ശബ്ദിക്കുന്നവർക്ക് വേണ്ടി വ്യാപാരികൾ ചിന്തിച്ചാൽ അതിശയപ്പെടാറില്ല.
രാജ്യപുരോഗതിക്കായി വ്യാപാരികൾ അർപ്പിക്കുന്ന ബലി വളരെ വലുതാണ്. അത് വേണ്ട രീതിയിൽ പരിഗണിക്കപ്പെടുന്നില്ല. നാടിന്‍റെ വികസനത്തിന് വലിയ പങ്കാണ് വ്യാപാരികൾ വഹിക്കുന്നത്. എന്നാൽ നാട്ടിൽ വികസനം വരുമ്പോൾ വ്യാപാരികളെ നിഷ്കരുണം കുടിയൊഴിപ്പിക്കുന്നു.
കേരളത്തിലെ 80 ശതമാനം വ്യാപാരസ്ഥാപനങ്ങളും വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. വികസനത്തിന്‍റെ പേരിൽ പൊളിക്കപ്പെടുന്ന കെട്ടിടങ്ങളിൽ നിന്നും കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് വാടകക്കാരനായതിന്‍റെ പേരിൽ ഒരു ആനുകൂല്യവും നൽകാത്ത സംവിധാനമാണ് ഇപ്പോഴുള്ളത്.
ഉടമയ്ക്ക് മാന്യമായ വിഹിതം ലഭിക്കുമ്പോൾ, തിരിച്ചെടുക്കാൻ കഴിയാത്ത വലിയ മുതൽമുടക്ക് കെട്ടിടത്തിൽ നിക്ഷേപിക്കുന്ന വാടകക്കാരനായ വ്യാപാരി കണ്ണീരോടെ പടിയിറങ്ങേണ്ടിവരും.ജിഎസ്ടി രൂപം കൊണ്ടിട്ട് ഒൻപതു വർഷമായി. റിട്ടേണുകൾ ഫയൽ ചെയ്യുന്ന നടപടികൾ ലഘൂകരിക്കണമെന്ന ആവശ്യം ഇതുവരെയും അവഗണിക്കപ്പെട്ടു.
എല്ലാ അർഥത്തിലും വ്യാപാരികളുടെ കണ്ണീരൊപ്പണം എന്ന ആവശ്യമുയർത്തുന്ന രാഷ്‌ട്രീയമാണ് വ്യാപാരികൾ മുന്നോട്ടുവയ്ക്കുന്നത്. രാഷ്‌ട്രീയ വർഗീയ ചിന്തകൾക്കതീതമായി വ്യാപാരികളുടെതായ ഒരു പൊതു ചിന്ത. ഞങ്ങളെ സ്നേഹിക്കുന്നവരെ ഞങ്ങൾ എന്നും സ്നേഹിക്കും, ആത്മാർഥമായി!
(കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റും കോൺഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യാ ട്രേഡേഴ്സ് ദേശീയ സെക്രട്ടറിയുമാണ് ലേഖകൻ)