മൂസാവിയുടെ പിൻഗാമി, ഇസ്രയേലിന്‍റെ തലവേദന

1960ൽ കിഴക്കൻ ബെയ്റൂട്ടിലെ ബൗർജ് ഹമ്മൗദിൽ പച്ചക്കറി വിൽപ്പനക്കാരന്‍റെ മകനായാണ് ജനനം
Hassan Nasrallah special story
മൂസാവിയുടെ പിൻഗാമി, ഇസ്രയേലിന്‍റെ തലവേദന
Updated on

ബെയ്റൂട്ട്: ഇസ്രയേലിനെ നിരന്തരം വെല്ലുവിളിക്കുമ്പോഴും മാധ്യമങ്ങളെയും പൊതുവേദികളെയും ഒഴിവാക്കിയ ഹിസ്ബുള്ള മേധാവിയാണ് ഹസൻ നസറുള്ള. പൊതുവേദിയിലെ ഏതു സാന്നിധ്യവും ഇസ്രയേൽ സൈന്യത്തിന് ആയുധമാകുമെന്ന തിരിച്ചറിവും ഭയവുമായിരുന്നു ഇതിനു കാരണം. ഇന്നലെ അതിനും അന്ത്യമായി.

1960ൽ കിഴക്കൻ ബെയ്റൂട്ടിലെ ബൗർജ് ഹമ്മൗദിൽ പച്ചക്കറി വിൽപ്പനക്കാരന്‍റെ മകനായാണ് ജനനം. ഒമ്പതു മക്കളിലെ മൂത്തയാൾ. പതിനഞ്ചാം വയസിൽ ഷിയാ സായുധ സംഘടനയായ അമാലിൽ ചേർന്നു. ഏഴു വർഷത്തിനുശേഷം അവിടെ നിന്നു തെറ്റിപ്പിരിഞ്ഞ് ഇസ്‌ലാമിക് അമാൽ എന്ന പുതിയ സംഘടന രൂപീകരിച്ചു. ഇതാണു പിന്നീട് ഹിസ്ബുള്ളയായി മാറിയത്. ഇറാന്‍റെയും അവരുടെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയുടെയും ആശീർവാദവും പിന്തുണയുമുണ്ട് ഹിസ്ബുള്ളയ്ക്ക്. മുസ്‌ലിംകളുടെ ഭൂമിയിൽ അധിനിവേശം നടത്തിയെന്ന് ആരോപിച്ച് 1985ൽ ഇസ്രയേലിനോട് സന്ധിയില്ലാ യുദ്ധം പ്രഖ്യാപിച്ചു. ഇതോടെയാണ് ഇസ്രയേൽ- ഹിസ്ബുള്ള ഏറ്റുമുട്ടലിനു തുടക്കം. 1992ൽ ഹിസ്ബുള്ളയുടെ അന്നത്തെ തലവൻ അബ്ബാസ് അലി മൂസാവിയെ ഇസ്രയേൽ വധിച്ചതോടെ മുപ്പത്തിരണ്ടുകാരൻ നസറുള്ള പിൻഗാമിയായി. ഹിസ്ബുള്ളയെ ലെബനൻ സൈന്യത്തെക്കാൾ കരുത്തുറ്റതാക്കി നസറുള്ള. വടക്കൻ ഇസ്രയേലിൽ നിരന്തരം റോക്കറ്റാക്രമണം നടത്തിയ ഹിസ്ബുള്ള തുർക്കിയിലും അർജന്‍റീനയിലും ഇസ്രേലി എംബസികൾ ആക്രമിക്കുന്നതുൾപ്പെടെ ജറൂസലമിന് നിരന്തര ഭീഷണിയായി വളർന്നു. 2006ൽ എട്ട് ഇസ്രയേൽ സൈനികരെ ഹിസ്ബുള്ള കൊലപ്പെടുത്തിയതിനെത്തുടർന്നുണ്ടായ യുദ്ധത്തിൽ നസറുള്ളയുടെ വീടും ഓഫിസുമടക്കം തകർക്കപ്പെട്ടു. പക്ഷേ, ഹിസ്ബുള്ള മേധാവി രക്ഷപെട്ടു. പിന്നീട് നസറുള്ളയെ പൊതുവേദിയിൽ അപൂർവമായി മാത്രമേ കണ്ടിട്ടുള്ളൂ. ഹിസ്ബുള്ളയുടെ യോഗങ്ങൾ പോലും ബങ്കറുകളിലാണ് ചേർന്നിരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com