

"ഡൽഹി പ്രവാസം': ബിജെപി ജനപ്രതിനിധികളുടെ സംഘം യാത്ര തിരിച്ചു
metro vaartha
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം "പ്രത്യേക ഭരണനൈപുണ്യ വികസന ശിബിര'ത്തിൽ (ഡൽഹി പ്രവാസ്) പങ്കെടുക്കാൻ കേരളത്തിൽ നിന്നുള്ള ബിജെപി ജനപ്രതിനിധികൾ ഡൽഹിയിലേക്ക് യാത്ര തിരിച്ചു. തിരുവനന്തപുരം റെയ്‌ൽവേ സ്റ്റേഷനിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് പാർട്ടി പതാക കൈമാറി സംഘത്തെ കേരള എക്സ്പ്രസിൽ യാത്രയയച്ചു. തിരുവനന്തപുരം മേയർ അഡ്വ. വി.വി. രാജേഷ് പതാക ഏറ്റുവാങ്ങി.
മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ അധ്യക്ഷൻ കരമന ജയൻ അടക്കമുള്ള നേതാക്കളും ജനപ്രതിനിധികളെ യാത്രയയ്ക്കുന്ന ചടങ്ങിൽ പങ്കെടുത്തു. എറണാകുളത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സംഘത്തെ സ്വീകരിച്ചു. തൃശൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലും ജില്ലാ ഘടകങ്ങൾ യാത്ര സംഘത്തിന് സ്വീകരണം നൽകി. ഝാൻസി, ഗ്വാളിയോർ, മഥുര എന്നിവിടങ്ങളിലും വിവിധ സംസ്ഥാന ഘടകങ്ങൾ സംഘത്തെ സ്വീകരിക്കും.
നാളെ വാറംഗൽ, വിജയവാഡ, നാഗ്പുർ എന്നിവിടങ്ങളിലടക്കം സ്വീകരണമുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിലെ മുഴുവൻ കൗൺസിലർമാരും ബിജെപി ഭരിക്കുന്ന മുനിസിപ്പാലിറ്റികളിലെ ചെയർമാൻ, വൈസ് ചെയർമാന്മാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാർ, പാർലമെന്‍ററി പാർട്ടി നേതാക്കൾ എന്നിവരടങ്ങുന്ന 115 അംഗ സംഘമാണ് ഡൽഹി പ്രവാസിൽ പങ്കെടുക്കുന്നത്.
11ന് ഉച്ചയോടെയാണ് ഡല്‍ഹിയില്‍ എത്തുന്നത്. ഡൽഹിയിൽ മുഖ്യമന്ത്രി രേഖാ ഗുപ്ത സംഘത്തെ സ്വീകരിക്കും. അന്നു തന്നെ ബിജെപി കേന്ദ്ര കമ്മിറ്റി ഓഫിസിലെത്തി നേതാക്കളെ കാണും. രാത്രി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍റെ വീട്ടില്‍ അത്താഴവിരുന്ന്. 12ന് പാര്‍ലമെന്‍റ് സന്ദര്‍ശിക്കും. ചില യോഗങ്ങള്‍ക്കു ശേഷം വൈകിട്ടാണ് പ്രധാനമന്ത്രിയുടെ വസതിയിലേക്കു ക്ഷണിച്ചിരിക്കുന്നത്.
അവിടെ പ്രധാനമന്ത്രിക്കൊപ്പം ഭക്ഷണം കഴിക്കും. തിരുവനന്തപുരം വികസന പദ്ധതി അടക്കം ചില സുപ്രധാന ചര്‍ച്ചകളും ഉണ്ടാകും. പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, കേന്ദ്ര മന്ത്രിമാർ എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തും. രാഷ്‌ട്രപതി ഭവനിലും സംഘം സന്ദർശനം നടത്തിയേക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവർ വിമാനത്തിൽ ഡൽഹിയിലെത്തി സംഘത്തോടൊപ്പം ചേരും.