അതിതീവ്ര സാമ്പത്തിക കടന്നാക്രമണം

നെല്ല്‌ സംഭരണത്തിനായി 700 കോടിയിൽപ്പരം രൂപയാണ്‌ സപ്ലൈകോയ്‌ക്ക്‌ ലഭ്യമാക്കിയത്‌.
ധനമന്ത്രി - കെ.എൻ . ബാലഗോപാൽ
ധനമന്ത്രി - കെ.എൻ . ബാലഗോപാൽ

#‘#കെ.എൻ . ബാലഗോപാൽ

സമാനതകളില്ലാത്ത വികസന ക്ഷേമ പ്രവർത്തനങ്ങളുമായാണ്‌ രണ്ടാം പിണറായി സർക്കാർ മുന്നോട്ടുപോകുന്നത്‌. ഓണക്കാലത്തു മാത്രം 18,000 കോടി രൂപയാണ്‌ ഖജനാവിൽ നിന്ന്‌ ജനങ്ങളിലേക്ക്‌ എത്തിയത്‌. തുടർന്നും അവശ്യച്ചെലവുകളെല്ലാം നിറവേറ്റുന്നു. ട്രഷറി പ്രവർത്തനം ഒരു ദിവസവും സ്‌തംഭിച്ചിട്ടില്ല. ബില്ലുകൾ മുൻഗണനാ ക്രമത്തിൽ മാറിനൽകുന്നു. രണ്ടുമാസത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക്‌ 2,223 കോടി രൂപ നൽകി.

റബർ കർഷക സബ്‌സിഡി, നാളീകേര സംഭരണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കെല്ലാം ആവശ്യമായ സാമ്പത്തിക സഹായം ഉറപ്പാക്കുന്നു. നെല്ല്‌ സംഭരണത്തിനായി 700 കോടിയിൽപ്പരം രൂപയാണ്‌ സപ്ലൈകോയ്‌ക്ക്‌ ലഭ്യമാക്കിയത്‌. കൃത്യമായ സംഭരണത്തിന്‌ ക്രമീകരണങ്ങളുമായി. കേന്ദ്രാവിഷ്‌കൃത പദ്ധതികളിലടക്കം അനാവശ്യമായ കേന്ദ്രം പിടിച്ചുവയ്‌ക്കുന്ന തുകകളും സംസ്ഥാനം മൂൻകൂറായി നൽകുകയാണ്‌. ദേശീയ ആരോഗ്യ മിഷന്‌ 50 കോടി നൽകി. കാരുണ്യ ബെനവലന്‍റ്‌ സ്‌കീമിന്‌ 60 കോടി അനുവദിച്ചു.

ചെറുതും വലുതുമായ പല പദ്ധതികൾക്കും കഴിഞ്ഞ മാസങ്ങളിൽ ധനാനുമതി നൽകി. കെഎസ്‌ആർടിസിക്ക്‌ ഈ ആഴ്‌ചയിൽ അനുവദിച്ചത്‌ 100 കോടിയാണ്‌. രണ്ടരവർഷത്തിൽ ആകെ സഹായം 4,833 കോടിയായി. ക്ഷേമ പെൻഷനായി ഈ സർക്കാർ ഇതുവരെ വകയിരുത്തിയത്‌ 23,350 കോടി രൂപയാണ്‌. ഒരു മാസത്തെ ക്ഷേമ പെൻഷനായി 900 കോടിയും ഈ മാസം നീക്കിവച്ചു. ഉമ്മൻചാണ്ടി സർക്കാർ 5 വർഷത്തിൽ നൽകിയത്‌ 9,011 കോടി രൂപയും നൽകി. ഒന്നാം പിണറായി സർക്കാർ 5 വർഷത്തിൽ 35,145 കോടിയും നൽകി. പരമ്പരാഗത മേഖലയിലെ ഇൻകം സപ്പോർട്ട്‌ സ്‌കീമിന്‌ 183 കോടിയും, ഖാദിക്ക്‌ 181 കോടിയും, കയറിന്‌ 343 കോടിയും, കശുവണ്ടിക്ക്‌ 190 കോടിയും, കരകൗശലത്തിന്‌ 10 കോടിയും നൽകി. സ്‌കൂൾ പാചകത്തൊഴിലാളികളുടെ നവംബർ വരെ വേതനം നൽകി.

വല്ലാത്ത ഞെരുക്കമുണ്ട്‌

സംസ്ഥാനത്ത്‌ ചെലവുകൾ വെട്ടിച്ചുരുക്കുകയല്ല, വർധിപ്പിക്കുകയാണ്‌. 2020–21ൽ സംസ്ഥാനത്തിന്‍റെ റവന്യൂ ചെലവ്‌ 1,19,930 കോടി രൂപയായിരുന്നു. 2021–22ൽ 1,41,950 കോടി രൂപയായി. കഴിഞ്ഞവർഷം ഇത്‌ 1.43,129 കോടിയാണ്‌. ശമ്പള പരിഷ്‌കരണം അടക്കം നടപ്പാക്കിയത്‌ സർക്കാർ ചെലവ്‌ ഉയർത്തുകയാണ്‌.

ഇത്തരത്തിൽ ചെലവ്‌ ഉയരുന്നതിനിടയിൽ അവശ്യകാര്യങ്ങൾ നിർവഹിക്കാൻ സംസ്ഥാനം വല്ലാതെ പ്രയാസം നേരിടുന്നു എന്നതാണ്‌ യാഥാർഥ്യം. കേന്ദ്ര സർക്കാർ സംസ്ഥാനത്തിന്‌ അർഹതപ്പെട്ട പണം തരുന്നില്ല. കേന്ദ്രത്തിന്‍റെ അതിതീവ്ര സാമ്പത്തിക കടന്നാക്രമണങ്ങളാണ്‌ നേരിടേണ്ടിവരുന്നത്‌. ജിഎസ്‌ടിയിൽ സംസ്ഥാനങ്ങൾക്ക് വലിയ നികുതി അധികാരങ്ങളില്ല. പെട്രോൾ, ഡീസൽ, മദ്യം എന്നിവയിൽ മാത്രമായി ചുരുങ്ങി. ജിഎസ്‌ടി നിരക്കിൽ തട്ടുകൾ നിശ്ചയിച്ചതും, റവന്യു നൂട്രൽ നിരക്ക്‌ കുറച്ചതും കേരളത്തിന്‍റെ വരുമാനത്തിന്‌ തിരിച്ചടിയായി.

ഈ വർഷം കേന്ദ്രത്തിൽ നിന്ന്‌ ലഭിക്കുന്ന തുകകളിലും വായ്‌പാ അനുപാദത്തിലും 57,400 കോടി രൂപ കുറയും. വായ്‌പാ അനുമതിയിൽ 19,000 കോടി നിഷേധിച്ചു. റവന്യു കമ്മി ഗ്രാന്‍റിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ 8,400 കോടി കുറഞ്ഞു. ജിഎസ്‌ടി നഷ്ടപരിഹാരം 12,000 കോടിയോളം ഇല്ലാതായി. നികുതി വിഹിതം 3.58 ശതമാനത്തിൽ നിന്ന്‌ 1.925 ശതമാനമായി കുറച്ചതിലുടെ 18,000 കോടിയാണ്‌ വരുമാനനഷ്ടം.

കേന്ദ്ര സർക്കാരിന്‌ നികുതിയായി ലഭിക്കുന്ന വരുമാനത്തിന്‍റെ ഒരു ഭാഗമാണ്‌ കേന്ദ്ര ധനകാര്യ കമ്മിഷൻ തീർപ്പിന്‍റെ അടിസ്ഥാനത്തിൽ നികുതി വിഹിതമായി സംസ്ഥാനങ്ങൾക്ക്‌ നൽകുന്നത്‌. 15ാം ധനകാര്യ കമ്മിഷൻ തീർപ്പ്‌ അനുസരിച്ച്‌ നിലവിൽ കേന്ദ്രത്തിന്‌ ലഭിക്കുന്ന തുകയുടെ 41 ശതമാനമേ സംസ്ഥാനങ്ങൾക്ക്‌ വിഭജിക്കുന്നുള്ളൂ. ഇതിന്‍റെ 1.925 ശതമാനമാണ്‌ കേരളത്തിന്‌ അനുവദിക്കുന്നത്‌. കേരളത്തിനകത്തു നിന്ന്‌ കേന്ദ്ര സർക്കാർ പിരിച്ചെടുക്കുന്ന തുകയിൽ നിന്ന്‌ ഭരണഘടനാ പ്രകാരം സംസ്ഥാനത്തിന്‌ അർഹതപ്പെട്ട തുകയാണിത്‌. തൊഴിലുറപ്പ്‌ പദ്ധതി ഉൾപ്പെടെ വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളിലേടക്കം ഗ്രാന്‍റുകൾ വെട്ടിക്കുറയ്‌ക്കുകയോ കുടിശിക വരുത്തുകയോ ചെയ്‌തിട്ടുമുണ്ട്‌.

ദേശീയപാതാ വികസനത്തിന്‌ ഭൂമിയുടെ 25 ശതമാനം തുക സംസ്ഥാനം വഹിക്കണമെന്ന്‌ കേരളത്തോടു മാത്രം കേന്ദ്രം നിർബന്ധം പിടിച്ചു. കിഫ്‌ബി വഴി സമാഹരിച്ച 5,580 കോടി രൂപയാണ്‌ കേന്ദ്രത്തിന്‌ കൈമാറിയത്‌. ഈ തുകയും സംസ്ഥാനത്തിന്‍റെ കടമെടുപ്പ്‌ അവകാശത്തിൽ നിന്ന്‌ വെട്ടിക്കുറയ്‌ക്കുകയായിരുന്നു കേന്ദ്രം.

കിഫ്‌ബിയും ക്ഷേമ പെൻഷൻ കമ്പനിയും സമാഹരിക്കുന്ന തുകയും, 2017 മുതൽ ട്രഷറി സേവിങ്‌സ്‌, പിഎഫ്‌ നിക്ഷേപം എന്നിങ്ങനെ പൊതുകണക്കിൽ വന്നതുകയും നമ്മുടെ പൊതുകടമായി കണക്കാക്കുകയാണ്‌ കേന്ദ്രം.

ഇത്തരം വായ്‌പകൾ സംസ്ഥാനത്തിന്‍റെ കടത്തിന്‍റെ ഭാഗമാക്കുമെന്ന്‌ ഇപ്പോൾ തീരുമാനിച്ചശേഷം, മുൻകാല പ്രാബല്യം നൽകി ഈവർഷത്തെ കടമെടുപ്പ്‌ അവകാശത്തിൽനിന്ന്‌ കുറയ്‌ക്കുന്നത്‌ വിചിത്രമായ നടപടിയാണ്‌. മറ്റൊരു സംസ്ഥാനത്തിനും ഇത്തരം വിവേചനങ്ങൾ നേരിടേണ്ടിവരുന്നില്ല. സമാന സ്വഭാവത്തിലുള്ള കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ എടുത്ത 12 ലക്ഷത്തിലേറെ കോടി രൂപയുടെ കടം കേന്ദ്ര സർക്കാരിന്‍റെ കടക്കണക്കിൽ ഉൾപ്പെടുത്തുന്നുമില്ല.

കടക്കെണി വാദം നിരർഥകം

ഇക്കാര്യങ്ങൾ തുറന്നുപറയുമ്പോൾ കേരളം വലിയ കടക്കെണിയിൽ എന്ന വാദം ഉയർത്താനാണ്‌ ചിലർ ശ്രമിക്കുന്നത്‌. കഴിഞ്ഞ സാമ്പത്തിക വർഷം കേന്ദ്രം കടമെടുത്തത്‌ ജിഡിപിയുടെ 6.8 ശതമാനം. സംസ്ഥാനത്തിന്‌ അനുവദിച്ചത്‌ 2.5 ശതമാനവും. കഴിഞ്ഞവർഷം കേരളത്തിന്‍റെ റവന്യു കമ്മി 0.9 ശതമാനത്തിലെത്തി. ഒരു ശതമാനത്തിൽ താഴേ റവന്യു കമ്മി എത്തിക്കാനായത്‌ ചരിത്ര നേട്ടമാണ്‌. ഇതെല്ലാം ധന കമ്മിഷൻ നിശ്ചയിച്ച സമയക്രമം അനുസരിച്ചുള്ള കേരളത്തിന്‍റെ ധനദൃഡീകരണ പ്രവർത്തനങ്ങളുടെ വിജയമാണ്‌ സൂചിപ്പിക്കുന്നത്‌.

കടമെടുക്കുക എന്നത്‌ തെറ്റായ കാര്യമല്ല. വികസിത രാജ്യങ്ങൾക്ക്‌ ഉൾപ്പെടെ ആഭ്യന്തര വരുമാനത്തിന്‍റെ നല്ലൊരു പങ്ക്‌ കടമാണ്‌. ജിഡിപിയുടെ 58 ശതമാനത്തോളം കടമുള്ള രാജ്യമാണ്‌ ഇന്ത്യ. കഴിഞ്ഞ മാർച്ചു വരെ കേന്ദ്ര സർക്കാരിന്‍റെ ആകെ കടം 157 ലക്ഷം കോടി രൂപയാണ്‌. 2020-21ൽ രാജ്യത്തിന്‍റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്‍റെ (ജിഡിപി) 90 ശതമാനമാണ്‌ സർക്കാരുകളുടെ കടം എന്ന്‌ റിസർവ്‌ ബാങ്ക്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ഇതിൽ 65 ശതമാനം കേന്ദ്ര സർക്കാർ കടമാണ്‌. കേന്ദ്ര സർക്കാർ പുറത്തുവിട്ട അവസാന കണക്കനുസരിച്ച്‌ തമിഴ്‌നാടിന്‍റെ കടം 7.54 ലക്ഷം കോടി, ഉത്തർപ്രദേശിന്‍റേത്‌ 7.10 ലക്ഷം കോടി, മഹാരാഷ്‌ട്രയുടെ കടം 6.80 ലക്ഷം കോടി, പശ്ചിമ ബംഗാളിന്‍റേത്‌ 6.08 കോടിയും. രാജസ്ഥാൻ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾക്കെല്ലാം 5 ലക്ഷം കോടിക്കു മുകളിലാണ്‌ കടമുള്ളത്‌.

ഫെഡറൽ ധനവ്യവസ്ഥയിൽ കേന്ദ്രം വരുത്തിയ മാറ്റങ്ങൾ കേരളത്തെ വലിയ തോതിലാണ്‌ ബുദ്ധിമുട്ടിക്കുന്നത്‌. ധന കമ്മിഷൻ റിപ്പോർട്ട്‌ അനുസരിച്ച്‌ രാജ്യത്തെ ചെലവിന്‍റെ 62.4 ശതമാനം സംസ്ഥാനങ്ങളാണ്‌ നിർവഹിക്കുന്നത്. കേന്ദ്രത്തിന്‍റെ ബാധ്യത 37.6 ശതമാനം മാത്രം. എന്നാൽ, രാജ്യത്തെ വരുമാനത്തിന്‍റെ 62.2 ശതമാനവും കേന്ദ്രം കൈയാളുന്നു. സംസ്ഥാനങ്ങൾക്ക്‌ 37.8 ശതമാനം മാത്രം.

സംസ്ഥാന റവന്യു വരുമാനത്തിലെ കേന്ദ്ര വിഹിതം 2020-21ൽ 44 ശതമാനമായിരുന്നു. കഴിഞ്ഞവർഷം 29 ശതമാനമായി. ഈ വർഷം സെപ്‌തബർ വരെ അക്കൗണ്ടന്‍റ്‌ ജനറലിന്‍റെ കണക്കിൽ മൊത്തം ചെലവിന്‍റെ 18 ശതമാനം മാത്രമാണ്‌ കേന്ദ്ര വിഹിതം. ആകെ റവന്യു വരുമാനമായ 45,540 കോടി രൂപയിൽ 38,509 കോടിയും സംസ്ഥാനത്തിന്‍റെ തനതു സമാഹരണമാണ്. കേന്ദ്ര നികുതി വിഹിതമായി 5,588 കോടിയും ഗ്രാന്‍റായി 44.41 കോടി രൂപയുമാണ് ലഭിച്ചത്‌.

ചെലവ്‌ ചുരുക്കൽ നയമല്ല

ശമ്പളം, സർവീസ്‌ പെൻഷൻ ഉൾപ്പെടെ പ്രതിമാസ സർക്കാർ ബാധ്യത വലുതാണ്‌. വായ്‌പാ തിരിച്ചടവ്‌ അടക്കം അവശ്യം ചെലവുകളുണ്ട്‌. ക്ഷേമ പെൻഷൻ ഉൾപ്പെടെ ക്ഷേമ, വികസനച്ചെലവുകൾ ഇതിനു പുറമെയാണ്‌. കേന്ദ്ര വിഹിതങ്ങൾ നിഷേധിക്കുന്നത്‌ മറ്റ്‌ പ്രവർത്തനങ്ങളെ ബാധിക്കും. എന്നാൽ ചെലവു ചുരുക്കലല്ല സംസ്ഥാന നയം.

സൗജന്യങ്ങൾ പാടില്ലെന്ന കേന്ദ്ര നിലപാട്‌ സംസ്ഥാനം അംഗീകരിക്കുന്നില്ല. ക്ഷേമത്തിനൊപ്പം വികസനമെന്നതാണ്‌ സംസ്ഥാന നിലപാട്‌. തനത്‌ വരുമാനം ഉയർത്തിയും അതീവ ശ്രദ്ധയാർന്ന ധന മാനേജുമെന്‍റു വഴിയും പ്രതിസന്ധികളെ മറികടക്കാനുള്ള ശ്രമങ്ങളിലാണ്‌. നികുതി പിരിവ്‌ ഊർജിതപ്പെടുത്തിയും അധികച്ചെലവുകൾ നിയന്ത്രിച്ചും സാമ്പത്തിക ദൃഡീകരണ പാതയിലാണ്‌ സംസ്ഥാനത്തിന്‍റെ ധന മാനെജ്മെന്‍റ്‌.

കഴിഞ്ഞ വർഷം മുൻവർഷത്തെ അപേക്ഷിച്ച്‌ ജിഎസ്‌ടി വരുമാനം 23,000 കോടി വർധിപ്പിക്കാനായി. 2021–22ൽ തനത്‌ നികുതി വരുമാന വർധന 22.41 ശതമാനമായിരുന്നു. കഴിഞ്ഞവർഷം 23.36 ശതമാനമായി വീണ്ടും ഉയർത്തി. ഈ വർഷവും തനത്‌ വരുമാന നിശ്ചയങ്ങൾ ലക്ഷ്യത്തിൽ എത്തുമെന്നാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌.

രാജ്യം ശ്രദ്ധിക്കുന്ന നിലയിലേക്ക്‌ ജിഎസ്‌ടി വകുപ്പിന്‍റെ പുനഃസംഘടനയിലൂടെ നികുതി ഭരണത്തിന്‍റെ കാര്യക്ഷമതയും ഉയർത്താനായി. കഴിഞ്ഞ വർഷങ്ങളിൽ കേരളം തനത്‌ വരുമാന സ്രോതസുകൾ വഴിയാണ്‌ ചെലവുകളുടെ മുഖ്യ പങ്കും നിർവഹിച്ചത്‌. ഈ വർഷവും ചെലവിന്‍റെ 80 ശതമാനവും സംസ്ഥാനം വഹിക്കേണ്ടിവരുന്ന സ്ഥിതിയാണ്‌. അതേസമയം, ചില സംസ്ഥാനങ്ങൾക്ക്‌ 72 ശതമാനം വരെ കേന്ദ്ര വിഹിതം കിട്ടുന്നുമുണ്ട്‌.

ഈ ധനപരമായ യാഥാർഥ്യങ്ങളെ കാണാതെ നമുക്ക്‌ മുന്നോട്ടുപോകാനാകില്ല. സംസ്ഥാനത്തിന്‌ അർഹമായും ലഭിക്കേണ്ട നികുതി വിഹിതം വെട്ടിക്കുറയ്‌ക്കുകയും, കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ വലിയ വെട്ടിക്കുറവ്‌ വരുത്തുകയും ചെയ്യുന്നു. വിഴിഞ്ഞം തുറമുഖം ഉൾപ്പെടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ സർക്കാർ ഗ്യാരണ്ടി നൽകി വായ്‌പ എടുത്തു പൂർത്തീകരിക്കാനും അനുവദിക്കുന്നില്ല. 2017 മുതൽ പൊതുകണക്കിന്‍റെയും ബജറ്റിനു പുറത്തുള്ള കടത്തിന്‍റെയുമൊക്കെ പേരുപറഞ്ഞ്‌ 1.07 ലക്ഷം കോടി രൂപയുടെ കടമെടുപ്പ്‌ അവകാശമാണ്‌ നിഷേധിച്ചത്‌. ഇത്‌ സംസ്ഥാനത്തിന്‍റെ ഉത്തമ താൽപര്യങ്ങൾക്ക്‌ എതിരാണ്‌. നാടിന്‍റെ അവകാശങ്ങൾ സംരക്ഷിക്കാൻ കേരളീയർ എന്ന നിലയിൽ നമുക്ക്‌ ഒന്നിച്ചുനിൽക്കാനാകണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com