Representative image
Representative image

അനധികൃത കെട്ടിടങ്ങൾ ഇനി ക്രമീകരിക്കാം: വിശദാംശങ്ങൾ

വിവിധ തരം ചട്ടലംഘനങ്ങള്‍ക്ക് പല നിരക്കിലുള്ള പിഴ ഒടുക്കണം. കെട്ടിട ഉടമകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനത്തില്‍ വര്‍ധനവുമുണ്ടാകും.

തിരുവനന്തപുരം: അനധികൃത കെട്ടിടങ്ങള്‍ ക്രമവത്കരിക്കാനുള്ള നിയമഭേദഗതി നിലവിൽ വന്നു. കേരളാ മുൻസിപ്പാലിറ്റി അനധികൃത കെട്ടിടങ്ങള്‍ ക്രമവത്കരിക്കൽ ചട്ടങ്ങള്‍ 2023, കേരളാ പഞ്ചായത്ത് അനധികൃത കെട്ടിടങ്ങള്‍ ക്രമവത്കരിക്കൽ ചട്ടങ്ങള്‍ 2023 എന്നിവയാണ് പുതുതായി നിലവിൽ വന്നത്. ഈ നിയമങ്ങൾ പ്രകാരം 2019 നവംബര്‍ ഏഴിനോ അതിന് മുൻപോ നിര്‍മാണം ആരംഭിച്ചതോ പൂര്‍ത്തിയാക്കിയതോ ആയ അനധികൃത കെട്ടിടങ്ങൾ ക്രമപ്പെടുത്താനാകും. വിവിധ തരം ചട്ടലംഘനങ്ങള്‍ക്ക് വ്യത്യസ്ത നിരക്കിലുള്ള പിഴ ഒടുക്കേണ്ടതായിട്ടുണ്ട്. കെട്ടിട ഉടമകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനോടൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനത്തില്‍ വര്‍ധനവുണ്ടാക്കാനും നടപടി സഹായിക്കും.

പ്രത്യേകതകള്‍

വിജ്ഞാപനം ചെയ്ത റോഡുകളിൽ നിന്ന് മൂന്ന് മീറ്റർ ദൂരപരിധി പാലിക്കാത്ത കെട്ടിടങ്ങള്‍ക്കും ക്രമവത്കരണം സാധ്യമാകുന്നു എന്നതാണ് പുതിയ ചട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം.

മുൻവർഷത്തെ അപേക്ഷിച്ച് ക്രമവത്കരണ നടപടികള്‍ വൻതോതിൽ ലഘൂകരിച്ചു.

മുൻവർഷങ്ങളിൽ 60 ചതുരശ്ര മീറ്റർ വരെയുള്ള വീടുകളെയായിരുന്നു ക്രമവത്കരണ അപേക്ഷാ ഫീസിൽ നിന്ന് ഒഴിവാക്കിയത്. ഈ ഇളവ് 100 സ്ക്വയർ മീറ്റർ വരെയാക്കി വർധിപ്പിച്ചു. മുൻസിപ്പാലിറ്റിയുടെയും പഞ്ചായത്തിന്‍റെയും അപേക്ഷാ ഫീസ് വ്യത്യസ്തമായിരുന്നത് ഏകീകരിച്ചു. വീടുകളുടെയും മറ്റ് കെട്ടിടങ്ങളുടെയും അപേക്ഷാ ഫീസും വെട്ടിക്കുറച്ചിട്ടുണ്ട്. അംഗീകൃത നഗര വികസന പദ്ധതികള്‍ക്ക് വിരുദ്ധമായത്, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തത്, നെല്‍വയല്‍- തണ്ണീര്‍ത്തട നിയമം ലംഘിക്കുന്നത് തുടങ്ങിയവ ഒഴികെയുള്ള കെട്ടിടങ്ങള്‍ക്കാണ് ക്രമവത്കരണം സാധ്യമാകുന്നത്.

എങ്ങനെ അപേക്ഷിക്കണം

നിശ്ചിത ഫോറത്തിലുള്ള ക്രമവത്കരണ അപേക്ഷകള്‍ കെട്ടിടത്തിന്‍റെ പ്ലാനും മറ്റ് അനുബന്ധ രേഖകളും സഹിതം തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിക്കാണ് സമർപ്പിക്കേണ്ടത്. നിശ്ചിത നിരക്കിലുള്ള അപേക്ഷാ ഫീസും ഒടുക്കേണ്ടതായിട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകള്‍ ജില്ലാ തലത്തിലുള്ള ക്രമവത്കരണ കമ്മിറ്റി പരിശോധിച്ച് തീരുമാനമെടുക്കും.

ജില്ലാ ജോയിന്‍റ് ഡയറക്റ്റർ ചെയർമാനും ജില്ലാ ടൌൺ പ്ലാനർ കൺവീനറും ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ സെക്രട്ടറിയും എൻജിനീയറും അംഗങ്ങളുമായിട്ടുള്ളതാണ് ജില്ലാ തല ക്രമവത്കരണ കമ്മിറ്റി.

അപ്പീലിനും അവസരം

ജില്ലാ ക്രമവത്കരണ കമ്മിറ്റിയുടെ തീരുമാനത്തിൽ ആക്ഷേപമുള്ളവർക്ക് സംസ്ഥാനതലത്തിലെ അപ്പീൽ കമ്മിറ്റിയെ സമീപിക്കാം.

പ്രിൻസിപ്പൽ ഡയറക്റ്റർ ചെയർമാനും ചീഫ് ടൗൺ പ്ലാനർ കൺവീനറുമായിട്ടുള്ള സംസ്ഥാനതല കമ്മിറ്റിയിൽ റൂറൽ/ അർബൻ ഡയറക്റ്റർ, ചീഫ് എൻജിനീയർ എന്നിവർ അംഗങ്ങളാണ്. സംസ്ഥാന തല അപ്പീൽ കമ്മിറ്റിയുടെ തീരുമാനത്തിൽ ആക്ഷേപമുള്ളവർക്ക് ഗവൺമെന്‍റ് തലത്തിൽ അപ്പലറ്റ് അഥോറിറ്റിയായ പ്രിൻസിപ്പൽ സെക്രട്ടറിക്ക് അപ്പീൽ നൽകാവുന്നതാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com