
രാജീവ് ചന്ദ്രശേഖർ - ബിജെപി അധ്യക്ഷൻ
കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയും ഇന്ത്യ തന്നെയും എങ്ങനെ മാറിയെന്ന് അറിയണമെങ്കിൽ രാജ്യത്തെ മൊബൈൽ വ്യവസായത്തിന്‍റെ വളർച്ച മാത്രം നോക്കിയാൽ മതിയാകും. 2014ൽ ഇന്ത്യയിൽ വിറ്റഴിച്ച മൊബൈൽ ഫോണുകളുടെ വളരെ ചെറിയൊരു ശതമാനം മാത്രമാണ് ഇന്ത്യയിൽ നിർമിച്ചിരുന്നത്.
മറ്റെല്ലാം പൂർണമായും നമ്മൾ ഇറക്കുമതി ചെയ്യുകയായിരുന്നു. എന്നാലിന്ന് ഇന്ത്യയിൽ വിൽക്കപ്പെടുന്ന മൊബൈൽ ഫോണുകളിൽ 99.2 ശതമാനവും ഇന്ത്യയിൽ തന്നെ നിർമിക്കപ്പെട്ടവ (മെയ്ഡ് ഇൻ ഇന്ത്യ) യാണ്. മൊബൈൽ ഫോണുകളുടെ മൊത്തം ഉത്പാദന മൂല്യം 2014 സാമ്പത്തിക വർഷത്തിൽ 18,900 കോടി രൂപ ആയിരുന്നത് നിന്ന് 2024 സാമ്പത്തിക വർഷത്തിൽ 4,22,000 കോടി രൂപയായി ഉയർന്നു.
2025 അവസാനമാകുന്നതോടെ, ആഗോള ഉൽത്പാദനത്തിൽ 25% ഐഫോണുകളും ഇന്ത്യയിൽ നിർമിക്കപ്പെടുകയാണ്. 2025ന്‍റെ രണ്ടാം പാദത്തിൽ അമെരിക്കയിലേക്കുള്ള സ്‌മാർട്ട് ഫോൺ ഇറക്കുമതിയുടെ 44 ശതമാനവും ഇന്ത്യയിലാണ് നിർമിച്ചത്. ദീർഘവീക്ഷണവും ശരിയായ ദിശാബോധവുമുള്ള നയവും ലോക രാഷ്‌ട്രങ്ങൾക്ക് ഇന്ത്യയുടെ മികവിലുള്ള വിശ്വാസവുമാണ് ഈ വളർച്ചയ്ക്ക് ആധാരം.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴിൽ 2027 ആകുന്നതോടെ ഇലക്‌ട്രോണിക്‌സ് നിർമ്മാണത്തിൽ 120 ബില്യൺ ഡോളറിന്‍റെ കയറ്റുമതിയുമായി 300 ബില്യൺ ഡോളറിന്‍റെ നേട്ടം കൈവരിക്കാനുള്ള പാതയിലാണ് ഇന്ത്യ. കേവലം ഒരു ഇറക്കുമതി രാജ്യമെന്ന നിലയിൽ നിന്ന് ഒരു ആഗോള മാനുഫാക്ചറിങ് ഹബ്ബിലേക്കുള്ള വളർച്ചയാണ് ഇത് കാണിക്കുന്നത്. ഇലക്‌ട്രണിക്സ്, ഐടി വകുപ്പുകളുടെ സഹമന്ത്രി എന്ന നിലയ്ക്ക് ഈ വളർച്ചയിൽ ചെറുതെങ്കിലും എളിയ ഒരു പങ്ക് വഹിക്കാനായതിന്‍റെ ചാരിതാർഥ്യം ഞാൻ മറച്ച് വയ്ക്കുന്നില്ല.
(മുൻ കേന്ദ്ര ഐടി സഹമന്ത്രിയാണ് ലേഖകൻ)