
പൊതു ചർച്ചയ്ക്കായി എന്ന പേരിൽ കേരളം കഴിഞ്ഞമാസം മുന്നോട്ടുവച്ചിരിക്കുന്ന പുതുക്കിയ കരട് ഐടി നയം പരിശോധിച്ചാൽ പഴയ കെട്ടിടത്തിൽ പുതിയ പെയിന്റ് തേക്കാൻ ശ്രമിക്കുന്നതുപോലെയായി എന്ന് ഒറ്റ വാക്യത്തിൽ പറയേണ്ടി വരും.
2017ൽ ഇതേ ഇടത് സർക്കാരും ഇതേ മുഖ്യമന്ത്രിയും തന്നെ അവതരിപ്പിച്ച ഐടി നയത്തിൽ പറഞ്ഞിരുന്ന മോഹന വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അഴിമതി നിറഞ്ഞ സർക്കാർ പരാജയപ്പെട്ടു എന്നത് പുതിയത് എന്നവകാശപ്പെടുന്ന കരട് നയത്തിന് മറച്ചുവയ്ക്കാനാവില്ല.
അന്ന് വാഗ്ദാനം ചെയ്ത 2,50,000 തൊഴിലവസരങ്ങൾ എവിടെപ്പോയി എന്നതിന് വിശദീകരണമില്ല. അന്ന് വാഗ്ദാനം ചെയ്ത ഐടി പാർക്കുകൾ എവിടെ? ഐടി, ഐടി അനുബന്ധ സേവനങ്ങൾക്കു വേണ്ടി നിർമിക്കുമെന്ന് പറഞ്ഞിരുന്ന 10 ദശലക്ഷം ചതുരശ്ര അടി സ്ഥലം എവിടെയാണ്?
ഉത്തരവാദിത്തവും അർപ്പണബോധവുമുള്ള ഏതൊരു സർക്കാരും യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് മുൻഗണന നൽകുമായിരുന്നു. എന്നാൽ തികച്ചും ഖേദകരമെന്നു പറയട്ടെ, യുപിഎയിലും ഇപ്പോൾ ഐ.എൻ.ഡി.ഐ സഖ്യത്തിലും കൂടി കഴിഞ്ഞ 10 വർഷമായി സഖ്യകക്ഷികളായിരിക്കുന്ന കോൺഗ്രസിനും സിപിഎമ്മിനും ഇത് ഒരു കാലത്തും മുൻഗണനയായില്ല.
മലയാളി യുവാക്കൾ തൊഴിലവസരങ്ങൾ തേടി കേരളം വിട്ട് ഇതര സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും കടക്കുന്ന പ്രവണത തുടരുന്നതിൽ അതിശയിക്കാനില്ല തന്നെ. പക്ഷേ, ഇതിങ്ങനെ എത്രകാലം തുടരാനാകുമെന്ന് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു.
2017ലെ നയപ്രഖ്യാപനം മുതൽ ഇന്നു വരെയുള്ള ഐടി നേട്ടങ്ങളുടെ റിപ്പോർട്ട് കാർഡ് അവതരിപ്പിക്കാൻ കേരള സർക്കാരും മുഖ്യമന്ത്രിയും തയാറാകണമെന്ന് ഞാൻ ആവശ്യപ്പെടുകയാണ്.
ഇപ്പോൾ സംസ്ഥാനം പ്രഖ്യാപിച്ചിരിക്കുന്ന പുതിയ ഐടി കരട് നയം 10 വർഷമെങ്കിലും വൈകിയിരിക്കുന്നു. നിരവധി അവസരങ്ങൾ ഇതിനോടകം നമുക്കു നഷ്ടപ്പെട്ടു കഴിഞ്ഞു.
വസ്തുതകൾ ഇതെല്ലാമാണെങ്കിലും പുതിയ കരട് നയം 2017ലേത് പോലെ തികച്ചും ഉപരിപ്ലവമായ മറ്റൊരു പ്രഖ്യാപനത്തിൽ ഒതുങ്ങാതിരിക്കട്ടെ എന്നുതന്നെ ഞാൻ ആഗ്രഹിച്ചുപോകുന്നു. കേരളത്തിന്റെ ടെക് സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും മലയാളികളായ യുവജനങ്ങൾക്ക് അവരവരുടെ നാട്ടിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ആത്മാർഥമായ എന്തെങ്കിലും ശ്രമമുണ്ടായാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാർ അതിനെ പിന്തുണയ്ക്കുക തന്നെ ചെയ്യുമെന്ന് ഞാൻ ഉറപ്പു തരുന്നു.
(കേന്ദ്ര ഇലക്ട്രോണിക്സ്- ഐടി, നൈപുണ്യവികസന- സംരംഭകത്വ വകുപ്പ് സഹമന്ത്രിയാണ് ലേഖകൻ)