വെട്ടിത്തിളങ്ങുന്ന വൈഡൂര്യകാന്തിയോടെ ധവളപതാകകൾ പാറിച്ച്, മുത്തുമണികൾ കിലുക്കിക്കൊണ്ട് തയാറായ പുഷ്പക വിമാനത്തിലേറി സീതാരാമ ലക്ഷ്മണർ അയോധ്യയിലേക്കു തിരിച്ചു. യാത്രാമധ്യേ ശ്രീരാമൻ വനവാസക്കാലത്ത് പാർത്ത വനകുടീരങ്ങളും, മുനിമാർ പാർക്കുന്ന പർണകുടീരങ്ങളും സീതക്ക് കാട്ടിക്കൊടുത്തു. രാവണൻ സീതയെ അപഹരിച്ചശേഷം, ജടായു ചിറകറ്റുവീണ സ്ഥലവും സീതാന്വേഷണത്തിനായി കടന്നുപോയ വഴികളെക്കുറിച്ചും വിസ്തരിച്ചു പത്നിയോടു പറഞ്ഞു.
പുഷ്പകം പറന്ന് അയോധ്യാനഗരത്തിലെത്തുന്നതിനു മുമ്പ് ശ്രീരാമൻ ഹനുമാനെ നന്ദിഗ്രാമത്തിൽ ജടാവത്കല ധാരിയായി രാമപാദുകം പൂജിച്ച് ഭരണനിർവഹണം നടത്തിക്കൊണ്ടിരുന്ന അനുജൻ ഭരതന്റെ സമീപത്തേക്ക് അയയ്ക്കുന്നു. ഇവിടെ, ഒരുകാര്യം ശ്രദ്ധാർഹമാണ്. ഭരത സവിധത്തിലേക്ക് ഹനുമാനെ പറഞ്ഞയയ്ക്കുമ്പോൾ ശ്രീരാമൻ സൂചിപ്പിക്കുന്നത്, ഇതുവരെയുണ്ടായ സംഭവങ്ങൾ ഭരതനോട് വിസ്തരിച്ചു പറയണം. താൻ അയോധ്യയിലെത്തുന്നു എന്നറിയുമ്പോൾ ഭരതന്റെ മുഖത്തുണ്ടാകുന്ന ഭാവവ്യത്യാസങ്ങൾ ശ്രദ്ധിക്കണം. ഇതിനു കാരണം അധികാരമെന്നത് ഏതൊരുവനെയും മാറ്റിമറിക്കുന്ന ഒന്നാണ്. നീണ്ട 14 വർഷത്തിനിടയിൽ അതിനോടുള്ള പ്രതിപത്തി വളരാനിടയുണ്ട് എന്നതിനാൽ തന്നെ.
എന്നാൽ, സമീപത്തു വന്നുചേർന്ന രാമദൂതനെ ഹർഷബാഷ്പ സങ്കുലിതമായ മിഴികളോടെയാണ് ഭരതൻ സ്വീകരിക്കുന്നത്. ജ്യേഷ്ഠനും ജ്യേഷ്ഠത്തിയും അനുജനും വീണ്ടും അയോധ്യക്ക് പൂർണശ്രീയായി തീർന്നിരിക്കുന്നു എന്ന അറിവ് ഭരതനിൽ ഭ്രാതൃവിചാര വികാരതരംഗങ്ങൾ തീർത്തു. എത്രയും വേഗം തനിക്കവരെ നേരിട്ടു കാണണമെന്ന് ഭരതൻ ഹനുമാനെ അറിയിച്ചു. ഭരതൻ ശത്രുഘ്നനെ വിളിച്ച് വീഥികളെല്ലാം കൊടിതോരണങ്ങൾ കൊണ്ട് അലങ്കരിക്കാനും, വാദ്യഘോഷങ്ങൾ തുടങ്ങുവാനും ആജ്ഞാപിച്ചു. നന്ദിഗ്രാമം മുഴുവൻ കാത്തിരിക്കവേ പുഷ്പകവിമാനം താഴെ പറന്നിറങ്ങി. തുടർന്ന് വിമാനം ലങ്കയിലേക്ക് തിരിച്ചയച്ചു.
പിന്നവിടെ നടന്നത് ആലിംഗനങ്ങളുടെയും ദണ്ഡനമസ്കാരങ്ങളുടെയും പരമ്പര തന്നെയായിരുന്നു. രാമപാദുകം ശിരസ്സിലേറ്റി ആനന്ദതുന്ദിലനായി നിൽക്കുന്ന ഭരതൻ രാമനോടു പറഞ്ഞു.
"ജ്യേഷ്ഠാ, നമുക്കുടനെ അയോധ്യയിലേക്ക് പോകണം. അവിടെ അമ്മമാരും പ്രജകളും നമ്മെ കാത്തിരിക്കുന്നു'.
ആ സംഘം വലിയൊരു ഘോഷയാത്രയായി അയോധ്യയിലേക്ക് നീങ്ങി. ഉദയാർക്കനെപ്പോലെ പ്രശോഭിക്കുന്ന രാമനെക്കണ്ട് വീഥിയുടെ ഇരുവശത്തും തടിച്ചുകൂടിയ ജനസഞ്ചയത്തിന്റെ മിഴികളിൽ ആനന്ദബാഷ്പം പൊടിഞ്ഞു. അവർ കണ്ണുചിമ്മാതെ തങ്ങളുടെ രാമകുമാരനെ നോക്കിനിന്നു. ആ സംഘത്തെ അനുയാത്ര ചെയ്തു. അയോധ്യയിലേക്ക് പ്രവേശിച്ചപ്പോൾ പുഷ്പ- ധൂപ- സ്വർണാദികൾകൊണ്ട് ആരതിയുഴിഞ്ഞ് രാമനെ എതിരേറ്റു കൊണ്ടുപോയി.
തുടർന്ന്, വസിഷ്ഠ ഗുരുവിന്റെ നിർദ്ദേശപ്രകാരം പട്ടാഭിഷേകത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ലങ്കാധിപൻ വിഭീഷണൻ, കിഷ്കിന്ധാധിപൻ സുഗ്രീവൻ എന്നിവർ സപരിവാരങ്ങളോടെ സന്നിഹിതരായി. അയൽരാജ്യങ്ങളിലെ രാജാക്കന്മാർ, ഋഷീശ്വരന്മാർ തുടങ്ങി പൂജ്യരായ ഒട്ടേറെപ്പേരുടെ സാന്നിധ്യത്തിൽ ശ്രീരാമ പട്ടാഭിഷേകം നടന്നു. സീതാദേവി നാഥന്റെ വാമഭാഗത്ത് ലക്ഷ്മീദേവിയെ പോലെ വിളങ്ങവേ, സഹോദരന്മാർ മൂവരും ശ്രീരാമ ദേവന്റെ മുന്നിൽ തൊഴുതു നിന്നു. മുകുളീകൃത ഹസ്തനായി തന്റെ പാദാന്തികേയിരിക്കുന്ന ഭക്തനായ ഹനുമാനോട് ഇഷ്ടവരം ചോദിച്ചുകൊള്ളുവാൻ രാമചന്ദ്ര പ്രഭു പറഞ്ഞപ്പോൾ, "ഭഗവാനേ എനിക്ക് അങ്ങയിലുള്ള അചഞ്ചലമായ ഭക്തി മാത്രമാണ് വേണ്ടത് ' എന്ന് ഹനുമാൻ വിനയപൂർവം പ്രതിവചിച്ചു. രാമൻ, തന്നെ ആപദ്ഘട്ടത്തിൽ സഹായിച്ച എല്ലാവർക്കും നിരവധി പാരിതോഷികങ്ങൾ നൽകി മടക്കിയയച്ചു. അഭിഷേകാനന്തരം ന്യായനിഷ്ഠനായ ഭരണാധികാരിയായി രാമൻ രാജ്യഭരണം ആരംഭിച്ചു. കോസലരാജ്യത്തിലെങ്ങും സമ്പൽസമ്യദ്ധിയും ശാന്തിയും കളിയാടി.
ഇതാണ് വാല്മീകിയുടെ രാമായണം. ശ്രീരാമ പട്ടാഭിഷേകത്തോടെ കവിയുടെ കാവ്യം അവസാനിക്കുകയാണ്.
ഭാരതീയ കാവ്യങ്ങൾക്കെല്ലാം വലിയൊരു പ്രത്യേകതയുണ്ട്. അത് ശുഭപര്യവസായിയായിരിക്കും.
ഭാരതത്തിന്റെ പ്രാചീന സാഹിത്യകൃതികൾ മറ്റു ദേശങ്ങളിൽ നിന്നും വ്യത്യസ്തമായി സ്ത്രീകേന്ദ്രീകൃതവും മംഗളപര്യവസായിയുമാണ്. ജയമാണ് ഭാരതീയ സാഹിത്യം. ആത്മജയവും ഭൗതിക ജയവുമാണത് വിശദീകരിക്കുന്നത്. പരാജയത്തിന്റെ ശബ്ദം അതിനന്യമാണ്. നോക്കൂ, ഭരതമുനി പറയുന്നത്, വികാര വിക്ഷോഭങ്ങളുണ്ടാകുന്നതും ദുരന്തചിന്തകളെ പ്രസവിക്കുന്നതുമായ ഒന്നും സഹിതത്വമല്ല. സഹിത്വമാണ് സാഹിത്യം. ആനന്ദവർധനൻ പറയുന്നത്, സഹൃദയഹൃദയാഹ്ലാദമെന്നാണ്. ഭാരതീയ കാവ്യശാസ്ത്രത്തിൽ ദണ്ഡിയും വാമനനും ചൂണ്ടിക്കാട്ടിയതും ഇതുതന്നെയാണ്.
ഇതെല്ലാം തന്നെ ഉത്തര രാമായണം മുഴുവൻ പ്രക്ഷിപ്തമാണെന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ആദ്യം പറഞ്ഞതിൽ നിന്നും വിഭിന്നമായിട്ടാണ് ഉത്തരകാണ്ഡത്തിൽ സംഭവങ്ങൾ പോലും ചിത്രീകരിച്ചിട്ടുള്ളത്. ഭാഷയിൽപ്പോലും മാറ്റമുണ്ട്. ഋഷീശ്വരനായ വല്മീകിയുടെ ഭാഷയും വിചാരവുമല്ലത്. ഈ ഭാഗം കാലാന്തരത്തിൽ കൂട്ടിച്ചേർത്തതാവാനേ വഴിയുള്ളു.
(തുടരും)