കൂകിപ്പാഞ്ഞ പതിറ്റാണ്ടുകൾ: ഇന്ത്യയിലെ ആദ്യ പാസഞ്ചർ തീവണ്ടിയാത്രയ്ക്ക് ഇന്ന് 170 വയസ്

ക്ഷണിക്കപ്പെട്ട അതിഥികളടക്കം ആദ്യയാത്രയുടെ അനുഭൂതി നുകർന്നതു 400 ഓളം പേരാണ്.
കൂകിപ്പാഞ്ഞ പതിറ്റാണ്ടുകൾ:
ഇന്ത്യയിലെ ആദ്യ പാസഞ്ചർ തീവണ്ടിയാത്രയ്ക്ക് ഇന്ന് 170 വയസ്
Updated on

170 വർഷം മുമ്പ് ഇതേദിവസം. വൈകിട്ട് 3.30. മുംബൈ ബോറിബന്ദറിൽ നിന്നും താനെയിലേക്ക് ചക്രങ്ങൾ ചലിച്ചു തുടങ്ങിയതു ചരിത്രത്തിലേക്കായിരുന്നു. ഇന്ത്യയിലെ ആദ്യ പാസഞ്ചർ തീവണ്ടിയുടെ യാത്ര. പിന്നെയങ്ങോട്ട് രാജ്യത്തിന്‍റെ ഞരമ്പുകൾ പോലെ പടർന്ന പാളങ്ങളിലെ യാത്രയുടെ ആദ്യരൂപം. ഇന്ത്യയിൽ പാസഞ്ചർ തീവണ്ടിയോടിയിട്ട് ഇന്ന് 170 വർഷം തികയുന്നു.

1853 ഏപ്രിൽ 16-നാണു ഇന്ത്യയിലെ ആദ്യ പാസഞ്ചർ തീവണ്ടി യാത്ര. മുപ്പത്തിനാലു കിലോമീറ്ററായിരുന്നു ദൂരം. ക്ഷണിക്കപ്പെട്ട അതിഥികളടക്കം ആദ്യയാത്രയുടെ അനുഭൂതി നുകർന്നതു 400 ഓളം പേരാണ്. സാഹിബ്, സിന്ധ്, സുൽത്താൻ എന്നിങ്ങനെ പേരുകൾ നൽകിയ മൂന്ന് കൽക്കരി എൻജിനുകളായിരുന്നു ആദ്യകാല തീവണ്ടിയുടെ യാത്രയുടെ തേരാളികൾ. ആചാരവെടി മുഴക്കി ആർപ്പുവിളികളും കൈയടികളുമായി ആഘോഷത്തോടെയാണ് പാസഞ്ചർ തീവണ്ടി ആദ്യയാത്രയുടെ ചൂളം മുഴക്കിയത്. ഉദ്ഘാടനയാത്രയ്ക്കു ശേഷം രണ്ടു ദിവസത്തിനകം ട്രെയ്ൻ സർവീസ് പൊതുജനങ്ങൾക്കു തുറന്നു കൊടുത്തു.

തൊട്ടടുത്ത വർഷം കൽക്കത്തയിൽ തീവണ്ടിഗതാഗതം ആരംഭിച്ചു. പിന്നീട് മദ്രാസിലും. പതുക്കെ പതുക്കെ തീവണ്ടിഗതാഗതം ഇന്ത്യ മുഴുവൻ വ്യാപിക്കുകയായിരുന്നു. ഏറ്റവും എളുപ്പമേറിയതും ചെലവു കുറഞ്ഞതുമായ യാത്രാസങ്കേതത്തെ വളരെ പെട്ടെന്നു തന്നെ യാത്രക്കാർ അംഗീകരിച്ചു. കാലത്തിനൊത്ത മാറ്റങ്ങൾ റെയ്ൽ ഗതാഗതത്തിൽ എല്ലാക്കാലവും ഉണ്ടായിക്കൊണ്ടിരുന്നു. സാങ്കേതികതയുടെ വളർച്ച റെയ്ൽവെയെ ഏറെ ജനകീയമാക്കി.

ഇന്ന്, കാട്ടിലൂടെയും മരുഭൂമിയിലൂടെയും പർവത നിരകളിലൂടെയുമൊക്കെയായി അറുപത്തേഴായിരം കിലോമീറ്റർ നീണ്ടു കിടക്കുന്ന റെയ്ൽവേ ലൈനുകൾ രാജ്യത്തുണ്ടെന്നു കണക്കുകൾ. എൺപതു ശതമാനത്തോളം പാതകൾ വൈദ്യുതവത്കരിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ റെയ്ൽവേ നെറ്റ്‌വർക്കായി വളർന്നു കഴിഞ്ഞു ഇന്ത്യൻ റെയ്‌വേ.

Trending

No stories found.

Latest News

No stories found.