കുറച്ചു ദിവസമായി ഒരു മല്ലനും മാതേവനും കൂടെ സാംസ്കാരിക കേരളത്തിന്റെ ടർഫിൽ ഉണ്ടാക്കുന്ന ശല്യം ചില്ലറയല്ല. "മലൈക്കോട്ടൈ വാലിബൻ' എന്ന ഒരു സിനിമയുടെ പേരിൽ സോഷ്യൽ മീഡിയ മാത്രമല്ല, നാടു മുഴുവൻ വാർ ഗ്രൗണ്ടായും കുപ്പത്തൊട്ടിയായും മാറുകയാണ്!
വിദ്വേഷം, വെറുപ്പ്, അവഗണന, അസഹിഷ്ണുത, അറിവില്ലായ്മ എന്നിവയൊക്കെ ആഭരണങ്ങളാക്കിയ ചിലർ ആരോടൊക്കെയോ അസഭ്യം പറഞ്ഞും പരസ്പരം നിന്ദിച്ചും അഭിനന്ദിച്ചും ആസനം കാട്ടിയും അറമാദിക്കുകയാണ്!
മല്ലന്റെയും മാതേവന്റെയും പേരു പറഞ്ഞുള്ള ഈ വിഴുപ്പലക്കൽ മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം കണക്കിലെടുക്കുമ്പോൾ പശ്ചിമേഷ്യൻ യുദ്ധവും മണിപ്പുരിന്റെ വിഷമങ്ങളും പാർലമെന്റ് തെരഞ്ഞെടുപ്പുമൊന്നും ഒരു പ്രശ്നമേ അല്ലെന്നു തോന്നിപ്പോകും.
യുവത്വത്തിന്റെ തമാശകൾ!
ഈ സിനിമ കാണാൻ ഭാഗ്യമോ ദൗർഭാഗ്യമോ ലഭിച്ച യുവാക്കളാണ് കടുത്ത വാക്കുകളുമായി രംഗത്തെത്തിയിട്ടുള്ളത്. നമ്മുടെ യുവാക്കൾക്ക് ഇത്തരമൊരു മാനസികാവസ്ഥ എങ്ങനെ വന്നുഭവിച്ചു എന്നത് വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. എന്താണ് ഇന്നത്തെ യുവത്വത്തിന്റെ പ്രതിസന്ധികൾ? അത് ആശയപരമായ സങ്കീർണതകളാണോ? അതോ, ആമാശയപരമായ ബുദ്ധിമുട്ടുകളാണോ? നിഹിലിസം, അസ്തിത്വവാദം, ഉത്തരാധുനികത തുടങ്ങിയ പ്രത്യയശാസ്ത്ര- ദാർശനിക ആശങ്കകളാണോ? തൊഴിലില്ലായ്മ മൂലമുണ്ടാകുന്ന മാനസിക വ്യഥകളാണോ? പാരിസ്ഥിതിക സമസ്യകളാണോ? അടുത്ത നൂറ്റാണ്ടിലെ മനുഷ്യരുടെ ഭാവിയെക്കുറിച്ചുള്ള ഗോളാന്തരാകുലതകളാണോ?
അല്ല, ഒരു മണ്ണാങ്കട്ടയുമല്ല!
ഇത്തരം ബ്രഹ്മാണ്ഡൻ വിഷയങ്ങളൊന്നും ഈ ചെറുപ്പക്കാരുടെ തലയിലില്ല. അവരെ ഇത്തരം സാമൂഹിക പ്രശ്നങ്ങളൊന്നും അലട്ടുന്നുമില്ല. നിസാരവും ബാലിശവുമായ നേരമ്പോക്കുകളായിട്ടാണ് അവർ ഭൂമിയിലെ ഏതു വിഷയത്തെയും നോക്കിക്കാണുന്നത്. സെൻ ബുദ്ധിസവും സെക്സും സിനിമയും ഇവർ ഒരേ ചക്കിലാട്ടും. സൃഷ്ടിപരമായ വിമർശനങ്ങൾക്ക് പലരും തയാറുമല്ല.
"മലൈക്കോട്ടൈ വാലിബ'ന്റെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. അതിലെ "ലാലേട്ട'ന്റെയും സംവിധായകന്റെയും ജാതകവും തലക്കുറിയും തൊലിവെളുപ്പും ഡ്രസ്കോഡും സിനിമയുടെ വിറ്റുവരവുമൊക്കയാണ് അവരിൽ പലരെയും ഇപ്പോൾ മഥിക്കുന്നത്. നാളെ മറ്റൊരു മല്ലനും മാതേവനും അവതരിച്ചാൽ ഇവരുടെ ശ്രദ്ധ അങ്ങോട്ടാവും. അത്രയേയുള്ളൂ കാര്യം!
എന്തുകൊണ്ടാണ് ഇത്തരം യുവ പ്രേക്ഷകർ ഇത്രമാത്രം അന്തഃസാരശൂന്യരായി മാറിപ്പോയത്? എങ്ങനെയാണ് അവരുടെ ഹൃദയങ്ങളിൽ ഇത്രമാത്രം രോഷവും പകയും നിഴൽ പരത്തിയത്? അണുകുടുംബങ്ങളിലെ അച്ഛനമ്മമാരാണ് ഇതിന് ഉത്തരം പറയേണ്ടത്. അത്രമാത്രം സ്നേഹവും കരുതലും പാലും പഴവും ചോക്ലേറ്റും പണവും നൽകിയാണ് അവർ ഈ ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ വളർത്തിയെടുക്കുന്നത്.
മരണമാസാണ് കാര്യങ്ങൾ!
ഒരു സിനിമയെ വിമർശിക്കുന്നതും അഭിനന്ദിക്കുന്നതുമൊക്കെ നല്ല കാര്യമാണ്. പക്ഷേ, നമ്മുടെ സിനിമയും സാഹിത്യവും പിന്നിട്ടുവന്ന വഴികളെക്കുറിച്ച് പഠിച്ചറിഞ്ഞ, എല്ലുറപ്പും അറിവും അനുഭവവുമുള്ളവർ അതു ചെയ്യണം. "ഹൈപ്പ്', "കൂതറ', "മരണമാസ് ', "മലം' തുടങ്ങിയ സ്നേഹ വചനങ്ങൾ പ്രയോഗിച്ച് ശാപവാക്കുകൾ ചൊരിഞ്ഞാൽ അത് നിരൂപണത്തിന്റെ ഏഴയലത്തെത്തുകയില്ല.
നവ ബുദ്ധിജീവികളും അവരുടെ പിണിയാളുകളും സമ്മതിച്ചാലുമില്ലെങ്കിലും അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ, ഭരതൻ, കെ.ജി. ജോർജ്, പദ്മരാജൻ തുടങ്ങിയവരുടെ രചനകളുടെയും ദർശനങ്ങളുടെയും ആഴങ്ങളും അഴകളവുകളും മനസിലാക്കാൻ ആമ്പിയറുള്ള തമ്പിമാരല്ല ഇന്നുള്ളതെന്നതാണ് യാഥാർഥ്യം.
സിനിക്ക്, കോഴിക്കോടൻ, നാദിർഷ തുടങ്ങിയവരുടെ നാലയലത്തു വരുന്ന ചലച്ചിത്ര നിരൂപകരും ഇനിയുണ്ടാകില്ല.
ഇത്തരമൊരു സാഹചര്യത്തിലാണ് "മലൈക്കോട്ടൈ വാലിബൻ' എന്ന സിനിമയുടെ അവസ്ഥ ദയനീയമാകുന്നത്. "ഒരിടത്തൊരു ഫയൽവാൻ' എന്ന സിനിമയിലൂടെ പദ്മരാജൻ പറഞ്ഞതും മല്ലന്മാരുടെ കഥയാണെന്ന് ഇതിനിടയിൽ ആരോർമിക്കുന്നു!
ഫാൻസ് എന്ന ഡിങ്കിരിപ്പട്ടാളം
മുമ്പു പറഞ്ഞതുപോലുള്ള, കുട്ടിത്തം വിട്ടുമാറാത്ത യുവാക്കളിൽ ചിലരാണ് കാലാന്തരത്തിൽ താരങ്ങളുടെ ഫാൻസുകാരായി മാറുന്നത്. എൺപതുകൾ വരെ നമ്മുടെ നാട്ടിൽ ഫാൻസ് അസോസിയേഷനുകൾ അധികമില്ലായിരുന്നെന്നു മാത്രമല്ല, അതൊക്കെ നാണക്കേടാണെന്ന തിരിച്ചറിവും പൊതുവിലുണ്ടായിരുന്നു.
ഇന്ന് ഒരു സിനിമയുടെ തലവിധി നിർണയിക്കുന്നത് ഫാൻസുകാരാണെന്നു വന്നിരിക്കുന്നു. നടന്മാരെ പലരും ലാലേട്ടൻ, മമ്മൂക്ക എന്നൊക്കെ ഓമനപ്പേരിട്ടാണ് വിളിക്കുക. ഉദാഹരണത്തിന് ഈ സിനിമയുടെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചെല്ലപ്പേര് "എൽജെപി' എന്നാണത്രേ! ഓരോരുത്തർക്കും അർഹിക്കുന്നതിൽക്കൂടുതൽ സ്പേസ് കൊടുത്ത് ആരാധിക്കുകയും ഇച്ഛ പിഴച്ചാൽ അവരെ കുത്തി, നിലത്തു വീഴ്ത്തുകയും ചെയ്യുന്ന ഒരു യുവസമൂഹമാണ് ഇത്തരം ചെല്ലപ്പേരുകൾ ചൊല്ലി, ആർത്തുവിളിക്കുന്നത്. ഇച്ഛ പിഴച്ചാൽ ഈ "എൽജെപി' വെറും "എൽപിജി'യാകും!
സത്യം പറഞ്ഞാൽ, ലിജോ മലയാള സിനിമയിലെ പ്രതിഭയുള്ള ചുരുക്കം ചില സംവിധായകരിലൊരാളാണ്. അദ്ദേഹത്തിന്റെ ജല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം തുടങ്ങിയ സിനിമകളൊക്കെ മികച്ച കലാസൃഷ്ടികളുമാണ്. പക്ഷേ, ആരെയും മതിമറന്ന് ആരാധിക്കുകയും വെറുക്കുകയും ചെയ്യുന്നത് പരിപാകം വന്ന ജീവിതദർശനമല്ല.
സിനിമ നന്നായാലും മോശമായാലും അതുസംബന്ധിച്ച ഒച്ചപ്പാടുകൾ പൊതുസമൂഹത്തെ വിഷലിപ്തമാക്കുന്ന രീതിയിലായിരിക്കരുത്. ഇതൊരു സാമാന്യ മര്യാദ മാത്രമാണ്. പക്ഷേ, ഇതൊക്കെ ആര്, ആരോടു പറയാൻ!
പാവം നാടോടിമല്ലൻ
"എൽജെപി' ആരാധകരും "ലാലേട്ട'ന്റെ ആരാധകരും തമ്മിൽത്തല്ലി, കുളമാക്കിയ ആദിമദ്ധ്യാന്തങ്ങളില്ലാത്ത ബാലെയാണ് "മലൈക്കോട്ടൈ വാലിബൻ' എന്നു പറയാം.
യുഗങ്ങൾക്കു മുമ്പേയുള്ള അറുപഴഞ്ചൻ വിഷയങ്ങൾ - പെണ്ണും പണവും പകയും കീഴടങ്ങലും - മാത്രമാണ് ഈ സിനിമയിലെയും പ്രമേയം. പക്ഷേ, അതൊന്നും നമ്മുടെ മനസിൽത്തട്ടുന്ന വിധം അവതരിപ്പിക്കാൻ സാധിച്ചില്ല താനും. പല സംഭവങ്ങളുടെയും പിന്നിലെ യഥാർഥ കാരണം വ്യക്തമല്ല. എന്താണ് വാലിബൻ എന്ന കഥാപാത്രത്തിന്റെ യഥാർഥ പ്രശ്നം? എന്താണ് വാലിബന്റെ എതിരാളികളുടെ പ്രശ്നം? പ്രശ്നമൊന്നും ഇല്ലാത്തതാണോ യഥാർഥ പ്രശ്നം?
വടക്കൻ പാട്ടുകഥളിലും സി.വി. രാമൻപിള്ളയുടെ "മാർത്താണ്ഡവർമ'യിലുമൊക്കെ പരിചിതരായ യോദ്ധാക്കളുടെ രക്തവും മാംസവും ചേർന്ന ഒരു എലിമുരുകൻ മാത്രമല്ലേ, ഈ വാലിബൻ?
ഇംഗ്ലീഷടക്കമുള്ള എല്ലാ ഭാഷകളിലും പുറത്തിറക്കാനുള്ള ബിസിനസ് ലക്ഷ്യത്തോടെയാണ് ഇതിന്റെ അണിയറ പ്രവർത്തകർ കോടികൾ (?) മുടക്കി ഈ ചിത്രം പടച്ചുണ്ടാക്കിയതെന്നു വ്യക്തം.
വലിയൊരു മാർക്കറ്റ് കണ്ടിട്ടാണെങ്കിലും ഈ സിനിമയ്ക്കു വേണ്ടി കോടികൾ ചെലവിട്ടത് സങ്കടകരം തന്നെയെന്നു പറയാതെ വയ്യ.
സാങ്കേതിക മികവു കൊണ്ടു മാത്രം ഒരു സിനിമയ്ക്ക് കലാമൂല്യം ലഭിക്കുകയില്ല. എങ്കിൽ, തൃശൂർ പൂരത്തിന് പ്ലാസ്റ്റിക് ആനകൾ മതിയെന്നു വയ്ക്കാമായിരുന്നു. വ്യാസ കഥാപാത്രമായ ഭീമനും വാലിബനും തമ്മിൽ താരതമ്യപ്പെടുത്തുന്ന മട്ടിൽ വങ്കത്തരം എഴുന്നെള്ളിക്കുന്നവർ നമ്മുടെ ചുറ്റിലുമുണ്ടെന്നതാണ് മറ്റൊരു ദയനീയമായ തമാശ. പദ്മരാജന്റെ ഫയൽവാൻ നമ്മോടു ക്ഷമിക്കട്ടെ!
ഇരുന്നൂറു രൂപ!
വലിയ പ്രതീക്ഷകളോടെ ഇരുന്നൂറു രൂപ മുടക്കി തിയറ്ററിൽ ഏകനായിരുന്ന് ഈ സിനിമ കണ്ടുകഴിഞ്ഞപ്പോൾ ഒരു കാര്യം വ്യക്തമായി - ഈ വാലിബന്റെ വിക്രിയകൾ തുടങ്ങിയിട്ടേയുളളൂ! താമസിയാതെ ഇതിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് മുഖ്യകഥാപാത്രമായ വാലിബൻ തന്നെ നമ്മളോടു പറയുന്നുണ്ട്.
ചിലപ്പോൾ അതായിരിക്കും കിടിലോൽക്കിടിലൻ!
വാലി...ബ്ബ... ബ്ബ...ബ്ബൻ!
കണ്ടതെല്ലാം പൊയ്!
ഇനി കാണ്പത് നിജം!
ഇനിയും ഇരുന്നൂറു മുടക്കണ്ടിവരും!
(ലേഖകന്റെ ഫോൺ- 9447809631).