

സ്വാതന്ത്ര്യലബ്ധി മുതൽ മറ്റു മതങ്ങളിൽപ്പെട്ട മറ്റ് ഇന്ത്യൻ പൗരന്മാരെപ്പോലെ ഇന്ത്യയിലെ മുസ്‌ലിങ്ങൾക്ക് അവരുടെ അവകാശങ്ങൾ ആസ്വദിക്കാനുള്ള സ്വാതന്ത്ര്യവും അവസരവും വെട്ടിക്കുറയ്ക്കാതെ, അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലും പാകിസ്ഥാനിലും മതപരമായ കാരണങ്ങളാൽ വേട്ടയാടപ്പെട്ടവരും 2014 ഡിസംബർ 31നോ അതിനു മുമ്പോ ഇന്ത്യയിൽ പ്രവേശിച്ചതുമായ അർഹരായ വ്യക്തികൾക്ക്, പൗരത്വത്തിനുള്ള അപേക്ഷയുടെ യോഗ്യതാ കാലയളവ് പൗരത്വ ഭേദഗതി നിയമം (സിഎഎ)2019, പതിനൊന്നിൽ നിന്ന് അഞ്ചു വർഷമായി കുറച്ചു. അവരനുഭവിച്ച പീഡനത്തിനു ശമനം വരുത്തുന്നതിന് ആശ്വാസമെന്ന നിലയിൽ അവരോട് ഉദാരമായി പെരുമാറുക എന്ന ലക്ഷ്യത്തോടെയാണിത്.
ഇന്ത്യയിൽ താമസിക്കുന്ന മുസ്‌ലിങ്ങൾക്ക് ഈ നിയമം എന്തു പ്രത്യാഘാതങ്ങളാണു സൃഷ്ടിക്കുന്നത്?
സിഎഎ അവരുടെ പൗരത്വത്തെ സ്വാധീനിക്കുന്നതിനു വ്യവസ്ഥ ചെയ്തിട്ടില്ല എന്നതിനാലും, രാജ്യത്തെ ഹിന്ദുക്കളെപ്പോലെ തുല്യ അവകാശങ്ങളുള്ള നിലവിലെ 18 കോടി ഇന്ത്യൻ മുസ്‌ലിങ്ങളുമായി ഇതിനു ബന്ധമേതുമല്ലാത്തതിനാലും ഇന്ത്യൻ മുസ്‌ലിങ്ങൾ വിഷമിക്കേണ്ടതില്ല. ഈ നിയമത്തിനുശേഷം ഒരിന്ത്യൻ പൗരനോടും തന്‍റെ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടില്ല.
ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നിവിടങ്ങളിലേക്ക് അനധികൃത മുസ്‌ലിം കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിന് എന്തെങ്കിലും വ്യവസ്ഥയോ കരാറോ ഉണ്ടോ?
ഈ രാജ്യങ്ങളിലേക്കു കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിന് ഈ രാജ്യങ്ങളുമായി ഇന്ത്യക്കു കരാറോ ധാരണയോ ഇല്ല. ഈ പൗരത്വനിയമം അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ടതല്ല. അതിനാൽ, സിഎഎ മുസ്‌ലിം ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന, മുസ്‌ലിങ്ങളും വിദ്യാർഥികളും ഉൾപ്പെടുന്ന ഒരു വിഭാഗം ജനങ്ങളുടെ ആശങ്ക നീതികരിക്കത്തക്കതല്ല.
ആരാണ് അനധികൃത കുടിയേറ്റക്കാർ?
1955ലെ പൗരത്വ നിയമംപോലെ, ഈ സിഎഎയും നിയമവിരുദ്ധ കുടിയേറ്റക്കാരെ നിർവചിക്കുന്നത്, സാധുവായ രേഖകളില്ലാതെ ഇന്ത്യയിൽ പ്രവേശിച്ച വിദേശി എന്നാണ്.
ഇസ്‌ലാമിന്‍റെ പ്രതിച്ഛായയിൽ ഈ നിയമം ചെലുത്തുന്ന സ്വാധീനം എന്താണ്?
ആ മൂന്നു മുസ്‌ലിം രാജ്യങ്ങളിലെ ന്യൂനപക്ഷ വേട്ടയാടൽ കാരണം, ലോകമെമ്പാടും ഇസ്‌ലാമിന്‍റെ പേരു മോശമായ രീതിയിൽ കളങ്കപ്പെട്ടു. എന്നിരുന്നാലും, സമാധാനപരമായ മതമായ ഇസ്‌ലാം, ഒരിക്കലും വിദ്വേഷം/ അക്രമം/ മതപരമായ കാരണങ്ങളാൽ ഏതെങ്കിലും പീഡനം എന്നിവ പ്രസംഗിക്കുകയോ നിർദേശിക്കുകയോ ചെയ്യുന്നില്ല. വേട്ടയാടലുകളോടുള്ള അനുകമ്പയും ആശ്വാസവും പകരുന്ന ഈ നിയമം, പീഡനത്തിന്‍റെ പേരിൽ ഇസ്‌ലാമിനെ കളങ്കപ്പെടുത്തുന്നതിൽനിന്നു സംരക്ഷിക്കുന്നു.
ഇന്ത്യൻ പൗരത്വം തേടുന്നതിൽ മുസ്‌ലിങ്ങൾക്ക് എന്തെങ്കിലും തടസമുണ്ടോ?
ഇല്ല. സ്വാഭാവിക പൗരത്വം പ്രതിപാദിക്കുന്ന, പൗരത്വ നിയമത്തിന്‍റെ ഭാഗം 6 പ്രകാരം ഇന്ത്യൻ പൗരത്വം തേടുന്നതിനു ലോകത്തെവിടെയുമുള്ള മുസ്‌ലിങ്ങൾക്കു തടസമേതുമില്ല.
ഭേദഗതിയുടെ ആവശ്യകത എന്താണ്?
ആ മൂന്നു രാജ്യങ്ങളിലും വേട്ടയാടപ്പെടുന്ന ന്യൂനപക്ഷങ്ങളോടു കരുണ കാട്ടുന്നതിന്, ഇന്ത്യയുടെ നിത്യഹരിതമായ ഉദാരസംസ്കാരമനുസരിച്ച്, അവരുടെ സന്തോഷകരവും സമൃദ്ധവുമായ ഭാവിക്കായി ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് ഈ നിയമം അവർക്ക് അവസരം നൽകുന്നു. പൗരത്വ സമ്പ്രദായം ഇഷ്ടാനുസൃതമാക്കുന്നതിനും അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിനും ഈ നിയമം ആവശ്യമാണ്.
ഗവണ്മെന്‍റിന്‍റെ മുൻ സംരംഭങ്ങൾ എന്തൊക്കെയാണ്?
2016ൽ ആ മൂന്നു രാജ്യങ്ങളിലെയും ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ താമസിക്കാനുള്ള ദീർഘകാല വിസയ്ക്കു കേന്ദ്ര ഗവണ്മെന്‍റ് അംഗീകാരം നൽകിയിരുന്നു.
ഏതെങ്കിലും വിദേശ രാജ്യങ്ങളിൽനിന്നുള്ള മുസ്‌ലിം കുടിയേറ്റക്കാർക്ക് എന്തെങ്കിലും നിയന്ത്രണമുണ്ടോ?
സ്വാഭാവിക പൗരത്വനിയമങ്ങൾ സിഎഎ റദ്ദാക്കുന്നില്ല. അതിനാൽ, ഇന്ത്യൻ പൗരനാകാൻ ആഗ്രഹിക്കുന്ന ഏതെങ്കിലും വിദേശരാജ്യത്തുനിന്നുള്ള മുസ്‌ലിം കുടിയേറ്റക്കാർ ഉൾപ്പെടെയുള്ള ഏതൊരു വ്യക്തിക്കും നിലവിലുള്ള നിയമങ്ങൾ പ്രകാരം അപേക്ഷിക്കാവുന്നതാണ്. ഇസ്ലാം മതം സ്വീകരിച്ചതിന്‍റെ പേരിൽ ആ 3 ഇസ്‌ലാമിക രാജ്യങ്ങളിൽ വേട്ടയാടപ്പെടുന്ന ഒരു മുസ്‌ലിമിനെയും നിലവിലുള്ള നിയമങ്ങൾക്കു കീഴിൽ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുന്നതിൽനിന്ന് ഈ നിയമം തടയുന്നില്ല.