ജ്യോത്സ്യന്റെ ചെറുപ്പ കാലത്ത് മൃതശരീരം പൊതിയുന്നതു പായയിലാണ്, പ്രത്യേകിച്ച് വസൂരി വന്ന് മരിക്കുന്നവർ, കൊല്ലപ്പെടുന്നവർ, ആത്മഹത്യ ചെയ്യുന്നവർ, അപകടമരണം സംഭവിക്കുന്നവർ തുടങ്ങിയവരുടെ ശരീരങ്ങൾ.
എന്നാൽ "ദേശാഭിമാനി'യുടെ എറണാകുളം ഓഫിസിൽ രണ്ടു ദിവസം ഇരുന്നുകൊണ്ട് രണ്ടു കോടിയിലധികം രൂപ പിരിച്ച് അത് കൈതോലപ്പായയിൽ പൊതിഞ്ഞ് ഇന്നോവ കാറിന്റെ ഡിക്കിയിലിട്ട് ഇന്നത്തെ മുഖ്യമന്ത്രിയും അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയുമായിരുന്ന പിണറായി വിജയൻ തിരുവനന്തപുരത്തേക്കു കൊണ്ടുപോയി എന്ന് ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരൻ സാമൂഹ്യ മാധ്യമങ്ങളിൽ കുറിപ്പെഴുതിയപ്പോൾ സിപിഎം സഖാക്കളല്ലാത്തവരെല്ലം ഞെട്ടി.
മാത്രമല്ല, പിണറായിയും ശക്തിധരനും മറ്റു സഖാക്കളും കൂടി രണ്ടു കോടി രൂപ എണ്ണി തിട്ടപ്പെടുത്താൻ ഏറെ സമയമെടുത്തു എന്നും കുറിപ്പിൽ പറയുന്നു. പിരിച്ച കാശ് എണ്ണി തിട്ടപ്പെടുത്തിയാണ് പിണറായി വിജയൻ തിരുവനന്തപുരത്തേക്കു കൊണ്ടുപോയിട്ടുള്ളതെന്ന് പറയുമ്പോൾ, സ്വാഭാവികമായും ആ പണം പാർട്ടി ആസ്ഥാനത്തേക്കായിരിക്കും പോയിട്ടുണ്ടാവുക എന്ന് മനസിലാക്കാം. അല്ലെങ്കിൽ, അക്കാര്യവും ശക്തിധരൻ കുറിക്കുമായിരുന്നു.
കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പലപ്പോഴായി കോടികൾ അവിഹിതമായി സമ്പാദിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തോടൊപ്പം യാത്ര ചെയ്ത ചിലർ ആരോപിക്കുമ്പോഴും കൈതോലപ്പായ കടന്നുവന്നിട്ടില്ല.
കെ.എം. മാണി സാറിനെക്കുറിച്ച് ആരാപണങ്ങൾ ഉയർന്നപ്പോൾ നോട്ടെണ്ണുന്നതിനു മാത്രമായി ഒരു മെഷീൻ ഉണ്ടായിരുന്നു എന്നു പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാൽ എറണാകുളം ദേശാഭിമാനിയിൽ നോട്ടുകൾ എണ്ണാൻ അന്ന് യന്ത്രം ഉണ്ടായിരുന്നില്ല. കുന്തിച്ചിരുന്ന് പിണറായിയും ശക്തിധരനും കൂടി എണ്ണി തിട്ടപ്പെടുത്തി, പായയിൽ പൊതിഞ്ഞു കെട്ടി എന്നത് സൂചിപ്പിക്കുന്നത് ചെറിയ തുകയുടെ നോട്ടുകൾ ധാരാളം ഉണ്ടായിരുന്നു എന്നാണ്. നൂറിന്റെ നോട്ടുകളായിരുന്നെങ്കിൽ രണ്ടുകോടിയുടെ നോട്ടുകൾ പൊതിയാൻ പായ വേണ്ടി വരില്ല. മാത്രമല്ല, രണ്ടു ദിവസം എടുത്താണ് പിരിവ് നടത്തിയതെന്നും കുറിപ്പിൽ സൂചിപ്പിക്കുന്നു. പാർട്ടി സഖാക്കൾ മീശ പിരിച്ചും ഭീഷണിപ്പെടുത്തിയും കണ്ണുരുട്ടിയും വാങ്ങിയ നോക്കുകൂലിയും കെട്ടുകൂലിയും ഇറക്കു കൂലിയും എല്ലാം ഇതിൽ പെട്ടിരിക്കാം.
ഇത്തരം ആരോപണങ്ങൾ പുതിയതല്ല. ആന്ധ്രാ അരി കുംഭക്കോണ സമയത്ത് കേരളത്തിൽ ഉയർന്ന ഒരു മുദ്രാവാക്യമുണ്ട്. "ഇമ്പിച്ചി ബാവ കട്ടുമുടിച്ചത്, ടി.ഒ. ബാവ കണ്ടുപിടിച്ചു'!
ഇന്ദിരാജിയുടെ കാലത്ത് ഡൽഹി പാർലമെന്റ് സ്ട്രീറ്റിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് ഫോൺ സന്ദേശം വഴി 60 ലക്ഷം രൂപ തട്ടിയതും പിന്നീട് അതുമായി ബന്ധപ്പെട്ട് ഒരു കൊലപാതകം നടന്നതും ദേശീയ വാർത്തയായിരുന്നു.
കരുണാകരന്റെ കാലത്ത് നടന്ന പാംഓയിൽ ഇറക്കുമതി ആരോപണം സ്വന്തം പാർട്ടിയിൽ തന്നെ എതിർഗ്രൂപ്പുകൾ കുത്തിപ്പൊക്കിയതായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു.
പിണറായി വിജയൻ ഇലക്ട്രിസിറ്റി മന്ത്രിയായിരുന്നപ്പോഴുള്ള ലാവലിൻ കേസ് ഇപ്പോഴും തുടരുന്നു. അന്നത്തെ ദേശീയ പാർട്ടി സെക്രട്ടറി ഹർകിഷൻ സിങ് സുർജിത്തിന്റെ നിർദേശാനുസരണമാണ് ലാവലിൻ കമ്പനിക്ക് പിണറായി വിജയൻ സഹായം നൽകിയതെന്ന് പിന്നാമ്പുറ കഥകളുമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇത്തരം ആരോപണങ്ങൾക്ക് അതീതനല്ല. റഫാൽ വിമാന ഇടപാടിലും, ഇപ്പോൾ അമെരിക്കയുമായി നടത്തുന്ന ഡ്രോൺ ഇടപാടിലും, ഇസ്രയേലുമായി ഉണ്ടാക്കിയിട്ടുള്ള മിസൈൽ കവച ഇടപാടിലുമെല്ലാം ശതകോടികളുടെ തട്ടിപ്പാണ് കോൺഗ്രസ് ആരോപിക്കുന്നത്.
ബോഫോഴ്സ് തോക്കിടപാട് മുതൽ നാഷണൽ ഹോറാൾഡ് ഷെയർ വില്പന വരെ ഉൾപ്പെട്ട് കോൺഗ്രസ് നേതൃത്വവും ഇത്തരം ആരോപണത്തിന് വിധേയരാണ്.
തെരഞ്ഞെടുപ്പു പരിഷ്കാരത്തിനു വേണ്ടി ചർച്ചകൾ നടന്നപ്പോൾ തെരഞ്ഞെടുപ്പു ചെലവുകൾ സ്റ്റേറ്റ് വഹിക്കണമെന്ന വാദം ഉയരുകയുണ്ടായി. ക്രമാതീതമായ തെരഞ്ഞെടുപ്പു ചെലവുകൾ വലിയ അഴിമതിക്ക് പ്രേരകമാകുന്നുവെന്നാണ് സ്റ്റേറ്റ് വഹിക്കണമെന്ന് വാദിച്ചവർ പറഞ്ഞത്.
രാഷ്ട്രീയ പ്രവർത്തകരോടും രാഷ്ട്രീയ പാർട്ടികളോടും ജനങ്ങൾക്കുള്ള വിരക്തിയും അമർഷവും ഉണ്ടാവുന്നത് ഇത്തരം അഴിമതിക്കഥകളുടെ കെട്ട് അഴിയുമ്പോഴാണ്.
സിപിഎം പോലുള്ള കേഡർ പാർട്ടികളിൽ മറ്റുള്ള പാർട്ടികളിൽ ഉള്ളതിനെക്കാൾ കൂടുതൽ അച്ചടക്കവും പ്രവർത്തന സുതാര്യതയും ഉണ്ട്. അതുകൊണ്ട് പിരിച്ചെടുക്കുന്ന ഓരോ രൂപയ്ക്കും ഉത്തരവാദിത്വമുണ്ടായിരിക്കും. മറ്റു പാർട്ടികളിൽ ഇത്രയും അച്ചടക്കവും സുതാര്യതയും ഉത്തരവാദിത്വവും കാണുന്നില്ല; ജനം അത് പ്രതീക്ഷിക്കുന്നുമില്ല. അതുകൊണ്ടുതന്നെ സിപിഎം, സിപിഐ തുടങ്ങിയ കേഡർ പാർട്ടികളുടെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും ഉത്തരവാദിത്വപരവുമാകണം; ഒപ്പം ആഢംബരവും ധൂർത്തും കുറയ്ക്കണമെന്നും ജോത്സ്യന് അഭിപ്രായമുണ്ട്.