
ഉപചാരം ചൊല്ലി പിരിയുമ്പോള്‍ വാക്കുകള്‍ ഇടറി. അവസാന ചൂളം വിളിയും നേര്‍ത്തുനേര്‍ത്തില്ലാതായി. ചുവന്ന സിഗ്നലിനു മുന്നില്‍ ആ തീവണ്ടി നിന്നപ്പോള്‍, ചരിത്രത്തിന്‍റെ റെയിലിലൂടെ തീവണ്ടികള്‍ കൂകിപ്പാഞ്ഞ 150 വര്‍ഷത്തെ യാത്രയ്ക്കു പരിസമാപ്തിയായി. പടിഞ്ഞാറന്‍ മധ്യപ്രദേശിലെ ഓകാറേശ്വറില്‍ നിന്നും അംബേദ്ക്കറുടെ ജന്മസ്ഥലമായ മോവിലേക്കുളള മീറ്റര്‍ ഗേജ് പാതയിലാണു കഴിഞ്ഞദിവസം തീവണ്ടി സര്‍വീസ് നിര്‍ത്തിയത്. ഇനി പാത ബ്രോഡ് ഗേജാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങും.
അവിടുത്തുകാരുടെ ജീവിതത്തിന്‍റെ ഭാഗമായിരുന്നു ആ റെയില്‍പ്പാതയും, മീറ്റര്‍ ഗേജിലൂടെ ഓടുന്ന തീവണ്ടിയും. റെയില്‍വേയില്‍ മാറ്റങ്ങളൊരുപാട് വന്നപ്പോഴും, പരമ്പരാഗത ശൈലിയില്‍ തന്നെ ഇവിടുത്തെ തീവണ്ടി സര്‍വീസ് തുടര്‍ന്നിരുന്നു. പിന്നീട് അനിവാര്യമായ മാറ്റത്തിനായി ആ തീവണ്ടിയും പാതയും അരങ്ങൊഴിയുകയായിരുന്നു. മീറ്റര്‍ ഗേജ് അവസാനയാത്ര കാണാനായി നൂറു കണക്കിനു പേരാണ് പാതയ്ക്കരികില്‍ തടിച്ചു കൂടിയത്. ഒരു തീവണ്ടിയുടെ അവസാനയാത്ര കാണുന്നതു ദുഖം തോന്നുന്ന അനുഭവമാണെന്നു പറയുന്നു പ്രദേശത്തുകാരനായ മുഹമ്മദ് ഷഹീദ്. ഏറെക്കാലമായി അദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെ ഭാഗമായിരുന്നു ആ തീവണ്ടി.
ഓംകാറേശ്വറില്‍ നിന്നാണ് തീവണ്ടിയുടെ അവസാനയാത്ര ആരംഭിച്ചത്. അന്നു തീവണ്ടി നിയന്ത്രിച്ചിരുന്ന ദൗലത്ത് റാം മീണയേയും സഹപ്രവര്‍ത്തകരെയും പ്രദേശത്തുകാര്‍ മാലയണിയിച്ച് ആദരിച്ചു. പ്രദേശത്തുണ്ടായിരുന്ന ഹോള്‍ക്കര്‍ ഭരണാധികാരികള്‍ ഒരു കോടി രൂപ 101 വര്‍ഷത്തേക്കു ബ്രിട്ടിഷുകാര്‍ക്ക് വായ്പയായി നല്‍കിയാണ് ഈ പാത നിര്‍മിച്ചത്. 1874-ല്‍ സര്‍വീസ് ആരംഭിക്കുകയും ചെയ്തു.