

എം.ബി. സന്തോഷ്
തിരുവനന്തപുരം: നായർ സർവീസ് സൊസൈറ്റിയും (എൻഎസ്എസ്) മുൻ പ്രതിപക്ഷ നേതാവും മുൻ കെപിസിസി പ്രസിഡന്‍റുമായ രമേശ് ചെന്നിത്തല എംഎൽഎയും തമ്മിലുള്ള ഒരു ദശകമായുള്ള അകൽച്ച അവസാനിക്കുമ്പോൾ അത് മാറ്റം വരുത്തുന്നത് കോൺഗ്രസിലെ ശാക്തിക ചേരിയിൽ.
മുമ്പും കോൺഗ്രസുമായി അകന്നപ്പോഴാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സ്വതന്ത്ര നിലപാട് എന്ന സമീപനം അറിയിച്ച് "ശരി ദൂരം' പ്രഖ്യാപിച്ചത്. അപ്പോഴും, അടുപ്പമുള്ള നേതാക്കളെ "സഹായിക്കുന്ന' സമീപനം എൻഎസ്എസ് നേതൃത്വം സ്വീകരിച്ചിരുന്നു.
ഭൂരിപക്ഷ പിന്തുണ ഉണ്ടായിട്ടും പ്രതിപക്ഷ നേതൃസ്ഥാനത്തിൽ നിന്നു പിന്തള്ളപ്പെട്ടതിൽ രമേശ് ചെന്നിത്തലയ്ക്ക് അമർഷമുണ്ടായിരുന്നെങ്കിലും കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ എതിർ നിലപാട് അംഗീകരിക്കാൻ നിർബന്ധിതനായി. കെ.സി. വേണുഗോപാൽ, ഡോ. ശശി തരൂർ എന്നിവർ കോൺഗ്രസ് പ്രവർത്തക സമിതിയിൽ അംഗമായപ്പോൾ ചെന്നിത്തല തഴയപ്പെടാൻ കാരണം മൂന്നുപേർ ഒരേ സമുദായത്തിൽ നിന്ന് പറ്റില്ല എന്നതായിരുന്നു.
അതും ചെന്നിത്തലയെ മുറിവേൽപ്പിച്ചു. ഏറ്റവുമൊടുവിൽ, മണിയാർ വൈദ്യുതി കരാർ ഉൾപ്പെടെ ചെന്നിത്തല രണ്ടാം പിണറായി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിക്കുമ്പോൾ കോൺഗ്രസിൽനിന്നോ യുഡിഎഫിൽ നിന്നോ വേണ്ടത്ര പിന്തുണ കിട്ടാത്തതിലും അദ്ദേഹം അസംതൃപ്തനാണ്.
ഈ അവസ്ഥയിലാണ് എൻഎസ്എസ് നേതൃത്വം ചെന്നിത്തലയെ ജനുവരി 2ന് മന്നം ജയന്തി ആഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്താൻ ക്ഷണിച്ചത്. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിക്കും ജോർജ് കുര്യനും പരിപാടിയിലേക്ക് ക്ഷണമില്ല. 2013ലായിരുന്നു കേരള രാഷ്‌ട്രീയത്തെ ഇളക്കിമറിച്ച "താക്കോല്‍ സ്ഥാന' വിവാദം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ താക്കോല്‍ സ്ഥാനമായ ആഭ്യന്തര മന്ത്രി പദത്തിലേക്ക് ചെന്നിത്തലയെ കൊണ്ടുവരണം എന്ന സുകുമാരന്‍ നായരുടെ ആവശ്യം വലിയ വിവാദമായി.
അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആദ്യം ഇതിന് വഴങ്ങിയില്ല. വിവാദമായതോടെ സുകുമാരന്‍ നായരുടെ പ്രസ്താവനയെ ചെന്നിത്തലയ്ക്ക് തള്ളിപ്പറയേണ്ടി വന്നു. ഇത് ചെന്നിത്തലയും എന്‍എസ്എസും തമ്മിൽ അകല്‍ച്ചയ്ക്കിടയാക്കി.
അതിനുശേഷം, കോൺഗ്രസിൽ നിന്ന് എൻഎസ്എസുമായി അടുക്കാൻ കഴിഞ്ഞത് കഴിഞ്ഞ വർഷം ഡോ. ശശി തരൂർ എംപിക്കു മാത്രമായിരുന്നു. "ഡൽഹി നായരെ'ന്ന പഴയ പരിഹാസം പിൻവലിച്ച എൻഎസ്എസ് ജനറൽ സെക്രട്ടറി "തരൂർ കേരളത്തിന്‍റെ വിശ്വപൗരനാണെ'ന്ന് പ്രശംസിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി എൻഎസ്എസ് പണ്ടേ നല്ല ബന്ധത്തിലല്ല. "സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങിയല്ല താന്‍ ജയിച്ചതെന്ന' അദ്ദേഹത്തിന്‍റെ പ്രസ്താവന സുകുമാരന്‍ നായരെ ചൊടിപ്പിച്ചിരുന്നു. "ഈ സമീപനം തുടര്‍ന്നാല്‍ വലിയ പ്രത്യാഘാതം ഉണ്ടാകു'മെന്ന് അദ്ദേഹം സതീശന് മുന്നറിയിപ്പും നല്‍കി.
അതിനു ശേഷമാണ് എൻഎസ്എസ് വേദിയിലേക്കുള്ള ചെന്നിത്തലയ്ക്കുള്ള ക്ഷണം. അതുകൊണ്ടുതന്നെ ഈ പിന്തുണ ചെന്നിത്തലയ്ക്ക് വലിയ കരുത്താകും. പാർട്ടിയിൽ വിലപേശലിനുള്ള ശേഷി വർധിക്കും. വിശാല ഐ ഗ്രൂപ്പ് സജീവമാക്കാനുള്ള നീക്കം ഉഷാറാക്കുന്നതിനും എൻഎസ്എസിന്‍റെ ഈ പിന്തുണ കാരണമായിക്കൂടെന്നില്ല.