കേരള സർവകലാശാലാ സെനറ്റിലേക്ക് മാധ്യമ പ്രവർത്തകരുടെ പ്രതിനിധിയായി ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയോഗിച്ചതു ബിജെപി മുഖപത്രമായ "ജന്മഭൂമി'യിൽ പ്രവർത്തിക്കുന്ന ലേഖകനെയാണ്. സർവകലാശാലയിൽ നിന്നു നാമനിർദേശം ചെയ്യപ്പെട്ടതു സിപിഎം മാധ്യമത്തിന്റെ പ്രതിനിധിയെ. ഇത്രയേയുള്ളൂ ഇവർ തമ്മിലുള്ള വ്യത്യാസം. സിപിഎമ്മിന് "ദേശാഭിമാനി'യിലെയോ "കൈരളി'യിലെയോ മാധ്യമ പ്രവർത്തകരെ നിയമിക്കണം. ബിജെപിക്ക് "ജന്മഭൂമി'യിലെയോ "ജന'ത്തിലെയോ ആളുകളെയാണു നിയോഗിക്കേണ്ടത്.
അക്കാര്യത്തിൽ കോൺഗ്രസിനെ സമ്മതിക്കണം. അവർ അധികാരത്തിൽ വന്നാൽ ഒരിക്കലും "വീക്ഷണ'ത്തിനോ "ജയ് ഹിന്ദി'നോ വേണ്ടി ശമ്പളം പോലും കിട്ടാതെ, വെള്ളം കോരുകയും വിറകുവെട്ടുകയും ചെയ്യുന്നവരെയൊന്നും പരിഗണിക്കുകയേയില്ല. പകരം, സ്വതന്ത്ര വേഷത്തിൽ അവരവരുടെ മാധ്യമങ്ങളിൽ ഇത്തരക്കാർക്കു വേണ്ടി പ്രവർത്തിക്കുന്നവരെയാണു നിയമിക്കുക. കേരള സർവകലാശാലയിൽ തന്നെ ഇത്തരമൊരാളുടെ നിയമനം രാജ്ഭവൻ ഏറെക്കുറെ അംഗീകരിച്ചതാണെങ്കിലും അവസാന നിമിഷം ബിജെപി സംസ്ഥാന നേതൃത്വം കർശന നിലപാട് എടുത്തതോടെ അവർ നൽകിയ പാനൽ അപ്പാടെ അംഗീകരിക്കുകയായിരുന്നു.
അതാണു ഹൈക്കോടതിയിൽ തിരിച്ചടിയായത്. കേരള സർവകലാശാലാ സെനറ്റിലേക്കു വിദ്യാർഥികളെ നിർദേശിച്ച ഗവര്‍ണറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. വിദ്യാർഥികൾ നൽകിയ ഹർജിയിലാണു ജസ്റ്റിസ് ടി.ആർ. രവിയുടെ ഇടക്കാല ഉത്തരവ്. സെനറ്റിലേക്ക് 4 വിദ്യാർഥികളെ നാമനിർദേശം ചെയ്ത നടപടിക്കാണു സ്റ്റേ. യോഗ്യതയുള്ള വിദ്യാർഥികളെ അവഗണിച്ചാണു ഗവർണർ മറ്റ് വിദ്യാർഥികളെ നോമിനേറ്റ് ചെയ്തതെന്നാണ് ആരോപണം. മാർ ഇവാനിയോസ് കോളെജ് വിദ്യാർഥി നന്ദകിഷോർ, അരവിന്ദ് എന്നിവർ നൽകിയ ഹർജിയിലാണു ഹൈക്കോടതി നടപടി.
ഹ്യുമാനിറ്റീസ്, സയന്‍സ്, ഫൈന്‍ ആര്‍ട്സ്, സ്പോര്‍ട്സ് എന്നിങ്ങനെ 4 വിഭാഗങ്ങളിൽ മികച്ച പ്രകടനം നടത്തിയ വിദ്യാർഥികളെയാണു സെനറ്റിലേക്കു തെരഞ്ഞെടുക്കേണ്ടത്. തുടർന്ന്, റാങ്ക് ജേതാക്കള്‍, കലാപ്രതിഭ, ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കായിക താരങ്ങള്‍ തുടങ്ങിയവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പട്ടിക സർവകലാശാലാ വൈസ് ചാൻസലർ ഗവർണർക്കു കൈമാറിയിരുന്നു. ചാൻസലർ നോക്കിയപ്പോൾ റാങ്കും കലാപ്രതിഭാ പട്ടവും സ്പോർട്സ് നേട്ടവുമൊക്കെ എന്തിനാണു സർവകലാശാലയിൽ? അവിടെ തന്നെപ്പോലുള്ള രാഷ്ട്രീയ നേതാക്കളെയല്ലേ ഉണ്ടാക്കിയെടുക്കേണ്ടത്? അതുകൊണ്ട് മികവ് അയോഗ്യതയാക്കുകയായിരുന്നു ചാൻസലർ!
ഇപ്പോൾ, എന്താണു ഗവർണർ സർക്കാരിനെതിരേ കുരിശുയുദ്ധം പ്രഖ്യാപിക്കാൻ കാരണം? ഇനി ഗവർണർക്കു കാലാവധി പൂർത്തിയാക്കാൻ ഒരു വർഷം പോലുമില്ല. അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിൽ നിന്നു വിജയിക്കാൻ കഴിയുന്ന ഒരു സീറ്റ് അദ്ദേഹം ആഗ്രഹിക്കുന്നു. അതിനുള്ള നിലമൊരുക്കലാണ് ഇവിടെ നടന്നുവരുന്നത്.
മുൻ കേന്ദ്രമന്ത്രിയും ഉത്തർപ്രദേശ് സ്വദേശിയുമായ ആരിഫ് മുഹമ്മദ് ഖാൻ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കവേയാണു നരേന്ദ്ര മോദി- അമിത് ഷാ കൂട്ടുകെട്ടിന്റെ ഭാഗമായി ബിജെപിയോട് വീണ്ടും അടുത്തത്.
ചെറുപ്പത്തിൽ ഭാരതീയ ക്രാന്തിദളിലൂടെ രാഷ്ട്രീയത്തിലേക്കു പ്രവേശിച്ച അദ്ദേഹം തുടർന്ന് കോൺഗ്രസിലെത്തി, ചെറുപ്രായത്തിലേ രാജീവ് ഗാന്ധി മന്ത്രിസഭയിൽ കേന്ദ്രമന്ത്രിസ്ഥാനം വഹിച്ചു. ഷബാനാ കേസിൽ മുസ്ലിം സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി മറികടന്ന് അതിന്റെ വീര്യം കുറയ്ക്കാൻ ശ്രമിച്ച കോൺഗ്രസ് തീരുമാനത്തോട് വിയോജിച്ച് മന്ത്രിസ്ഥാനം രാജിവച്ചു. പിന്നീട് കോൺഗ്രസ് വിട്ട് ജനതാദളിൽ ചേർന്ന് വി.പി. സിങ് മന്ത്രിസഭയിൽ വ്യോമയാന മന്ത്രിയായി. തുടർന്ന് മായാവതിയുടെ ബിഎസ്പിയിലേക്ക് ചുവടുമാറി. ബിഎസ്പി ബന്ധം ഉപേക്ഷിച്ചാണു ബിജെപി രാഷ്ട്രീയത്തിലേക്ക് ആരിഫ് മുഹമ്മദ് ഖാൻ എത്തിയത്. എന്നാൽ 2007ൽ സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് മറ്റു മേഖലകളിൽ പ്രവർത്തിച്ചു. പിന്നീടാണ് അദ്ദേഹത്തെ അഞ്ചു വർഷത്തിനു ശേഷം ഗവർണറായി ബിജെപി പരിഗണിച്ചത്.
പോസ്റ്റർ, ബാനർ എന്നിവയൊക്കെ എത്രമാത്രം സർഗാത്മകമാക്കാമെന്ന് എസ്എഫ്ഐയെക്കൊണ്ട് വീണ്ടും ചിന്തിപ്പിച്ചു എന്നതാണ് ഇപ്പോഴത്തെ ഗവർണർ- എസ്എഫ് ഐ ഏറ്റുമുട്ടലിന്റെ ബാക്കിപത്രം. ഭരണപക്ഷത്ത് പ്രവർത്തിക്കുന്ന സംഘടനയുടെ വെല്ലുവിളികളെ മറികടന്ന് എസ്എഫ്ഐ എന്ന വിദ്യാർഥി സംഘടനയെ ഒറ്റദിവസം കൊണ്ട് അഖിലേന്ത്യാ പ്രശസ്തിയിലേക്കെത്തിച്ചതിൽ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീയും സെക്രട്ടറി പി.എം. ആര്‍ഷോയും ഗവർണറോട് നന്ദി പറയണം. എസ്എഫ്ഐയുടെ പ്രസക്തി പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക എന്ന ദൗത്യമാണു ഗവർണർ ഇതിലൂടെ നിറവേറ്റിയത്. ഗവർണർ അഴിപ്പിച്ചാൽ മാറുന്നതാണോ "സംഘി ചാൻസലർ' എന്ന പ്രയോഗം? ഹിറ്റ്ലര്‍ തോറ്റു, മുസോളിനി തോറ്റു, സര് സിപിയും തോറ്റുമടങ്ങി എന്നിട്ടാണോ ആരിഫ് ഖാന്' എന്ന ബാനറാണ് എസ്എഫ്ഐ കേരള സര്‍വകലാശാലയില്‍ ഉയര്‍ത്തിയത്. അതു മാറ്റാൻ വൈസ് ചാൻസലർ ആവശ്യപ്പെട്ടിരിക്കുകയാണ്. അതിന്റെ ഫലമെന്താവും? അതിന്റെ ഇരട്ടി ബാനർ ഉയരും. ചാൻസലറെ അപകീർത്തിപ്പെടുത്താൻ മുന്നിൽ നിൽക്കുന്നത് ഇത്തരം വൈസ് ചാൻസലർമാരാണ്!
ഗവർണർക്ക് വമ്പൻ അധികാരമുണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാൻ വിശ്വസിച്ചതിനാണു സുപ്രീം കോടതി ചെവിയിൽ പിടിച്ചത്. സുപ്രീം കോടതിയുടെ കിഴുക്ക് കിട്ടിയപാടെ ഒപ്പിടാൻ ഉണ്ടായിരുന്ന ബില്ലുകളെല്ലാമെടുത്ത് രാഷ്ട്രപതിക്ക് അയച്ച് കൈകഴുകി. പക്ഷേ, തെരഞ്ഞെടുക്കപ്പെട്ട നിയമസഭ പാസാക്കിയ ബില്ലുകളെ ഇങ്ങനെയെടുത്ത് തോട്ടിലെറിയാൻ ഗവർണർക്ക് അധികാരമുണ്ടോ എന്ന് സുപ്രീം കോടതി പരിശോധിക്കാനിരിക്കുകയാണ്.
കണ്ണൂർ സർവകലാശാലയിൽ ഡോ. ഗോപിനാഥ് രവീന്ദ്രൻ എന്ന ചരിത്ര പണ്ഡിതൻ വിസി അല്ലാതായതോടെ ആർക്കാണ് നഷ്ടം? തനിക്കു മേൽ സമ്മർദമുണ്ടായെന്ന് ചാൻസലർ സ്വയം സമ്മതിച്ച ആ ഹർജിയിൽ ആ വിസിയുടെ യോഗ്യത അംഗീകരിക്കുകയാണു സുപ്രീം കോടതി ചെയ്തത്. സമ്മർദത്തിനു വഴങ്ങിയ ചാൻസലറുടെ നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ച് വിസി നിയമനം റദ്ദാക്കുകയായിരുന്നു. ചാൻസലർ പദവി ഗവർണർക്കു കേരള നിയമസഭ അംഗീകരിച്ച നിയമത്തിന്റെ പിൻബലത്തിലാണു ലഭിച്ചതെന്ന് ഓർക്കേണ്ടതുണ്ട്.
മുണ്ട് മുറുക്കിയുടുത്ത് സർക്കാർ കഴിയണമെന്ന കാര്യത്തിൽ ഇവിടത്തെ മാധ്യമങ്ങൾ ഒറ്റക്കെട്ടാണ്. ഓരോ ചെറിയ ചെലവും അവർ പെരുപ്പിച്ച് കാട്ടും. എന്നാൽ, ഗവർണറുടെ കാര്യത്തിലോ? ഓണം, ക്രിസ്മസ് ഉൾപ്പെടെയുള്ള ആഘോഷ കാലയളവുകളിലെല്ലാം രാജ്ഭവന്റെ പേരിൽ വിവിധ ഗസ്റ്റ് ഹൗസുകളിൽ റിസർവ് ചെയ്യുന്ന മുറികൾ മാത്രമല്ല അതിനുകാരണം. അവിടെ ഗവർണരുടെ അതിഥികളായി എത്തുന്നവർ എത്രയെത്ര പേർ! അതിഥി സൽക്കാരം, യാത്ര എന്നിവയിലൊക്കെ ബജറ്റ് പരിധിയും കടന്ന് അധികത്തുക ചെലവഴിക്കുന്നതിലൂടെ കേരളത്തിന് എന്ത് നേട്ടമാണ് ഉണ്ടാവുന്നത്?
ഗവർണറും സർക്കാരും തമ്മിൽ അടിയും തിരിച്ചടിയും നടക്കട്ടെ. അതൊക്കെ തികച്ചും രാഷ്ട്രീയം. അതിലെ നിയമവശങ്ങൾ ഇന്ത്യയുടെ പരമോന്നത കോടതി തന്നെ പരിഗണിക്കാനിരിക്കുന്നു. അത് അതിന്റെ വഴി തുടരട്ടെ. പക്ഷേ, സർക്കാരും ഗവർണറും തമ്മിലുള്ള പോരാട്ടത്തിൽ സാധാരണക്കാർക്കു ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കപ്പെടുക തന്നെ വേണം. ഗവർണർ കോഴിക്കോട്ട് മുൻകൂർ പ്രഖ്യാപിക്കാതെ മിഠായിത്തെരുവ് സന്ദർശിക്കാനെത്തിയത് അപലപിക്കപ്പെടണം. കാരണം, അവിടെ ഏതെങ്കിലും സാമൂഹികദ്രോഹികൾ ഗവർണറെ ആക്രമിച്ചിരുന്നെങ്കിലോ? അതു ലോകത്തിനു മുന്നിൽ കേരളത്തിന് അപമാനമാവുമായിരുന്നു. അതായിരുന്നു ഗവർണറുടെ ലക്ഷ്യമെന്ന് ആക്ഷേപമുയർന്നു കഴിഞ്ഞു. ഗവർണറുടെ ജീവൻ വിലപ്പെട്ടതാണ്. അതുകൊണ്ട് , ചേവായൂർ വൃന്ദാവൻ കോളനിയിലെ കല്ലുവളപ്പിൽ ശ്രീവത്സത്തിൽ അശോകൻ അടിയോടിയുടെ (78) ജീവന് വിലയില്ലാതാവുന്നില്ല. മുന്നറിയിപ്പില്ലാതെ മിഠായിത്തെരുവിൽ ഗവർണർ എത്തിയപ്പോഴുണ്ടാക്കിയ തിരക്കിൽ കുഴഞ്ഞുവീണ അടിയോടിയെ കൃത്യമായി ആശുപത്രിയിലെത്തിക്കാനായില്ല. അതിനു കാരണം, അപ്രതീക്ഷിത ഇസെഡ് കാറ്റഗറിയിലുള്ള വിവിഐപി സന്ദർശനമാണ്. പാവങ്ങൾക്കും ജീവനും ജീവിതവുമുണ്ടെന്നു പൊറാട്ടുനാടകമാടുന്ന ഇസഡ് കാറ്റഗറി വിവിഐപികൾ ഓർക്കണം. അതിന്റെ കുറ്റബോധത്തിൽ നിന്നു രക്ഷപ്പെടാൻ ഗവർണർക്ക് സാധിക്കട്ടെ.