Make the World Wear Khadi

ഭാവിയുടെ ഇഴകൾ നെയ്യുന്ന ഖാദി

ഭാവിയുടെ ഇഴകൾ നെയ്യുന്ന ഖാദി

സുസ്ഥിരതയെ പ്രോത്സാഹിപ്പിക്കുന്ന "ക്രിയേറ്റ് ഇന്‍ ഇന്ത്യ ചലഞ്ച്'

## പി. ധനലക്ഷ്മി

"ലോകത്തെ ഖാദി ധരിക്കാന്‍ പ്രോത്സാഹിപ്പിക്കുക/ മേക്ക് ദി വേള്‍ഡ് വെയര്‍ ഖാദി' മത്സരത്തില്‍ പങ്കെടുത്ത 750 പേരില്‍ നിന്നും ചുരുക്കപ്പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സര്‍ഗാത്മക പ്രതിഭകളെ അറിയാം.

മേക്ക് ദി വേള്‍ഡ് വെയര്‍ ഖാദി അഥവാ ലോകത്തെ ഖാദി ധരിക്കാന്‍ പ്രേരിപ്പിക്കുക എന്ന മത്സരത്തിന് ആഗോള തലത്തില്‍ ലഭിച്ച മികച്ച പ്രതികരണത്തിന്‍റെ പ്രതിഫലനമായി 750-ലധികം പേര്‍ പങ്കെടുത്ത മത്സരത്തിലെ ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തു. മൗലികത, സാംസ്‌കാരിക അനുരണനം, ആഗോള ആകര്‍ഷണം എന്നിവയെ അടിസ്ഥാനമാക്കി പരസ്യ-സര്‍ഗാത്മക വ്യവസായ മേഖലകളില്‍ നിന്നുള്ള വിശിഷ്ട ജൂറി മത്സരാർഥികളെ വിലയിരുത്തി. ചുരുക്കപ്പട്ടികയില്‍ ഇടം നേടിയവര്‍: ഇമാന്‍ സെന്‍ഗുപ്ത ആൻഡ് സോഹം ഘോഷ് - ഹവാസ് വേള്‍ഡ്വൈഡ് ഇന്ത്യ; കാര്‍ത്തിക് ശങ്കര്‍ ആൻഡ് മധുമിത ബസു - 22 ഫീറ്റ് ട്രൈബല്‍; കാജല്‍ തിര്‍ലോത്കര്‍ - ഇന്‍ററാക്റ്റീവ് അവന്യൂസ്; തന്‍മയ് റൗള്‍ ആൻഡ് മന്ദര്‍ മഹാദിക് - ഡിഡിബി മുദ്ര ഗ്രൂപ്പ്; ആകാശ് മേജരി ആൻഡ് കജോള്‍ ജെസ്വാനി - ഡിഡിബി മുദ്ര ഗ്രൂപ്പ്.

1. മേയിലെ ഉച്ചകോടിയില്‍ വിജയികളെ പ്രഖ്യാപിക്കും

രൂപഭംഗി കൊണ്ട് മാത്രമല്ല, സ്വാതന്ത്ര്യത്തിന്‍റെയും സുസ്ഥിരതയുടെയും ആഗോള സ്വാധീനത്തിന്‍റെ കഥ പറയുന്ന വസ്ത്രം കൂടിയാണ് ഖാദി - ഇന്ത്യയുടെ തനത് തുണിത്തരം! നാം ഇപ്പോള്‍ ഖാദിയെ കുറിച്ച് സംസാരിക്കുന്നത് എന്തുകൊണ്ടാണ്? ഖാദി കടുത്ത വേനല്‍ക്കാലത്ത് ചര്‍മ്മത്തിന് ആശ്വാസം നല്‍കുന്നത് കൊണ്ടാണോ? തീര്‍ച്ചയായും, അതെ. എന്നാല്‍ ഈ ചര്‍ച്ചയുടെ മറ്റൊരു പ്രധാന കാരണം, 2025 മെയ് 1 മുതല്‍ 4 വരെ മുംബൈയില്‍ നടക്കുന്ന പ്രഥമ ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടിയാണ് (വേവ്സ്). ഇതിന്‍റെ ഭാഗമായി നടത്തുന്ന 32 "ക്രിയേറ്റ് ഇന്‍ ഇന്ത്യ' മത്സരങ്ങളില്‍ ഒന്നായ 'മേക്ക് ദി വേള്‍ഡ് വെയര്‍ ഖാദി' ചലഞ്ചിനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഇത് മറ്റൊരു പ്രചരണം മാത്രമല്ല, പ്രവര്‍ത്തിക്കാനുള്ള ആഹ്വാനത്തിനും മേലെയാണ്. ഡിജിറ്റല്‍ ആര്‍ട്ട്, സമൂഹമാധ്യമങ്ങളിലെ രചനകള്‍ അല്ലെങ്കില്‍ പരസ്യ ആശയങ്ങള്‍ വഴി പരമ്പരാഗത തുണിത്തരം എന്നതില്‍ നിന്ന് ഖാദിയെ ആഗോള ഫാഷന്‍ ഐക്കണാക്കി മാറ്റാനായി, ലോകമെമ്പാടുമുള്ള സര്‍ഗാത്മക പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന മത്സരമാണിത്. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് തങ്ങളുടെ സൃഷ്ടിപരമായ കലാമുദ്ര പതിപ്പിക്കാന്‍ ഈ സംരംഭം അവസരം നല്‍കുന്നു. ക്രിയേറ്റ് ഇന്‍ ഇന്ത്യ ചലഞ്ച്, പ്രത്യേകിച്ച് "മേക്ക് ദി വേള്‍ഡ് വെയര്‍ ഖാദി' വിഭാഗം ക്രിയേറ്റീവ് പ്രൊഫഷണലുകള്‍ക്ക്, ലോകം ഖാദിയെ എങ്ങനെ നോക്കി കാണുന്നു എന്ന് പുനരാവിഷ്‌കരിക്കുന്നതിന് അവിശ്വസനീയമായ അവസരം വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തെ നൂതന സര്‍ഗാത്മകതയുമായി സംയോജിപ്പിച്ച്, ആധുനിക മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ആഗോള ഫാഷന്‍ ബിംബമായി ഖാദിയെ മാറ്റാന്‍ മത്സരാർഥികള്‍ക്ക് ഇതിലൂടെ കഴിയും.

ഇന്ത്യയ്ക്കകത്തും പുറത്ത് നിന്നും 750ലധികം പേര്‍ "മേക്ക് ദി വേള്‍ഡ് വെയര്‍ ഖാദി' ചലഞ്ചിനായി രജിസ്റ്റര്‍ ചെയ്തതോടെ, ആഗോള വേദിയില്‍ നൂതനാശയത്തില്‍ ഇന്ത്യയുടെ ആവേശം ഉയര്‍ത്തിക്കാട്ടുന്ന സര്‍ഗാത്മക കലാപ്രദര്‍ശനത്തിന് വേദിയൊരുങ്ങി. പ്രിന്‍റ് ക്രിയേറ്റീവ്, ഔട്ട്‌ഡോര്‍ ഹോര്‍ഡിങ്, ഡിജിറ്റല്‍/ സമൂഹമാധ്യമ രചന എന്നിവ സൃഷ്ടിക്കുക എന്നതായിരുന്നു മത്സരം. ജനുവരി 27ന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു, മാര്‍ച്ചില്‍ ചുരുക്കപ്പട്ടിക തയ്യാറാക്കി. ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ മത്സരാർഥികളുടെ അന്തിമ പട്ടിക ഇന്നലെ പ്രഖ്യാപിച്ചു. മൗലികത, സാംസ്‌കാരിക അനുരണനം, ആഗോള ആകര്‍ഷണം, മത്സരത്തിന്‍റെ പ്രമേയവുമായി പൊരുത്തപ്പെടല്‍ എന്നിവയെ അടിസ്ഥാനമാക്കി പരസ്യ- സര്‍ഗാത്മക വ്യവസായങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ ഉള്‍പ്പെടുന്ന വിശിഷ്ട ജൂറി എന്‍ട്രികള്‍ വിലയിരുത്തി. ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ എന്‍ട്രികള്‍ അവയുടെ തന്ത്രപരമായ ഉള്‍ക്കാഴ്ച, ശക്തമായ ആഖ്യാനം, ഖാദിയെ ആഗോള ശ്രദ്ധകേന്ദ്രമാക്കി മാറ്റാനുള്ള കഴിവ് എന്നിവയാല്‍ വേറിട്ടു നിന്നു.

ആകെ 5 പേര്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടി: ഇമാന്‍ സെന്‍ഗുപ്ത ആൻഡ് സോഹം ഘോഷ് - ഹവാസ് വേള്‍ഡ്വൈഡ് ഇന്ത്യ; കാര്‍ത്തിക് ശങ്കര്‍ ആൻഡ് മധുമിത ബസു - 22 ഫീറ്റ് ട്രൈബല്‍; കാജല്‍ തിര്‍ലോത്കര്‍ - ഇന്‍ററാക്ടീവ് അവന്യൂസ്; തന്‍മയ് റൗള്‍ ആൻഡ് മന്ദര്‍ മഹാദിക് - ഡിഡിബി മുദ്ര ഗ്രൂപ്പ്; ആകാശ് മേജരി ആൻഡ് കജോള്‍ ജെസ്വാനി - ഡിഡിബി മുദ്ര ഗ്രൂപ്പ്. മെയ് 2025 വേവ്‌സ് ഉച്ചകോടിയില്‍ വിജയികളെ പ്രഖ്യാപിക്കും.

2. ഖാദി: സുസ്ഥിര ഫാഷന്‍റെ നിര്‍ണായക ഘടകം

ഖാദി പഴമയുടെ പ്രതീകമല്ല; സുസ്ഥിര ഫാഷന്‍റെ ഭാവിയാണ്. കൈകൊണ്ട് നെയ്തതും, പരിസ്ഥിതിസൗഹൃദവും, സ്‌നേഹത്തില്‍ ഇഴചേര്‍ത്തതുമായ ഖാദി, Gen Z ഉം മില്ലേനിയലുകളും ഉള്‍പ്പെടെ എല്ലാ തലമുറയെയും പ്രതിനിധാനം ചെയ്യുന്നു. ആധികാരികതയും, സുസ്ഥിരതയും ഉറപ്പാക്കുന്നു. കരകൗശല വിദഗ്ധരാണ് ഇത് നിര്‍മിക്കുന്നത്. പരിസ്ഥിതിയെ സന്തോഷകരമായി നിലനിര്‍ത്തുന്നതിനൊപ്പം പ്രാദേശിക സമൂഹങ്ങളെയും ഇതു ശാക്തീകരിക്കുന്നു.

അതേസമയം, ഖാദി എന്നത് ഫാഷന്‍ പ്രവണതയേക്കാള്‍ അപ്പുറം ഒരു പ്രസ്ഥാനമാണിത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ വേരൂന്നിയ ഖാദി, മഹാത്മാഗാന്ധി നയിച്ച സ്വാതന്ത്ര്യസമരകാലത്ത് സ്വയംപര്യാപ്തതയുടെയും ശാക്തീകരണത്തിന്‍റെയും പ്രതീകമായി മാറി. ഇന്ന്, ഇത് സുസ്ഥിരവും കൈകൊണ്ട് നിര്‍മിച്ചതും പരിസ്ഥിതിസൗഹൃദപരവുമായ തുണിത്തരമാണ്. ഇത് കരകൗശല വിദഗ്ധരെ, പ്രത്യേകിച്ച് ഗ്രാമീണ ഇന്ത്യയിലെ കലാകാരന്മാരെ, "ഫാസ്റ്റ് ഫാഷന്‍റെ' പാരിസ്ഥിതിക ആഘാതത്തിനെതിരായ പോരാട്ടത്തില്‍ സംഭാവന നല്‍കുന്നതിനൊപ്പം ശാക്തീകരിക്കുന്നു.

""സീറോ ഡിഫെക്റ്റ്, സീറോ ഇഫക്റ്റ്'' ഉത്പന്നങ്ങള്‍ നിര്‍മിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന്‍റെ ഫലമായി, ഖാദി അതിന്‍റെ പരിസ്ഥിതി സൗഹൃദപ്രക്രിയകളുമായും സുസ്ഥിര ഉത്പാദനവുമായും തികച്ചും യോജിക്കുന്നു; ധാര്‍മ്മിക ഫാഷനിലേക്കുള്ള ആഗോള മാറ്റത്തില്‍ അതിന്‍റെ പങ്ക് ശക്തിപ്പെടുത്തുന്നു. ഖാദി ഉത്പന്നങ്ങള്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതില്‍ ഗവണ്‍മെന്‍റിന്‍റെ "മെയ്ക്ക് ഇന്‍ ഇന്ത്യ' സംരംഭവും നിര്‍ണായക പങ്ക് വഹിക്കുന്നു.

"നാം നമ്മുടെ പൂര്‍വ്വികരില്‍ നിന്ന് ഭൂമിയെ പാരമ്പര്യമായി സ്വീകരിക്കുന്നില്ല, മറിച്ച് നമ്മുടെ കുട്ടികളില്‍ നിന്ന് കടമെടുത്തതാണ്' എന്ന വാക്യം പോലെ, ഈ വികാരം ഖാദിയുടെ ധര്‍മ്മചിന്തയുമായി തികച്ചും യോജിക്കുന്നു. ഭാവി തലമുറകള്‍ക്കായി ഭൂമിയെ സംരക്ഷിക്കുന്നതിനൊപ്പം നമ്മുടെ ഭൂതകാലവുമായി നമ്മെ ബന്ധിപ്പിക്കുന്ന സുസ്ഥിരവും പരിസ്ഥിതി ബോധമുള്ളതുമായ തുണിത്തരമാണിത്.

ലോകം സുസ്ഥിരവും പരിസ്ഥിതിബോധമുള്ളതുമായ രീതികള്‍ സ്വീകരിക്കുന്നത് തുടരുമ്പോള്‍, ആഗോള വേദിയില്‍ ഖാദിയുടെ സ്ഥാനം മുന്‍പത്തേക്കാള്‍ വ്യക്തമാണ്. ഈ വസ്ത്രം ഭൂതകാലത്തിന്‍റെ ശേഷിപ്പ് മാത്രമല്ല, ഭാവിയിലേക്കുള്ള ദീപസ്തംഭം കൂടിയാണ്. ഗ്രാമീണ കരകൗശല വിദഗ്ധരുടെ കലാവൈദഗ്ധ്യം മുതല്‍ കാലാതീതമായ തുണിത്തരങ്ങളുടെ ആഗോളതലത്തിലുള്ള ആകര്‍ഷണം വരെ, ഇന്നത്തെ ലോകത്ത് സ്‌റ്റൈലിഷും സുസ്ഥിരവുമായിരിക്കുക എന്നതിന്‍റെ അർഥം പുനര്‍നിര്‍വചിക്കാന്‍ ഖാദി സജ്ജമായിരിക്കുന്നു.

3. കെവിഐസിയുടെയും ഗവണ്‍മെന്‍റ് സംരംഭങ്ങളുടെയും പങ്ക്

ഖാദിയുടെ പുനരുജ്ജീവനത്തിന്‍റെ കാതല്‍ ഖാദി - ഗ്രാമ വ്യവസായ കമ്മീഷന്‍റെ (കെവിഐസി) പ്രതിജ്ഞാബദ്ധതയാണ്. ഖാദി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നോഡല്‍ ഏജന്‍സി എന്ന നിലയില്‍, പ്രാദേശിക കരകൗശല വിദഗ്ധരുടെ ശാക്തീകരണത്തെ കെവിഐസി പിന്തുണയ്ക്കുന്നു. നൈപുണ്യപരിശീലനം, സാമ്പത്തിക സഹായം, വിപണി പ്രവേശനം എന്നിവ ലഭ്യമാക്കുന്നു. ഗവണ്‍മെന്‍റ് പിന്തുണയുള്ള സംരംഭങ്ങളിലൂടെയും പരിപാടികളിലൂടെയും, സമ്പന്നമായ പാരമ്പര്യം നിലനിര്‍ത്തുക മാത്രമല്ല, ഇന്നത്തെ ആഗോള ഫാഷന്‍ വിപണിയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഖാദി പരിണമിക്കുകയും ചെയ്യുന്നുവെന്ന് കെവിഐസി ഉറപ്പാക്കിയിട്ടുണ്ട്.

വേവ്‌സ് ഉച്ചകോടി ഒരു പരിപാടി മാത്രമല്ല; ഇത് ആഗോള സര്‍ഗാത്മകതയ്ക്കുള്ള ഇടമാണ്. പ്രക്ഷേപണം, ഗെയിമിങ്, ഡിജിറ്റല്‍ മീഡിയ, തുടങ്ങി നിരവധി മേഖലകളിലെ വ്യവസായ പ്രമുഖരുമായി ശില്പശാലകള്‍, മത്സരങ്ങള്‍, നെറ്റ്വര്‍ക്കിങ് അവസരങ്ങള്‍ എന്നിവയുള്ള മാധ്യമ-വിനോദ ലോകത്തിന്‍റെയും കേന്ദ്രമാണ്. ലോകമെമ്പാടുമുള്ള നവീനവും ധീരവുമായ ആശയങ്ങള്‍ മുന്നിലെത്തിക്കുന്നതിനാണ് "മേക്ക് ദി വേള്‍ഡ് വെയര്‍ ഖാദി' ചലഞ്ച് രൂപകല്പ്പന ചെയ്തിരിക്കുന്നത്. ലോകത്തെ ഖാദി ധരിക്കാന്‍ പ്രേരിപ്പിക്കുന്ന സര്‍ഗാത്മകതയ്ക്ക് ഇതു പ്രചോദനമാകും.

വേവ്സ് 2025ല്‍ വിജയികളെ പ്രഖ്യാപിക്കുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ മത്സരം, ഖാദിയെ ആധുനികവും, അഭിലാഷപൂര്‍ണവും, സുസ്ഥിരവുമായ ബ്രാന്‍ഡായി സ്ഥാപിക്കുന്നതിനുള്ള പുതുമയുള്ളതും സര്‍ഗാത്മകവുമായ വഴികള്‍ അനാവരണം ചെയ്യും. കൂടാതെ വരാനിരിക്കുന്ന ബ്രാന്‍ഡുകള്‍ക്കായുള്ള ആവേശം വർധിക്കുകയും ചെയ്യും.

(മുംബൈ പിഐബിയിലെ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷന്‍ ഓഫിസറാണ് ലേഖിക)

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com