പിയൂഷ് ഗോയൽ
2047ഓടെ വികസിത രാജ്യമാകാനുള്ള ഇന്ത്യയുടെ യാത്രയ്ക്കു ഗതിവേഗം പകരുന്നതാണ് ഈ വർഷത്തെ ഇടക്കാല ബജറ്റ് നിർദേശങ്ങൾ. "ഏവർക്കുമൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം, കൂട്ടായ പരിശ്രമം' എന്ന മനോഭാവത്തോടെ പാവപ്പെട്ടവർ, യുവാക്കൾ, കർഷകർ, സ്ത്രീകൾ എന്നിവർക്കു പ്രത്യേക ഊന്നൽ നൽകി ബജറ്റ് നിർദേശങ്ങൾ അവതരിപ്പിച്ച ധനമന്ത്രി നിർമല സീതാരാമനെ അഭിനന്ദിക്കേണ്ടതുണ്ട്.
സാമ്പത്തിക അച്ചടക്കത്തോടെ ക്ഷേമം
മൂലധനച്ചെലവിലെ ചരിത്രപരമായ വർധന, വൻതോതിലുള്ള തൊഴിലവസരങ്ങൾ, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നിവയ്ക്കൊപ്പം ഉദാരവും ലക്ഷ്യബോധമുള്ളതുമായ ക്ഷേമ നടപടികൾ സാമ്പത്തിക ഉത്തരവാദിത്വവും അച്ചടക്കവുമായി കൈകോർക്കുമെന്നതാണു വളർച്ചയെ അടിസ്ഥാനമാക്കിയുള്ള ഇടക്കാല ബജറ്റിന്റെ പ്രഖ്യാപനങ്ങളിൽ ശരിക്കും ശ്രദ്ധേയം.
ഇതു സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചു വലിയ വാർത്തയാണ്. കാരണം ഭക്ഷണം, വസ്ത്രം, പാർപ്പിടം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കുന്നതും, ക്ഷേമപദ്ധതികളും ഗുണഭോക്താക്കളുടെ പക്കൽ കൂടുതൽ നീക്കിയിരിപ്പുണ്ടാക്കുന്നു. അതവർ വിവിധ ഉൽപ്പന്നങ്ങൾക്കായി ചെലവഴിക്കുകയും സമ്പദ്വ്യവസ്ഥയിൽ ആവശ്യകത സൃഷ്ടിക്കുകയും ചെയ്യുന്നു.
രാജ്യം പൊതുതിരഞ്ഞെടുപ്പിനു തയ്യാറെടുക്കുന്ന സമയത്തും സാമ്പത്തിക അച്ചടക്കത്തിലും സ്ഥൂലസാമ്പത്തികസ്ഥിരതയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതു ശ്രദ്ധിക്കേണ്ടതാണ്. ആഗോളതലത്തിൽ, ഒരു രാജ്യം തെരഞ്ഞെടുപ്പിലേക്കു പോകുമ്പോൾ മിക്ക നിക്ഷേപകരും സാമ്പത്തികമായ കരുതലില്ലായ്മയെ അഭിമുഖീകരണമെന്ന് ആവശ്യപ്പെടാറുണ്ട്; കാരണം, ഗവണ്മെന്റുകൾ പലപ്പോഴും ധനപരമായ അച്ചടക്കം അവഗണിക്കുകയും സാധാരണക്കാർക്കായുള്ള കാര്യങ്ങളിൽ ശ്രദ്ധ നൽകുകയും ചെയ്യും.
കൈയടിച്ച് നിക്ഷേപകർ
മോദി ഗവണ്മെന്റ് വ്യത്യസ്തമാണ്. സാമ്പത്തിക അച്ചടക്കം കർശനമായി പാലിക്കുന്നത്, മഹാമാരി-യുക്രൈൻ പ്രതിസന്ധിയുടെ ഇരട്ട ആഘാതങ്ങൾക്കിടയിൽ പ്രക്ഷുബ്ധമായ ലോകത്തിൽ തിളക്കമുള്ള സ്ഥലമായി ഇന്ത്യയെ മാറ്റി. കാരണം, കരുതലും അനുകമ്പയും രാജ്യത്തിന്റെ വിവേകപൂർണമായ സാമ്പത്തികനിലയുമായി സംയോജിപ്പിച്ചു. ഈ വർഷത്തെ ബജറ്റ് പ്രഖ്യാപനങ്ങളും ഇതേ മനോഭാവത്തിലാണ്.
നിക്ഷേപകസമൂഹം ഇതു തിരിച്ചറിയുന്നു. ഇന്ത്യയുമായി വ്യാപാരം നടത്താനുള്ള ആഗോള താൽപ്പര്യത്തിൽ ഇതു പ്രതിഫലിക്കുന്നു. നിക്ഷേപകരുടെ ആവേശമാണ് ഇന്ത്യയുടെ ഓഹരി വിപണിയും പ്രതിഫലിപ്പിക്കുന്നത്. 4.33 ട്രില്യൺ ഡോളർ മൂല്യത്തോടെ, ഹോങ്കോങ്ങിനെ മറികടന്നു ലോകത്തിലെ നാലാമത്തെ വലിയ ഓഹരി വിപണിയായി ഇന്ത്യ മാറി.
എല്ലായിടത്തും ഒന്നാമത്
മൂലധനച്ചെലവ് 11.1 ശതമാനം ഉയർന്ന്, ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 11,11,111 കോടി രൂപയിലെത്തി. ഇത് ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യും. ഇത് ഇതിനകം 10 വർഷം മുമ്പുള്ളതിനേക്കാൾ മികച്ച നിലയിലാണ്. ഉയർന്ന മൂലധനച്ചെലവും വൻകിട പദ്ധതികളുടെ നടത്തിപ്പും നമ്മുടെ യുവജനങ്ങൾക്കു നിരവധി അവസരങ്ങൾ സൃഷ്ടിക്കും.
മോദി ഗ്യാരന്റി
2047-ഓടെ വികസിത രാജ്യമാകാനുള്ള ഇന്ത്യയുടെ പാതയുടെ അടിത്തറയ്ക്കു കരുത്തേകുമെന്ന് ഈ വർഷത്തെ ബജറ്റ് ഉറപ്പുനൽകുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിരീക്ഷിച്ചു. ഈ യാത്രയുടെ പ്രധാന ഭാഗം ദരിദ്രരെ ശാക്തീകരിക്കുക, ലക്ഷ്യങ്ങൾ നിശ്ചയിക്കുക, അവ കൈവരിക്കുക, തുടർന്ന് അതിലും വലിയ അഭിലാഷങ്ങൾ സൃഷ്ടിക്കുക എന്നതാണ്.
ഗവണ്മെന്റിന്റെ ഭവനനിർമാണത്തിലെ നേട്ടത്തിലും അഭിലാഷത്തിലും ഇതു വ്യക്തമാണ്. ഗ്രാമങ്ങളിലും നഗരങ്ങളിലുമായി പാവപ്പെട്ടവർക്കായി ഗവണ്മെന്റ് ഇതിനകം നാലു കോടിയിലധികം വീടുകൾ നിർമിച്ചു നൽകി. ഇടത്തരക്കാർക്കായി രണ്ടു കോടി വീടുകൾ കൂടി നിർമിക്കാനാണു ഗവണ്മെന്റ് ഇപ്പോൾ ലക്ഷ്യമിടുന്നത്.
സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം
അതുപോലെ, 2 കോടി ലക്ഷപതി ദീദിമാരെ സൃഷ്ടിക്കുകയെന്ന ലക്ഷ്യം 50% വർധിപ്പിച്ച് മൂന്നു കോടിയായി ഉയർത്തി. ആശ- അങ്കണവാടി പ്രവർത്തകർക്കും ആയുഷ്മാൻ ഭാരത് പദ്ധതിയുടെ പ്രയോജനം ലഭിക്കും. 30 കോടി മുദ്ര വായ്പകളിലൂടെ ഗവണ്മെന്റ് സ്ത്രീകളെ ശാക്തീകരിച്ചു. കഴിഞ്ഞ ദശകത്തിൽ ഉന്നതവിദ്യാഭ്യാസത്തിൽ സ്ത്രീകളുടെ പ്രവേശനം 28% വർധിച്ചു. വിദ്യാഭ്യാസമേഖലയിൽ ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനിയറിങ്, കണക്ക് (STEM) കോഴ്സുകളിലെ വിദ്യാർഥികളിൽ 43 ശതമാനവും സ്ത്രീകളാണ്; ഇതു ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്.
മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷയ്ക്കായി 9നും 14നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളിൽ പ്രതിരോധ കുത്തിവയ്പു പ്രോത്സാഹിപ്പിക്കുമെന്നു ധനമന്ത്രി പ്രഖ്യാപിച്ചു. നടപ്പാക്കൽ ഏകീകരിക്കുന്നതിനായി മാതൃ- ശിശു സംരക്ഷണത്തിനുള്ള വിവിധ പദ്ധതികൾ ഒരു കുടക്കീഴിൽ കൊണ്ടുവരും.
മധ്യവർഗ നേട്ടങ്ങൾ
ജനജീവിതം സുഗമമാക്കുന്നതിനും ക്ലേശങ്ങൾ ഒഴിവാക്കുന്നതിനുമുള്ള ഗവണ്മെന്റിന്റെ തന്ത്രത്തിന് അനുസൃതമായി, ഒരു കോടി പേർക്ക് ആശ്വാസമേകുന്ന പുതിയ ആദായ നികുതി പദ്ധതി ബജറ്റ് പ്രഖ്യാപിച്ചു. കഴിഞ്ഞ കാലങ്ങളിൽ നിന്നുള്ള സ്വാഗതാർഹമായ മാറ്റമാണിത്. പതിറ്റാണ്ടുകളായി ഈ കൂറ്റൻ വാൾ സാധാരണക്കാരുടെ തലയ്ക്കു മീതെ തൂങ്ങും വിധത്തിലായിരുന്നു മുൻ ഗവണ്മെന്റുകളുടെ നടപടി. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പ്രതീക്ഷിക്കുന്ന കുത്തനെയുള്ള വർധനയും മധ്യവർഗത്തിനു നേട്ടമാകും.
യുവത്വത്തിന്റെ സുവർണകാലം
2047-ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുക എന്ന കാഴ്ചപ്പാടിലൂടെ ഏറ്റവും കൂടുതൽ നേട്ടം ലഭിക്കുക ഇന്ത്യയിലെ യുവജനങ്ങൾക്കാണ്. യുവാക്കളുടെ പ്രാധാന്യത്തിന് ഊന്നൽ നൽകിയ ബജറ്റ്, തൊഴിലവസരങ്ങൾ, സ്റ്റാർട്ടപ്പുകൾക്കുള്ള പിന്തുണ, നൂതനാശയങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകൾ എന്നിവ നൽകി അവരെ സഹായിക്കുന്നതിനുള്ള നടപടികൾ പ്രഖ്യാപിക്കുകയും ചെയ്തു.
ഇന്ത്യയിലെ സാങ്കേതിക വിദഗ്ധരായ യുവാക്കൾക്ക് ഇതു സുവർണ കാലഘട്ടമാകുമെന്നു ധനമന്ത്രി പറഞ്ഞതു ശരിയാണ്. 50 വർഷത്തേക്കു പലിശരഹിത വായ്പ നൽകാൻ ഗവണ്മെന്റ് ഒരുലക്ഷം കോടി രൂപയുടെ സഞ്ചിത നിധിക്കു രൂപം നൽകും. ഗവേഷണവും നവീകരണവും വർധിപ്പിക്കാൻ സ്വകാര്യ കമ്പനികളെ ഇതു പ്രോത്സാഹിപ്പിക്കും. ഇന്ത്യയുടെ യുവത്വത്തിന്റെയും സാങ്കേതികവിദ്യയുടെയും കരുത്തു സമന്വയിപ്പിക്കുന്ന പരിപാടികളുടെ പ്രാധാന്യവും ധനമന്ത്രി എടുത്തുപറഞ്ഞു.
സംശുദ്ധം ഹരിതാഭം
സംശുദ്ധവും ഹരിതാഭവുമായ വികസനത്തിനും ഗവണ്മെന്റ് ഊന്നൽ നൽകുന്നു. ബജറ്റ് ഈ ദിശയിൽ വൻ കുതിച്ചുചാട്ടം നടത്തുന്നു. ഒരു കോടി കുടുംബങ്ങൾക്കു സൗജന്യ വൈദ്യുതി ലഭിക്കാൻ പുരപ്പുറ സൗരോർജ പദ്ധതി സഹായിക്കും. എന്തിനേറെപ്പറയുന്നു; അധിക വൈദ്യുതി ഊർജ ശൃംഖലയിലേക്കു വിൽക്കുന്നതിലൂടെ ജനങ്ങൾക്ക് 20,000 രൂപ വരെ സമ്പാദിക്കാനാകും. ഇതു സംരംഭകത്വത്തിനും അവസരമൊരുക്കും.
ഈ ബജറ്റ് സുപ്രധാന നാഴികക്കല്ലാണ്. കരുത്തുറ്റതും സ്വയംപര്യാപ്തവും ആത്മവിശ്വാസമുള്ളതുമായ "2047ലെ വികസിത ഭാരത'ത്തിന് അടിത്തറ പാകുന്നതാണ് ഈ ബജറ്റ്.