

പേരുമാറ്റത്തിൽ നന്ദി പറഞ്ഞ് "കേരളം'
file photo
സംസ്ഥാനത്തിന്‍റെ പേരുമാറ്റത്തില്‍ നന്ദി പറയാനെത്തിയ കേരളത്തിലെ സാംസ്‌കാരിക നായകകരെ ഹൃദ്യമായി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. "കേരള' എന്നുള്ള പേര് മാറ്റി "കേരളം' എന്നാക്കിയതില്‍ നന്ദി പറയാനാണ് പ്രശസ്ത കവിയും ഗാനരചയിതാവും സംവിധായകനും നിർമാതാവുമായ ശ്രീകുമാരന്‍ തമ്പി, പ്രശസ്ത കവി പ്രൊഫ. വി. മധുസൂദനന്‍ നായര്‍, നിരൂപകൻ ഡോ. ജോര്‍ജ് ഓണക്കൂര്‍, സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് ശ്രീജിത്ത് മുത്തേടത്ത്, എം. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രധാനമന്ത്രിയുടെ ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയില്‍ എത്തിയത്.
ഇവരുമായി അര മണിക്കൂറോളം പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, സംസ്ഥാന ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ സെക്രട്ടറി പി. ശ്രീകുമാർ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രിക്ക് സംഘം കേരളത്തിന്‍റെ ഉപഹാരവും സമ്മാനിച്ചു.
പ്രധാനമന്ത്രിക്ക് കേരളത്തിന്‍റെ ഉപഹാരം സമ്മാനിച്ചപ്പോൾ
social media
എല്ലാ ഭാഷകളെയും അംഗീകരിക്കുന്ന സമീപനമാണ് പ്രധാനമന്ത്രിയില്‍ കണ്ടതെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. അദേഹം സംസാരിച്ചത് സാഹിത്യത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചുമാണ്. ഞങ്ങളില്‍ ഒരാളായിട്ട് വിനയത്തോടെയാണ് അദേഹം സംസാരിച്ചത്. തന്നെ സംബന്ധിച്ചിടത്തോളം മറക്കാനാവാത്ത ദിവസമാണിതെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
എന്തുകൊണ്ടാണ് മോദി ഒരു ലോകനേതാവായതെന്ന് കൂടിക്കാഴ്ച്ചയിലൂടെ വ്യക്തമായി. വെറുതെയല്ല യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അദേഹത്തെ ഭയക്കുന്നത്. ഇത്രയും പ്രായമുള്ള എനിക്കുതന്നെ അദ്ദേഹത്തില്‍ നിന്ന് പഠിക്കാന്‍ ഏറെയുണ്ട്. മോദി യഥാർഥ യോഗിയാണ്. പ്രധാനമന്ത്രി തങ്ങളെ വാതില്‍ വരെ വന്ന് യാത്രയാക്കിയെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ച ഒരു പുതിയ അനുഭവമായിരുന്നുവെന്ന് ജോര്‍ജ് ഓണക്കൂര്‍ പറഞ്ഞു. പ്രധാനമന്ത്രി തങ്ങളോടു പ്രസംഗിക്കുകയായിരുന്നില്ല, തങ്ങള്‍ക്കൊപ്പം വട്ടമിട്ടിരുന്ന് അദേഹം ചര്‍ച്ച ചെയ്യുകയായിരുന്നു. ഇത്ര വിനായാന്വിതനായ ഒരു നേതാവിനെ കണ്ടിട്ടില്ലെന്നും അദേഹം പറഞ്ഞു. മാതൃഭാഷാ ബില്‍ യാഥാർഥ്യമാക്കുന്നതിന് മുന്‍കൈയെടുക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടുവെന്ന് പ്രൊഫ. വി. മധുസൂദനന്‍ നായര്‍ പറഞ്ഞു.
കേരളം എന്ന പേരു മാറ്റം നാടിന്‍റെ ആത്മാവിനെ വീണ്ടെടുക്കുന്നതിനുള്ള തുടക്കമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സാംസ്‌കാരിക നായകരും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ച പുതിയൊരു തലമാണ് തുറന്നു നല്‍കിയിരിക്കുന്നതെന്ന് അദേഹം പറഞ്ഞു. സംസ്ഥാനത്തിന്‍റെ പേര് മാറ്റത്തിനായി 2026 ജനുവരി 12ന് പ്രധാനമന്ത്രിക്ക് രാജീവ് ചന്ദ്രശേഖര്‍ കത്തെഴുതുകയും നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായുമായും കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സംസ്ഥാനത്തിന്‍റെ ഔദ്യോഗിക പേര് "കേരള'എന്നതു മാറ്റി 'കേരളം' എന്നാക്കി കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്.