

ഗാർഡൻ ഉറുമ്പു റാണി
file photo
റീന വർഗീസ് കണ്ണിമല
നെയ്റോബി: കെനിയയിലെ നെയ്റോബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് ഒരു കള്ളക്കടത്തുകാരൻ പിടിയിലായത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായ വാർത്തയാണ്. കാരണം മറ്റൊന്നുമല്ല, ഈ കള്ളക്കടത്തുകാരൻ മോഷ്ടിച്ചു കടത്താൻ ശ്രമിച്ചത് കെനിയക്കാരുടെ പരിസ്ഥിതി സംരക്ഷണത്തിന്‍റെ നട്ടെല്ലായ ഗാർഡൻ ഉറുമ്പു റാണികളെയാണ്! അന്താരാഷ്ട്ര ജൈവവൈവിധ്യ ഉടമ്പടികൾ പ്രകാരം സംരക്ഷിത ഇനത്തിൽ പെട്ടവയാണ് കെനിയയിലെ ഗാർഡൻ ഉറുമ്പുകൾ. അവയുടെ വ്യാപാരം ആകട്ടെ വളരെ നിയന്ത്രിതവും.
ഇവയെ വൻതോതിൽ നീക്കം ചെയ്യുന്നത് കെനിയയുടെ ജൈവവൈവിധ്യ ആവാസ വ്യവസ്ഥയെ തകർക്കുമെന്നും മണ്ണിന്‍റെ ആരോഗ്യത്തെയും ജൈവവൈവിധ്യത്തെയും തടസപ്പെടുത്തുമെന്നും അതിനാൽത്തന്നെ ഇതൊരു വലിയ ജൈവ സുരക്ഷാ പ്രശ്നമാണെന്നും കെനിയൻ പാരിസ്ഥിതിക ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അതുകൊണ്ടാണ് സാധാരണ ഒരു കസ്റ്റംസ് ലംഘനത്തെക്കാൾ ഗുരുതരമായ കുറ്റമായി അധികാരികൾ ഈ കേസിന് മുൻഗണന നൽകിയതെന്ന് പ്രോസിക്യൂട്ടർമാർ വിശദീകരിക്കുന്നു.
ടെസ്റ്റ് ട്യൂബുകളിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന 1,948 ഗാർഡൻ ഉറുമ്പുകൾ
file photo
ഷാങ് കെക്വൻമയുടെ ബാഗ് പരിശോധനയിൽ കണ്ടെത്തിയത് ടെസ്റ്റ് ട്യൂബുകളിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന 1,948 ഗാർഡൻ ഉറുമ്പുകളെയും ടിഷ്യൂ റോളുകൾക്കുള്ളിൽ ഒളിപ്പിച്ച 300 ഓളം ജീവനുള്ള പ്രാണികളെയുമാണ്. ഇതു പിടിക്കപ്പെട്ടതോടെ ചൈനയിലേയ്ക്കുള്ള ഷാങ് കെക്വൻമ യാത്ര ചെയ്യേണ്ടിയിരുന്ന വിമാനം തന്നെ നിർത്തി വച്ചു. പതിവു പരിശോധനയിൽ നിന്നു രക്ഷപ്പെടാനാണ് ഈ ഉറുമ്പു കള്ളക്കടത്തുകാരൻ ഉറുമ്പുകളെ ഇപ്രകാരം പായ്ക്ക് ചെയ്തത്.
കെനിയയിൽ നിന്ന് ആയിരക്കണക്കിന് റാണി ഉറുമ്പുകളെ ഉറുമ്പ് വിളവെടുപ്പ് എന്ന പേരിൽ കടത്തിക്കൊണ്ടു പോകുന്നതിനെതിരെ മുമ്പും കേസുകൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം രണ്ടു ബൽജിയം സ്വദേശികളെയും ഒരു കെനിയക്കാരനെയും ഒരു വിയറ്റ്നാം കാരനെയും ഈ ഉറുമ്പു വിളവെടുപ്പ് കേസിൽ അഥവാ കെനിയൻ റാണി ഉറുമ്പ് കള്ളക്കടത്ത് കേസിൽ ശിക്ഷിച്ചിരുന്നു.