

മോഹിത് ഷെഖാവത് സൈക്കിളിൽ ഫോർട്ട് കൊച്ചിയിൽ.
Metro Vaartha
അജയൻ
കൊച്ചി: ബിനാലെയുടെ വർണപ്പൊലിമയിൽ ഫോർട്ട് കൊച്ചി മുങ്ങിനിൽക്കുമ്പോൾ, ചരിത്രമുറങ്ങുന്ന ആസ്പിൻവാൾ ഹൗസിനു സമീപം സൈക്കിളിൽ ചാരിനിൽക്കുന്ന മോഹിത് ഷെഖാവത്ത് എന്ന യുവാവ് ഒരു വേറിട്ട കാഴ്ചയായിരുന്നു. കേവലമൊരു സഞ്ചാരിയല്ല ഈ 24 വയസുകാരൻ; രാജസ്ഥാനിൽ നിന്ന് പുറപ്പെട്ട് ഇന്ത്യയുടെ ഒരറ്റം മുതൽ മറ്റേയറ്റം വരെ നീളുന്ന യാത്ര, വലിയൊരു ലക്ഷ്യത്തിലേക്കുള്ള പ്രയാണമാണ്.
മോഹിത്തിന്‍റെ സൈക്കിളിനു മുന്നിലെ ചെറിയ ബോർഡിൽ ആ സന്ദേശം വ്യക്തമാണ് - ക്യാൻസറിനെതിരേ പോരാടുക, ആരോഗ്യകരമായ ജീവിതശൈലി ശീലമാക്കുക. അതിവേഗം പടരുന്ന ഈ മാരക രോഗത്തെ പ്രതിരോധിക്കാൻ വ്യായാമവും ചിട്ടയായ ജീവിതവും അനിവാര്യമാണെന്ന് മോഹിത് ഓർമിപ്പിക്കുന്നു.
എന്തുകൊണ്ടാണ് ഇത്തരമൊരു യാത്ര തെരഞ്ഞെടുത്തതെന്ന് ചോദിച്ചാൽ മോഹിത്തിന് പറയാൻ ഹൃദയഭേദകമായ ഒരു കഥയുണ്ട്. മോഹിത് തീരെ ചെറുപ്പമായിരുന്നപ്പോൾ അദ്ദേഹത്തിന്‍റെ അച്ഛൻ ക്യാൻസർ ബാധിച്ച് മരിച്ചു.
ആ രോഗം നൽകിയ വേദനയും കുടുംബം അനുഭവിച്ച ദുരിതവുമാണ് തന്‍റെ സങ്കടം ഒരു പൊതുദൗത്യമാക്കി മാറ്റാൻ മോഹിത്തിന് പ്രചോദനമായത്.
കശ്മീർ മുതൽ കന്യാകുമാരി വരെ
മൂന്ന് മാസം മുമ്പ് ശ്രീനഗറിലെ ലാൽ ചൗക്കിൽ നിന്നാണ് ഈ സാഹസിക യാത്ര തുടങ്ങിയത്. ഇതിനോടകം 14 സംസ്ഥാനങ്ങൾ പിന്നിട്ടുകഴിഞ്ഞു.
ഭാഷയും വേഷവും മാറിയെങ്കിലും കണ്ടുമുട്ടിയ മനുഷ്യരെല്ലാം സ്നേഹത്തോടെയാണ് തന്നെ സ്വീകരിച്ചതെന്ന് മോഹിത് പറയുന്നു. പലരും ഭക്ഷണവും താമസസൗകര്യവും നൽകി സഹായിച്ചു.
കേരളത്തിന്‍റെ പകുതി ദൂരം പിന്നിട്ടു കഴിഞ്ഞു. അടുത്ത ആഴ്ചയോടെ കന്യാകുമാരിയിൽ എത്തിച്ചേരാനാകുമെന്നാണ് മോഹിത്തിന്‍റെ പ്രതീക്ഷ.
യാത്രയ്ക്കിടയിൽ കണ്ടുമുട്ടുന്ന കുട്ടികളും യുവാക്കളും തന്നിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വ്യായാമം ശീലമാക്കാമെന്ന് ഉറപ്പുനൽകുന്നത് വലിയ സംതൃപ്തി നൽകുന്ന കാര്യമാണെന്ന് അദ്ദേഹം പറയുന്നു. കന്യാകുമാരിയിൽ എത്തിയ ശേഷം ട്രെയിനിലോ അല്ലെങ്കിൽ സൈക്കിളിൽ തന്നെയോ തിരികെ മടങ്ങുന്നതിനെക്കുറിച്ച് മോഹിത് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. തുറന്നുകിടക്കുന്ന റോഡുകൾ തന്നെ അതിന് ഉത്തരം നൽകുമെന്നാണ് ഈ യുവാവിന്‍റെ വിശ്വാസം.