യുവാക്കളുടെ മുഖം വാടാതെ നോക്കേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്വം

നവകേരള സദസിന്‍റെ തുടർച്ചയായി സംസ്ഥാനത്തെ യുവജനങ്ങളുമായി നടത്തിയ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിൽ നിന്ന്
യുവാക്കളുടെ മുഖം വാടാതെ നോക്കേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്വം

#പിണറായി വിജയൻ, മുഖ്യമന്ത്രി

യുവാക്കൾ നാടിന്‍റെ മുഖമാണ്. അവരുടെ മുഖം വാടാതെ നോക്കേണ്ടതു സർക്കാരിന്‍റെ ഉത്തരവാദിത്തമായി കാണുന്നു. യുവാക്കളുടെ മുഖം വാടിയാൽ വരും തലമുറകളുടെ കാര്യമാകെ ഇരുളിലാകും. അതു സഹിക്കാൻ കഴിയുന്നതല്ല. അതുകൊണ്ടുതന്നെ യുവാക്കൾക്ക് ഏറ്റവും വലിയ കരുതൽ സർക്കാരിൽ നിന്നുണ്ടാകും.

ജനങ്ങളുമായി നന്നായി ഇടപഴകുന്നവരാണ് ഇന്നു സർക്കാരിലുള്ളത്. യുവാക്കൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഏകദേശ ധാരണ സർക്കാരിനുണ്ട്. അവയൊക്കെ മനസിൽവച്ചു തന്നെയാണ് നീങ്ങുന്നത്. ഒരു വിഭാഗത്തെയും കൈവിടില്ല. എല്ലാ വിഭാഗത്തെയും ഉൾച്ചേർത്തുള്ള മുന്നോട്ടുപോക്കാണ് സർക്കാരിന്‍റെ മനസിലുള്ളത്. യുവജനങ്ങളുടെ അഭിപ്രായങ്ങൾ ഇനിയുള്ള ഘട്ടങ്ങളിൽ സർക്കാർ നയങ്ങളിലും നിലപാടുകളിലും പ്രതിഫലിക്കുക തന്നെ ചെയ്യും.

കേരളത്തിന്‍റെ നേട്ടങ്ങളെ ശക്തിപ്പെടുത്തണമെങ്കിൽ സാമൂഹിക സാഹചര്യം ശക്തിപ്പെടണം. കേരളത്തിന്‍റെ മതനിരപേക്ഷ സമൂഹം രാജ്യത്തിനും ലോകത്തിനാകെയും മാതൃകയാണ്. അത്തരമൊരു സമൂഹത്തിലേ ജനങ്ങൾക്ക് ഒരുപോലെ പ്രാപ്യമാകുന്ന നേട്ടങ്ങളുണ്ടാക്കാനാകൂ. അതുകൊണ്ട് കേരളത്തിന്‍റെ ഈ സവിശേഷ സാമൂഹ്യ സാഹചര്യത്തെ സംരക്ഷിക്കണം. ജാതിരഹിതമായും മതാതീതമായും ചിന്തിക്കാനും പ്രവർത്തിക്കാനും യുവജനങ്ങൾ മുന്നോട്ടുവരണം. നവോത്ഥാന പ്രസ്ഥാനങ്ങളും അവ ഉയർത്തിപ്പിടിച്ച മൂല്യങ്ങളും പകരുന്ന ഊർജം ഉൾക്കൊണ്ടു സമൂഹത്തിന്‍റെ ഒരുമ നിലനിർത്തുന്നതും ശക്തിപ്പെടുത്തുന്നതുമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കണം. ശാസ്ത്രാവബോധവും യുക്തിചിന്തയും വളർത്താനുള്ള പ്രവർത്തനങ്ങളുടെ മുൻപന്തിയിൽ കേരളത്തിലെ യുവജനങ്ങളുണ്ടാകണം.

ശാസ്ത്രവും സാങ്കേതികവിദ്യയും സാമൂഹിക - സാമ്പത്തിക പുരോഗതിക്കും സാമൂഹ്യ പരിവർത്തനത്തിനും കൂടി ഉപകാരപ്പെടുവെന്ന് ഉറപ്പുവരുത്താനുള്ള നടപടികളുടെ ഭാഗമായാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി, ഡിജിറ്റൽ യൂണിവേഴ്‌സിറ്റി, ഡിജിറ്റൽ സയൻസ് പാർക്ക്, ജീനോം ഡേറ്റാ സെന്‍റർ, ന്യൂട്രാസ്യൂട്ടിക്കൽസ് ഉൾപ്പെടെ വിവിധ മേഖലകളിലെ മികവിന്‍റെ കേന്ദ്രങ്ങൾ, ഡിഫൻസ് പാർക്ക്, സ്‌പേസ് പാർക്ക്, എ ഐ ക്യാമറ തുടങ്ങിയ സംവിധാനങ്ങളൊക്കെ കേരളത്തിൽ ഒരുക്കുന്നത്. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കൃഷി മുതൽ ആതുരശുശ്രൂഷ വരെ നവീകരിക്കുകയാണ്. നാടിന്‍റെ വളർച്ചയ്ക്ക് കാർഷികവളർച്ച ഉണ്ടായേ തീരൂ. എന്നാൽ യുവാക്കൾ ആ രംഗത്തു നിന്നു മുഖം തിരിച്ചു നിൽക്കുന്ന അവസ്ഥയുണ്ട്. കാർഷികവൃത്തിയിലേക്കു യുവാക്കളെ ആകർഷിക്കാൻ കഴിയണം. വ്യാവസായിക ഉത്പാദന വർധനവിനുള്ള നടപടികളുടെ ഭാഗമായണു സംരംഭക വർഷം, മിഷൻ 1000 ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കുന്നത്. ഉപഭോഗ സംസ്ഥാനമായ കേരളത്തെ ഉത്പാദക സംസ്ഥാനമാക്കി മാറ്റുകയും അതുവഴി ചെറുപ്പക്കാർക്ക് ആവശ്യമായ തൊഴിലുകൾ ലഭ്യമാക്കി ഉദ്യോഗാർഥി എന്ന തലത്തിൽ നിന്ന് ഉദ്യോഗ ദാതാക്കളായി നമ്മുടെ ചെറുപ്പക്കാരെ മാറ്റിയെടുക്കാനാണു സർക്കാരിന്‍റെ ശ്രമം.

ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് 2022-23ൽ സംരംഭക വർഷം പദ്ധതി നടപ്പാക്കിയത്. ആദ്യ 8 മാസം കൊണ്ടുതന്നെ ലക്ഷ്യം കൈവരിച്ചു. കഴിഞ്ഞ സാമ്പത്തികവർഷം 1,39,000 ത്തിലധികം സംരംഭങ്ങൾ സൃഷ്ടിക്കപ്പെട്ടു. 3 ലക്ഷത്തോളം തൊഴിലവസരങ്ങളും 8,500 കോടിയോളം രൂപയുടെ നിക്ഷേപവും ഇതുവഴിയുണ്ടായി. ഇതിൽ നിന്ന് ഊർജം ഉൾക്കൊണ്ട് ഈ സാമ്പത്തിക വർഷം സംരംഭക വർഷം 2.0 പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി 91,000ത്തോളം സംരംഭങ്ങൾ ആരംഭിക്കുകയും 6,100 കോടിയിലധികം രൂപയുടെ നിക്ഷേപം സമാഹരിക്കുകയും 1,90,000 ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. വ്യവസായ വളർച്ച ലക്ഷ്യമിട്ട് മിഷൻ 1000 എന്ന പദ്ധതി ആവിഷ്‌കരിച്ചു. കേരളത്തിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട 1,000 എംഎസ്എംഇകളെ 4 വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടി രൂപ വിറ്റുവരവുള്ള സംരംഭങ്ങളാക്കി മാറ്റിത്തീർക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇതിനോടകം 552 അപേക്ഷകൾ ലഭിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിന്‍റെ വ്യവസായ വളർച്ച 17.3 ശതമാനമാണ്.

ഉന്നതവിദ്യാഭ്യാസം സിദ്ധിച്ചിട്ടും തൊഴിലെടുക്കാൻ കഴിയാത്ത നിരവധി സ്ത്രീകൾ നാട്ടിലുണ്ട്. അവർക്ക് ലോക തൊഴിൽ വിപണിയിലേക്കുള്ള അവസരങ്ങൾ തുറന്നു നൽകാൻ സർക്കാർ പല ഇടപെടലുകളും നടത്തുകയാണ്. വർക്ക് ഫ്രം ഹോം, വർക്ക് നിയർ ഹോം പോലുള്ളവ അതിന് ഉദാഹരണമാണ്. വ്യവസായങ്ങളെ പരിപോഷിപ്പിച്ചു തൊഴിലവസരങ്ങൾ ലഭ്യമാക്കുകയാണു ലക്ഷ്യം. വർക്ക് എവേ ഫ്രം ഹോം പോലെ തൊഴിൽ രംഗത്തുണ്ടാകുന്ന മാറ്റങ്ങൾ ടൂറിസം രംഗത്തിനു കൂടി ഉപകാരപ്പെടും. പ്രാദേശിക ടൂറിസം വികസനത്തിലടക്കം ഇത് മികച്ച സംഭാവന നൽകും. സംരംഭകരാകാൻ താത്പര്യമുള്ളവർക്കു ശക്തമായ പിന്തുണയാണു സർക്കാർ നൽകുന്നത്. ആശയങ്ങളെ ഉത്പന്നങ്ങളാക്കി പരിവർത്തിപ്പിക്കാൻ യുവാക്കൾക്കു പിന്തുണ നൽകുന്ന സ്റ്റാർട്ടപ്പ് നയമാണ് നടപ്പാക്കുന്നത്.

വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിങ്ങിലൂടെ സ്റ്റാർട്ടപ്പ് മേഖലയിൽ 5,500 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാൻ കഴിഞ്ഞു. സംസ്ഥാനത്തെ 778 സ്റ്റാർട്ടപ്പുകൾക്കായി 35 കോടി രൂപ വിതരണം ചെയ്തു. ഇതിന്‍റെയൊക്കെ ഫലമായി ദേശീയ സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ ബെസ്റ്റ് പെർഫോമർ പുരസ്‌കാരം കേരളം സ്വന്തമാക്കി. സ്റ്റാർട്ടപ്പ് ജീനോമിന്‍റെ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട് പ്രകാരം അഫോർഡബിൾ ടാലന്‍റ് റേറ്റിങ്ങിൽ ഏഷ്യയിൽ ഒന്നാമതാണ് കേരളം. ലോകത്തെ ഏറ്റവും മികച്ച പബ്ലിക് ബിസിനസ് ഇൻക്യുബേറ്ററായി യുബിഐ ഗ്ലോബൽ തെരഞ്ഞെടുത്തത് കേരള സ്റ്റാർട്ടപ്പ് മിഷനെയാണ്. കേരളത്തിലെ സ്റ്റാർട്ടപ്പുകളും പരമ്പരാഗത വ്യവസായങ്ങളും സഹകരിക്കുന്ന സാഹചര്യം സൃഷ്ടിച്ചെടുക്കണം. നാലാം വ്യാവസായിക വിപ്ലവത്തിന്‍റെ ഈ കാലത്ത് പരമ്പരാഗത വ്യവസായ മേഖലയിൽ നൂതന സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്താനും കഴിയണം. ലോക വസ്ത്ര വിപണിയിൽ മാറിവരുന്ന സങ്കൽപങ്ങൾക്കനുസരിച്ച് പുതിയ വിഭവങ്ങൾ സൃഷ്ടിച്ചെടുക്കുന്നതിന് സ്റ്റാർട്ടപ്പ് മിഷന്‍റെ ഫാബ് ലാബുകൾ പ്രയോജനപ്പെടുത്തണം. ഓരോ മേഖലയ്ക്കും ഉതകുന്ന വിധത്തിൽ സ്റ്റാർട്ടപ്പുകളെ ഉപയോഗപ്പെടുത്താൻ യുവാക്കൾക്കു കഴിയണം. അതിന് എല്ലാ പിന്തുണയും സർക്കാർ നൽകും.

തൊഴിലാളികൾക്ക് മിനിമം കൂലി നൽകാത്തതുമായി ബന്ധപ്പെട്ട പിഴ വർധിപ്പിച്ച് 2017ൽ മിനിമം വേജ് ആക്റ്റിൽ സർക്കാർ ഭേദഗതി കൊണ്ടുവന്നു. ഓൺലൈൻ ഡെലിവറി ഏജന്‍റുമാർക്കായി ക്ഷേമനിധി രൂപീകരിക്കുന്ന കാര്യവും പരിഗണനയിലാണ്. ഡിജിറ്റൽ ലേബർ പ്ലാറ്റ്ഫോമുകളും പ്ലാറ്റ്ഫോം തൊഴിലാളികളുടെ കൂട്ടായ്മകളും തമ്മിലുള്ള തർക്ക പരിഹാരത്തിനു സർക്കാർ ഇടപെടുന്നുണ്ട്. കേരള ഷോപ്പ്‌സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്‍റ് (ഭേദഗതി) നിയമം- 2018 വഴി "ഇരിക്കാനുള്ള അവകാശം' ഉറപ്പാക്കിയത് വനിതകൾക്ക് ഏറെ പ്രയോജനകരമായി. 2017 ലെ മെറ്റേണിറ്റി ബെനഫിറ്റ് (ഭേദഗതി) നിയമം, 2017ലെ വ്യാവസായിക തർക്ക (കേരള ഭേദഗതി) നിയമം എന്നിവയും പ്രസക്തമാണ്. കേരള സർക്കാർ ഗാർഹിക തൊഴിലാളി (നിയന്ത്രണവും ക്ഷേമവും) ബിൽ തയാറാക്കിയിട്ടുണ്ട്. ഈ ബിൽ കൊണ്ടുവന്ന ആദ്യ സംസ്ഥാനമാണു കേരളം. ഹോം നഴ്സുമാർക്കും വീട്ടുജോലിക്കാർക്കും ന്യായമായ വേതനവും ആരോഗ്യ ആനുകൂല്യങ്ങളും ശമ്പളത്തോടുകൂടിയ അവധിയും ലഭ്യമാക്കാനാണ് ബിൽ നിർദേശിക്കുന്നത്.

കേരളത്തിൽ വ്യവസായങ്ങൾ വളരുന്നില്ലെന്നും ഇവിടെ നിക്ഷേപങ്ങൾ നടത്താൻ കഴിയില്ലെന്നും പ്രചരിപ്പിക്കുന്നവരുണ്ട്. ഇതു വസ്തുതാവിരുദ്ധമാണ്. ഗ്ലോബൽ സ്പൈസസ് പ്രോസസിങ്ങിന്‍റെ ഹബ്ബാണ് കേരളം. സീ ഫുഡ് പ്രോസസിങ് നടത്തുന്ന 75 ശതമാനം കമ്പനികൾക്കും യൂറോപ്യൻ യൂണിയൻ സർട്ടിഫിക്കേഷനുള്ള ഏക സംസ്ഥാനം കേരളമാണ്. ലോകത്ത് ഏറ്റവുമധികം കൃത്രിമപ്പല്ലുകൾ ഉണ്ടാക്കുന്ന കമ്പനിയും, ഏഷ്യയിലെ ഏറ്റവും വലിയ ബ്ലഡ് ബാഗ് ഉത്പാദന കമ്പനിയും, ലോകത്തെ ഏറ്റവും വലിയ മെഡിക്കൽ എക്യുപ്മെന്‍റ് ഉത്പാദന കമ്പനികളിലൊന്നും കേരളത്തിലാണുള്ളത്. 25 വർഷത്തിലധികമായ ലോകത്തെ തന്നെ ഒരു മുൻനിര സോഫ്റ്റ്‌വെയർ കമ്പനി കേരളം ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ സർക്കാരിന്‍റെ കാലത്താണ് എയർബസ്, നിസാൻ, ടെക്ക് മഹീന്ദ്ര എന്നിങ്ങനെയുള്ള ലോകോത്തര കമ്പനികൾ കേരളത്തിലേക്ക് വന്നത്. ഈ സർക്കാരിന്‍റെ കാലത്താകട്ടെ ടിസിഎസ്, ടാറ്റാ എലക്‌സി, ഐബിഎം തുടങ്ങിയ കമ്പനികൾ കേരളത്തിലെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയോ പുതുതായി പ്രവർത്തനം ആരംഭിക്കുകയോ ചെയ്തിട്ടുണ്ട്. എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് ടോറസ് ഡൗൺടൗൺ എന്ന വൻകിട പദ്ധതി നടപ്പാക്കിയത് ഈ സർക്കാരിന്‍റെ കാലത്താണ്.

എല്ലാവർക്കും കായികരംഗത്ത് ശാസ്ത്രീയ മാനദണ്ഡങ്ങളോടെ വിദഗ്ധ പരിശീലനം നൽകി ഉന്നത നിലവാരമുള്ള കായികതാരങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കായികനയം പ്രഖ്യാപിച്ചത്. ഓരോ വാർഡിലും കളിക്കളം ഒരുക്കുന്നതിന് മുന്നോടിയായി എല്ലാ പഞ്ചായത്തുകളിലും കളിക്കളം എന്ന സർക്കാരിന്‍റെ വാഗ്ദാനം യാഥാർഥ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചു. കായിക മേഖലയിൽ തൊഴിൽ നൈപുണ്യം വികസിപ്പിക്കാൻ സ്‌പോർട്‌സ് ഇൻസ്റ്റിറ്റ്യൂട്ടും ആരംഭിക്കുകയാണ്.

പ്രളയത്തേയും മറ്റു പ്രകൃതി ദുരന്തങ്ങളേയും നിപ്പ, കൊവിഡ് തുടങ്ങിയ മഹാമാരികളേയും അതിജീവിച്ചാണു നവകേരളം സൃഷ്ടിക്കുന്നത്. എന്നാൽ, കേരളം ആർജിച്ച നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടാനും കേരളത്തെ സാമൂഹികമായും സാമ്പത്തികമായും തകർക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇവയെല്ലാം അതിജീവിച്ചുവേണം നമുക്ക് മുന്നേറാൻ. കേരളത്തിന്‍റെ അതിജീവനത്തിന്‍റെ അന്തഃസത്ത ഉൾക്കൊള്ളാൻ നമ്മുടെ യുവാക്കൾക്കും കഴിയണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com