ബഹിരാകാശ പര്യവേക്ഷണത്തിനുള്ള ഭാരതീയ ദർശനം

ബഹിരാകാശ മേഖലയിൽ ഇന്ത്യ കൈവരിച്ച മുന്നേറ്റം അത്ഭുതകരമായ ഒട്ടേറെ ദൗത്യ വിജയങ്ങൾക്കപ്പുറം വികസിക്കുകയാണ്. അത് ദേശത്തിന്‍റെ സ്പന്ദനമായും ദൈനംദിന പ്രചോദനമായും മാറിയിരിക്കുന്നു
India space achievements special story

ബഹിരാകാശ പര്യവേക്ഷണത്തിനുള്ള ഭാരതീയ ദർശനം

Representative image

Updated on

ഡോ. എസ്. സോമനാഥ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, ബഹിരാകാശ മേഖലയിൽ ഇന്ത്യ കൈവരിച്ച മുന്നേറ്റം അത്ഭുതകരമായ ഒട്ടേറെ ദൗത്യ വിജയങ്ങൾക്കപ്പുറം വികസിക്കുകയാണ്. അത് ദേശത്തിന്‍റെ സ്പന്ദനമായും ദൈനംദിന പ്രചോദനമായും മാറിയിരിക്കുന്നു. കഴിഞ്ഞ മാസം വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ത്രിവർണ പതാക പ്രദർശിപ്പിച്ച് പ്രധാനമന്ത്രി മോദിയുമായി സംവദിച്ചപ്പോൾ, അത് ഓരോ ഇന്ത്യക്കാരനെയും സംബന്ധിച്ചിടത്തോളം അഭിമാന നിമിഷമായി മാറി. "അമൃത കാലത്തിന്‍റെ വിധി നിർണായകമായ അധ്യായം' എന്നാണ് ആ നിമിഷത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഇന്ത്യയുടെ ഉയർച്ചയുടെ ആ നിമിഷം സ്വന്തം ഹൃദയതാളമായി ഏവർക്കും അനുഭവവേദ്യമായി. കേവലം ശാസ്തീയ മുന്നേറ്റം എന്നതിലുപരി, ദാർശനികതയിലൂടെയും ലക്ഷ്യവേധിയായ പദ്ധതികളിലൂടെയും പുനർനിർമിക്കപ്പെടുന്ന സ്വത്വമായിരുന്നു അത്.

2023 ഓഗസ്റ്റ് 23ന്, ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യമെന്ന പദവിയിലേക്ക് ചന്ദ്രയാൻ-3 ദൗത്യം ഇന്ത്യയെ കൈപിടിച്ചുയർത്തിയപ്പോഴും ഈ മനോഭാവം പ്രതിധ്വനിച്ചിരുന്നു. ""ഇന്ത്യ ചന്ദ്രോപരിതലത്തിൽ സാന്നിധ്യമറിയിച്ചിരിക്കുന്നു''- ശിവശക്തി പോയിന്‍റിൽ മോദി പ്രഖ്യാപിച്ചു. ക്ലാസ് മുറികളിലും ഗ്രാമങ്ങളിലും സ്വീകരണമുറികളിലും അദ്ദേഹത്തിന്‍റെ വാക്കുകൾ പ്രതിധ്വനിച്ചു.

ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ശരിക്കും ഒരു വഴിത്തിരിവായിരുന്നു: ചന്ദ്രയാൻ-1 (2008) ജല തന്മാത്രകളുടെ സാന്നിധ്യം സ്ഥിരീകരിച്ചു; ചന്ദ്രയാൻ-2 (2019) അതീവ കൃത്യതയോടെ ചന്ദ്രനെ മാപ്പ് ചെയ്യുകയും ദക്ഷിണ ധ്രുവത്തിനടുത്ത് ലോകത്തിലെ ആദ്യ സോഫ്റ്റ് ലാൻഡിങ് സാധ്യമാക്കിയ ചന്ദ്രയാൻ-3ന് (2023) നിലമൊരുക്കുകയും ചെയ്തു. ഒരു ചാന്ദ്ര ദിനത്തിലുടനീളം വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ചന്ദ്രോപരിതലത്തിൽ പര്യവേക്ഷണം നടത്തിയപ്പോൾ, കുട്ടികൾ നോട്ട്ബുക്കുകളിൽ ചന്ദ്രന്‍റെ പ്രകൃതിദൃശ്യങ്ങൾ കോറിയിട്ടപ്പോൾ, ഗവേഷകരുടെ പ്രയാണം ശരിയായ ദിശയിലാണെന്ന് സമർഥിക്കപ്പെട്ടപ്പോൾ, ബഹിരാകാശത്തെ ഇന്ത്യയുടെ വിജയഗാഥയെ സ്വന്തം ഭാവിഗാഥയായി പൗരന്മാർ ഏറ്റെടുത്തു.

ബഹിരാകാശ രംഗത്തെ വിശ്വസ്ത ആഗോള പങ്കാളിയായി ഇന്ത്യ മാറിയിരിക്കുന്നു. ഇന്ത്യൻ റോക്കറ്റുകൾ മുഖേന 400ലധികം വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു കഴിഞ്ഞു. 2014ൽ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയ ആദ്യ ഏഷ്യൻ രാജ്യവും ലോകത്തിലെ നാലാമത്തെ മാത്രം രാജ്യവുമായി ഇന്ത്യ മാറി. അതും മാർസ് ഓർബിറ്റർ മിഷൻ (മംഗൾയാൻ) മുഖേന, ആദ്യ ശ്രമത്തിൽ തന്നെ. ബഹുസ്ഥാപന സഹകരണത്തിലൂടെ നിർമിക്കപ്പെട്ട ആദിത്യ- എൽ1 മിഷൻ (2023) സൂര്യന്‍റെ കൊറോണയെക്കുറിച്ചും ബഹിരാകാശ കാലാവസ്ഥയിൽ അതിന്‍റെ സ്വാധീനത്തെക്കുറിച്ചും അഭൂതപൂർവമായ ഉൾക്കാഴ്ചകൾ പകർന്നു നൽകി. എക്സ്പോസാറ്റ് (2024) തമോഗർത്തങ്ങളെ കുറിച്ച് പഠിക്കുന്നു. സ്പേഡ്എക്സ് (2024) ആകട്ടെ ഭാവിയിലെ ബഹിരാകാശ നിലയങ്ങൾക്കും ചാന്ദ്ര ദൗത്യങ്ങൾക്കുമായി ഇൻ- ഓർബിറ്റ് ഡോക്കിങ് വിജയകരമായി പൂർത്തിയാക്കി.

അമൃത കാലത്തേക്കുള്ള പുതിയ ബഹിരാകാശ ദർശനം

2014 മുതൽ നരേന്ദ്ര മോദി രചിച്ചുകൊണ്ടിരിക്കുന്ന ഇതിഹാസത്തിന്‍റെ ഭാഗമാണ് ഈ നാഴികക്കല്ലുകൾ. നയം, സംസ്‌കാരം, അഭിലാഷം എന്നിവയെ അദ്ദേഹം പുനർരൂപകൽപ്പന ചെയ്യുന്നു. മനുഷ്യ ബഹിരാകാശ യാത്രയ്ക്കുള്ള ഗഗൻയാൻ പരിപാടിയുടെ നൈരന്തര്യം, ആഴത്തിലുള്ള ചാന്ദ്ര പര്യവേക്ഷണത്തിനായുള്ള ചന്ദ്രയാൻ- 4ഉം 5ഉം, സമർപ്പിത ശുക്ര ദൗത്യം, 2033ഓടെ ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ (ബിഎഎസ്), 2040ഓടെ ചന്ദ്രനിൽ ഒരു ഇന്ത്യക്കാരൻ കാലുകുത്തുന്നത്; എല്ലാം അദ്ദേഹത്തിന്‍റെ പദ്ധതികളിൽ ഉൾപ്പെടുന്നു. ഇവ വിദൂര സ്വപ്നങ്ങളല്ല, മറിച്ച് അമൃത കാലത്തിന്‍റെ ആത്മാവിന് അനുപൂരകമായ ദേശീയ ലക്ഷ്യങ്ങളാണ്.

ഭാവി ദൗത്യങ്ങൾക്കായി പരിശീലനം സിദ്ധിച്ച 40–50 ബഹിരാകാശ യാത്രികരുടെ ഒരു സംഘത്തെ സജ്ജരാക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ ദൗത്യത്തിൽ പങ്കാളികളായി സ്വയം അവരോധിക്കാൻ 2025ലെ ദേശീയ ബഹിരാകാശ ദിനത്തിൽ അദ്ദേഹം യുവ പൗരന്മാരോട് അഭ്യർഥിച്ചു. ₹20,000 കോടിയിലധികം പദ്ധതി വിഹിതമുള്ള ഗഗൻയാൻ ക്രമാനുഗതമായി മുന്നേറുകയാണ്. ഇന്ത്യൻ വ്യോമസേനയിലെ 4 പരീക്ഷണ പൈലറ്റുമാർ പരിശീലനത്തിലാണ്. കൂടാതെ 2027ൽ ലക്ഷ്യമിടുന്ന ഇന്ത്യയുടെ ആദ്യ തദ്ദേശീയ മനുഷ്യ ബഹിരാകാശ ദൗത്യത്തിന് മുന്നോടിയായി മനുഷ്യരെ വഹിച്ചു കൊണ്ടുള്ളതും അല്ലാത്തതുമായ ഒട്ടേറെ ദൗത്യങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

പ്രയോഗക്ഷമത, പര്യവേക്ഷണം, പണം

ബഹിരാകാശ സാങ്കേതികവിദ്യ ഇന്ന് ഭരണ നിർവഹണത്തിന്‍റെയും ദൈനംദിന ജീവിതത്തിന്‍റെയും ഘടനകളിൽ ഇഴചേർന്നിരിക്കുന്നു. ഉപഗ്രഹങ്ങൾ ദുരന്ത സാധ്യതാ മുന്നറിയിപ്പുകൾ നൽകുന്നു, മത്സ്യത്തൊഴിലാളികൾക്ക് ഗുണപ്രദമായ വിവരങ്ങൾ ലഭ്യമാക്കുന്നു. വിളയും, വിള ഇൻഷ്വറൻസ് ക്ലെയിമുകളും വിലയിരുത്തുന്നു. റെയ്‌ൽ സുരക്ഷ മെച്ചപ്പെടുത്തുന്നു, പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയുടെ ജിയോ സ്പേഷ്യൽ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ബഹിരാകാശം ഇനി ഒരു വിദൂര ആഡംബരമല്ല, മറിച്ച് എല്ലാ പൗരന്മാർക്കും പ്രാപ്യമായ ജനാധിപത്യ ഉപാധിയാണെന്ന് മോദി വ്യക്തമാക്കിയിട്ടുണ്ട്.

ഒപ്പം, ബഹിരാകാശ പര്യവേക്ഷണം, STEM (Science, Technology, Engineering, Mathematics), വിദ്യാഭ്യാസം, നൂതന ഗവേഷണം, തൊഴിൽ ശക്തി വികസനം എന്നിവയ്ക്ക് ഇന്ധനം പകരുന്നു. ബഹിരാകാശ പ്രവർത്തനങ്ങളിലെ സ്വയംപര്യാപ്തത, റോബോട്ടിക്സ്, ബഹിരാകാശ നിർമാണം, നിരീക്ഷണം, ഗ്രഹാന്തര യാത്ര എന്നിവയിലെ ഭാവി സജ്ജമായ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു, ഇത് ഈ തന്ത്രപരമായ മേഖലയിൽ ഇന്ത്യ നേതൃത്വം നിലനിർത്തുന്നുവെന്ന് ഉറപ്പാക്കുന്നു.

ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ പരിവർത്തനം ആസൂത്രിതവും അഭിലാഷപൂർണവുമാണ്. 350ലധികം സ്റ്റാർട്ടപ്പുകളുടെ ഉപഗ്രഹ നിർമാണം, വിക്ഷേപണ വാഹനങ്ങൾ, ഭൗമ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലൂടെ അഭിവൃദ്ധി പ്രാപിക്കുന്ന ആവാസവ്യവസ്ഥ സൃഷ്ടിച്ചുകൊണ്ട് മോദി ബഹിരാകാശത്തെ സ്വകാര്യ മേഖലയ്ക്കായി തുറന്നുകൊടുത്തു. ബഹിരാകാശ ബജറ്റ് ഏകദേശം മൂന്നിരട്ടിയായി വർധിച്ചു- 2013-14ലെ ₹5,615 കോടിയിൽ നിന്ന് 2025-26ൽ ₹13,416 കോടിയായി ഉയർന്നു, ഉപയോക്തൃ ഫണ്ടുകളിൽ ഏകദേശം ₹5,000 കോടിയുടെ വർധന. നിലവിൽ 8 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥ വരും വർഷങ്ങളിൽ 44 ബില്യൺ ഡോളറായി വളരുമെന്നും, ഈ മേഖലയെ ചുറ്റിപ്പറ്റിയുള്ള തൊഴിലവസരങ്ങൾ, വ്യവസായങ്ങൾ, നൂതനാശയങ്ങൾ എന്നിവ വർധിക്കുമെന്നുമാണ് പ്രതീക്ഷ.

ഭാവി തലമുറകൾക്ക് പ്രചോദനം

അടുത്ത 5 വർഷത്തിനുള്ളിൽ 5 ബഹിരാകാശ യൂണികോണുകൾ യാഥാർഥ്യമാക്കാനും വാർഷിക വിക്ഷേപണങ്ങൾ പ്രതിവർഷം പത്തിരട്ടിയായി വർധിപ്പിക്കാനും ബഹിരാകാശ മേഖലയിലെ സ്ഥാപനങ്ങളോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. സ്വകാര്യ പങ്കാളിത്തത്തോടെ, സെമി- ക്രയോജെനിക്സ്, ഇലക്‌ട്രിക് പ്രൊപ്പൽഷൻ, ക്വാണ്ടം കമ്യൂണിക്കേഷൻ, ഇൻ- ഓർബിറ്റ് സർവീസിങ് എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകൾ ഇന്ത്യ വികസിപ്പിക്കുന്നു.

യുവജനങ്ങളാണ് ഈ ദർശനത്തെ മുന്നിൽ നിന്ന് നയിക്കുന്നത്. ഈ വർഷം ഇന്ത്യയിൽ സംഘടിപ്പിച്ച ഇന്‍റർനാഷണൽ ഒളിംപ്യാഡ് ഓൺ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സിൽ 60ലധികം രാജ്യങ്ങളിൽ നിന്ന് 300ഓളം പേർ പങ്കെടുക്കുകയും ഇന്ത്യൻ വിദ്യാർഥികൾ മെഡലുകൾ നേടുകയും ചെയ്തു. ഐഎസ്ആർഒ റോബോട്ടിക്സ് ചലഞ്ച്, ഇന്ത്യൻ സ്പേസ് ഹാക്കത്തോൺ തുടങ്ങിയ സംരംഭങ്ങൾ സ്ക്കൂൾ, കോളെജ് വിദ്യാർഥികളെ റോവറുകൾ, ഉപഗ്രഹങ്ങൾ, റോക്കറ്റുകൾ എന്നിവയുമായി നേരിട്ട് ബന്ധപ്പെടാൻ പ്രേരിപ്പിക്കുന്നു, നാളത്തെ പരീക്ഷണശാലകളും വിക്ഷേപണത്തറകളും അവരുടേതാണെന്ന ആത്മവിശ്വാസം വളർത്തുന്നു.

നയപരമായ തലത്തിൽ, ദേശീയ ബഹിരാകാശ ദിനത്തിന് തൊട്ടു മുമ്പു നടന്ന നാഷണൽ മീറ്റ് 2.0ൽ 300 ഉപയോക്തൃ സംഭാവനകളിലൂടെ 5,000+ പേജുകളുള്ള രൂപരേഖ സൃഷ്ടിച്ചു. ഈ 15 വർഷത്തെ രൂപരേഖ ഓരോ ദൗത്യത്തെയും വികസിത് ഭാരത് 2047 ദർശനവുമായി സമന്വയിപ്പിക്കുന്നു.

ആഗോള സഹകരണവും നേതൃത്വവും

ഇന്ത്യയുടെ നേതൃത്വത്തിൽ സംയുക്ത പുരോഗതിയിലേക്ക് നയിക്കപ്പെടേണ്ട ആഗോള പൊതു ഇടമായി മോദി നിരന്തരം ബഹിരാകാശത്തെ ഉയർത്തിക്കാട്ടുന്നു. ഇന്ത്യ വിക്ഷേപിച്ച ദക്ഷിണേഷ്യൻ ഉപഗ്രഹം അയൽ രാജ്യങ്ങളുടെ ആശയവിനിമയ ശേഷി മെച്ചപ്പെടുത്തി. ജി20 ഉച്ചകോടിയിൽ, എല്ലാ രാജ്യങ്ങളുടെയും പങ്കാളിത്തത്തോടെ കാലാവസ്ഥയും പരിസ്ഥിതിയും നിരീക്ഷിക്കുന്നതിനുള്ള ഒരു "ജി20 ഉപഗ്രഹം' ഇന്ത്യ പ്രഖ്യാപിച്ചു.

നാസയുമായി നിസാർ, CNESമായി തൃഷ്ണ, JAXAയുമായി ലുപെക്സ്, ESAയുടെ പ്രോബ-3ലെ പങ്കാളിത്തം തുടങ്ങിയ സഹകരണ ദൗത്യങ്ങൾ വസുധൈവ കുടുംബകമെന്ന ദർശനത്താൽ നയിക്കപ്പെടുന്ന ആഗോള പങ്കാളിയെന്ന നിലയിലേക്കുള്ള ഇന്ത്യയുടെ ഉയർച്ച പ്രകടമാക്കുന്നു.

ജനകീയ ബഹിരാകാശ യാത്ര

ബഹിരാകാശ മേഖലയിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ പ്രയാണം റോക്കറ്റുകളും ഉപഗ്രഹങ്ങളും വിക്ഷേപിക്കുന്നതിനും ഉപരിയായി വികസിച്ചു: സ്വത്വ സാക്ഷാത്കാരത്തിനായി പുതു വഴികൾ തേടുന്ന ഒരു രാഷ്‌ട്രം സ്വയം കണ്ടെത്തുകയാണ്. ISSൽ ശുഭാംശു ശുക്ലയുടെ സല്യൂട്ട്, ചന്ദ്രയാൻ -3ന്‍റെ ലാൻഡിങ്, ബഹിരാകാശ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യുന്ന ചെറുപട്ടണങ്ങളിലെ 350 സ്റ്റാർട്ടപ്പുകൾ, ഒളിംപ്യാഡുകളിൽ മത്സരിക്കുന്ന യുവ വിദ്യാർഥികൾ, ദേശസുരക്ഷയ്ക്കും പൗര കേന്ദ്രീകൃത സേവനങ്ങൾക്കും നിശബ്ദ സേവനം നൽകുന്ന ഉപഗ്രഹങ്ങൾ എന്നിവയെല്ലാം ഈ വിജയഗാഥയുടെ ഭാഗമാണ്.

ഈ അമൃത കാലത്ത്, ഇന്ത്യ ബഹിരാകാശ യുഗത്തിൽ കേവലം ഭാഗഭാക്കാകുക മാത്രമല്ല, അതിനെ രൂപപ്പെടുത്തുകയും ചെയ്യുന്നു. ചക്രവാളം നമ്മുടേതു കൂടിയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, അഭിലാഷത്തോടെയും ആത്മവിശ്വാസത്തോടെയും ലക്ഷ്യബോധത്തോടെയും ഭാരതം നക്ഷത്രങ്ങളിലേക്ക് കണ്ണോടിക്കുന്നു.

[ഇന്ത്യൻ ബഹിരാകാശ വകുപ്പ് മുൻ സെക്രട്ടറിയും ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐഎസ്ആർഒ) മുൻ ചെയർമാനുമാണ് ലേഖകൻ. വീക്ഷണങ്ങളും അഭിപ്രായങ്ങളും വ്യക്തിപരം

<div class="paragraphs"><p><ins>ഡോ. എസ്. സോമനാഥ്</ins></p></div>

ഡോ. എസ്. സോമനാഥ്

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com