പാരീസിനെ സ്നേഹ നഗരമാക്കിയ ചുടുചുംബനം
പാരീസ്: പാരീസിലെ നഗര മധ്യത്തില്‍ ചുണ്ടോടു ചുണ്ടു ചേര്‍ക്കുന്ന യുവതീയുവാക്കളുടെ ആ ചിത്രം ഒരുകാലത്ത് ഒരുപാട് വീടുകളുടെ ചുവരുകള്‍ അലങ്കരിച്ചിട്ടുണ്ട്. കിസ്സ് അറ്റ് ദ ടൗണ്‍ഹാള്‍ എന്ന പേരില്‍ പ്രശസ്തമായ ആ ചിത്രത്തിലൂടെയാണ് പാരീസ് സിറ്റി ഓഫ് ലവ് എന്ന് അറിയപ്പെട്ടു തുടങ്ങിയതു തന്നെ. അതിലെ നായിക ഇതാ തൊണ്ണൂറ്റിമൂന്നാം വയസില്‍ ലോകത്തോടു വിടപറഞ്ഞിരിക്കുന്നു.
ഫ്രാന്‍സ്വ ബോര്‍നറ്റ് എന്ന വനിതയാണ് അന്നത്തെ കാമുകന്‍ ജാക്വസ് കാര്‍റ്റിയൂഡിനൊപ്പം 1950ല്‍ ആ ചിത്രത്തിനു പോസ് ചെയ്തത്. ടൈം മാഗസിനു വേണ്ടി ചിത്രം പകർത്തിയത് റോബര്‍ട്ട് ഡോയ്‌സ്‌ന്യൂ. ചിത്രത്തിലെ നായികാനായകന്‍മാര്‍ അന്നു സഹപാഠികളായിരുന്നു. ഡോയ്‌സ്‌ന്യൂവിന്‍റെ തന്നെ ആശയമായിരുന്നു ആ ചിത്രം. അവിചാരിതമായി അവരുടെ പരസ്യ ചുംബനം കണ്ട അദ്ദേഹം തന്‍റെ ക്യാമറയ്ക്കു വേണ്ടി അതൊന്നുകൂടി ആവര്‍ത്തിക്കാന്‍ അപേക്ഷിക്കുകയായിരുന്നു. അവര്‍ സമ്മതിച്ചതോടെ ആ ചുംബനം ചരിത്രമായി.
ഇപ്പോള്‍ കാണുന്നത് ഒരു ചിത്രം മാത്രമാണെങ്കിലും, യഥാര്‍ഥത്തില്‍ അഞ്ചോ ആറോ ചിത്രങ്ങള്‍ ഡോയ്‌സ്‌ന്യൂ അന്നു പകര്‍ത്തിയിരുന്നു. ഏകദേശം അര ദിവസം നീണ്ടു ആ ഫോട്ടോഷൂട്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം അതിന്‍റെ പകര്‍പ്പും നെഗറ്റീവും ബോർനറ്റിന് അയച്ചുകൊടുത്തു. ടൈം മാഗസിനിലൂടെ തന്നെ ചിത്രം അതിനകം തന്നെ പ്രസിദ്ധമായിത്തുടങ്ങിയിരുന്നു.
2005ല്‍ ബോര്‍നറ്റ് ഈ ചിത്രത്തിന്‍റെ പകര്‍പ്പ് ലേലം ചെയ്തത് 155,000 യൂറോയ്ക്കാണ്. അതിനു മുന്‍പ് നാലു ലക്ഷത്തിലധികം തവണ ഈ ചിത്രം പോസ്റ്റ് കാര്‍ഡ് സൈസില്‍ അച്ചടിച്ച് വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. 2012 ഒളിമ്പിക്‌സിന് ആതിഥ്യം വഹിക്കാനുള്ള അവകാശമുന്നയിക്കുന്നതിനുള്ള ക്യാംപെയ്‌നില്‍ ഫ്രാന്‍സ് ഔദ്യോഗികമായി ഉപയോഗിച്ചതും ഇതേ ചിത്രമായിരുന്നു.
എന്നാൽ, ബോര്‍നറ്റിന്‍റെയും ജാക്വസിന്‍റെയും പ്രണയകാലം അധികം നീണ്ടുനിന്നില്ല. ഇരുവരും ചിത്രമെടുത്ത് അധികം വൈകാതെ വേര്‍പിരിയുകയും വെവ്വേറെ വിവാഹം കഴിക്കുകയും ചെയ്തു. അന്നൊന്നും ഈ ചിത്രത്തിലുള്ളത് ആരൊക്കെയാണെന്ന് പുറംലോകം അറിഞ്ഞിരുന്നില്ല. എല്ലാവരും അറിഞ്ഞത് ഫോട്ടോഗ്രാഫറെ മാത്രമായിരുന്നു. ഒടുവില്‍, 1992ലാണ് ഇരുവരും അവരവരുടെ വ്യക്തിത്വം വെളിപ്പെടുത്താന്‍ നിര്‍ബന്ധിതരായത്. മറ്റൊരു സ്ത്രീയും പുരുഷനും ഈ ചിത്രത്തിലുള്ളത് തങ്ങളാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയതോടെയായിരുന്നു ഇത്.