ഫെബ്രുവരി ആദ്യവാരം പതിവുപോലെ രണ്ടു ബജറ്റുകളാണ് അവതരിപ്പിക്കപ്പെട്ടത്. കേന്ദ്ര ബജറ്റും സംസ്ഥാന ബജറ്റും. സാധാരണ ബജറ്റ് സങ്കൽപ്പങ്ങളിൽ നിന്ന് വ്യത്യസ്തമാകുന്നു എന്നതാണു രണ്ടിന്റെയും പ്രത്യേകത. ബജറ്റ് യഥാർഥത്തിൽ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ് ആണെങ്കിൽ ഇവ രണ്ടും അതിനടുത്തു പോലും എത്തുന്നില്ലെന്നു മാത്രമല്ല പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് ആയി മാറുന്നതാണ് നമുക്ക് കാണാനാവുന്നത്. വരവുചെലവ് കണക്കുകളും അതിനെ അടിസ്ഥാനപ്പെടുത്തി വരവിന്റെ തോതനുസരിച്ചുള്ള പുതിയ പ്രഖ്യാപനങ്ങളുമാണ് ബജറ്റുകളുടെ പൊതു സ്വഭാവമെങ്കിൽ ഇപ്പോൾ അതെല്ലാം മാറിയിരിക്കുന്നു. രാഷ്ട്രീയ എതിരാളികൾക്കെതിരേ അമ്പു തൊടുക്കാനുള്ള ഉപാധിയായും സ്വന്തം നേട്ടങ്ങൾ അവതരിപ്പിച്ചു വീമ്പു പറയാനുള്ള മാർഗമായും ഇതിനെ മാറ്റിയിരിക്കുന്നു. അതുകൊണ്ടാണ് ബജറ്റിന്റെ പവിത്രത നഷ്ടമായിരിക്കുന്നു എന്ന വിമർശനം ശക്തമായി ഉയരുന്നത്.
സ്വന്തം നേട്ടങ്ങളുടെ വാചാടോപം കൊണ്ട് കുത്തിനിറയ്ക്കപ്പെട്ടതായിരുന്നു കേന്ദ്രബജറ്റെങ്കിൽ കേന്ദ്ര അവഗണനക്കെതിരേ കുന്തമുന മൂർച്ച കൂട്ടി കേന്ദ്രവിരുദ്ധ പ്രഖ്യാപനങ്ങളിൽ അഭിരമിക്കുന്നതായി സംസ്ഥാന ബജറ്റ്. കേന്ദ്ര ധന മന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണത്തിന് എടുത്തത് വെറും 56 മിനിറ്റ്. ഒരുപക്ഷേ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റ് പ്രസംഗം. അടുത്ത ജൂലൈയിൽ ഈ സർക്കാർ സമ്പൂർണ ബജറ്റ് അവതരിപ്പിക്കുമെന്ന കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനം ഈ സമയത്ത് ചുരുക്കത്തിന് കാരണമായേക്കാം. എന്നാൽ, അങ്ങനെയങ്ങ് ഉറപ്പിക്കാനുമാവില്ല. കാരണം ഒന്നാം മോദി സർക്കാരിന്റെ അവസാനം 2019ൽ അന്നു ധനമന്ത്രിയുടെ താത്കാലിക ചുമതല വഹിച്ച പിയൂഷ് ഗോയലിന്റെ ഇടക്കാല ബജറ്റിന് ഈ സമയച്ചുരുക്കമോ പ്രഖ്യാപനങ്ങളിലെ പിശുക്കോ ഉണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വാഗ്ദാനപ്പെരുമഴ കൊണ്ട് ജനമനസുകൾ കീഴടക്കാനായിരുന്നു അന്നത്തെ ഉദ്യമം.
ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ ബജറ്റ് പ്രസംഗത്തിൽ സർക്കാരിന്റെ ആത്മവിശ്വാസം ആകാശം മുട്ടിനിൽക്കുന്നുവെന്നതാണ് പൊതു വിലയിരുത്തൽ. അതുകൊണ്ടാണ് പ്രഖ്യാപനങ്ങളിലേക്ക് ഒന്നും കടക്കാഞ്ഞത്. എതിരാളികൾ ദുർബലരെന്നും തങ്ങൾ അവരെക്കാൾ ബഹുദൂരം മുന്നിലാണെന്നുമുള്ള ധാരണ ഭരണകക്ഷിയെ ഭരിക്കുന്നുവെന്ന് വ്യക്തം. അത് തെരഞ്ഞെടുപ്പ് ജയിക്കാനുള്ള ഊർജദായിനിയാകുമ്പോൾ ജനമനസ്സുകൾ കവർന്നെടുക്കേണ്ട സാഹചര്യമൊന്നും ഇല്ലെന്ന് അവർ വിലയിരുത്തിയിട്ടുണ്ടാവാം!
അതുകൊണ്ടാവണം അവർ നേട്ടങ്ങളിൽ ഊറ്റം കൊള്ളുന്നത്. ബജറ്റ് പ്രസംഗത്തിൽ അവ എണ്ണിയെണ്ണി പറയാൻ ശ്രമിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തെ കാര്യങ്ങളിൽ ഒതുക്കാതെ പത്തുവർഷത്തെ മോദി ഭരണകാലത്തെ നേട്ടങ്ങളാകെ അവതരിപ്പിക്കുന്നത്. അവിടം കൊണ്ടും അവസാനിപ്പിക്കുന്നില്ല, അതിനുമുമ്പുള്ള ഭരണത്തെ പഴിക്കാനും പ്രസംഗത്തിലൂടെ ഉദ്യമിക്കുമ്പോൾ ഇത് രാഷ്ട്രീയരേഖയായി അധപതിപ്പിക്കുന്നുവെന്ന വിമർശനം എങ്ങനെ തള്ളിക്കളയാനാവും?
'പുതിയ ഇന്ത്യ 2022-ൽ സാധ്യമാകും' എന്നതാണ് 2019ലെ ഇടക്കാല ബജറ്റിൽ പിയൂഷ് ഗോയലിന്റെ പ്രഖ്യാപനം.'2047-ൽ വികസിത ഇന്ത്യ' എന്ന പ്രഖ്യാപനമാണ് ഇക്കുറി നിർമല സീതാരാമൻ നടത്തിയിരിക്കുന്നത്. ലക്ഷ്യം തന്നെ മാറിപ്പോകുന്നുവോ അതോ ആളുകളെ പറ്റിക്കാൻ കാലാവധി നീട്ടി നിശ്ചയിക്കുന്നുവോ! ചുരുക്കത്തിൽ ആകർഷകമായ മുദ്രാവാക്യങ്ങൾ തിരുകിയ പ്രഖ്യാപനങ്ങളായി ബജറ്റ് പ്രസംഗം ചുരുങ്ങുമ്പോൾ ലക്ഷ്യപ്രാപ്തി അകലെ എന്നല്ലേ വിലയിരുത്താനാവുക. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന ജനസാമാന്യത്തിന് ആശ്വാസം പകരാനുള്ള യാതൊന്നും ബജറ്റിലില്ലായെന്നത് ഗുരുതര പ്രശ്നമായി അവശേഷിക്കുന്നു.
സംസ്ഥാന ബജറ്റും ഇതിലേറെ വാചകക്കസർത്ത് കൊണ്ട് നിറച്ചതാണ്. നിർമല സീതാരാമന്റെ ഈ ബജറ്റ് സമീപനത്തെ ചോദ്യം ചെയ്തവർ മൂന്നു ദിവസത്തിനു ശേഷം അതേ സമീപനം കൈക്കൊള്ളുന്നതാണ് ഇരുട്ടത്താപ്പും അത്ഭുതാവഹവും. ദിശാബോധമില്ലാത്ത പ്രഖ്യാപനക്കുമിളകൾ എന്നാണ് രാഷ്ട്രീയ ചായ്വില്ലാത്ത സാമ്പത്തിക വിദഗ്ധർ പോലും സംസ്ഥാന ബജറ്റിനെ വിശേഷിപ്പിച്ചത്. വിഭവസമാഹരണം, ചെലവ് ചുരുക്കൽ എന്നിവയിലെ വീഴ്ച മറയ്ക്കാൻ യാഥാർഥ്യ ബോധമില്ലാത്ത പദ്ധതികൾ അവതരിപ്പിക്കുന്നു എന്നാണ് അവരുടെ വിമർശനം.
സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങൾക്കും ഒരു പരിഹാര നിർദേശങ്ങളുമില്ല. ക്ഷേമപെൻഷൻ, ശമ്പളപരിഷ്കരണം, പെൻഷൻ പരിഷ്കരണം,യു.ജി.സി ശമ്പളം തുടങ്ങി മാസങ്ങളായി നിലനിൽക്കുന്ന കുടിശ്ശിക തീർക്കുന്നതിനെ കുറിച്ച് ഒരു പരാമർശം പോലുമില്ല. ഫലമോ പിച്ചച്ചട്ടിയെടുത്ത അന്നമ്മ ഔസേപ്പിനും മേരിക്കുട്ടിക്കും ശേഷം പൊന്നമ്മ എന്ന 90 കാരിയായ വൃദ്ധ നടുറോഡിൽ കസേര ഇട്ടിരുന്നു പ്രതിഷേധിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകുന്നു.
സാധാരണക്കാരനെ തകർക്കുന്ന വിലക്കയറ്റം തടയാൻ യാതൊരു നടപടിയുമില്ല. സിവിൽ സപ്ലൈസ് വകുപ്പിനു മതിയായ വിഹിതം പോലുമില്ല. അനുവദിച്ചിട്ടുള്ളതാവട്ടെ നിലവിലുള്ള കുടിശ്ശിക തീർക്കാൻ പോലും പര്യാപ്തമല്ല. ഇതടക്കം സിപിഐ മന്ത്രിമാരുടെ വകുപ്പുകൾക്ക് അനുവദിച്ച വിഹിതം കുറഞ്ഞുപോയി എന്ന് അവർ തന്നെ പരസ്യമായി പറയുകയും ചെയ്തിരിക്കുന്നു.
ലൈഫിൽ നിർമിക്കുന്ന വീടുകളുടെ എണ്ണം ഒരു വർഷത്തിനകം 5 ലക്ഷമാക്കുമെന്ന പ്രഖ്യാപനം നല്ലതുതന്നെ. കൂടുതൽ വീടുകൾ ഉണ്ടാവണമെന്ന് എല്ലാവരും ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നാൽ യാഥാർഥ്യം എവിടെ നിൽക്കുന്നു? സെലക്ഷൻ ലഭിച്ചതിനാൽ നിലവിലുണ്ടായിരുന്ന കൂര പൊളിച്ച് ആദ്യ ഗഡുവിൽ തറകെട്ടി അടുത്ത ഗഡുവിനു വേണ്ടി മഴ കാക്കുന്ന വേഴാമ്പലിനെ പോലെ കാത്തിരിക്കുന്ന, ടാർപ്പാളിൻ വലിച്ചു കെട്ടി നിത്യ ദുരിതത്തിൽ ജീവിക്കുന്ന പാവങ്ങളുടെ പ്രശ്നം പരിഹരിച്ചിട്ടു പോരെ ഈ വായ്ത്താരി!
' പാടത്തെ ജോലിക്ക് വരമ്പത്ത് കൂലി' എന്നല്ലേ ഭരണോക്കാർ പറഞ്ഞത്. കെഎസ്ആർടിസി അടക്കം എത്രയോ സ്ഥാപനങ്ങളിലാണ് തൊഴിലാളികൾ ശമ്പളമില്ലാതെ ജോലി ചെയ്യുന്നത്. പ്രശ്നപരിഹാരത്തിനുള്ള ഒരു സൂചനയും ബജറ്റിൽ കാണാനില്ല. എന്നിട്ടും കേരളം 'സൂര്യോദയ' സമ്പദ്ഘടനയായി മാറുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം!
കേന്ദ്ര അവഗണന തുടർന്നാൽ വികസനം മുന്നോട്ടു കൊണ്ടു പോകാൻ 'പ്ലാൻ ബി' ആലോചിക്കേണ്ടി വരുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറയുന്നു. പണമല്ലേ പ്ലാൻ ബിക്കും വേണ്ടത്. വിഭവ സമാഹരണം വഴി വരുമാന വർധന ഉണ്ടാവാതെ എന്ത് പ്ലാൻ ബി?
ഇതുവരെ പറഞ്ഞതെല്ലാം വിഴുങ്ങി സ്വകാര്യവത്കരണത്തിനു പരവതാനി വിരിക്കുന്ന നയം മാറ്റമാണ് ബജറ്റിന്റെ കാതൽ. പ്രഖ്യാപിക്കുന്ന പദ്ധതികൾ പൂർത്തിയാക്കാൻ പണമില്ലാത്തതിനാൽ സ്വകാര്യമേഖലയെ പരമാവധി പദ്ധതികളിൽ പങ്കാളിയാക്കുന്ന നയം മാറ്റം. വിദേശ സർവകലാശാലകൾക്ക് രാജ്യത്ത് ക്യാംപസുകൾ അനുവദിക്കാനുള്ള യുജിസി നീക്കം ഉന്നത വിദ്യാഭ്യാസ ഘടനയെ കൂടുതൽ ബലഹീനമാക്കുമെന്നും ഫീസും അധ്യാപക നിയമനവും അവർക്ക് തോന്നിയ പടിയാകുമെന്നുമായിരുന്നു സിപിഎം പിബി കഴിഞ്ഞ വർഷം പ്രഖ്യാപിച്ചത്. എന്നാൽ, അതേ പാർട്ടി നയിക്കുന്ന ബജറ്റിൽ വിദേശ സർവകലാശാലകൾക്ക് വാതിൽ മലർക്കെ തുറന്നുകൊടുക്കുന്നുവെന്ന വൈരുദ്ധ്യവും കാണാം. കൂത്തുപറമ്പ് രക്തസാക്ഷികളുടെയും മുൻ അംബാസിഡർ ടി. പി. ശ്രീനിവാസനെ മർദിച്ചതിന്റെയും ചിത്രമാണ് ഇവിടെ എല്ലാവരുടെയും മനോമുകരങ്ങളിൽ നിറയുക. നയം മാറ്റത്തിന് മുമ്പ് അവരോട് മാപ്പിരക്കാനുള്ള സാമാന്യ മര്യാദയെങ്കിലും പ്രകടമാക്കേണ്ടേ?
ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തെ ഒരു ഹബ്ബാക്കി വളർത്തുമെന്ന് ബജറ്റ് പ്രഖ്യാപിക്കുമ്പോൾ വർഷങ്ങളായി കേരളത്തിലെ ഒൻപത് സർവ്വകലാശാലകളിൽ വൈസ് ചാൻസലർന്മാരും 66 സർക്കാർ കോളജുകളിൽ പ്രിൻസിപ്പൽമാരും ഇല്ലാത്ത അനാഥാവസ്ഥ നിലനിൽക്കുകയാണന്ന വസ്തുത വിസ്മരിക്കാനാവുമോ? ഇഷ്ടക്കാരെ തിരികെയുള്ള 'ഇൻ ചാർജ്' ഭരണവും അയോഗ്യരെ യൂണിവേഴ്സിറ്റികളിൽ പ്രതിഷ്ഠിക്കുന്ന ഇടപെടലുകളും വേറെ. നിലവാരം തകർന്നതും ഭാവി സാധ്യതകൾ അടഞ്ഞതുമായ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ വിദേശത്തേക്കുള്ള കുത്തൊഴുക്ക് തുടരുകയും ചെയ്യുന്നു. ഇതിനുള്ള ഒറ്റമൂലിയോ ഈ പ്രഖ്യാപനം!
വിവിധ പദ്ധതികളുടെ പേരിൽ കോടികളുടെ പാക്കെജുകൾ പ്രഖ്യാപിക്കുന്ന രീതി ധനമന്ത്രി ഈ ബജറ്റിലും തുടരുന്നു. തന്റെ മുൻ ബജറ്റുകളിൽ പ്രഖ്യാപിച്ച പാക്കേജുകൾ എവിടെയെത്തി നിൽക്കുന്നുവെന്നും അതിനുവേണ്ടി എത്ര തുക ചിലവിട്ടെന്നും അത് പ്രഖ്യാപിച്ച തുകയുടെ എത്ര ശതമാനം വരുമെന്നും വ്യക്തമാക്കാൻ ധനമന്ത്രി തയാറാകുമോ?
ഊർധ്വശ്വാസം വലിക്കുന്ന കാർഷിക മേഖലയ്ക്ക് സമാശ്വാസമാകുന്ന ഒരു പ്രഖ്യാപനവുമില്ല. സംഭരിച്ച നെല്ലിന്റെ വില കിട്ടാതെ കർഷകർ ആത്മഹത്യ ചെയ്യുമ്പോഴും വില തകർച്ചയിൽ തകർന്ന കർഷകർ നെടുവീർപ്പെടുമ്പോഴും എന്ത് കൈത്താങ്ങലാണ് നൽകുന്നത്?
ഒടുവിൽ റബറിന്റെ താങ്ങു വിലയിൽ വെറും 10 രൂപയുടെ വർദ്ധനവ് വരുത്തി കർഷകരെ അവഹേളിച്ചിരിക്കുകയാണ്.
നവകേരള സദസിന്റെ പാലായിലെ യോഗത്തിൽ വച്ച് റബർ പ്രശ്നം ഉന്നയിച്ച എം.പി. തോമസ് ചാഴികാടനെ മുഖ്യമന്ത്രി പരസ്യമായി അപമാനിച്ചതിന്റെ തുടർച്ചയാണ് ഈ പരിഹാസം. 270 രൂപയാക്കുമെന്ന് പ്രകടനപത്രിയിൽ വാഗ്ദാനം ചെയ്തവരാണ് ഈ കടുംകൈ ചെയ്തിരിക്കുന്നത്.
റബറിന്റെ ഉത്പാദന ചിലവ് 200 രൂപക്ക് മുകളിലായിരിക്കെ അടിസ്ഥാന വില 180 രൂപയായി പ്രഖ്യാപിച്ചതു കൊണ്ട് ഈ മേഖലയിൽ യാതൊരു ഉണർവും സൃഷ്ടിക്കില്ല. ലോക കമ്പോളത്തിൽ റബറിന് വില വർധിച്ചു വരുന്ന സാഹചര്യത്തിൽ കേരളത്തിലെ റബർകർഷകരെ ഈ മേഖയിൽ നില നിർത്താനുള്ള ബാധ്യത കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കുണ്ട്. എന്നാൽ കേന്ദ്ര സംസ്ഥാന ബജറ്റുകൾ കർഷകർക്ക് ഒരു പ്രതീക്ഷയും നൽകുന്നില്ലെന്ന വസ്തുത പച്ചയായി അവശേഷിക്കുന്നു.
ക്ഷേമ പെൻഷൻ കുടിശിക നൽകാൻ പോലും നയാ പൈസ കയ്യിലില്ലാത്ത സർക്കാർ സിൽവർ ലൈനുമായി മുന്നോട്ടുപോകുന്ന പ്രഖ്യാപനം സർക്കാരിന്റെ ധാർഷ്ട്യവും ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനവുമാണ്. ഇത്തരത്തിൽ കണക്കുകളുടെ കളിയും വാക്കുകളുടെ കസർത്തും കൊണ്ട് കൺകെട്ട് വിദ്യ പ്രയോഗിക്കാനാണ് ധനമന്ത്രി മുതിർന്നിരിക്കുന്നത്. ഇതെങ്ങനെ ബജറ്റ് ആകും?