എസ്എൻഡിപി യോഗ ചരിത്രം എന്നും നന്ദിയോടെ സ്മരിക്കുന്ന ഏതാനും നാമധേയങ്ങളിൽ ഒന്നാം സ്ഥാനത്താണ് ഡോ. പദ്മനാഭൻ പൽപ്പുവിന്റെ സ്ഥാനം. ശ്രീനാരായണ ഗുരുദേവൻ യോഗ സ്ഥാപകനും ആധ്യാത്മിക മാർഗദർശിയുമായിരുന്നെങ്കിൽ, കുമാരനാശാൻ അതിന്റെ ദൈനംദിന കാര്യദർശിയും പ്രത്യക്ഷ സംഘാടകനുമായിരുന്നു. അതേസമയം പ്രത്യക്ഷവും പരോക്ഷവുമായി യോഗത്തെ നയിക്കുകയും അതിന് പുത്തൻ ദിശാബോധം നൽകുകയും പ്രായോഗിക കർമ പരിപാടികളിലുടെ അടിത്തറയിടുകയും ചെയ്ത ഡോ. പൽപ്പുവിന് സമാനനായി മറ്റൊരു വ്യക്തി ചരിത്രത്തിലില്ല.
പിന്നാക്കക്കാരുടെ അവകാശങ്ങൾക്കായി നിലകൊളളുകയും സന്ധിയില്ലാ സമരത്തിലുടെ അത് നേടിയെടുക്കുകയും ചെയ്ത പൽപ്പു, ലക്ഷ്യസാധ്യത്തിനായി ഏതറ്റം വരെയും പോകാൻ മടി കാണിച്ചില്ല. ഒരു ലക്ഷ്യം നിശ്ചയിച്ചാൽ അത് സാധ്യമാക്കാതെ വിശ്രമിക്കുന്ന ശീലം അദ്ദേഹത്തിനില്ല.
പൽപ്പു സാമൂഹിക അസമത്വത്തിനെതിരെ പോരാടിയ കാലത്ത് തിരുവിതാംകൂറിൽ സർക്കാർ സർവീസിൽ ഈഴവ സമുദായത്തിൽപ്പെട്ട ഒരാളുടെ പോലും പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. നായന്മാർ 800 പേർ ഉളളപ്പോൾ 13,000ത്തോളം പരദേശി ബ്രാഹ്മണർ സർവീസിലുണ്ടായിരുന്നു.
ഇക്കാര്യത്തിൽ ജനസംഖ്യാനുപാതിക പ്രാതിനിധ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൽപ്പു മൂന്നാമത്തെ പേരുകാരനും ഒപ്പുകാരനുമായി സമർപ്പിച്ച മലയാളി മെമ്മോറിയൽ എന്ന നിവേദന സമരം കൊണ്ട് ഫലത്തിൽ പ്രയോജനം സിദ്ധിച്ചത് നായർ വിഭാഗത്തിന് മാത്രമായിരുന്നു. പിന്നീട് ഈഴവ മെമ്മോറിയൽ എന്ന പേരിൽ മറ്റൊരു നിവേദനത്തിലൂടെ ഭരണകൂട ശ്രദ്ധ ആകർഷിക്കാൻ പൽപ്പു ശ്രമിച്ചതോടെ കുറച്ചെങ്കിലും മാറ്റങ്ങളുണ്ടായി.
അധഃസ്ഥിതരുടെ വിമോചകൻ
പൽപ്പുവിന്റെയുളളിലെ അടങ്ങാത്ത അഗ്നിയാണ് സമുദായത്തിനു മുഴുവൻ മാതൃകയായിത്തീർന്നത്. പൽപ്പു ഉപരിപഠനത്തിന് മദ്രാസിൽ പോവുകയും ഭിഷഗ്വരൻ ആയിത്തീരുകയും ചെയ്തു. ഈഴവ സമുദായത്തിൽ ആദ്യമായി ഡോക്ടർ പദവിയിലെത്തുന്നയാൾ എന്ന നിലയിൽ ചരിത്രപരമായ ഒരു വഴിത്തിരിവിന് അദ്ദേഹം ബീജാവാപം ചെയ്തു എന്നുതന്നെ പറയാം.
എന്നാൽ ശ്രമകരമായി നിർദ്ദിഷ്ട യോഗ്യതകൾ നേടിയിട്ടും അദ്ദേഹത്തെ സർക്കാർ സർവീസിലെടുക്കാൻ തിരുവിതാംകൂറിലെ ഭരണാധികാരികൾ തയാറായില്ല. മൈസൂർ സർക്കാരിൽ ജോലി ചെയ്തുകൊണ്ട് പൽപ്പു അവിടെയും വിലക്കുകളെ മറികടന്നു. താൻ ലക്ഷ്യമിട്ട വഴികളിലേക്ക് ഏത് ദുർഘട ഘട്ടത്തിലും എത്തിച്ചേർന്ന പൽപ്പു, ഇച്ഛാശക്തിയുളള പിന്നാക്കക്കാരനു മുന്നിൽ വേറെയും മാർഗങ്ങളുണ്ടെന്ന് സമർഥിച്ചു. അന്ന് ഉന്നതകുലജാതർക്ക് പോലും കഴിയാത്ത വിധത്തിൽ വിദേശത്ത് ഉപരിപഠനം നടത്തിക്കൊണ്ട് സമാനതകളില്ലാത്ത മാതൃക കാട്ടി. ഒപ്പം, തൊഴിൽ മേഖലകളിൽ അധഃസ്ഥിതർ അനുഭവിക്കുന്ന വിവേചനങ്ങൾ ബ്രിട്ടീഷ് പാർലമെന്റിൽ ഉന്നയിക്കാൻ പോലും മുൻകൈയെടുത്തു.
അന്നും ഇന്നും...
സംവരണ വിഷയത്തിൽ കഴിഞ്ഞ കാലങ്ങളിൽ നില നിന്ന നിയമങ്ങൾ പിന്നാക്കക്കാരന് അനുകൂലമാണെന്ന് ഫലത്തിൽ തോന്നുമെങ്കിലും, ദീർഘകാലം ജാതി സംവരണം ലഭിച്ചിട്ടും ഇന്നും പിന്നാക്കക്കാർക്ക് സർക്കാർ സർവീസിൽ അർഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. മത ന്യൂനപക്ഷങ്ങൾ അടക്കമുളളവർക്ക് ഇക്കാര്യത്തിൽ ബഹുദൂരം സഞ്ചരിക്കാൻ കഴിഞ്ഞിട്ടും പിന്നാക്ക വിഭാഗങ്ങളുടെ സ്ഥിതി അതീവ ദയനീയമാണ്. പിന്നാക്കക്കാർ എല്ലാം നേടിക്കഴിഞ്ഞുവെന്നും ഇനി ജാതി സംവരണം ആവശ്യമില്ലെന്നുമുളള മട്ടിൽ തെറ്റായ പ്രചരണം അഴിച്ചുവിടുകയാണ് ചിലർ. വളരെ ബോധപൂർവമായ ഒരു അജൻഡയുടെ അടിസ്ഥാനത്തിൽ ചിലർ നടത്തുന്ന കരുനീക്കങ്ങളായി ഇതിനെ കാണേണ്ടിയിരിക്കുന്നു.
എസ്എൻഡിപി യോഗം മുന്നാക്കക്കാർ അടക്കമുളള ഇതര ജനവിഭാഗങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് എതിരല്ല. എന്നാൽ ജനസംഖ്യാനുപാതിക പ്രാതിനിധ്യം ലഭിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ ആ വാദത്തിൽ അനീതിയോ അന്യായമോ അധാർമികതയോ ഇല്ലെന്ന് നിഷ്പക്ഷമതികൾക്ക് കണ്ടെത്താൻ കഴിയും. എല്ലാ വിഭാഗം ജനങ്ങൾക്കും അർഹമായ പങ്കാളിത്തം ലഭിക്കും വിധം സാമൂഹ്യനീതി നടപ്പിലാക്കണമെന്നു മാത്രമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. ഡോ. പൽപ്പു ജീവിച്ചിരുന്ന കാലത്ത് അദ്ദേഹം മുന്നോട്ടുവച്ച വാദഗതിയും ഇതുതന്നെയായിരുന്നു.
സംവരണവും മനോരമയും
സവർണജാതി സംവരണത്തെ അനുകൂലിക്കുകയും സാമുദായിക സംവരണത്തിനെതിരെയുള്ള സംഘടിത നീക്കത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന നിലപാടാണ് കേരള കൗമുദി ഒഴികെയുള്ള മാധ്യമങ്ങൾ പൊതുവെ സ്വീകരിച്ചു കാണുന്നത്.
അധഃസ്ഥിത വിഭാഗങ്ങൾ നേരിട്ടിരുന്ന വിവേചനവും നീതി നിഷേധവും തുറന്നു കാട്ടി അക്ഷരങ്ങളിലൂടെ അവർക്ക് വേണ്ടി പോരാടിയ മുൻകാല ചരിത്രം മലയാള മനോരമ ഉൾപ്പെടെയുള്ള ചില മാധ്യമങ്ങൾക്കുണ്ട്. 1889ലെ സർക്കാർ പഞ്ചാംഗ പ്രകാരം 10 രൂപയും അതിനു മേലും ശമ്പളമുള്ളവരായി തിരുവിതാംകൂർ സംസ്ഥാനത്താട്ടാകെ ഈഴവ സമുദായത്തിൽപ്പെട്ട ഒരാൾ പോലുമില്ലെന്ന് 1891 ജൂൺ 20ന് എഴുതിയ മുഖപ്രസംഗത്തിൽ മലയാള മനോരമ ചൂണ്ടിക്കാട്ടിയിരുന്നു. "സങ്കട പരിഹാരം നടപ്പാക്കുന്നില്ലെങ്കിൽ സംസ്ഥാനത്തിന് തന്നെ ദോഷകരമായ അതൃപ്തി ഉരുണ്ട് കൂടുമെന്ന് ' മുഖപ്രസംഗത്തിൽ കണ്ടത്തിൽ വർഗീസ് മാപ്പിള ഭരണാധികാരികൾക്ക് താക്കീത് നൽകുകയും ചെയ്തു.
അധഃസ്ഥിതർക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഇന്നും യാഥാർഥ്യമായിട്ടില്ലെന്ന് വ്യക്തമാണ്. അക്കാലത്ത് ഇക്കാര്യത്തിൽ ശക്തമായ നിലപാടെടുത്ത മലയാള മനോരമ ഇപ്പോൾ സാമുദായിക സംവരണത്തിനെതിരേ സ്വീകരിച്ചിരിക്കുന്ന നിലപാട് പരസ്പര വിരുദ്ധവും വേദനാജനകവുമാണെന്ന് പറയേണ്ടിയിരിക്കുന്നു.
ഏകമനസോടെ നിലകൊളളണം
എല്ലാവർക്കും എല്ലാം ലഭിക്കുന്ന സമത്വസുന്ദരമായ ഒരു ലോകം വിഭാവനം ചെയ്തവരാണ് ഡോ. പൽപ്പു അടക്കമുളള മഹത്തുക്കൾ. അവരുടെ ജനന ചരമദിന വാർഷികങ്ങൾ കടന്നുപോകുമ്പോൾ വെറുതെ ചില ഭംഗിവാക്കുകൾ പറയുകയല്ല കരണീയം. അവർ മുന്നോട്ടുവച്ച സന്ദേശങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കാനും കേരളത്തിന്റെ സർവതോമുഖമായ പുരോഗതിക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും നന്മയ്ക്ക് ഉപയുക്തമായ കർമ പരിപാടികൾ ആവിഷ്കരിക്കാനും കഴിയേണ്ടതുണ്ട്. എല്ലാത്തരം വിഭാഗീയതകളും വേർതിരിവുകളും മാറ്റിവച്ച് ഈ മഹാദൗത്യത്തിൽ ഏകമനസോടെ നാം നിലകൊളളുകയാണ് വേണ്ടത്.
പൽപ്പു കാണിച്ചുതന്ന വഴികൾ
പിന്നാക്ക വിഭാഗങ്ങളുടെ അവശതകൾ ദൂരീകരിക്കാൻ ഭരണവർഗത്തോട് പോരാടിയ വ്യക്തിയെന്ന നിലയിൽ മാത്രമല്ല പൽപ്പു നമുക്ക് വഴികാട്ടിയാവുന്നത്. അദ്ദേഹം മുൻപേ നടന്നുകൊണ്ട് മറ്റു പല കാര്യങ്ങളിലും മാതൃക കാട്ടി. എസ്എൻഡിപി യോഗം വാർഷിക സമ്മേളനങ്ങൾ പോലും അദ്ദേഹം സംഘടിപ്പിച്ചത് കേവലം ഒരു സംഘടനയുടെ ആഘോഷവേളയെന്ന തലത്തിൽ ഉപരിപ്ലവമായിട്ടായിരുന്നില്ല. കാർഷികമേളകളടക്കം ഉത്പാദനപരമായ നിരവധി പദ്ധതികളിലൂടെ ഇത്തരം ആഘോഷങ്ങളെ അദ്ദേഹം ഫലപ്രദവും മനുഷ്യർക്ക് പ്രയോജനപ്രദവുമായ ഒന്നാക്കി പരിവർത്തിപ്പിച്ചു. ജനജീവിതം മെച്ചപ്പെടുത്തുക എന്നതിനാണ് അദ്ദേഹം മുൻകൈയെടുത്തത്. കുമാരനാശാൻ അടക്കമുളളവർ പിൽക്കാലത്ത് പൽപ്പു തുടക്കമിട്ട ആശയഗതികൾക്ക് പ്രചാരണം നൽകുകയും അതിന്റെ സന്ദേശവാഹകരാവുകയും ചെയ്തു.
ഗുരുദേവൻ എക്കാലത്തും പൽപ്പുവിന്റെ അഭിപ്രായം ആരായുകയും അദ്ദേഹത്തിന്റെ വാക്കുകൾക്ക് വില കൽപ്പിക്കുകയും ചെയ്തിരുന്നു. ആധ്യാത്മിക ഉണർവിനൊപ്പം ഭൗതികമായ ഉന്നമനവും മനുഷ്യരാശിയുടെ വളർച്ചയ്ക്കും നിലനിൽപ്പിനും അനിവാര്യമാണെന്ന് ഗുരുദേവനും ഡോ. പൽപ്പുവും കുമാരനാശാനും മനസിലാക്കിയിരുന്നു. ഈ ത്രിമൂർത്തികളുടെ കൂട്ടായ്മയാണ് ഇന്നു കാണുന്ന തരത്തിൽ ഈഴവ സമുദായത്തിന് കുറച്ചെങ്കിലും ഉന്നമനം കൈവരിക്കാൻ അടിസ്ഥാന പ്രേരണയായി വർത്തിച്ചത്.
ആ വിധത്തിൽ അടിമച്ചമർത്തപ്പെട്ട ഒരു മഹാജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നതിൽ നിർണായക പങ്കു വഹിച്ച ഡോ. പൽപ്പു തലമുറകൾ എത്ര കഴിഞ്ഞാലും നമുക്ക് മാർഗദർശിയാണ്, വഴിവിളക്കാണ്. ആ ധന്യാത്മാവിന്റെ പാവനസ്മരണയ്ക്ക് മുന്നിൽ ആദരപൂർവം പ്രണമിക്കുന്നു.