കാഠ്മണ്ഡു: നേപ്പാളിലെ ആന പ്രജനന കേന്ദ്രത്തിൽ സിസേറിയനിലൂടെ പിടിയാന ആനക്കുട്ടിക്കു ജന്മം നൽകി. ഗണ്ഡകികാളി എന്ന പിടിയാനയാണ് അത്യപൂർവമായ "ആന സിസേറിയന്' വിധേയയായത്. അമ്മയും കുട്ടിക്കൊമ്പനും സുഖമായിരിക്കുന്നുവെന്ന് ചിത്വനിലെ ഖോർസോർ ആന പ്രജനന കേന്ദ്രം ജീവനക്കാരൻ ഉമശങ്കർ ചൗധരി.
നേപ്പാളിൽ ഇതാദ്യമാണ് ആനയ്ക്കു സിസേറിയനെന്നും ലോകത്ത് മറ്റെവിടെയെങ്കിലും സമാനസംഭവം നടന്നിരുന്നോ എന്നത് വ്യക്തമല്ലെന്നും ചൗധരി പറഞ്ഞു. കഴിഞ്ഞ എട്ടിനായിരുന്നു വെറ്ററിനറി സർജൻ അമീർ സദൗലയുടെയും ഡോ. വിജയകുമാർ ശ്രേഷ്ഠയുടെയും നേതൃത്വത്തിൽ പൂർണഗർഭിണിയായ ഗണ്ഡകികാളിക്ക് ശസ്ത്രക്രിയ. സ്വാഭാവിക പ്രസവത്തിനു വേണ്ടി രണ്ടു ദിവസം ഡോക്റ്റർമാർ കാത്തിരുന്നു. എന്നാൽ, അമ്മയാനയുടെ ജീവൻ അപകടത്തിലാകുന്ന ഘട്ടത്തിലാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ഡോക്റ്റർമാർ അറിയിച്ചു.
പ്രസവം വൈകിയതോടെ നടത്തിയ വിഡിയൊ എക്സ് റേ പരിശോധനയിലാണ് ശസ്ത്രക്രിയ അനിവാര്യമെന്നു വ്യക്തമായതെന്നു ഡോ. ശ്രേഷ്ഠ. മൂന്നു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ ഒരടിയോളം നീളമുള്ള മുറിവുണ്ടാക്കിയാണ് ആനക്കുട്ടിയെ പുറത്തെടുത്തത്. ആനക്കുട്ടിയുടെ ഹൃദയം മിടിച്ചിരുന്നില്ല തുമ്പിക്കൈയിലൂടെ കൃത്രിമ ശ്വാസം നൽകിയാണ് ഇതിനെ ജീവിതത്തിലേക്കു തിരികെക്കൊണ്ടുവന്നതെന്നും ഡോ. ശ്രേഷ്ഠ.
മൂന്നു വർഷം മുൻപ് ഗണ്ഡകി കാളിക്ക് ആദ്യ പ്രസവത്തിലും സമാനമായ പ്രശ്നങ്ങളുണ്ടായിരുന്നു. അന്ന് സ്വാഭാവിക പ്രസവം വൈകിയതോടെ ബലം പ്രയോഗിച്ച് വലിച്ച് പുറത്തെടുത്ത ആനക്കുട്ടി ചത്തു. ഇത്തവണ അതൊഴിവാക്കാനായി. ഗണ്ഡകികാളിയുടെ ശസ്ത്രക്രിയാ മുറിവ് ഭേദപ്പെട്ടുവരുന്നു. എന്നാൽ, ആനക്കുട്ടിയോട് അമ്മയാന അടുപ്പം കാണിക്കുന്നില്ലെന്നും അടുത്തെത്തുമ്പോൾ തള്ളിമാറ്റുകയാണെന്നും പ്രജനന കേന്ദ്രം മേധാവി മണിപുരൻ ചൗധരി പറഞ്ഞു. നാട്ടിൽ വളർത്തുന്ന ആനകളുടെ പ്രജനനത്തിനായി നേപ്പാൾ സർക്കാർ 1985ൽ ആരംഭിച്ചതാണ് ചിത്വനിലെ ഖോർസോറിലുള്ള ആന പ്രജനന കേന്ദ്രം. ഇതുവരെ 62 ആനക്കുട്ടികൾ ഇവിടെ പിറന്നിട്ടുണ്ട്. മൂന്നു വയസാകുമ്പോൾ ആനയെ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള പരിശീലനം തുടങ്ങും.