എല്ലാവരും ഒരുമയോടെ നിൽക്കേണ്ട സമയം...

സുപ്രീം കോടതിയിൽ വന്ന ആദ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കേസാണിതെന്ന്‌ കോടതി തന്നെ അംഗീകരിച്ചു.
Kerala and Union Government financial relations
Kerala and Union Government financial relations

##കെ.എൻ. ബാലഗോപാൽ, സംസ്ഥാന ധനമന്ത്രി

കേരള സംസ്ഥാനവും യൂണിയൻ സർക്കാരുമായുള്ള സാമ്പത്തിക ബന്ധങ്ങൾ സംബന്ധിച്ച്‌ സുപ്രീം കോടതിയിൽ വന്ന കേസ്‌ വളരെയേറെ ചർച്ച ചെയ്യൂപ്പെടുകയാണ്‌. കേന്ദ്ര- സംസ്ഥാന ബന്ധങ്ങളെയും, അവ തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെയും സംബന്ധിച്ച്‌ സുപ്രീം കോടതിയിൽ വന്ന ആദ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കേസാണിതെന്ന്‌ കോടതി തന്നെ അംഗീകരിച്ചു. അതിനാൽതന്നെ ഹർജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്‍റെ പരിഗണനയ്‌ക്കു വിട്ടിരിക്കുകയാണ്‌. ഈ കേസും ഇതിന്‍റെ തുടർച്ചയായുള്ള പൊതു ചർച്ചകളും, ഹർജി നൽകുന്നതിനു മുമ്പ്‌ കേരളത്തിനകത്തും ഡൽഹി കേന്ദ്രീകരിച്ചും നടന്ന പ്രചാരണവും പ്രക്ഷോഭവുമൊക്കെ ദേശീയതലത്തിൽ തന്നെ വിഷയം സജീവമാക്കുന്നതിൽ പങ്കു വഹിച്ചിട്ടുണ്ട്‌.

പ്രധാനപ്പെട്ട ദേശീയ പത്രങ്ങളിൽ പലതും അവരുടെ മുഃഖപ്രസംഗങ്ങളിലടക്കം കേന്ദ്ര- സംസ്ഥാന സാമ്പത്തിക വിഷയങ്ങളെക്കുറിച്ചും, അതിൽ കൂടുതൽ സുതാര്യമായ നയങ്ങൾ സ്വീകരിക്കേണ്ടതിന്‍റെ ആവശ്യകതയെയും ചുണ്ടിക്കാട്ടി. ഇക്കാര്യങ്ങളെല്ലാം വിവരിക്കുന്ന ലേഖനങ്ങളും വാർത്തകളും വലിയ തോതിൽ അച്ചടി മാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും വന്നു. ഇക്കാര്യത്തിൽ കേരളം ഉന്നയിച്ച വിഷയങ്ങൾ പൊതുവിൽ അംഗീകരിക്കപ്പെട്ടു. അതിന്‍റെ ഭാഗമായി തന്നെയാണ്‌ തമിഴ്‌നാടും കോൺഗ്രസ്‌ ഭരിക്കുന്ന കർണാടകയും തെലങ്കാനയും മറ്റ്‌ പല പ്രതിപക്ഷ സംസ്ഥാനങ്ങളുമടക്കം ഈ വിഷയം ഗൗരവമായി തന്നെ ഏറ്റെടുക്കാൻ തയാറായത്‌. ചില സംസ്ഥാനങ്ങൾ ഇതേ വിഷയങ്ങൾ ഉന്നയിച്ച്‌ സുപ്രീം കോടതിയിലേക്കു തന്നെ പോയിരിക്കുകയാണ്‌.

കേരളത്തിന്‍റെ ഹർജിയിൽ സുപ്രീം കോടതിയിൽ വാദം നടക്കുമ്പോൾ, അതിലെ സംസ്ഥാനത്തിന്‍റെ ആവശ്യങ്ങളിൽ ഏതെങ്കിലും അംഗീകരിച്ചാൽ മറ്റ്‌ സംസ്ഥാനങ്ങളും സമാന വാദവുമായി വരുമെന്ന ന്യായമാണ്‌ കേന്ദ്ര സർക്കാരിനായി അഭിഭാഷകർ മുന്നോട്ടുവച്ചത്‌. അത്‌ തങ്ങൾക്ക്‌ ബുദ്ധുമുട്ട്‌ ഉണ്ടാക്കുമെന്ന വാദവും നിരത്തി. കൊടുക്കേണ്ടതല്ല, കൊടുക്കാവുന്നതാണ്‌ എന്നിങ്ങനെ ന്യായത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രം എടുക്കാവുന്ന തീരുമാനങ്ങളിൽ അഭിപ്രായം പറയേണ്ട കേന്ദ്ര സർക്കാർ, മറ്റുചില വാദങ്ങൾ ഉയർത്താനാണ്‌ ശ്രമിച്ചത്‌.

ഹർജി വിഷയം പൊതുചർച്ച ആയപ്പോഴും, കോടതി വിധി വന്നശേഷവും കേരളത്തിൽ കോൺഗ്രസ്‌ നേതൃത്വം നൽകുന്ന പ്രതിപക്ഷം സംസ്ഥാനം പറയുന്ന കാര്യങ്ങളൊന്നും ശരിയല്ലെന്ന പ്രചാരണത്തിനാണ്‌ ശ്രമിച്ചത്‌. കോടതിയിൽ ഉയർത്തിയ വാദങ്ങളിലൊന്നും അടിസ്ഥാനമില്ലെന്നായി പ്രതിപക്ഷ നിലപാട്‌. എന്നാൽ, നിയമസഭയ്‌ക്ക്‌ അകത്തും പുറത്തും പ്രതിപക്ഷ നേതാവും യുഡിഎഫ്‌ നേതാക്കളും പറഞ്ഞ കാര്യങ്ങൾ ശരിയല്ലെന്നും, കേരളം പറഞ്ഞതിൽ കഴമ്പുണ്ടെന്നും, സംസ്ഥാനത്തിന്‌ അർഹമായ നികുതി വിഹിതം അടക്കം കിട്ടുന്നില്ലായെന്നതും ഇപ്പോൾ എല്ലാവരും അംഗീകരിക്കുന്നു.

സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം വേണ്ടത്ര കിട്ടുന്നില്ലെന്നതാണ്‌ യാഥാർഥ പ്രശ്‌നം. കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളിൽ നിന്ന്‌ സമാഹരിക്കുന്ന നികുതിയുടെ ഒരു ഭാഗമാണ്‌ നികുതി വിഹിതമായി താഴേയ്‌ക്കു തരുന്നത്‌. കേരളത്തിനാകട്ടെ, പത്താം ധനകാര്യ കമീഷന്‍റെ കാലത്ത്‌ കിട്ടിയിരുന്ന 3.8 ശതമാനം നികുതി വിഹിതം നിലവിലെ പതിനഞ്ചാം ധനകാര്യ കമ്മിഷന്‍റെ കാലത്ത്‌ 1.9 ശതമാനത്തിലേക്ക്‌ താഴ്‌ത്തിയതിലൂടെ വലിയ തോതിൽ വരുമാനത്തിൽ ഇടിവുണ്ടായിട്ടുണ്ട്‌. ജിഎസ്‌ടിയും കൂടി നടപ്പായ സാഹചര്യത്തിൽ നികുതി ശേഖരിക്കുന്നതിനുള്ള അവകാശങ്ങളുടെയും അധികാരങ്ങളുടെയും എറ്റവും വലിയ പങ്ക്‌ കേന്ദ്ര സർക്കാരിന്‍റെ കൈകളിലായി. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ വളരെ ചുരുങ്ങി. സർക്കാർ വകുപ്പുകളുടെ നിലവാരത്തിലേക്ക്‌ അവ താഴ്‌ത്തപ്പെടുകയും ചെയ്യുന്നു. ഇതാണ്‌ കേരളം ചോദ്യം ചെയ്യുന്ന പ്രധാന വിഷയം. സംസ്ഥാനങ്ങൾക്ക്‌ അർഹതയുള്ള അവകാശം കിട്ടണം എന്ന പ്രശ്‌നമാണ്‌ കേരളം ഉന്നയിക്കുന്നത്‌.

ഇവ കേരളത്തിന്‍റെ മാത്രം വിഷയങ്ങൾ അല്ല. രാജ്യത്തെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളും നേരിടുന്ന പ്രശ്‌നങ്ങളാണ്‌. എല്ലാ പ്രതിപക്ഷ സംസ്ഥാനങ്ങൾക്കും ഇത്തരം കടുത്ത വിവേചനമാണ്‌ അനുഭവിക്കേണ്ടിവരുന്നത്‌. യൂണിയൻ സർക്കാരിന്‍റെ ഗ്രാന്‍റുകൾ അനുവദിക്കുന്നതിൽ ഭണഘടനാപരമായ മാനദണ്ഡങ്ങൾക്കല്ല, സംസ്ഥാനങ്ങളുടെ ഭരണ നേതൃത്വത്തിൽ ആര്‌ എന്നതിനാണ്‌ മുൻഗണന നൽകിയിരിക്കുന്നത്‌. ഇതേ അവസ്ഥ തന്നെയാണ്‌ വായ്‌പ എടുക്കുന്ന കാര്യത്തിലും പ്രതിപക്ഷ സംസ്ഥാനങ്ങൾ നേരിടേണ്ടിവരുന്നത്‌. ഇല്ലാത്ത നിബന്ധനകൾ അടിച്ചേൽപ്പിക്കുന്നു, അതിന്‌ മുൻകാല പ്രബാല്യം നൽകി നടപ്പു സാമ്പത്തിക വർഷത്തിലെ വായ്‌പാനുമതിയിൽ വെട്ടിക്കുറവ്‌ വരുത്തുന്നുവെന്ന അതീവഗുരുതരമായ പ്രശ്‌നമാണ്‌ ഇപ്പോൾ കേരളം നേരിടുന്നത്‌. സംസ്ഥാന ബജറ്റിനെ തകിടം മറിക്കുന്നതാണ്‌ ഇത്തരം നിലപാടുകൾ. വായ്‌പ അടക്കമുള്ള വരുമാന സ്രോതസുകളെ അടിസ്ഥാനമാക്കിയാണ്‌ ബജറ്റിൽ സംസ്ഥാനത്തിന്‍റെ പദ്ധതി, പദ്ധതിയേതര പ്രവർത്തനങ്ങളുടെ മുൻഗണനയും വിഹിതവും നിശ്ചയിക്കുന്നത്‌. സംസ്ഥാന ബജറ്റിനെപോലും തകിടം മറിക്കുന്ന നിലയിലാണ്‌ പിന്നീട്‌ വായ്‌പാനുമതിയിലെ അനാവശ്യ ഇടപെടലുകളിലൂടെ കേന്ദ്ര സർക്കാർ ഇടപെടുന്നത്‌.

ഭരണഘടനാപരമായും നിയമവിധേയമായും സംസ്ഥാനങ്ങൾക്ക്‌ എടുക്കാൻ പറ്റുന്ന വായ്‌പയ്‌ക്ക്‌ പരിധിയുണ്ട്‌. 2003 ലെ ധന ഉത്തരവാദിത്ത നിയമത്തിൽ 2018ൽ പാർലമെന്‍റ്‌ വരുത്തിയ ഭേദഗതിയിലൂടെ സംസ്ഥാനങ്ങളുടെ വായ്‌പാ പരിധി നിശ്ചയിക്കാനും വായ്‌പയ്‌ക്ക്‌ അനുമതി നൽകുന്നതിനുമുള്ള അധികാരം യൂണിയൻ സർക്കാരിൽ നിക്ഷിപ്‌തമാക്കി. ഇതനുസരിച്ച്‌ യൂണിയൻ സർക്കാരിന്‍റെ അനുമതിയോടെ മാത്രമേ സംസ്ഥാനത്തിന്‌ കടമെടുക്കൽ സാധ്യമാകൂ. യൂണിയൻ സർക്കാർ സമ്മതം അറിയിക്കുന്ന ഘട്ടത്തിൽ മാത്രമാണ്‌ ധന വിപണയിൽ സംസ്ഥാനങ്ങളുടെ കടപത്രം റിസർവ്‌ ബാങ്ക്‌ ലേലത്തിന്‌ വയ്‌ക്കുന്നത്‌. യുണിയൻ സർക്കാരിന്‍റെയും റിസർവ്‌ ബാങ്കിന്‍റെയും അനുമതിയില്ലാതെ ഒരു രൂപപോലും കടമെടുക്കാൻ സംസ്ഥാനത്തിനാകില്ല. വസ്‌തുത ഇതായിരിക്കെയാണ്‌ കേരളം നിയന്ത്രണമില്ലാതെ വായ്‌പ എടുക്കുന്നതായി പ്രചരിപ്പിക്കുന്നത്‌. സംസ്ഥാനത്തിന്‌ തിരിച്ചടയ്‌ക്കാൻ കഴിയുമെന്ന്‌ ഉറപ്പുള്ള വായ്‌പാ പരിധിയാണ്‌ നിശ്ചയിച്ചിട്ടുള്ളത്‌. അതുതന്നെ എടുക്കാൻ അനുവദിക്കില്ല എന്നനിലയിൽ, വിവേചന സ്വഭാവത്തോടെ കേരളത്തെ വൈര്യനിര്യാതന ബുദ്ധിയോടെ കാണുന്നുവെന്നതാണ്‌ ഈ കേസിന്‍റെ ഭാഗമായി ഉന്നയിച്ചിട്ടുള്ള മറ്റൊരു പ്രശ്‌നം.

നേരത്തെ സൂചിപ്പിച്ചതു പോലെ സംസ്ഥാനത്തിന്‌ അർഹതയുള്ള പങ്ക്‌ കേന്ദ്ര നികുതി വിഹിതം കൃത്യമായി ലഭിക്കുകയാണെങ്കിൽ വലിയതോതിൽ കടമെടുക്കാതെ തന്നെ സംസ്ഥാനങ്ങൾക്ക്‌ മുന്നോട്ടുപോകാനാകുമെന്നതാണ്‌ ഏറ്റവും പ്രധാനപ്പെട്ട കാര്യം.

വരുമാനം വലിയതോതിൽ വർധിപ്പിക്കാനും സാമ്പത്തിക പ്രക്രിയ ഊർജിതമാക്കാനും കഴിഞ്ഞതുകൊണ്ടു മാത്രമാണ്‌ കേരളത്തിന്‌ ഇപ്പോൾ തകർച്ചയിൽ എത്താതെ പിടിച്ചുനിൽക്കാനാകൂന്നത്‌ എന്നതാണ്‌ വസ്‌തുത. 2020–21ൽ സംസ്ഥാനത്തിന്‍റെ തനത്‌ നികുതി വരുമാനം 47,000 കോടി രൂപയായിരുന്നു. 2023–24ൽ ഇത്‌ 77,000 കോടി രൂപയായി ഉയർത്താനായി. വെറും മൂന്നു വർഷത്തിനുള്ളിലാണ്‌ 60 ശതമാനത്തോളം വർധന സാധ്യമാക്കിയത്‌. ഈ വർധന കൂടി വന്നില്ലായിരുന്നുവെങ്കിൽ, കേന്ദ്ര സർക്കാരിന്‍റെ നിലവിലെ സംസ്ഥാന വിരുദ്ധ നിലപാടുകാരണം കേരളത്തിന്‍റെ എല്ലാ സാമ്പത്തിക കാര്യങ്ങളും തകർച്ചയിലേക്ക്‌ എത്തുമായിരുന്നു. അതെല്ലാം നേരിട്ട്‌ ഏറ്റവും വലിയ മാറ്റം ഉണ്ടാക്കാൻ കഴിയുന്ന തരത്തിലേക്ക്‌ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞതു കൊണ്ടാണ്‌ ഇത്രയും കനത്ത തിരിച്ചടി വന്നിട്ടും നമുക്ക്‌ പിടിച്ചുനിൽക്കാൻ കഴിയുന്നത്‌. വായ്‌പായുടെ അളവ്‌ കുറയ്‌ക്കാനുമാകുന്നു. സിഎജിയുടെ അവസാനത്തെ കണക്കിൽ ധനക്കമ്മി 2.44 ശതമാനത്തിലേക്ക്‌ ചുരുങ്ങിയിട്ടുണ്ട്‌. റവന്യൂ കമ്മി 0.88 ശതമാനത്തിലെത്തി. കട ബാധ്യത കൂടുന്നുവെന്ന പ്രചാരണത്തിന്‍റെ മുന ഒടിക്കുന്നതാണ്‌ സിഎജിയുടെ ഈ കണക്കുകൾ.

നികുതി വരുമാനം വെട്ടിക്കുറയ്‌ക്കുന്നു എന്ന വിഷയത്തിനൊപ്പം അർഹമായ വായ്‌പപോലും നിഷേധിച്ച്‌ ശ്വാസം മുട്ടിച്ച്‌ സംസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്ന നിലപാടിന്‌ എതിരെയുള്ള യോജിച്ച പ്രവർത്തനങ്ങളും ചർച്ചകളും ഉയർന്നുവരേണ്ട ഘട്ടമാണിത്‌. കൂടുതൽ കരുത്താർജിക്കുന്ന സംസ്ഥാനങ്ങളാകെ ഒരുമിച്ച്‌ രാജ്യം കൂടുതൽ ശക്തമാകുന്നതിനായി, സഹകരണ ഫെഡറലിസം ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ ഒരുമയോടെ മുന്നോട്ടു വരേണ്ട അവസരമാണിത്‌.

Trending

No stories found.

Latest News

No stories found.