
ലോസ് ആഞ്ചലസ്: ലോകസംഗീതവേദികളിലെ ഏറ്റവും വലിയ ബഹുമതിയായ ഗ്രാമി പുരസ്‌കാരം നേടി ഇന്ത്യന്‍-അമേരിക്കന്‍ ഗായികയും സംരംഭകയുമായ ചന്ദ്രിക ഠണ്ടന്‍. ബെസ്റ്റ് ന്യൂ ഏജ് ആല്‍ബം വിഭാഗത്തിൽ മത്സരിച്ച ത്രിവേണി എന്ന ആൽബത്തിനാണ് ഗ്രാമി ലഭിച്ചത്.
ചന്ദ്രിക ഠണ്ടന്‍, വൂട്ടര്‍ കെല്ലര്‍മാന്‍, എരു മാറ്റ്സുമോട്ടോ എന്നീ മൂവര്‍ സംഘമാണ് ത്രിവേണിയുടെ പിന്നണി പ്രവർത്തകർ.
67-ാമത് ഗ്രാമി പുരസ്‌കാരമാണ് ത്രിവേണിയെ തേടിയെത്തിയിരിക്കുന്നത്. 2009 ലെ സോള്‍ കോളിന് ശേഷം ചന്ദ്രിക ഠണ്ടന്‍റെ രണ്ടാമത്തെ ഗ്രാമി നോമിനേഷനും ആദ്യ വിജയവുമായിരുന്നു ഇത്.
12 മേഖലകളിൽ നിന്നായി 94 വിഭാഗങ്ങളിലേക്കാണ് ഗ്രാമി പുരസ്‌കാരം നല്‍കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച സംഗീതങ്ങളുടെ വൈവിധ്യത്തെ ആഘോഷിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന സംഗീതജ്ഞരുടെ സ്വപ്ന വേദിയാണ് ഗ്രാമി.
1954ൽ ചെന്നൈയിലാണ് കൃഷ്ണമൂർത്തിയുടെയും ശാന്തയുടെയും മകളായി ചന്ദ്രിക ജനിച്ചത്. സംഗീതജ്ഞയായിരുന്ന അമ്മ തന്നെയാണ് ചന്ദ്രികയ്ക്ക് സംഗീതത്തിന്‍റെ ബാലപാഠങ്ങൾ മനസിൽ പതിച്ചു നൽകിയത്. ബാങ്കറായിരുന്നു അച്ഛൻ കൃഷ്ണമൂർത്തി.
ഹോളി ഏഞ്ചൽസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ഉന്നത വിദ്യാഭ്യാസവും നേടിയ ചന്ദ്രിക, അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനെജ്‌മെന്‍റിൽ പ്രവേശനം നേടി. അക്കാലത്ത്, ഐഐഎം അഹമ്മദാബാദിലെ അവരുടെ ക്ലാസിലെ എട്ട് പെൺകുട്ടികളിൽ ഒരാളായിരുന്നു ചന്ദ്രിക.
സിറ്റി ബാങ്കിൽ എക്സിക്യൂട്ടീവായിരിക്കെ 24ാം വയസിൽ ന്യൂയോർക്കിലെ പ്രശസ്തമായ അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയായ മക്കിൻസിയിൽ നിന്ന് ചന്ദ്രികയ്ക്ക് ഓഫർ കിട്ടി. അവർ ആ ഓഫർ സ്വീകരിക്കുകയും മക്കിൻസിയിൽ പങ്കാളിയാകുന്ന ആദ്യത്തെ ഇന്ത്യൻ-അമേരിക്കൻ വനിതയായി മാറുകയും ചെയ്തു.