
ഇരുട്ടിൽ തിളങ്ങുന്ന റോബോ-ഫിഷ്, ഗവേഷകരെ വെള്ളം വൃത്തിയാക്കുമ്പോൾ അതിന്റെ ചലനങ്ങൾ ട്രാക്ക് ചെയ്യാൻ സഹായിക്കുന്നു.
University of Surrey
യുദ്ധത്തിനായി റോബോ-ഫിഷിനെ ചൈന സൃഷ്ടിച്ചത് നാലു വർഷം മുമ്പാണ്. എന്നാലിതാ ഇംഗ്ലണ്ടിലെ സറേ സർവകലാശാല നടത്തിയ ഒരു മത്സരത്തിൽ അവതരിപ്പിച്ച ഒരു കണ്ടു പിടുത്തം ലോക സമുദ്രങ്ങളുടെ ശുചീകരണത്തിന് ഉപകരിക്കുമെന്നതാണ് ആശ്വാസകരമായ വാർത്ത.
എല്ലാ സമുദ്രങ്ങളും പ്ലാസ്റ്റിക് മാലിന്യത്താൽ നിറഞ്ഞ അവസ്ഥയിലാണ്. ഇത് സമുദ്ര ജീവികളുടെ വംശനാശത്തിനു വരെ കാരണമാകുന്നുമുണ്ട്. എന്നു തന്നെയല്ല സമുദ്രോൽപന്നങ്ങൾ ഉപയോഗിക്കുന്ന മനുഷ്യരിലേയ്ക്കും ഈ പഴകിയ പ്ലാസ്റ്റിക്കിന്‍റെ അംശങ്ങൾ കടന്നു കൂടി കടുത്ത ആരോഗ്യ പ്രശ്നങ്ങളാണ് ഇപ്പോൾ ലോകം അഭിമുഖീകരിക്കുന്നത്.
പരിസ്ഥിതിക്കായി നിർമിച്ച ലോകത്തിലെ ആദ്യത്തെ സ്വയം-സുസ്ഥിര റോബോട്ടുകളിലൊന്നാണ് എലീനർ മാക്കിന്‍റോഷിന്‍റെ ഗിൽബെർട്ട്.
ഭൂമിയെ സഹായിക്കാൻ കഴിയുന്ന ബയോ-പ്രചോദിത യന്ത്രങ്ങൾ രൂപകൽപന ചെയ്യാൻ നടത്തിയ സറേ യൂണിവേഴ്സിറ്റിയുടെ മത്സരത്തിലാണ് എലീനർ മാക്കിന്‍റോഷ് തന്‍റെ റോബോ ഫിഷുമായി വിജയിയായത്. മാക്കിന്‍റോഷിന്‍റെ ആശയത്തെ യൂണിവേഴ്സിറ്റി എൻജിനീയർമാർ ജീവസുറ്റതാക്കി. സമുദ്രത്തിലോ നദിയിലോ തടാകത്തിലോ നീന്തുമ്പോൾ റോബോ ഫിഷ് വെള്ളം വലിച്ചെടുക്കാൻ വായ തുറന്നിരിക്കും. അകത്ത് ഒരു നേർത്ത മെഷ് ഉണ്ട്. അത് രണ്ടു മില്ലിമീറ്റർ വരെ ചെറിയ മൈക്രോപ്ലാസ്റ്റിക് കണങ്ങളെ പിടിച്ചെടുക്കുകയും ഗിൽ പോലുള്ള ഫ്ലാപ്പുകളിലൂടെ ശുദ്ധജലം പുറത്തേയ്ക്കു തള്ളുകയും ചെയ്യുന്നു.
ഇരുട്ടിലും തിളങ്ങുന്നതിനാൽ ഇതിന്‍റെ ചലനവും പുരോഗതിയും ട്രാക്ക് ചെയ്യാൻ ഗവേഷകരെ അത് സഹായിക്കുന്നു. ഈ റോബോ ഫിഷിനുള്ളിലെ ചെറിയ ഓൺബോർഡ് സെൻസറുകൾ പ്രകാശ നിലകളും ജലത്തിന്‍റെ ഗുണനിലവാരവും ട്രാക്ക് ചെയ്യുന്നതിലും വിലപ്പെട്ട പാരിസ്ഥിതിക ഡേറ്റ നൽകുന്നതിന് സഹായിക്കുകയും ചെയ്യുന്നു.