

ഓപ്പറേഷൻ സിന്ദൂർ: ഫലം നിർണയിച്ചത് എസ്400, ബ്രഹ്മോസ്
file photo
പാക്കിസ്ഥാനോടുള്ള ഏറ്റുമുട്ടലിന്‍റെ അന്തിമ ഫലം നിർണയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് എസ് 400 ട്രയംഫ് വ്യോമപ്രതിരോധ റെജിമെന്‍റും ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലുകളുമാണെന്നു യൂറോപ്യൻ പ്രതിരോധ വിദഗ്ധനും മാധ്യമപ്രവർത്തകനുമായ ജോൺഹെൽമർ. സംഘർഷ സാഹചര്യത്തിൽ ആധിപത്യം സ്ഥാപിക്കാൻ ആവശ്യമായ പ്രതിരോധമികവും ഏതു ദൂരവും കടന്ന് ആക്രമിക്കാനുള്ള ശേഷിയും ഇന്ത്യയ്ക്കുണ്ടെന്ന വ്യക്തമായ സന്ദേശമാണ് ഓപ്പറേഷൻ സിന്ദൂർ ലോകരാഷ്‌ട്രങ്ങൾക്കു നൽകിയതെന്നും അദ്ദേഹം.
ഓപ്പറേഷൻ സിന്ദൂറിൽ എസ് 400 ട്രയംഫ് വ്യോമപ്രതിരോധ റെജിമെന്‍റും ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലും പൂർണ സജ്ജമായിരുന്നെന്നും പാക്കിസ്ഥാനോടുള്ള ഏറ്റുമുട്ടലിന്‍റെ അന്തിമ ഫലം നിർണയിക്കുന്നതിൽ ഇവ അതി നിർണായകമായ പങ്കുവഹിച്ചെന്നും യൂറോപ്യൻ പ്രതിരോധ വിദഗ്ധൻ ജോൺ ഹെൽമർ. അവശ്യസമയത്ത് സുപ്രധാനമായ കവചമായി എസ് 400 പ്രവർത്തിച്ചെന്നും അദ്ദേഹം.
ഓസ്ട്രേലിയൻ വംശജനും മോസ്കോ കേന്ദ്രീകരിച്ച് ദീർഘകാലത്തെ പരിചയസമ്പത്തുള്ള മാധ്യമപ്രവർത്തകനുമായ ജോൺ ഹെൽമറാണ് ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ നേട്ടങ്ങളെക്കുറിച്ചു വിശദീകരിച്ചത്. ഇന്ത്യയ്ക്ക് തിരിച്ചടിയേറ്റെന്ന പാക്കിസ്ഥാന്‍റെ ആവർത്തിച്ചുള്ള പ്രചാരണങ്ങളെ തുറന്നുകാട്ടുന്നതാണു ഹെൽമറുടെ പ്രതികരണം.
ഇന്ത്യയുടെ ബഹുതല പ്രതിരോധ സംവിധാനത്തിന്‍റെ ഏറ്റവും മുകളിലെ തട്ടായിരുന്നു എസ് 400 എന്നു ഹെൽമർ വിലയിരുത്തുന്നു. സൈനിക നടപടിയുടെ സമയത്ത് ഇതു നിർണായകമായ സുരക്ഷാ കവചം നൽകി. വ്യോമ ഭീഷണികളെ ഏറെ ദൂരത്തു നിന്നു തന്നെ കണ്ടെത്താനും നിർവീര്യമാക്കാനുമുള്ള എസ് 400ന്‍റെ ശേഷി പാക് വ്യോമസേനയുടെ നീക്കങ്ങൾ പൂർണമായി ഇന്ത്യയുടെ നിരീക്ഷണത്തിലാക്കി.
പാക് വ്യോമാതിർത്തിയും കടന്ന് ഏറെ ഉള്ളിൽ വരെയെത്തി ഇന്ത്യയുടെ നോട്ടം. ഇത് പാക്കിസ്ഥാന്‍റെ ആക്രമണശേഷി അവരുടെ ചുറ്റുവട്ടത്തിൽ ഒതുക്കുന്ന പ്രതിരോധ വലയം സൃഷ്ടിച്ചു.ഒരേസമയം ഒന്നിലധികം ശത്രു വിമാനങ്ങളെ ദീർഘദൂരത്തിൽ ട്രാക്ക് ചെയ്യാനും ലക്ഷ്യം വയ്ക്കാനുമുള്ള ഈ സംവിധാനത്തിന്‍റെ കഴിവ്, വ്യോമാക്രമണ മേഖലയിൽ ഇന്ത്യയ്ക്ക് അഭൂതപൂർവമായ തലത്തിലുള്ള വ്യോമാവലോകനത്തിനും നിയന്ത്രണത്തിനും വഴിയൊരുക്കി.
ഇതിന് സമാന്തരമായിയിരുന്നു ദീർഘദൂര ആക്രമണത്തിനുള്ള ബ്രഹ്മോസ് ക്രൂസ് മിസൈൽ സംവിധാനം. ഓപ്പറേഷൻ സിന്ദൂറിൽ ഇതു ബ്രഹ്മാസ്ത്രമായി മാറി. പ്രധാനമായി, പാക്കിസ്ഥാന് മുന്നറിയിപ്പു നൽകാനും ഇന്ത്യയുടെ സുസജ്ജത ഉറപ്പാക്കാനുമാണ് ഇതു വിന്യസിച്ചതെങ്കിലും പാക്കിസ്ഥാന്‍റെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ചടുലവും കൃത്യതയോടെയുള്ളതുമായ ആക്രമണങ്ങൾ നടത്താനുള്ള ഇന്ത്യയുടെ കഴിവ് ബ്രഹ്മോസിലൂടെ തെളിയിക്കാനും അറിയിക്കാനും കഴിഞ്ഞു.
എസ് 400 ആകാശം സുരക്ഷിതമാക്കിയപ്പോൾ ബ്രഹ്മോസ് പാക്കിസ്ഥാന്‍റെ നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾക്ക് ഭീഷണിയായി. പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെയുള്ള ഈ ഇരട്ട-മേഖലാ ആധിപത്യം, സംഘർഷത്തിന്റെ തോത് വർധിപ്പിക്കുന്നതു തടഞ്ഞു. രണ്ട് സംവിധാനങ്ങളെയും ഇന്ത്യയുടെ പ്രതിരോധ നിലപാട് ശക്തിപ്പെടുത്തുന്ന “വളരെ ഫലപ്രദമായ” ഉപകരണങ്ങളാണെന്നു ഹെൽമർ.
ഇന്ത്യയുടെ പ്രതിരോധ ശേഷി എസ്-400 പോലുള്ള നൂതന ഇറക്കുമതി സംവിധാനങ്ങളുടെയും ബ്രഹ്മോസ് പോലുള്ള ഉയർന്ന പ്രകടനമുള്ള തദ്ദേശീയ ആസ്തികളുടെയും സംയോജനത്താൽ നിർവചിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു ഹെൽമറുടെ നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നതായി പ്രതിരോധ വിദഗ്ധർ പറയുന്നു. എസ് 400ഉം ബ്രഹ്മോസും ഒരേസമയം പ്രയോഗിക്കുന്നത് ഇതാദ്യമാണ്.
ദീർഘദൂര വ്യോമ പ്രതിരോധവും കൃത്യതയാർന്ന ആക്രമണവും തമ്മിലുള്ള ഈ സമന്വയം പടിഞ്ഞാറൻ അതിർത്തിയിലെ തന്ത്രപരമായ കണക്കുകൂട്ടലുകളെ അപ്പാടെ മാറ്റിമറിക്കുകയായിരുന്നു. സംഘർഷ സാഹചര്യത്തിൽ ആധിപത്യം സ്ഥാപിക്കാൻ ആവശ്യമായ പ്രതിരോധമികവും ഏതു ദൂരവും കടന്ന് ആക്രമിക്കാനുള്ള ശേഷിയും ഇന്ത്യയ്ക്കുണ്ടെന്ന വ്യക്തമായ സന്ദേശമാണ് ഓപ്പറേഷൻ സിന്ദൂർ ലോകരാഷ്‌ട്രങ്ങൾക്കു നൽകിയത്. യുദ്ധ സാഹചര്യത്തിൽ ഇവ മികവോടെ സംയോജിപ്പിക്കാനുള്ള ശേഷിയും ലോകത്തിന് ബോധ്യമായി. ഇതിനെല്ലാം പുറമേ ഇന്ത്യയുടെ പക്വത കൂടി പ്രകടിപ്പിക്കുന്നതായിരുന്നു ഓപ്പറേഷൻ സിന്ദൂറും തുടർന്നുള്ള നിലപാടുകളുമെന്ന് ഹെൽമർ പറയുന്നു.
ദീർഘദൂര വ്യോമ പ്രതിരോധവും കൃത്യതയാർന്ന ആക്രമണവും തമ്മിലുള്ള ഈ സമന്വയം പടിഞ്ഞാറൻ അതിർത്തിയിലെ തന്ത്രപരമായ കണക്കുകൂട്ടലുകളെ അപ്പാടെ മാറ്റിമറിക്കുകയായിരുന്നു. സംഘർഷ സാഹചര്യത്തിൽ ആധിപത്യം സ്ഥാപിക്കാൻ ആവശ്യമായ പ്രതിരോധമികവും ഏതു ദൂരവും കടന്ന് ആക്രമിക്കാനുള്ള ശേഷിയും ഇന്ത്യയ്ക്കുണ്ടെന്ന വ്യക്തമായ സന്ദേശമാണ് ഓപ്പറേഷൻ സിന്ദൂർ ലോകരാഷ്‌ട്രങ്ങൾക്കു നൽകിയത്. യുദ്ധ സാഹചര്യത്തിൽ ഇവ മികവോടെ സംയോജിപ്പിക്കാനുള്ള ശേഷിയും ലോകത്തിന് ബോധ്യമായി. ഇതിനെല്ലാം പുറമേ ഇന്ത്യയുടെ പക്വത കൂടി പ്രകടിപ്പിക്കുന്നതായിരുന്നു ഓപ്പറേഷൻ സിന്ദൂറും തുടർന്നുള്ള നിലപാടുകളുമെന്ന് ഹെൽമർ പറയുന്നു.