സുഹൃത്തുക്കളിലൊരാളിന് അമിത രക്തസമ്മർദം. ഡോക്റ്ററെ സമീപിച്ചപ്പോൾ പതിവ് മരുന്നു തന്നെ കുറിച്ചു. "ബിപി' എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന രക്തസമ്മർദം നിയന്ത്രിക്കുന്നതിന് "റോസുവസ്റ്ററ്റിൻ' എന്ന രാസനാമത്തിലുള്ള മരുന്നാണ് സാധാരണ നൽകുന്നത്.
ഒരേ മരുന്ന് പല വിലയ്ക്കാണ് വിൽക്കുന്നത്. ഒരേ മരുന്ന് ഒരേ കമ്പനി രണ്ടായി നിർമിക്കുമ്പോൾ രണ്ടു വിലയാകുന്നതും ഇവിടെ കാണാനാവുന്നു. ബഹുരാഷ്ട്ര കമ്പനിക്ക് വിലക്കുറവും നാടൻ കമ്പനി ഉല്പന്നത്തിന് ഇരട്ടി വിലയുമാകുന്നതും ഈ മേഖലയിൽ പുതിയ കാര്യമല്ല.
"റോസുവസ്റ്ററ്റി'ന്റെ കാര്യമെടുക്കാം - ഈ മരുന്ന് ഏറ്റവും കൂടുതൽ വിൽക്കുന്ന ഒരു ഡസൻ കമ്പനികളുടെ വില എടുത്തപ്പോഴാണ് അതിശയിച്ചത്. ഏറ്റവും കുറഞ്ഞ വില 10 മില്ലിഗ്രാമിന്റെ ഗുളികയ്ക്ക് ഒരെണ്ണത്തിന് 3 രൂപ 30 പൈസ. ഏറ്റവും കൂടുതൽ വില്പനയുള്ള ഈ ഒരു ഡസനിൽ ഏറ്റവും കൂടുതൽ വില ഒരെണ്ണത്തിന് 26 രൂപ 70 പൈസ. വില്പനയിൽ ആദ്യ അഞ്ചിലൊന്നിൽ വരുന്ന ആബട്ട് ഹെൽത്ത് നിക്കൊളാസ് പിരമലിന്റെ "ഫോർട്ടിയസ്' എന്ന ബ്രാൻഡാണ് 10 എണ്ണത്തിന് 33 രൂപയ്ക്ക് കിട്ടുന്നത്. അഞ്ചിലൊന്നിൽ തന്നെ വരുന്ന എറിസ് ലൈഫ് സയൻസസിന്റെ "ക്രെവാസ്റ്റ്'ഒരു സ്ട്രിപ്പിന് (10 എണ്ണം) മുടക്കേണ്ടി വരുന്നത് 267 രൂപ!
ഫ്യൂഷൻ ഹെൽത് കെയറിന്റെ "അഡ്വാസ്റ്റാറ്റി'ന് 10 എണ്ണത്തിന്റെ വില139 രൂപയാണ്. അതായത്, ഒരെണ്ണത്തിന് 13 രൂപ 90 പൈസ. അസ്ട്രാസെനകയുടെ "ക്രിസ്റ്റോർ'ആണ് വാങ്ങുന്നതെങ്കിൽ ഒരെണ്ണത്തിന് നൽകേണ്ടിവരുന്നത് 22 രൂപ 87 പൈസ. ഇത് ഒരു സ്ട്രിപ് 30 എണ്ണമാണ്. എന്നാൽ, ലുപിൻ-പിന്നകിളിന്റെ "നൊവാസ്റ്റാറ്റ്' ഒരു സ്ട്രിപ് 15 എണ്ണമായേ കിട്ടൂ. വില 279 രൂപ. ഒരെണ്ണത്തിന് 18 രൂപ 60 പൈസ. ജർമൻ കമ്പനിയായ ഡോ. റെഡ്ഡീസിന്റെ "റോസാറ്റ് " ആണെങ്കിൽ ഒരു സ്ട്രിപ് 14 എണ്ണമാണ്. വില 219 രൂപ. ഒരെണ്ണത്തിന്റെ വില 15 രൂപ 64 പൈസ.
വിദേശങ്ങളിൽ, ഇപ്പോൾ രണ്ടാഴ്ചയിലൊരിക്കൽ മരുന്നുകൾ കഴിക്കേണ്ട എന്ന് ഡോക്റ്റർമാർ നിർദേശിക്കാറുണ്ട്. മാസത്തിൽ രണ്ടു ദിവസം മരുന്നിന് അവധി! അങ്ങനെയാണ് ബഹുരാഷ്ട്ര കമ്പനികൾ ഇന്ത്യയിലും 14ന്റെ സ്ട്രിപ് ഇറക്കിത്തുടങ്ങിയത്. ഇവിടെ വ്യാപകമായിട്ടില്ലെങ്കിലും ചില മരുന്നുകൾക്ക് ഇടയ്ക്ക് അവധി നൽകിക്കൊണ്ടുള്ള പരീക്ഷണം ആരംഭിച്ചിട്ടുണ്ട്.
മക്ലിയോഡ്സിന്റെ "റോസുമക്' 15 എണ്ണം അടങ്ങുന്ന സ്ട്രിപ്പിന് 227 രൂപ. ഒരെണ്ണത്തിന് 15 രൂപ 13 പൈസ. സിപ്ലയുടെ "റോസുലിപ് " 15 എണ്ണമടങ്ങിയ സ്ട്രിപ്പിന് 292.21 രൂപ- ഒരെണ്ണത്തിന് 19.48 രൂപ. അന്തൂസിന്റെ 10 എണ്ണമടങ്ങുന്ന "റോസ്റ്റൻ' 131 രൂപയ്ക്ക് കിട്ടും. "റേസൽ' എന്ന ഗ്ലെൻമാർക്കിന്റെ 15 എണ്ണമടങ്ങുന്ന സ്ട്രിപ് 326 രൂപയ്ക്കാണ് വാങ്ങാനാവുക. 21 രൂപ 73 പൈസയാണ് ഒന്നിന്റെ വില.
ഇതിത്രയും രക്തസമ്മർദത്തിനുള്ള ഒരു മരുന്നിന്റെ ഏറ്റവും കൂടുതൽ വില്പനയുള്ള ബ്രാൻഡുകളുടെ വിലയാണ്. 3 രൂപ 30 പൈസയ്ക്ക് മരുന്ന് കിട്ടുമെന്ന് വാങ്ങാൻ ചെല്ലുന്ന രോഗി അറിയില്ല. അയാൾക്ക് വില കൂടിയ മരുന്ന് നൽകുമ്പോൾ ആരുടെയൊക്കെയോ മടിശ്ശീല നിറയുകയാണ്.
ഒരേ കമ്പനിയുടെ മരുന്നു തന്നെ രണ്ട് വിലയ്ക്ക് വിൽക്കുന്നതിനും ഇതിൽ ഉദാഹരണമുണ്ട്. റാൻബാക്സി - സൺ ഫാർമ ലയനത്തോടെ "റൊസുവാസ് " എന്ന ബ്രാൻഡിന്റെ ഒരെണ്ണത്തിന്റെ വില 20.80 രൂപ. സൺഫാർമയുടെ തന്നെ "റൊസാലെറ്റ്' 16.70 രൂപയ്ക്കാണ് കിട്ടുന്നത്.
മരുന്നുകളുടെ രാസനാമം മാത്രമേ എഴുതാവൂ എന്നാണ് നിയമം. എന്നാൽ ഡോക്റ്റർമാരിൽ വലിയൊരു പങ്ക് അത് പാലിച്ചാൽ മെഡിക്കൽ ഷോപ്പുകാർ കൂടുതൽ ലാഭമുള്ളത് കൊടുക്കുന്ന സ്ഥിതിയുണ്ട്. എന്നാൽ, ബ്രാൻഡ് നാമം എഴുതിക്കാൻ ഡോക്റ്റർമാർക്കു മേൽ മരുന്നു കമ്പനികളുടെ സമ്മർദമുണ്ടെന്നത് പുതിയ കാര്യമല്ല. അതിന് ഉപഹാരം മുതൽ പല രീതിയിൽ കമ്പനികൾ ഡോക്റ്റർമാരെ സമീപിക്കുന്നു.
ഇതിനേക്കാൾ വലിയ വിലക്കൊള്ള ഔഷധ മേഖലയിലുണ്ട്. ഗർഭിണിയാണോ എന്നു പരിശോധിക്കാൻ ലബോറട്ടറികളെ സമീപിക്കുന്ന സ്ത്രീകൾക്ക് ചെലവ് 100 രൂപയാണ്. എന്നാൽ, പ്രെഗ്നൻസി കാർഡിന്റെ എംആർപി എത്രയാണെന്നോ? കവറിൽ രേഖപ്പെടുത്തിയിട്ടുള്ളത് 60 രൂപ..! 40 രൂപ സർവീസ് ചാർജ് എന്നു വേണമെങ്കിൽ കരുതാം.
എന്നാൽ, തിരുവനന്തപുരം മെഡിക്കൽ കോളെജിനോടനുബന്ധിച്ചുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയായ എസ്എടിയിലുള്ള "ഇൻഹൗസ് ഡ്രഗ് ബാങ്കി'ൽ (ഐഎച്ച്ഡിബി) ഈ പ്രഗ്നൻസി കാർഡിന്റെ വില എത്രയെന്നോ? 8 രൂപ! ലാഭം ഉൾപ്പെടെ എടുത്ത ശേഷമാണ് ഐഎച്ച്ഡിബിയിലെയും വില്പന. 8 രൂപ കൊടുത്ത് വാങ്ങുന്ന കാർഡിൽ ഒന്നോ രണ്ടോ തുള്ളി മൂത്രം ഇറ്റിക്കുമ്പോൾ കിട്ടുന്ന ഫലത്തിനാണ് 100 രൂപ കൊടുത്തതെന്ന് ആരോടും പറയേണ്ട!
പക്ഷെ, ഇവിടെ ഒരു ചോദ്യം ഉയരുന്നു. 8 രൂപയ്ക്ക് വിൽക്കാൻ കഴിയുന്ന കാർഡിന്റെ വില ആരാണ് 60 രൂപയായി നിശ്ചയിച്ചത്? അതിൽ ഒരു നിയന്ത്രണം വേണ്ടേ?
അത്യാഹിത വിഭാഗത്തിൽ പലപ്പോഴും വേണ്ടിവരുന്ന ആന്റിബയോട്ടിക് ആണ് "ട്രിജിസൈക്ളിംൻ'. ഇതിന്റെ എംആർപി 4,622 രൂപ. ഇത് "ഐഎച്ച്ഡിബി'യിൽ വിൽക്കുന്നത് 215 രൂപയ്ക്ക്!കാൻസർ, വൃക്ക രോഗികൾക്ക് വേണ്ടിവരുന്ന കുത്തിവയ്പ് മരുന്നാണ് "റിനോക്രിപ്റ്റ് ". അതിന്റെ എംആർപി 2,205 രൂപ. ഇത് "ഐഎച്ച്ഡിബി'യിൽ വിൽക്കുന്നത് എത്ര രൂപയ്ക്കാണെന്നോ? 443 രൂപയ്ക്ക്!
ഇതേ രോഗങ്ങൾക്ക് വേണ്ടിവരുന്ന മറ്റൊരു കുത്തിവയ്പ് മരുന്നായ "ഇപ്പോഫിറ്റി'ന്റെ എംആർപി 1,059 രൂപ, പക്ഷെ ഇവിടെ വിൽക്കുന്നത് 147 രൂപയ്ക്ക്. രക്തസമ്മർദത്തിനുള്ള "ക്രിസ്റ്റോർ' 30 എണ്ണമടങ്ങുന്ന ഒരു സ്ട്രിപ്പിന്റെ വില 686 രൂപ. അതിന് "ഐഎച്ച്ഡിബി'യിൽ നൽകേണ്ടിവരുന്നത് 222 രൂപ! അതായത് കമ്പനി വിൽക്കാൻ നിർദേശിച്ചതിന്റെ മൂന്നിലൊന്നിലും കുറഞ്ഞ വിലയിൽ!
വില്പന വില നിർണയിക്കുന്നതിന് വ്യവസ്ഥ വേണ്ടേ? മരുന്നുകൾ ഉൾപ്പെടെയുള്ളവയുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണ്. മരുന്ന് നിർമിക്കാനുള്ള അസംസ്കൃത വസ്തുക്കളുടെയും നിർമാണച്ചെലവിന്റെയും കണക്കെടുത്ത ശേഷം അതിന്റെ ഇരട്ടിയായി വില്പന വില അഥവാ എംആർപി നിർണയിച്ചോട്ടെ. ഇതിപ്പോൾ, ഇടനിലക്കാർ 25 ഇരട്ടി വരെ ലാഭം കൊയ്യാവുന്ന വിധത്തിൽ കാൻസർ രോഗ മരുന്നുകളുടെ പോലും വില നിശ്ചയിക്കുകയാണ്. ഇതിലെ പോരായ്മ പരിഹരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണം. അതിലേയ്ക്ക് സമ്മർദം ചെലുത്താൻ ആരോഗ്യത്തിൽ താല്പര്യമുള്ള എല്ലാവരും മുന്നോട്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.
"മാരകം' എന്നതിന് "മരണം വരുത്തുന്നത് " എന്നും "ശബ്ദതാരാവലി'യിൽ ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള അർഥം കല്പിക്കുന്നു. മരുന്ന് രോഗം മാറാനാണ്. അതിന്റെ വില മരണം വിളിച്ചുവരുത്താൻ പാടില്ല.