രാജാ ശ്രീകുമാർ വർമ
ത്യകലയുടെ ഹിമവാഹിനിയായിരുന്നു ഭവാനീദേവി. നർത്തനവേളയിൽ ഗുരു ഗോപിനാഥിന്റെ സ്മരണ ദീപശിഖയായി ഉയർത്തിപ്പിച്ചു അവർ. എട്ടര പതിറ്റാണ്ടിന്റെ കലോപാസനയ്ക്കാണ് ഇന്നലെ അന്ത്യമായത്. കലായുഗത്തിന്റെ അന്ത്യമെന്നും പറയാം.
ആരോടും പകയോ വിദ്വേഷമോ മാത്സര്യമോ ഇല്ലാതെ അനേകം ശിഷ്യരെ ഭവാനി തെരഞ്ഞെടുത്തു. കുമരകം ചെമ്പകശേരിൽ പദ്മനാഭപിള്ളയുടെയും ഗൗരിക്കുട്ടിയമ്മയുടെയും ആദ്യ സന്താനമായാണു ഭവാനി ജനിച്ചത്. പതിമൂന്നാം വയസിൽ തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിന്റെ ഭാഗമായി ഗുരു ഗോപിനാഥ് നടത്തിയിരുന്ന ശ്രീചിത്രോദയ നൃത്തകലാലയത്തിൽ വിദ്യാർഥിനിയായി. വെള്ളിത്തിരയിൽ തിളങ്ങിയ സഹോദരിമാർ ലളിത- പദ്മിനി- രാഗിണിമാർ ഭവാനിയുടെ സതീർഥ്യകളായിരുന്നു.
എട്ടു വർഷത്തെ പഠനം രൂർത്തിയാക്കിയപ്പോൾ ഭവാനി അവിടെത്തന്നെ നൃത്താധ്യാപികയായി. ആയിടയ്ക്കായിരുന്നു ഗുരുജിയുടെ അനന്തരവനായ ഡാൻസർ ചെല്ലപ്പനുമായി വിവാഹം. ചെല്ലപ്പനും അവിടത്തെ അന്തേവാസി.
ഗുരുജി മദ്രാസിലേക്കു പോയപ്പോൾ ദമ്പതിമാരും അനുഗമിച്ചു. വഴവൂർ രാമയ്യാ പിള്ള, എ.ആർ.ആർ. ഭാസ്കരൻ എന്നിവരിൽ നിന്നു ഭരതനാട്യവും ബോലോനാഥനിൽ നിന്നു കഥക്കും കാമിനികുമാർ സിൻഹയിൽ നിന്നു മണിപ്പുരിയും അഭ്യസിക്കാൻ ആ "മദ്രാസ്കാലം' വഴിയൊരുക്കി. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയിൽ നിന്നു മോഹിനിയാട്ടവും മങ്കൊമ്പ് ശങ്കരപ്പിള്ളയിൽ നിന്നു കഥകളിയും അഭ്യസിച്ചു ദമ്പതിമാർ.
എല്ലാ ക്ലാസിക്കൽ കലകളിലും മികവുമായി 1952ലാണ് കോട്ടയത്ത് ഭാരതീയ നൃത്തകലാലയം തുടങ്ങുന്നത്. അതോടെ, ചെല്ലപ്പൻ- ഭവാനി നൃത്തദമ്പതിമാർ കേരളത്തിൽ മാത്രമല്ല, രാജ്യത്താകെ അറിയപ്പെട്ടു. ഗുരുജിയുടെ ശൈലി തന്നെയായിരുന്നു ശിക്ഷണത്തിൽ ദമ്പതിമാരും പിന്തുടർന്നത്.
ഉത്സവവേദികളിൽ ചെല്ലപ്പൻ- ഭവാനിയുടെ ബാലെകൾ ഒഴിവാക്കാനാവാത്ത പരിപാടിഗകളായി. ദേവിഗീതം, ഉണ്ണിയാർച്ച തുടങ്ങിയ ബാലെകൾ ഏറെ ജനപ്രിയമായി. ഗുരു ഗോപിനാഥും തങ്കമണിയും ചിട്ടപ്പെടുത്തിയ വസന്തോത്സവം, മയിൽ നൃത്തം, ഭസ്മാസുര മോഹിനി, വേടനൃത്തം തുടങ്ങിയവയും ചെല്ലപ്പൻ- ഭവാനിയിലൂടെ വേദികളിലെത്തി.
കഥകളി ഡാൻസ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന നൃത്തരൂപം 1998ലാണ് കേരള നടനം എന്ന പേരിൽ വീണ്ടും യുവജനോത്സവ വേദികളിലെത്തിയത്. ആ വർഷം കേരള നടനത്തിൽ ഒന്നാം സ്ഥാനം ഭവാനിയുടെ ശിഷ്യ മീര കൃഷ്ണയ്ക്കായിരുന്നു. ഉർവശീയം എന്ന നൃത്തരൂപം ഭവാനി ചിട്ടപ്പെടുത്തിയപ്പോൾ ശ്ലോക രചന നിർവഹിക്കാൻ എനിക്കും അവസരം ലഭിച്ചു. തുടർന്ന് സീതാ പരിതാപം, ദേവീനടനം, മണ്ഡോദരി പരിദേവനം എന്നിവയും യുവജനോത്സവങ്ങളിൽ ഒന്നാം സമ്മാനം നേടി.
കുട്ടികളെ കർക്കശക്കാരിയായിരുന്നു ഭവാനി. എന്നാൽ, കുട്ടികളോട് ഏറെ വാത്സല്യവും പുലർത്തി. തകിൽ വിദഗ്ധനായ വളയപ്പെട്ടി ആർ. സുബ്രഹ്മണ്യം പലപ്പോഴും ഇതു കൗതുകത്തോടെ നോക്കി നിൽക്കുക മാത്രമല്ല, പല സദസുകളിലും പറയുകയും ചെയ്തു.
തഞ്ചാവൂർ സൗത്ത് സോൺ, കേരള കലാമണ്ഡലം, സംഗീത നാടക അക്കാഡമി, കേരള നടനഗ്രാമം പുരസ്കാരങ്ങൾ നേടി. എന്നാൽ, കേന്ദ്ര പുരസ്കാരങ്ങളിൽ ഭവാനിയുടെ പേരുൾപ്പെടാതിരുന്നത് വലിയ വേദനയാണ്. നൂറാം വയസിനോടടുക്കുമ്പോഴും നൃത്തത്തിലായിരുന്നു ഭവാനിയുടെ മനസ്. ആറു മാസം മുൻപ് വരെ ശിഷ്യർക്ക് ചുവടുകളും മുദ്രകളും പകർന്നു നൽകി. ഒരു വീഴ്ചയെത്തുടർന്നു വിശ്രമത്തിലായപ്പോഴാണ് അധ്യാപനത്തിന് ഇടവേള നൽകിയത്.
ശീമാട്ടി ഉടമ ബീനാ കണ്ണൻ ഭവാനിയുടെ ശിഷ്യയാണ്. മൃണാളിനി സാരാഭായി, പദ്മാ സുബ്രഹ്മണ്യം, യാമിനി കൃഷ്ണമൂർത്തി, ശാന്താധനഞ്ജയൻ തുടങ്ങിയവരെല്ലാം അടുത്ത സുഹൃത്തുക്കൾ.
കേരളത്തിൽ ബ്രാഹ്മണാചാരത്തിന്റെ അവസാനവാക്ക് ആഴ്വാഞ്ചേരി തമ്പ്രാക്കളാണെന്നതു പോലെ കേരള നടനത്തിന്റെ അവസാനവാക്ക് ഈ "ആഴ്വാഞ്ചേരി തമ്പ്രാട്ടി' ആയിരുന്നു. കേരള നടനം എന്ന ഗ്രന്ഥത്തിന്റെ പണിപ്പുരയിലായിരിക്കെയാണ് വിടവാങ്ങൽ. മൂകാംബികാ ദേവിയുടെയും തിരുനക്കര മഹാദേവന്റെയും ഭക്തയായിരുന്നു ഭവാനി. ഒരുപക്ഷേ, ഇനിയുള്ള അരങ്ങുകൾ അവരുടെ വേദികളിലായിരിക്കാം.