
ന്യൂഡൽഹി: ഭാവി സാങ്കേതികവിദ്യകൾ രൂപപ്പെടുത്തുന്ന രാജ്യങ്ങളുടെ കൂട്ടായ്മയിൽ പ്രമുഖ പങ്കു വഹിക്കാനുള്ള ഇന്ത്യയുടെ അഭിലാഷത്തിന് ഊർജം പകരാൻ ലക്ഷ്യമിട്ടുള്ള ഒരു നിയമമായിരിക്കും ഉടൻ യാഥാർഥ്യമാകാനിരിക്കുന്ന ഡിജിറ്റൽ ഇന്ത്യ ആക്റ്റ് എന്നു വിലയിരുത്തൽ.
നിർദിഷ്ട ഡിജിറ്റൽ ഇന്ത്യ ബില്ലിനെക്കുറിച്ച് പൊതുജനാഭിപ്രായം തേടുന്നതിന്റെ ഭാഗമായി കേന്ദ്ര നൈപുണ്യ വികസന- സംരംഭകത്വ- ഇലക്ട്രോണിക്സ് ആൻഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പ്രസ്തുത തുറകളിൽ പ്രവർത്തിക്കുന്ന നിരവധി പേരുമായി ബംഗളുരുവിൽ പൊതു കൂടിയാലോചന നടത്തി.
നിയമത്തിനും നയരൂപീകരണത്തിനുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിയാലോചനാ സമീപനത്തിന് അനുസൃതമായ ഡിജിറ്റൽ ഇന്ത്യ സംഭാഷണത്തിന്റെ ഭാഗമാണ് ഈ കൂടിയാലോചന സംഘടിപ്പിക്കപ്പെട്ടത്. ഒരു ബില്ലിന്റെ രൂപകല്പനയും ലക്ഷ്യങ്ങളും അതിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ പങ്കാളികളുമായി ചർച്ച ചെയ്യുന്നത് ഇതാദ്യമായാണ്.
"ഇന്ത്യയുടെ ട്രില്യൺ ഡോളർ ഡിജിറ്റൽ സമ്പദ്വ്യവസ്ഥ യാഥാർഥ്യമാക്കുകയെന്ന ലക്ഷ്യം കൈവരിക്കാനും, ഒപ്പം ഡിജിറ്റൽ ഉത്പന്നങ്ങൾ, ഉപകരണങ്ങൾ, പ്ലാറ്റ്ഫോമുകൾ, പരിഹാരങ്ങൾ എന്നിവയ്ക്കായി ഒരു ആഗോള വിപണി സൃഷ്ടിക്കാനും ഇന്ത്യയെ സഹായിക്കുകയാണ് നിർദ്ദിഷ്ട ബിൽ ലക്ഷ്യമിടുന്നതെന്ന് ' രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഡിജിറ്റൽ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് ആഗോളതലത്തിൽ മത്സരാധിഷ്ഠിത നവീകരണവും സംരംഭകത്വ ആവാസവ്യവസ്ഥയും വികസിപ്പിക്കാൻ ഇന്ത്യയ്ക്ക് പ്രചോദനം നൽകാനാണ് ഡിജിറ്റൽ ഇന്ത്യ നിയമം രൂപപ്പെടുത്തുന്നത്. 2000ൽ ഐടി ആക്റ്റ് നിലവിൽ വന്നതിന് ശേഷം സാങ്കേതിക ആവാസവ്യവസ്ഥയിൽ, പ്രത്യേകിച്ച് ഇന്റർനെറ്റിലും മറ്റും കാര്യമായ വികസനവും മാറ്റവും സംഭവിച്ചു. വിപണിയിലെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന പ്രവണതകൾ, സാങ്കേതിക വിദ്യയിൽ സംഭവിക്കുന്ന വലിയ മാറ്റങ്ങൾ തുടങ്ങിയവയ്ക്കു പിന്നിലെ അപകടങ്ങളിൽ നിന്ന് ഡിജിറ്റൽ പൗരന്മാരുടെ സംരക്ഷണം കണക്കിലെടുത്ത് പുതിയ നിയമങ്ങൾ ഉണ്ടാകേണ്ടതുണ്ട്.
നന്മയുടെ ശക്തിയായി ഉത്ഭവിച്ച ഇന്റർനെറ്റ് ഇന്ന് ക്യാറ്റ് ഫിഷിങ്, സൈബർ സ്റ്റോക്കിങ്, സൈബർ ട്രോളിങ്, ഗ്യാസ് ലൈറ്റിങ് , ഫിഷിങ്, പ്രതികാര അശ്ലീലം, ഡാർക്ക് വെബ്, സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കൽ, അപകീർത്തിപ്പെടുത്തൽ, സൈബർ - ഭീഷണിപ്പെടുത്തൽ, ഡോക്സിങ്, സലാമി സ്ലൈസിങ് തുടങ്ങി ഉപയോക്താവിന് വലിയ ദോഷം വരുത്തുന്നതിനുള്ള ഒരു മാർഗമായി മാറിയിരിക്കുന്നു. ഇത് തടയാൻ ഓൺലൈൻ സിവിൽ, ക്രിമിനൽ കുറ്റകൃത്യങ്ങൾക്കായി പ്രത്യേകവും സമർപ്പിതവുമായ നിയമ, വിധി നിർണയ സംവിധാനം കാലഘട്ടത്തിന്റെ ആവശ്യമായിരിക്കുന്നു. ആഗോള തലത്തിലുള്ള സൈബർ നിയമങ്ങൾ കൊണ്ടുവരാനുള്ള സർക്കാരിന്റെ ശ്രമമാണ് ഡിജിറ്റൽ ഇന്ത്യ ആക്റ്റ്.
ഇന്റർനെറ്റ് തുറന്നതും സുരക്ഷിതവും വിശ്വാസയോഗ്യവും ഉത്തരവാദിത്തമുള്ളതുമാണെന്ന് ഉറപ്പാക്കാനും ഇന്റർനെറ്റ് സാങ്കേതികവിദ്യയുടെ വികസനം ത്വരിതപ്പെടുത്താനും നരേന്ദ്ര മോദി സർക്കാർ ആഗ്രഹിക്കുന്നു. സർക്കാരിൽ ഡിജിറ്റൈസേഷൻ വേഗത്തിലാക്കുന്നതിനും ജനാധിപത്യവും ഭരണവും ശക്തിപ്പെടുത്തുന്നതിനും ഇത്തരം ഒരു നിയമം അത്യാവശ്യമാണ്- രാജീവ് ചൂണ്ടിക്കാട്ടി.
സ്റ്റാർട്ടപ്പുകൾക്ക് സ്വതന്ത്ര വിപണി പ്രവേശനവും ന്യായമായ വ്യാപാര രീതികളും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനുള്ള പ്രശ്നങ്ങളും കൂടിക്കാഴ്ചയിൽ അദ്ദേഹം സമൂഹവുമായി പങ്കുവച്ചു. ഇന്റർനെറ്റിന് ഉത്തരവാദിത്തമുള്ള സ്ഥലമാകണം ഇന്ത്യ. അല്ലാതെ, നിയമവിരുദ്ധമായ ഉള്ളടക്കത്തിന് തീർച്ചയായും ഇന്ത്യയിൽ ഇന്റർനെറ്റ് ഇടങ്ങളിൽ സ്ഥാനമുണ്ടാവില്ല- അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു.
വ്യവസായ പ്രതിനിധികൾ, അഭിഭാഷകർ, ഇടനിലക്കാർ, ഉപഭോക്തൃ ഗ്രൂപ്പുകൾ എന്നിവരുൾപ്പെടുന്ന വിവിധ പങ്കാളികളുമായി മന്ത്രി ആശയവിനിമയം നടത്തി, ബന്ധപ്പെട്ടവരുടെ നിർദേശങ്ങൾ സ്വീകരിച്ചു. ഐടി മന്ത്രാലയത്തെ പ്രതിനിധീകരിച്ച് സൈബർലൂസ് ഡിവിഷൻ ഗ്രൂപ്പ് കോർഡിനേറ്റർ രാകേഷ് മഹേശ്വരി, ഇലക്ട്രോണിക്സ് മെറ്റീരിയൽസ് ആൻഡ് കോമ്പോണന്റ്സ് ഡിവിഷൻ ശാസ്തജ്ഞൻ ഡോ. സന്ദീപ് ചാറ്റർജി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.