
ഇന്ത്യയുടെ 11 വർഷത്തെ കാലാവസ്ഥാ പ്രയാണം
ഭൂപേന്ദർ യാദവ്
കേന്ദ്ര വനം- പരിസ്ഥിതി,
കാലാവസ്ഥാ വ്യതിയാന മന്ത്രി
മനുഷ്യനിർമിത കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രത്യാഘാതങ്ങൾ ലോകമെമ്പാടും അനുഭവപ്പെടുകയാണ്. ഇന്‍റർ ഗവൺമെന്‍റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിന്‍റെ (ഐപിസിസി) ആറാം റിപ്പോർട്ട് വ്യാവസായിക വിപ്ലവത്തിന് മുമ്പുള്ള (1850-1900) നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോൾ 2011-20 ദശകത്തിൽ ഭൂമിയുടെ താപനില 1.1 ഡിഗ്രി സെൽഷ്യസ് വർധിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, വികസിത രാജ്യങ്ങൾ ആഗോള കാർബൺ ബജറ്റിന്‍റെ ആനുപാതികമല്ലാത്ത പങ്ക് കൈവശപ്പെടുത്തുന്നത് തുടരുന്നു, കാലാവസ്ഥാ നടപടികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിർവഹണ ചെലവുകൾ വഹിക്കാൻ വിസമ്മതിക്കുന്നു.
ഈ ആശങ്കകളെ അതിജീവിച്ച്, "സർവേ ഭവന്തു സുഖിനഃ' - എല്ലാ ജീവജാലങ്ങളും സന്തുഷ്ടരായിരിക്കട്ടെ - എന്ന പൗരാണിക വേദ തത്വം സഹസ്രാബ്ദങ്ങളായി മാനവ സംസ്ക്കാരത്തെ മുന്നോട്ടുനയിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ അസ്തിത്വപരമായ വെല്ലുവിളിയുമായി ലോകം മല്ലിടുമ്പോൾ, കാലാവസ്ഥാ കാര്യനിർവഹണത്തോടുള്ള ഇന്ത്യയുടെ സമീപനങ്ങൾ കാലാതീതമായ വേദ ജ്ഞാനത്തിലാണ് അനുരണനം കണ്ടെത്തുന്നത്.
ഒരു വശത്ത് ആഗോള സമൂഹം പലപ്പോഴും കാലാവസ്ഥാ വ്യതിയാനത്തിന്‍റെ "അപ്രിയ സത്യങ്ങളിൽ'- അതായത് വർധിച്ചുവരുന്ന താപനില, ക്രമരഹിതമായ കാലാവസ്ഥാ രീതികൾ, വർധിച്ചുവരുന്ന ദുരന്തങ്ങൾ എന്നിവയിൽ- ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മറുവശത്ത് ഇന്ത്യയാകട്ടെ "ഹിതകരമായ പ്രവർത്തനം' എന്ന ദർശനത്തെ പിന്തുണയ്ക്കുന്നു. സാംസ്കാരിക ധാർമികതയിൽ വേരൂന്നിയ നമ്മുടെ ഈ സമീപനം 11 വർഷമായി ഇന്ത്യയെ അവബോധമുള്ള ആഗോള കാലാവസ്ഥാ പൗരനെന്ന നിലയിലേക്ക് ഉയർത്തി.
"നമ്മൾ എന്ത് ഭൂമിയിൽ നിന്ന് കുഴിച്ചെടുക്കുന്നുവോ അത് വേഗത്തിൽ വളരട്ടെ, ഭൂമിയുടെ ജീവശക്തിയെ ഹനിക്കുകയോ ഹൃദയത്തെ മുറിപ്പെടുത്തുകയോ ചെയ്യരുത്' എന്ന അഥർവ വേദത്തിലെ വാക്യം ആധുനിക കാലാവസ്ഥാ ശാസ്ത്രം ഉരുത്തിരിയുന്നതിനും ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള പുനരുത്പാദന, പ്രകൃതിവിഭവ പരിപാലന തത്വങ്ങളെ ഉദ്‌ഘോഷിക്കുന്നു. കാലാവസ്ഥാ പ്രവർത്തനത്തോടുള്ള നമ്മുടെ സമീപനം ഈ പൗരാണിക ധാരണയെ സമകാലിക നയ ചട്ടക്കൂടുകളിലേക്ക് ഇഴചേർത്തു. പരമ്പരാഗത ജ്ഞാനത്തിന്‍റെയും ആധുനിക കർമശേഷിയുടെയും സമന്വയം സൃഷ്ടിച്ചു.
ഈ സമീപനത്തിൽ നിന്ന് പ്രേരണ ഉൾക്കൊണ്ട്, 2014ൽ അധികാരമേറ്റ് ആഴ്ചകൾക്കുള്ളിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ലളിതവും എന്നാൽ ഗഹനവുമായ ഭരണപരമായ തീരുമാനത്തിലൂടെ തന്‍റെ കാലാവസ്ഥാ പ്രതിബദ്ധതയും ദീർഘവീക്ഷണവും പ്രകടമാക്കി. വനം- പരിസ്ഥിതി മന്ത്രാലയത്തിനൊപ്പം "കാലാവസ്ഥാ വ്യതിയാനം' കൂട്ടിച്ചേർത്ത് കാലാവസ്ഥാ പ്രവർത്തനത്തെ കേവലം ബാഹ്യ ആശങ്ക എന്നതിൽ നിന്ന് ഭരണപരമായ മുൻഗണന എന്ന നിലയിലേക്ക് അദ്ദേഹം ഉയർത്തി. 2015ൽ കാലാവസ്ഥാ വ്യതിയാനത്തിനായുള്ള നാഷണൽ അഡാപ്റ്റേഷൻ ഫണ്ട് രൂപീകരിച്ചു. അതിലൂടെ കാലാവസ്ഥാ പ്രതിരോധത്തിന് സംസ്ഥാനങ്ങൾക്ക് സമർപ്പിത വിഭവങ്ങൾ ലഭ്യമാക്കി. വിവിധ സംസ്ഥാന സർക്കാരുകൾ സ്വന്തം കാലാവസ്ഥാ വ്യതിയാന വകുപ്പുകൾ സ്ഥാപിച്ചു കൊണ്ട് ഭാവാത്മകമായി പ്രതികരിച്ചു. കാലാവസ്ഥാ പ്രവർത്തനങ്ങളുടെ ഒരു ഫെഡറൽ ചട്ടക്കൂട് സൃഷ്ടിക്കപ്പെട്ടു.
പ്രധാനമന്ത്രി മോദി നേതൃത്വം നൽകുന്ന ഇന്ത്യ 2015ൽ ആഗോള കാലാവസ്ഥാ ചർച്ചകളിൽ സുപ്രധാന പങ്ക് വഹിച്ചു. പ്രധാനമന്ത്രി തന്നെ പാരിസിൽ സന്നിഹിതനാവുകയും പാരിസ് കരാർ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു. ഭൂമാതാവിനെ പരിപാലിക്കുന്നതിലും സംരക്ഷിക്കുന്നതിലും ഇന്ത്യയുടെ ശക്തമായ പ്രതിബദ്ധത പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അതേ വർഷം പാരീസിൽ നടന്ന COP21ൽ ഇദംപ്രഥമമായി നാഷണൽ ഡിറ്റർമൈൻഡ് കോൺട്രിബ്യൂഷൻസ് (എൻഡിസി) രൂപപ്പെടുത്തിക്കൊണ്ട് മൂർത്തമായ നടപടികളിലേക്ക് ഇന്ത്യ കടന്നു.
പാരിസ് കരാർ ഒപ്പിട്ട 2015ൽ ആരംഭിച്ച ഒരു സുപ്രധാന സംരംഭമായിരുന്നു അന്താരാഷ്‌ട്ര സൗരോർജ സഖ്യത്തിന്‍റെ (ഐഎസ്എ) രൂപീകരണം. സഖ്യം ഉത്തരോത്തരം വളർച്ച പ്രാപിച്ചു. ഇപ്പോൾ 120ലധികം രാജ്യങ്ങൾ അതിൽ അംഗത്വമെടുത്തിട്ടുണ്ട്. സൗരോർജ സമ്പന്നമായ രാജ്യങ്ങൾക്ക് ശുദ്ധമായ ഊർജ പരിഹാരങ്ങൾക്ക് വേണ്ടി സഹകരിച്ചു മുന്നേറാനുള്ള വേദി എന്ന നിലയിലാണ് ഈ സഖ്യം സ്ഥാപിക്കപ്പെട്ടത്. പുനരുപയോഗ ഊർജത്തിന് (ആർഇ) നൽകിയ പ്രചോദനത്തിന്‍റെ ഫലമായി 2014ൽ വെറും 76 ജിഗാവാട്ട് ആയിരുന്ന പുനരുപയോഗ ഊർജ സ്ഥാപിത ശേഷി 2025 മാർച്ചിൽ 220 ജിഗാവാട്ട് ആയി വർധിച്ചു. 2030 ആകുമ്പോഴേക്കും ഇത് 500ൽ എത്താൻ സാധ്യതയുണ്ട്. സ്ഥാപിത ശേഷിയുടെ കാര്യത്തിൽ ഇന്ത്യ പുനരുപയോഗ ഊർജത്തിലും, കാറ്റിൽ നിന്നുള്ള ഊർജത്തിലും 4ാം സ്ഥാനത്തും, സൗരോർജത്തിൽ 3ാം സ്ഥാനത്തുമാണ്- ഒരു ദശാബ്ദത്തിനിടെ കൈവരിച്ച ശ്രദ്ധേയമായ നേട്ടം.
മുൻനിര പദ്ധതികൾക്ക് തുടക്കം കുറിച്ചതിനൊപ്പം കാലാവസ്ഥാ പരിവർത്തന പ്രവർത്തനങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും ശക്തി പ്രാപിച്ചു. പ്രധാനമന്ത്രി ഉജ്വൽ യോജന (2016) കോടിക്കണക്കിന് വനിതകൾക്ക് ശുദ്ധമായ പാചക ഇന്ധനം ലഭ്യമാക്കി. പിഎം-കുസും പദ്ധതി (2019) കർഷകരെ സൗരോർജ പരിഹാരങ്ങളിലേക്ക് ആനയിക്കുകയും ശാക്തീകരിക്കുകയും ചെയ്തു. ഒപ്പം, പുരപ്പുറ സൗരോർജ പദ്ധതി രാജ്യത്തുടനീളം പുനരുപയോഗ ഊർജ സ്വീകാര്യത ത്വരിതപ്പെടുത്തി.
2019 സെപ്റ്റംബർ 23ന് ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്‌ട്ര സഭയുടെ കാലാവസ്ഥാ പ്രവർത്തന ഉച്ചകോടിയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള സഖ്യം (സിഡിആർഐ) പ്രഖ്യാപിച്ചു. ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യ വികസനം പ്രോത്സാഹിപ്പിക്കാനുള്ള ആഗോള പങ്കാളിത്തമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്. കാലാവസ്ഥാ ലക്ഷ്യങ്ങൾ നേടിയെടുക്കാനുതകുന്ന വ്യാവസായിക പരിവർത്തനത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രകടമാക്കി സ്വീഡനുമായുള്ള പങ്കാളിത്തത്തിലാണ് LeadIT (ലീഡർഷിപ്പ് ഗ്രൂപ്പ് ഫോർ ഇൻഡസ്ട്രി ട്രാൻസിഷൻ) സൃഷ്ടിക്കപ്പെട്ടത്. സൗരോർജ ഉത്പാദനത്തിനായുള്ള ഉത്‌പാദന ബന്ധിത പ്രോത്സാഹന (പിഎൽഐ) പദ്ധതി (2020) ആഭ്യന്തര സൗരോർജ ശേഷി പതിന്മടങ്ങ് മെച്ചപ്പെടുത്തി. ഊർജമേഖലയിലെ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുകയും ശക്തമായ തദ്ദേശീയ സൗരോർജ ആവാസ വ്യവസ്ഥ സൃഷ്ടിക്കുകയും ചെയ്തു.
ഗ്ലാസ്‌ഗോയിൽ (2021) നടന്ന COP26ൽ കാലാവസ്ഥാ പ്രയാണത്തെ കൂടുതൽ ശക്തിപ്പെടുത്തുന്ന ചരിത്രപരമായ പ്രഖ്യാപനങ്ങൾ ഇന്ത്യ നടത്തി. പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയിൽ ഇന്ത്യയുടെ അഭിലാഷ പദ്ധതിയായ പഞ്ചാമൃത് പ്രഖ്യാപിച്ചു. 2070ഓടെ മെച്ചപ്പെട്ട കാലാവസ്ഥാ പ്രതിബദ്ധതയും പൂജ്യം കാർബൺ ബഹിർഗമനം എന്ന ലക്ഷ്യം കൈവരിക്കുന്നതും ഉൾപ്പെടുന്ന 5 അമൃത ഘടകങ്ങളാണിത്. അതേ പ്രസംഗത്തിൽ, പ്രധാനമന്ത്രി മിഷൻ LiFE - ലൈഫ്‌സ്റ്റൈൽ ഫോർ എൻവയോൺമെന്‍റ് (കാലാവസ്ഥാ സൗഹൃദ ജീവിത ശൈലി) അവതരിപ്പിച്ചു. അതുവഴി കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ പൗരന്മാരെയും അണിചേർത്തു. ഈ പ്രതിബദ്ധത ഇന്ത്യയെ വികസ്വര രാജ്യങ്ങളുടെ കാലാവസ്ഥാ നേതൃത്വത്തിലേക്ക് ഉയർത്തി.
2021 നവംബർ 2ന് ഗ്ലാസ്‌ഗോയിലെ COP26ൽ പ്രധാനമന്ത്രി മോദി ഐആർഐഎസിന് (ഇൻഫ്രാസ്ട്രക്ചർ ഫോർ റെസിലന്‍റ് ഐലൻഡ് സ്റ്റേറ്റ്സ്) തുടക്കം കുറിച്ചു. ഓസ്‌ട്രേലിയ, ഫിജി, ജമൈക്ക, മൗറീഷ്യസ്, യുകെ എന്നീ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരും അതിൽ പങ്കുചേർന്നു. 2022ൽ ഇന്ത്യ അതിന്‍റെ എൻഡിസി പുതുക്കി നിശ്ചയിച്ചു. പാരമ്പര്യങ്ങളും സംരക്ഷണ മൂല്യങ്ങളും മിതത്വവും അടിസ്ഥാനമാക്കിയുള്ള ആരോഗ്യപൂർണവും സുസ്ഥിരവുമായ ജീവിത ശൈലി പ്രചരിപ്പിക്കുന്നതിനുള്ള പരിമാണരഹിത ലക്ഷ്യമായി മിഷൻ LiFE സ്വീകരിക്കപ്പെട്ടു.
ഈ പ്രതിബദ്ധതകളെ അടിസ്ഥാനമാക്കി 2070ഓടെ പൂജ്യം കാർബൺ ബഹിർഗമനം എന്ന ലക്ഷ്യം കൈവരിക്കുന്നതിനൊപ്പം, സുസ്ഥിര വികസനത്തിനുള്ള ഒരു രൂപരേഖയും മുന്നോട്ടു വച്ച ഇന്ത്യ, 2022 നവംബറിൽ ദീർഘകാല ലോ എമിഷൻ ഡെവലപ്മെന്‍റ് സ്ട്രാറ്റജി (LT-LEDS) സമർപ്പിച്ചു. അതേ വർഷം തന്നെ ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം ആരംഭിച്ചു. ഹരിത ഹൈഡ്രജന്‍റെ ഉത്പാദനത്തിനും കയറ്റുമതിക്കുമുള്ള ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റാൻ ഇത് ലക്ഷ്യമിടുന്നു.
"പരിസ്ഥിതി, സമ്പദ്‌വ്യവസ്ഥ' എന്നതും "പ്രകൃതി, പ്രഗതി' എന്നതും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തി 2047ഓടെ വികസിത രാഷ്‌ട്രമായി മാറുക എന്ന ഇന്ത്യയുടെ ലക്ഷ്യമായ വികസിത ഭാരതം 2047 പ്രഖ്യാപനം 2023ലെ ഒരു സുപ്രധാന നാഴികക്കല്ലായി. ഇന്ത്യയുടെ കാലാവസ്ഥാ പ്രവർത്തനം വികസിത് ഭാരത്@2047 എന്ന ദർശനങ്ങൾക്ക് അനുപൂരകമാണ്. സമഗ്രമായ കാലാവസ്ഥാ റിപ്പോർട്ടിങ് പ്രദർശിപ്പിച്ചുകൊണ്ട് ഇന്ത്യ അഡാപ്റ്റേഷൻ കമ്മ്യൂണിക്കേഷൻ വിത്ത് ദി ബൈണിയൽ അപ്‌ഡേറ്റ് റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്.
2024ൽ പൗര കേന്ദ്രീകൃതമായ രണ്ട് പരിവർത്തന സംരംഭങ്ങൾക്ക് ഇന്ത്യ തുടക്കം കുറിച്ചു. പ്രധാനമന്ത്രി സൂര്യ ഘർ മുഫ്ത് ബിജ്‌ലി യോജന സൗരോർജ ലഭ്യതയെ ജനാധിപത്യവത്കരിച്ചു. ഒപ്പം "ഏക് പേഡ് മാ കേ നാം' (അമ്മയുടെ പേരിൽ ഒരു മരം) എന്ന പദ്ധതിയിലൂടെ വനവത്കരണത്തിന് ബഹുജന പ്രസ്ഥാനം ആരംഭിച്ചു.
ഊർജ സുരക്ഷയും സുസ്ഥിരതയും കൈവരിക്കാൻ ആണവോർജത്തെ ഒരു നിർണായക ഘടകമായി അംഗീകരിച്ചുകൊണ്ട്, 2025ൽ വികസിത ഭാരതത്തിനായുള്ള ദേശീയ ഊർജ ദൗത്യവും ദേശീയ ഉത്പാദന ദൗത്യവും ആരംഭിച്ചു. 2025-26ലെ കേന്ദ്ര ബജറ്റിൽ ₹20,000 കോടി വകയിരുത്തിയ ആണവോർജ ദൗത്യം ചെറുകിട മോഡുലാർ റിയാക്റ്ററുകളുടെ (എസ്എംആർ) ഗവേഷണത്തിലും വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2033ഓടെ തദ്ദേശീയമായി രൂപകൽപ്പന ചെയ്തതും പ്രവർത്തനക്ഷമവുമായ അഞ്ച് എസ്എംആറുകളെങ്കിലും വികസിപ്പിക്കുക, ഇന്ത്യയെ പുതു തലമുറ ആണവ സാങ്കേതികവിദ്യയിൽ നേതൃസ്ഥാനത്തേക്കുയർത്തുക എന്നിവയാണ് ലക്ഷ്യങ്ങൾ.
2030 ആകുമ്പോഴേക്കും മെച്ചപ്പെടുത്തിയ എൻഡിസി കൈവരിക്കാനുള്ള മുന്നേറ്റത്തിലാണ് ഇന്ത്യ. 2030-35 കാലയളവിലേക്കുള്ള എൻഡിസി പരിഷ്കരണത്തിനും രാജ്യം തയാറെടുക്കുകയാണ്. കാലാവസ്ഥാ പ്രവർത്തനങ്ങളിൽ നിരന്തര പുരോഗതി പ്രകടമാക്കുന്ന ആദ്യ ദേശീയ അഡാപ്റ്റേഷൻ പ്ലാൻ ഇന്ത്യ മുന്നോട്ടു വയ്ക്കാനും സാധ്യതയുണ്ട്.
വിതരണ മേഖലയിലും പരിസ്ഥിതി സൗഹൃദ ജീവിതശൈലികൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ വ്യക്തിഗത ആവശ്യകതകളുമായി ബന്ധപ്പെട്ടും ഇന്ത്യ കാലാവസ്ഥാ നടപടികൾ സ്വീകരിച്ചു വരികയാണ്. ജൻ ഭാഗിദാരി എന്ന ആഹ്വാനത്തോടെ കാലാവസ്ഥാ നടപടികളെ ഒരു സർക്കാർ ഉത്തരവാദിത്തത്തിൽ നിന്ന് ഒരു ബഹുജന പ്രസ്ഥാനമാക്കി ഇന്ത്യ മാറ്റി എന്നതാണ് ഏറ്റവും ശ്രദ്ധേയം.
ഇന്ത്യയുടെ അന്താരാഷ്‌ട്ര കാലാവസ്ഥാ സംരംഭങ്ങൾ "വസുധൈവ കുടുംബകം' - ലോകം ഒരു കുടുംബമാണ് - എന്ന പൗരാണിക ദർശനത്തെ ഉൾക്കൊള്ളുന്നു. അന്താരാഷ്‌ട്ര സൗരോർജ സഖ്യം (ഐഎസ്എ), ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യ വികസന സഖ്യം (സിഡിആർഐ), ആഗോള ജൈവ ഇന്ധന സഖ്യം, LeadIT, ഇന്‍റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ് (ഐബിസിഎ) എന്നിവ വെല്ലുവിളികൾ ഉയർത്തിക്കാട്ടുന്നതിനു പകരം, ചർച്ചകളിലൂടെ മുന്നേറാനും പരിഹാരങ്ങൾ പങ്കിടാനുമുള്ള നമ്മുടെ പ്രതിബദ്ധതയെ പ്രതിനിധീകരിക്കുന്നു.
ഇന്ത്യയുടെ ജി20 അധ്യക്ഷ കാലയളവിൽ പരിസ്ഥിതി, കാലാവസ്ഥാ കർമ സമിതിക്കു പുറമേ ഒട്ടേറെ കർമ സമിതികളിൽ കാലാവസ്ഥാ പരിഗണനകൾ മുഖ്യധാരാ വിഷയമായിരുന്നു. വികസന കർമ സമിതി സുസ്ഥിര വികസനത്തിനായുള്ള ജീവിതശൈലികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ഊർജ കർമ സമിതി നീതിയുക്തവും സർവത്രികവുമായ ഊർജ പരിവർത്തനത്തിൽ ശ്രദ്ധിച്ചു. സുസ്ഥിര ജൈവ ഇന്ധനങ്ങളിൽ അന്താരാഷ്‌ട്ര സഹകരണത്തിനുള്ള വേദി സൃഷ്ടിച്ചുകൊണ്ട് ഇന്ത്യ ആഗോള ജൈവ ഇന്ധന സഖ്യവും ആരംഭിച്ചു.
"അപ്രിയ സത്യങ്ങളെ' "ഹിതകരമായ പ്രവർത്തനങ്ങളാക്കി' മാറ്റുന്നതിൽ, കാലാവസ്ഥാ നേതൃത്വത്തിനുള്ള ശാസ്ത്രീയ ധാരണയുടെ പ്രസക്തി അംഗീകരിക്കുമ്പോഴും, മാനുഷിക പ്രവർത്തനങ്ങളെ പ്രകൃതി സൗഹൃദമാക്കിത്തീർക്കാനുള്ള ജ്ഞാനം അതിലേറെ അനിവാര്യമാണെന്ന് പ്രധാനമന്ത്രി മോദി തെളിയിച്ചിട്ടുണ്ട്.