ആലപ്പുഴയിലെ 'കനൽത്തരി' കെടുത്തിയത് ശോഭ സുരേന്ദ്രൻ

സിപിഎം കോട്ടകളില്‍ വിള്ളലുണ്ടാക്കി ശോഭ സുരേന്ദ്രന്‍ മുന്നേറിയപ്പോള്‍ ബിജിപിക്ക് ലഭിച്ചത് മൂന്ന് ലക്ഷത്തിനടത്ത് വോട്ടാണ്
ആലപ്പുഴയിലെ കനൽത്തരി കെടുത്തിയത് ശോഭ സുരേന്ദ്രൻ
ശോഭ സുരേന്ദ്രൻ, കെ.സി. വേണുഗോപാൽ, എ.എം. ആരിഫ്.
Updated on

ആലപ്പുഴ: ലോക്‌സഭാ തെരഞെടുപ്പിൽ ഒരിക്കൽക്കൂടി ബിജെപിയുടെ വോട്ട് റോക്കോഡുകൾ ശോഭ സുരേന്ദ്രൻ തകര്‍ത്തപ്പോൾ പൊലിഞ്ഞത് ഇടത് സ്ഥാനാർഥി എ.എം. ആരിഫിന്‍റെ സ്വപ്നങ്ങള്‍. സിപിഎം കോട്ടകളില്‍ വിള്ളലുണ്ടാക്കി ശോഭ സുരേന്ദ്രന്‍ മുന്നേറിയപ്പോള്‍ ബിജിപിക്ക് ലഭിച്ചത് മൂന്ന് ലക്ഷത്തിനടത്ത് വോട്ടാണ്. രണ്ട് നിയസമഭാ മണ്ഡലങ്ങളിൽ ശോഭ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ രണ്ട് മണ്ഡലങ്ങളില്‍ സിപിഎമ്മുമായുള്ള അന്തരo 200 താഴെ വോട്ടുകള്‍ മാത്രം.

ദേശീയ തലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ച ആലപ്പുഴയിൽ കെ.സി. വേണുഗോപാൽ ജയിച്ചു കയറിയത് 63,540 വോട്ടിനാണ്. മൂന്നാം തവണ കെ.സി ആലപ്പുഴ നീന്തിക്കടക്കുന്നത് റെക്കോർഡ് ഭൂരിപക്ഷം നേടി. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും കെസി തന്നെയാണ് ഒന്നാമത്. കഴിഞ്ഞ തവണ എ.എം. ആരിഫിന് ജയം നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ചേര്‍ത്തലയും കായംകുളവും ഉള്‍പ്പെടെയുള്ള ചെങ്കോട്ടകൾ തകര്‍ന്നടിഞ്ഞു. സിപിഎം വോട്ടുകള്‍ വലിയ തോതിൽ ചോര്‍ന്നു. ഇതില്‍ ഏറെയും പോയത് ശോഭ സുരേന്ദ്രന്‍റെ പെട്ടിയിലേക്കും.

ചേര്‍ത്തലയിൽ കഴിഞ്ഞ തവണ ആരിഫ് പതിനാറായിരത്തിൽ പരം വോട്ട് ലീഡ് നേടിയെങ്കിൽ ഇത്തവണ വേണുഗോപാൽ ഇവിടെ 869 വോട്ടിന്‍റെ ലീഡ് നേടി. സിപിഎമ്മിന്‍റെ മറ്റൊരു ചെങ്കോട്ടയായ കായംകുളത്തും വേണുഗോപാലിന് രണ്ടായിരത്തിന്‍റെ ലീഡ് കിട്ടി. പാർട്ടി വോട്ടുകൾ ചോര്‍ന്നത് ആരിഫ് തന്നെ സമ്മതിക്കുകയും ചെയ്യുന്നു.

ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ഹരിപ്പാടും കായംകുളത്തും ശോഭ സുരേന്ദ്രൻ രണ്ടാം സ്ഥാനത്തെത്തി. കരുനാഗപ്പള്ളിയിലും അമ്പലപ്പുഴയിലും സിപിഎമ്മുമായുള്ള അന്തരo 200 വോട്ടിന് താഴെ മാത്രമാണ്. ആരിഫിന്‍റെ പരാജയത്തിന് പ്രധാന കാരണങ്ങളിലൊന്നായി മാറിയത് ശോഭയുടെ ഈ തേരോട്ടം തന്നെ. കോണ്‍ഗ്രസിന്‍റെ സ്വാധീനമേഖലയായ ഹരിപ്പാട്ടെ കരുവാറ്റ, കുമാരപുരം, ചെറുതന പഞ്ചായത്തുകളിൽ ശോഭ ലീഡ് ചെയ്തതും ശ്രദ്ധേയമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com