
തിങ്കളാഴ്ച ഡൽഹിയിൽ നടന്ന നരേന്ദ്ര മോദി - ശുഭാംശു ശുക്ല കൂടിക്കാഴ്ചയിലെ സംഭാഷണത്തിൽ നിന്ന്
ഗഗൻയാൻ, ബഹിരാകാശ നിലയം, ചന്ദ്രനിൽ ഇറങ്ങൽ എന്നീ പരസ്പര ബന്ധിതമായ ഘടകങ്ങളെക്കുറിച്ചുള്ള ഇന്ത്യയുടെ ദർശനം വിശാലവും അഭിലാഷപൂർണവുമായ സ്വപ്നത്തെ രൂപപ്പെടുത്തുകയാണെന്ന് ബഹിരാകാശ യാത്ര നടത്തി തിരിച്ചെത്തിയ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ 18 ദിവസം താമസിച്ച് ആക്സിയം-4 ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ശേഷം ശാന്തസമുദ്രത്തിൽ തിരിച്ചിറങ്ങിയ അദ്ദേഹം യുഎസിൽ വിശ്രമത്തിലായിരുന്നു. തുടർന്ന് ഇന്ത്യയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിശദമായ കൂടിക്കാഴ്ച നടത്തി. ഇന്ത്യ സ്വാശ്രയത്വത്തോടെ ഈ ലക്ഷ്യങ്ങൾ പിന്തുടരുകയാണെങ്കിൽ അവ വിജയിക്കുമെന്നും, ആ ശ്രമങ്ങളിൽ ശുക്ലയുടെ അനുഭവം വലിയ മൂല്യവത്തായിരിക്കുമെന്നും മോദി ഉറപ്പിച്ചു പറഞ്ഞു.
ഇത്തരമൊരു യാത്ര നടത്തിയാൽ ഒരാൾക്ക് മാറ്റം അനുഭവപ്പെടുമെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി, ബഹിരാകാശ യാത്രികർ ഈ പരിവർത്തനത്തെ എങ്ങനെ കാണുന്നുവെന്നും അനുഭവിക്കുന്നുവെന്നും ആരാഞ്ഞു. ബഹിരാകാശത്തെ പരിസ്ഥിതി വ്യത്യസ്തമാണെന്നും ഗുരുത്വാകർഷണത്തിന്‍റെ അഭാവം ഒരു പ്രധാന ഘടകമാണെന്നും ശുഭാംശു വിശദീകരിച്ചു.
ഇത്തരം ദൗത്യങ്ങൾക്ക് സജ്ജരായ 40-50 പേർ വേണമെന്ന് നിർദേശിച്ച പ്രധാനമന്ത്രി, ഇന്ത്യ ബഹിരാകാശ യാത്രികരുടെ ഒരു വലിയ സംഘത്തെ സൃഷ്ടിക്കേണ്ടതിന്‍റെ ആവശ്യകതയും എടുത്തുപറഞ്ഞു. ശുഭാംശുവിന്‍റെ യാത്ര കൂടുതൽ വിശ്വാസത്തിനും താത്പര്യത്തിനും പ്രചോദനം നൽകും- അദ്ദേഹം അഭിപ്രായപ്പെട്ടു.
മോദിയുടെ നിരവധി ചോദ്യങ്ങൾക്ക് ശുഭാംശു ഉത്തരം നൽകി.
? യാത്രയ്ക്കിടെ ഇരിപ്പിട ക്രമീകരണം അതേപടി തുടരുമോ.
"അതെ സർ, അത് അങ്ങനെ തന്നെ തുടരും'. യാത്രികർ 23- 24 മണിക്കൂർ ഒരേ സജ്ജീകരണത്തിൽ ചെലവഴിക്കേണ്ടതുണ്ട്. ബഹിരാകാശത്ത് എത്തിയാൽ സീറ്റിൽ നിന്നും മാറി കാപ്സ്യൂളിനുള്ളിൽ സ്വതന്ത്രമായി സഞ്ചരിക്കാം.
? കാപ്സ്യൂളിൽ മതിയായ ഇടമുണ്ടോ.
വളരെ വിശാലമല്ലെങ്കിലും കുറച്ചു സ്ഥലം ലഭ്യമാണ്. ഒരു യുദ്ധ വിമാനത്തിന്‍റെ കോക്പിറ്റിനേക്കാൾ മികച്ചതാണ്.
? ബഹിരാകാശത്ത് സംഭവിക്കുന്ന ശാരീരിക മാറ്റങ്ങൾ.
ഹൃദയമിടിപ്പ് ഗണ്യമായി കുറയും, ശരീരം നിരവധി ക്രമീകരണങ്ങൾക്ക് വിധേയമാകും. എന്നാലും, നാലോ അഞ്ചോ ദിവസത്തിനുള്ളിൽ ശരീരം ബഹിരാകാശ പരിതസ്ഥിതിയിൽ പൊരുത്തപ്പെടും, സാധാരണ നിലയിലാകും. ഭൂമിയിലേക്കു മടങ്ങുമ്പോൾ ശരീരത്തിൽ വീണ്ടും അതേ മാറ്റങ്ങൾ അനുഭവപ്പെടും. ശാരീരിക ക്ഷമതയുടെ അളവ് എത്ര തന്നെയായാലും, തുടക്കത്തിൽ നടത്തം ബുദ്ധിമുട്ടായിരിക്കും. ആദ്യ ചുവടുകൾ വച്ചപ്പോൾ തന്നെ ഇടറി വീണു, മറ്റുള്ളവരുടെ പിന്തുണ വേണ്ടി വന്നു. നടക്കാനറിയാമെങ്കിലും, ശരീരത്തിനും പേശികൾക്കും ശക്തിയുണ്ടെങ്കിലും പുതിയ പരിസ്ഥിതിയെ പുനഃക്രമീകരിക്കാനും മനസിലാക്കാനും തലച്ചോറിന് സമയമെടുക്കും.
? യാത്രികർ ഇതുവരെ ചെലവഴിച്ച ഏറ്റവും ദൈർഘ്യമേറിയ കാലയളവ്.
നിലവിൽ ചില വ്യക്തികൾ തുടർച്ചയായി 8 മാസം വരെ ബഹിരാകാശത്ത് കഴിയുന്നുണ്ട്. ഇത് ഇപ്പോഴത്തെ ദൗത്യത്തോടെ ആരംഭിച്ച ഒരു നാഴികക്കല്ലാണ്. എന്‍റെ ദൗത്യത്തിനിടെ കണ്ടുമുട്ടിയ ബഹിരാകാശ യാത്രികരിൽ ചിലർ ഡിസംബറിൽ തിരിച്ചെത്തും.
? ബഹിരാകാശ നിലയത്തിൽ ചെറുപയറും ഉലുവ ചെടിയും വളർത്തിയല്ലോ.
ചില വികസനങ്ങളെക്കുറിച്ച് പലർക്കും അറിയില്ലായിരുന്നു. പരിമിതമായ സ്ഥലവും വസ്തുക്കൾ കൊണ്ടുപോകാനുളള ചെലവും കാരണം ബഹിരാകാശ നിലയങ്ങളിൽ ഭക്ഷണം പ്രധാന വെല്ലുവിളിയായി തുടരുന്നു. കുറഞ്ഞ സ്ഥലത്ത് പരമാവധി കലോറിയും പോഷകാഹാരവും പായ്ക്ക് ചെയ്യുന്നതിലാണു ശ്രദ്ധ. പക്ഷേ, വിവിധ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. ബഹിരാകാശത്ത് ചില ചെടികൾ വളർത്തുന്നത് വളരെ ലളിതമാണ്. ചെറിയ പാത്രം, അൽപ്പം വെള്ളം തുടങ്ങി കുറഞ്ഞ വിഭവങ്ങൾ ഉപയോഗിച്ച് 8 ദിവസത്തിനുള്ളിൽ മുളകൾ ഉയർന്നുവരാൻ തുടങ്ങി. ഇന്ത്യയുടെ അതുല്യമായ കാർഷിക കണ്ടുപിടുത്തങ്ങൾ ഇപ്പോൾ മൈക്രോഗ്രാവിറ്റി ഗവേഷണ വേദികളിൽ എത്തുന്നു. ഭക്ഷ്യസുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിൽ ഈ പരീക്ഷണങ്ങൾക്കു സാധ്യതകളുണ്ട്. ബഹിരാകാശ യാത്രികർക്കു മാത്രമല്ല, ഭൂമിയിലെ ദുർബല ജനവിഭാഗങ്ങൾക്കും അത് ഉപകാരപ്രദമാകും.
? ഒരു ഇന്ത്യൻ യാത്രികനെ കണ്ടപ്പോൾ അന്താരാഷ്‌ട്ര യാത്രികരുടെ പ്രതികരണം.
കഴിഞ്ഞ ഒരു വർഷമായി എവിടെ പോയാലും ആളുകൾ എന്നെ കാണുന്നതിൽ ആത്മാർഥമായി സന്തോഷിക്കുകയും ആവേശഭരിതരാകുകയും ചെയ്തു. ഇന്ത്യയുടെ ബഹിരാകാശ പ്രവർത്തനങ്ങളെക്കുറിച്ച് അവർ പതിവായി ചോദിക്കുമായിരുന്നു, അവർ ഇന്ത്യയുടെ പുരോഗതിയെക്കുറിച്ച് നല്ല ധാരണയുളളവരുമാണ്. നമ്മുടെ ഗഗൻയാൻ ദൗത്യത്തെക്കുറിച്ച് പലരും ആവേശഭരിതരായിരുന്നു, അതിന്‍റെ സമയക്രമത്തെക്കുറിച്ച് അന്വേഷിച്ചു. വിക്ഷേപണത്തിലേക്ക് ക്ഷണിക്കപ്പെടാനും ഇന്ത്യയുടെ ബഹിരാകാശ പേടകത്തിൽ സഞ്ചരിക്കാനുമുള്ള ആഗ്രഹം പ്രകടിപ്പിച്ച് സഹ അംഗങ്ങൾ അഭ്യർഥനാ കുറിപ്പുകളും നൽകി.
? മറ്റുള്ളവർ താങ്കളെ ഒരു പ്രതിഭയായി വിശേഷിപ്പിക്കുന്നത് എന്തുകൊണ്ടാണ്.
ഇന്ത്യൻ വ്യോമസേനയിലും പിന്നീട് ബഹിരാകാശ പൈലറ്റായും നേടിയ കഠിന പരിശീലനമാണ് അവരുടെ അഭിനന്ദനത്തിന് കാരണം. അക്കാദമിക പഠനം വളരെ കുറവായിരിക്കുമെന്നാണു തുടക്കത്തിൽ കരുതിയത്. പക്ഷേ, ഈ മാർഗത്തിൽ മുന്നോട്ടുപോകാൻ വിപുലമായ പഠനം ആവശ്യമാണെന്ന് പിന്നീട് കണ്ടെത്തി. ഒരു ബഹിരാകാശ പൈലറ്റാകുക എന്നത് ഒരു എൻജിനീയറിങ് വിഷയത്തിൽ പ്രാവീണ്യം നേടുന്നതിന് തുല്യമാണ്. ഇന്ത്യൻ ശാസ്ത്രജ്ഞരുടെ കീഴിൽ വർഷങ്ങളോളം പരിശീലനം നേടിയതോടെ ദൗത്യത്തിനായി നന്നായി സജ്ജനാണെന്ന് സ്വയം അനുഭവപ്പെട്ടു.
? നേരത്തേ നൽകിയിരുന്ന "ഗൃഹപാഠത്തിന്‍റെ' പുരോഗതി.
അതു മികച്ചതായിരുന്നു. അവബോധം സൃഷ്ടിക്കുക എന്ന കാഴ്ചപ്പാടെയായിരുന്നു യാത്ര. ദൗത്യം വിജയിക്കുകയും സംഘം സുരക്ഷിതമായി തിരിച്ചെത്തുകയും ചെയ്തു. എങ്കിലും, അത് അവസാനമല്ല, ഒരു തുടക്കം മാത്രമായിരുന്നു. ഇത് ആദ്യപടിയാണ്. കഴിയുന്നത്ര പഠിക്കുകയും ആ ഉൾക്കാഴ്ചകൾ തിരികെ എത്തിക്കുകയും ചെയ്യുക എന്നതാണ് ഈ സംരംഭത്തിന്‍റെ പ്രധാന ലക്ഷ്യം.
? ബഹിരാകാശ യാത്രികനാകുക എന്ന ആശയം തോന്നിയത്.
1984ൽ രാകേഷ് ശർമ ബഹിരാകാശത്തേക്കു പോയപ്പോൾ, ഒരു ദേശീയ പദ്ധതിയുടെ അഭാവം കാരണം ബഹിരാകാശ യാത്രികനാകുക എന്ന ആശയം തനിക്ക് ഒരിക്കലും തോന്നിയിരുന്നില്ല. എന്നാൽ, ഇപ്പോഴത്തെ ദൗത്യത്തിൽ മൂന്നു തവണ കുട്ടികളുമായി സംവദിച്ചു; ഒരിക്കൽ തത്സമയ പരിപാടിയിലൂടെയും രണ്ടുതവണ റേഡിയോ വഴിയും. ഈ പരിപാടികളിൽ ഓരോന്നിലും ഒരു കുട്ടിയെങ്കിലും ചോദിച്ചത് എനിക്ക് എങ്ങനെ ഒരു ബഹിരാകാശ യാത്രികനാകാൻ കഴിയും എന്നാണ്. ആ നേട്ടം രാജ്യത്തിന് ഒരു വലിയ വിജയമാണ്. ഇന്നത്തെ ഇന്ത്യ ഇനി കേവലം സ്വപ്നം കാണേണ്ടതില്ല, ബഹിരാകാശ യാത്ര സാധ്യമാണെന്നും സാധ്യതകൾ നിലവിലുണ്ടെന്നും അതു നേടിയെടുക്കാവുന്നതാണെന്നും അവർക്കറിയാം. ബഹിരാകാശത്ത് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് മികച്ച അവസരമായിരുന്നു, ഇപ്പോൾ കൂടുതൽ ആളുകളെ ഇതിലേക്കെത്താൻ സഹായിക്കേണ്ടത് എന്‍റെ ഉത്തരവാദിത്തമാണ്.
? ഇത് രാജ്യത്തിന് ഒരു പ്രധാന അവസരമാകും.
അങ്ങയുടെ നേതൃത്വത്തിലെ ഗവൺമെന്‍റിന്‍റെ സുസ്ഥിരമായ പ്രതിബദ്ധത കണക്കിലെടുക്കുമ്പോൾ, ഇത് രാജ്യത്തിനു പ്രധാന അവസരമാണ്. ചന്ദ്രയാൻ-2 വിജയിക്കാത്തതു പോലുള്ള തിരിച്ചടികൾ ഉണ്ടായിട്ടും സ്ഥിരമായ ബജറ്റിങ്ങിലൂടെ ഗവൺമെന്‍റ് ബഹിരാകാശ പദ്ധതിയെ പിന്തുണയ്ക്കുന്നത് തുടർന്നു. അത് ചന്ദ്രയാൻ-3ന്‍റെ വിജയത്തിലേക്ക് നയിച്ചു. പരാജയങ്ങൾക്കു ശേഷവും അത്തരം പിന്തുണ ആഗോളതലത്തിൽ നിരീക്ഷിക്കപ്പെടുന്നു. ബഹിരാകാശ മേഖലയിൽ ഇന്ത്യയുടെ കഴിവിനെയും സ്ഥാനത്തെയും അതു പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയ്ക്കു നേതൃപരമായ സ്ഥാനം നേടാൻ കഴിയും. മറ്റു രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ നമ്മുടെ നേതൃത്വത്തിലുണ്ടാകുന്ന ബഹിരാകാശ നിലയം ഒരു ശക്തമായ ഉപകരണമാകും.