

അമുൽ ഗേൾ എന്ന അതിപ്രശസ്തമായ കാർട്ടൂൺ കഥാപാത്രം രൂപകൽപ്പന ചെയ്ത പരസ്യക്കമ്പനിയുടെ മേധാവി സിൽവസ്റ്റർ ഡകൂഞ്ഞ ഓർമയാകുമ്പോൾ, അമുൽ അദ്ദേഹത്തിന് ആദരവർപ്പിച്ചുകൊണ്ടും പുറത്തിറക്കി ഒരു ഗ്രാഫിക്സ് കാർഡ്. സങ്കടപ്പെട്ടിരിക്കുന്ന അമുൽ ഗേളാണ് ചിത്രത്തിൽ.
അമുലിന്‍റെ പ്രചാരണാർഥം 1966ലാണ് ഡകൂഞ്ഞയുടെ കമ്പനി ഈ കഥാപാത്രത്തെ വരച്ചെടുക്കുന്നത്. തുടർന്നിങ്ങോട്ട് ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹിക, കായിക, കലാ-സാംസ്കാരിക മേഖലയാകെ സ്പർശിക്കുന്ന വിധത്തിൽ അമുൽ ഗേളിന്‍റെ 'വിളയാട്ടം' തന്നെയാണ് കണ്ടിട്ടുള്ളത്.
അട്ടർലി ബട്ടർലി ഡെലീഷ്യസ് എന്ന പരസ്യവാചകവും അമുൽ ഗേളും ഒന്നു ചേർന്നപ്പോൾ ഇന്ത്യയുടെ മുഖമുദ്രയായ പാലുത്പന്ന ബ്രാൻഡ് തന്നെയായി മാറുകയായിരുന്നു അമുൽ. എഎസ്‌പി എന്ന അഡ്വർട്ടൈസിങ് ഏജൻസിയുടെ എംഡിയായിരിക്കുമ്പോഴാണ് ഡാകുഞ്ഞ അമുൽ ഗേളിനു 'ജന്മം നൽകുന്നത്'.
അത്രയും കാലം ഉപയോഗിച്ചു വന്ന വിരസമായ ചിത്രങ്ങൾ ഒഴിവാക്കാനുള്ള തീരുമാനത്തിൽനിന്നാണ് അമുൽ ഗേളിന്‍റെ പിറവി. ''ഇന്ത്യയിലെ അടുക്കളകളിലേക്കും വീട്ടമ്മമാരുടെ ഹൃദയങ്ങളിലേക്കും നടന്നു കയറാൻ അവൾക്കു ശേഷിയുണ്ടാകുമെന്ന'' ഡാകുഞ്ഞയുടെ പ്രതീക്ഷ തെറ്റിയതുമില്ല.
1969ൽ ഹരേ കൃഷ്ണ പ്രസ്ഥാനത്തനത്തെ അനുകരിച്ച് അമുൽ ഇറക്കിയ 'ഹറി അമുൽ, ഹറി ഹറി' എന്ന ക്യാംപെയ്നോടെയാണ് അമുൽ ഗേൾ അസാധാരണ പ്രശസ്തിയാർജിക്കുന്നത്. തുടർന്നിങ്ങോട്ട് സമകാലികമായ വിവിധ വിഷയങ്ങളെടുത്ത് സരസമായി അവതരിപ്പിച്ചുകൊണ്ട് അമുൽ ഗേൾ ഇന്നും ജൈത്രയാത്ര തുടരുന്നു.